ബുധനാഴ്‌ച

2009 ഡിസംബര്‍ 31

എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍,

വട വൃക്ഷത്തിന്‍ അവസാന പത്രവും
പറിച്ചു നീ പോകുമ്പോഴും , അതില്‍
വൃത്തത്തില്‍ ഒരു കളം പോലും
വരച്ചില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും ദു:ഖിക്കില്ല !

കലണ്ടറിന്‍ അക്കങ്ങള്‍ ഇത്രവേഗം മാഞ്ഞുപോകുമ്പോഴും ,അതില്‍
മുക്കാലും എനിക്കക്ഷരതെറ്റുകള്‍
എന്നോര്‍ത്തും ഞാന്‍ സങ്കടപ്പെടില്ല .

നീ എനിക്കെന്നും പ്രിയപ്പെട്ടവള്‍ തന്നെയായിരുന്നു

ഒരു കുന്നോളം മോഹങ്ങള്‍ .
അതിലൊരു നുള്ളോളം സാഫല്യങ്ങള്‍ .
നിറഞ്ഞ ആകാശം .അതില്‍
നിറയെ നക്ഷത്രക്കുഞ്ഞുങ്ങള്‍
ഇത്രയും നാള്‍ പാര്‍ക്കാന്‍ ഈ ഹരിത ഭൂമി
വാനത്തിന്റെ അങ്ങേ ചരുവില്‍ ഒരു സുവര്‍ണ്ണ താരകം
മലയോളം മഞ്ഞും , കടലോളം മഴയും
മഞ്ഞിറങ്ങുന്ന ചുവന്ന മൂക്കുള്ള റുഡോള്‍ഫ് മാനും
കുഞ്ഞ് വിളക്കുകള്‍ തൂക്കിയ മരങ്ങളും
മരങ്ങള്‍ക്കിടയില്‍ ഒരു മാലാഖ കുഞ്ഞും
നിറയെ പ്രതീക്ഷകളും ആര്‍പ്പും വിളികളും
ഒക്കെയും നീ തന്നതല്ലേ ?

ഒട്ടേറെ സങ്കടങ്ങള്‍ കണ്ടിട്ടാണെങ്കിലും
എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍ ,
നീ സന്തോഷത്തോടെ ഇപ്പോള്‍ പോകുക
കാത്തിരിക്കാം ഞാന്‍ കണ്ണടയുവോളം

ചൊവ്വാഴ്ച

ഭ്രാന്തിളകിയ ചങ്ങലക്കണ്ണികള്‍



ജനാധിപത്യത്തിന്റെ നിര്‍വ്വചനം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന നാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കഴിഞ്ഞ് പോയത് . ഭ്രാന്തന്മാര്‍ക്ക് വേണ്ടി ഭ്രാന്തന്മാര്‍ തിരഞ്ഞെടുക്കുന്ന ഭ്രാന്തന്മാരുടെ ഭരണ സംവിധാനം എന്നാക്കി മാറ്റി എഴുതണം . പെണ്ണ് കേസില്‍ പിടിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ , മനുഷ്യ ചങ്ങല പിടിച്ച കുഞ്ഞന്‍ സഖാക്കളുടെ കയ്യില്‍ ഇരുട്ടത്ത് മിന്നിത്തെളിയുന്ന മൊബൈല്‍ ക്യാമറകള്‍ , ആ ചിത്രങ്ങള്‍ ഉടനടി തന്നെ നെറ്റുകളില്‍ പറക്കുക .ഉണ്ണിത്താന്‍ ആരായാല്‍ എനിക്കെന്ത് ? അയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായാലും , അയാള്‍ എന്ത് തന്നെ ചെയ്താലും ചോദിക്കുവാനോ പറയുവാനോ നിയമ നടപടികള്‍ സ്വീകരിക്കുവാനോ അധികാരപ്പെട്ട അധികാര കേന്ദ്രങ്ങള്‍ കേരളത്തില്‍ ഇല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു . പകരം നിയമം ജനങ്ങള്‍ കയ്യിലെടുക്കുന്ന അവസ്ഥ .ഒരു തരം പകപോക്കല്‍ പോലെ ഭ്രാന്തരായ ഒരു കൂട്ടം ജനങ്ങള്‍ ചുറ്റിലും ആര്‍ത്തു വിളിക്കുകയും ആക്രമിക്കുകയും ചെയ്യുക . തീര്‍ച്ചയായും കേരളം എന്ന് കേള്‍ക്കുമ്പോള്‍ തിളക്കണം ചോര ഞരമ്പുകളില്‍ !!
 
ഇവിടെ ആണിനും പെണ്ണിനും സമ്മതമാണ് എങ്കില്‍ , ആരെയും എവിടെയും കൂട്ടിപ്പോകാനും , എന്തും ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമുണ്ട് .ആരും വന്ന് തല്ലുകയോ പിടിക്കുകയോ ചെയ്യുകയില്ല . ഇപ്പോള്‍ കേരളത്തില്‍ നടന്നത് ഒരു കാടത്തരമായി പോയി എന്ന് പറയുവാനേ എനിക്ക് സാധിക്കൂ . കപട സദാചാര വീരന്മാര്‍ !!

പലതരത്തിലുള്ള ചങ്ങലകളില്‍ കുരുങ്ങി കിടക്കുകയാണ് ഇന്നത്തെ കേരളീയ യുവാക്കള്‍ .തീവ്രവാദം ,ലൈംഗീക അരാജകത്വം , മനസ്സില്‍ തിങ്ങുന്ന പക , പകപോക്കല്‍ അങ്ങനെ പുറമേ നിന്നു നോക്കുന്ന എന്നെപ്പോലെയുള്ള ഒരാള്‍ക്ക്‌ ഒരു ഭീകര ചിത്രമാണ് മുന്നില്‍ തെളിയുന്നത് . ഇവിടെ ഏത് പാതി രാത്രിയിലും ഒരു പെണ്ണിനോ ആണിനോ ധൈര്യമായി പുറത്ത് പോകാന്‍ കഴിയുമെങ്കില്‍ കേരളത്തിലോ ഇന്ത്യയിലോ രാത്രിയില്‍ ഒരു പെണ്ണിന് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു . ഭരണം മാറി മാറി വന്നാലും സ്ഥിതി ഇതുതന്നെയാകും എന്നതില്‍ യാതൊരു സംശയവും ഇല്ല .

യുവാക്കള്‍ എന്തുകൊണ്ട് അക്രമസക്തരാകുന്നു ? അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ വഴി തെറ്റിപ്പോകുന്നു ? ‍ മാതാപിതാക്കള്‍ എന്തുകൊണ്ട് ഇവരെ കാര്യമായി ശ്രദ്ധിക്കുന്നില്ല ? ഇവയെല്ലാം ചിന്തിക്കേണ്ട വിഷയങ്ങള്‍ തന്നെ . മിക്കപ്പോഴും മതിയായ വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്‌ .അല്ലെങ്കില്‍ തിരക്കേറിയ ജീവിതത്തില്‍ കുട്ടികളെ നേര്‍വഴി നടത്തുവാന്‍ സമയം കിട്ടാതെയുമാകാം .

ഭ്രാന്ത് ഒരു രോഗമാണ് . രോഗലക്ഷണമല്ല. മതിയായ ചികിത്സ കൊടുത്താല്‍ ഭ്രാന്ത് മാറികിട്ടും പക്ഷേ ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് ഒരു സമൂഹത്തിലാകമാനമാണ് .ഒരോ കണ്ണികളെയും പ്രത്യേകം പ്രത്യേകം ചികിത്സക്ക് വിധേയമാക്കണം .കേരളം ഭ്രാന്താലയം എന്ന് മാത്രമേ ഇതുവരെ കേട്ടിട്ടുള്ളൂ . ഈ കണക്കിന് പോയാല്‍ കേരളം ഏറ്റവും വലിയ വേശ്യാലയം എന്ന പേര് ലഭിക്കുവാനും അധികം കാത്തിരിക്കണ്ട . അതിന് വേണ്ടുന്ന മരുന്ന് , സ്കൂള്‍ തലം മുതല്‍ക്കേ കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് . പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ മാതാപിതാക്കള്‍ മടിക്കും . എന്നാല്‍ കുട്ടികള്‍ വളരുന്നതനുസരിച്ച് അവര്‍ മറ്റിടങ്ങളില്‍ നിന്നും ഈ വക കാര്യങ്ങള്‍ മനസിലാക്കും . അറിയാത്ത കാര്യങ്ങള്‍ അറിയുവാനുള്ള ആഗ്രഹം കുട്ടികള്‍ക്ക് ഉണ്ടാകുക സ്വാഭാവികം . അങ്ങനെ അവര്‍ ഈ ആധുനിക യുഗത്തില്‍ തെറ്റുകളിലേക്ക് കൂടുതല്‍ വീഴുവാനുള്ള സാഹചര്യം ഉളവാകും .

അങ്ങനെ സ്കൂള്‍ തലം മുതല്‍ ലൈംഗീക കാര്യങ്ങള്‍ ,അതിന്റെ അപകടങ്ങള്‍ , ജീവിത മൂല്യങ്ങള്‍ എന്നിവ കുട്ടികള്‍ പഠിച്ച് വളരട്ടെ. അല്ലെങ്കില്‍ അധികം താമസിക്കാതെ തന്നെ മറ്റൊരു വിപത്തിനെ നമുക്ക് നേരിടാം . അതിനായി തയ്യാറെടുക്കാം .

തിങ്കളാഴ്‌ച

ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോയ വാക്കുകള്‍

മലയാള ബ്ലോഗിലെ കവികളുടെ കവിതകള്‍ നിരൂപിക്കുന്നത് പോലെയോ ആസ്വദിക്കുന്നത് പോലെയോ അല്ല ബ്ലോഗിലെ കവയത്രികളുടെ കവിതകള്‍ . കുറെ നാളുകള്‍ക്ക് മുന്‍പ് സോണാമ്മച്ചിയുടെ മഴ എന്ന കവിത ആസ്വദിച്ചതിന് കരണത്ത് കിട്ടിയ അടി ഇപ്പോഴും ചുവന്ന് തിണര്‍ത്ത് കിടപ്പുണ്ട് .സത്യത്തില്‍ അതിന് ശേഷം എനിക്ക് ബ്ലോഗിലെ കവയത്രികളെ കാണുമ്പോള്‍ വല്ലാത്ത ഒരു ഭയമാണ് .അറിയാതെയെങ്കിലും അടി കിട്ടിയാലോ ? ബ്ലോഗിലെ മഹാകവികളാകണം ശുദ്ധ പാവങ്ങള്‍ .എന്നാല്‍ ആ അടിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി ചെമ്പരത്തി പൂവുകള്‍ സമര്‍പ്പിച്ചുകൊണ്ട്  മലയാള ബ്ലോഗിലെ ഒരു സിംഹിണിയെ  നിങ്ങളുടെ മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു .

ഈ കവിതയോ , കവിത നിരൂപണമോ അല്ലാതെ ഭൂമിക്ക് മുകളിലും താഴെയുമായി എന്തെല്ലാം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . പിന്നെയും തല്ല് കൊള്ളാന്‍ വേണ്ടി ബെര്‍തെ എന്തിന് ഈ വക കാര്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്നു എന്ന് നിങ്ങളെപ്പോലെ ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട് .എത്രയധികം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . മദനി ,സൂഫിയ  ,തടിയന്ടവിട നസീര്‍ , ഇന്നലെ നടന്ന ഉണ്ണിത്താന്‍ ലീലകള്‍ തുടങ്ങി ആഗോള താപനം , ആഗോള സാമ്പത്തിക മാന്ദ്യം , ഒബാമയുടെയും അമേരിക്കയുടെയും ഇന്നത്തെ അവസ്ഥ , അങ്ങനെ എന്തെല്ലാം .

എന്നാലും സ്ത്രീയുള്ള സ്ഥലത്ത് സ്ത്രീ പീഡനവും  നടക്കും എന്ന് പറയുന്നതുപോലെയാണ് കവിതയുള്ള സ്ഥലത്ത് കവിതാസ്വാദനവും നടക്കും .കേരളത്തില്‍ ചായകുടിക്കുന്നത്‌ പോലെയാണ് അമേരിക്കയില്‍ ബലാല്‍സംഗം നടക്കുന്നതെന്ന് സഖാവ് നായനാര്‍ പറഞ്ഞെങ്കില്‍ ഇപ്പോള്‍ അമേരിക്കയില്‍ മഞ്ഞ് വീഴുന്നതുപോലെയാണ് കേരളത്തില്‍ ബലാല്‍സംഗം നടക്കുന്നത് . ഇവിടെ ഇപ്പോള്‍ ബലം ഇല്ലാത്ത സംഗം മാത്രമേ നടക്കുന്നുള്ളൂ . കേരളം ആ കാര്യത്തില്‍ വളരെയധികം മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു . എന്തായാലും അലക്കുകാരന് അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ കഴിയില്ല എന്ന് പറയുന്നത് പോലെ , ബ്ലോഗിലെ കവികളെ വിട്ട് , അവരുടെ കവിതകള്‍ ആസ്വാദനം ചെയ്തതിന്‌ ശേഷം  ഒരു വഴിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതുപോലെ കിടക്കുകയല്ലേ കവികളും കവിതകളും !!

ഇനി ആരുടെ കവിത നിരൂപിക്കും എന്ന് ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ ( മുകളിലെ പടം കാണുക ) ഇരുന്നപ്പോഴാണ് ,  കൈവെള്ള എന്ന ബ്ലോഗില്‍ ശ്രീമതി .മേരി ലില്ലി എഴുതിയ ഡിസംബര്‍  ‍ എന്ന കവിത കാണുന്നത് .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കവി രാമചന്ദ്രന്‍ വെട്ടിക്കാടും ഡിസംബര്‍ എന്നൊരു കവിത എഴുതിയിട്ടുണ്ടായിരുന്നു .ഡിസംബര്‍ മാസം എല്ലാവര്‍ക്കും ഓരോരോ ഓര്‍മ്മകളാണ് നല്‍കുന്നത് . എനിക്ക് ഓര്‍മ്മകളോടൊപ്പം കര്‍ത്താവിന്റെ അനുഗ്രഹം പോലെ ഇഷ്ടം പോലെ മഞ്ഞും തണുപ്പും ഡിസംബര്‍ തരുന്നു .ഇവിടെ ഇതുവരെ 2 ഇഞ്ച്‌ മാത്രമേ വീണിട്ടുള്ളൂ എങ്കിലും വാഷിംഗ്‌ണ്ടന് , ന്യൂയോര്‍ക്ക്‌ ഭാഗങ്ങളില്‍ കര്‍ത്താവിന്റെ കുഞ്ഞാടുകള്‍ കൂടുതലുള്ള കാരണം മഞ്ഞും വാരിക്കോരി കൊടുത്തിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളില്‍ 19 , 20 ഇഞ്ച്‌ വരെ കൊടുത്തു. അവരുടെ ഭാഗ്യം !.

മഞ്ഞ് പുറമേ കാണാന്‍ നല്ല ഭംഗിയാണ് എങ്കിലും , വെളുത്ത് നരച്ച മഞ്ഞിന്റെ അടിയില്‍ മഞ്ഞുറഞ്ഞ് ഐസ് ആകും .നടന്നാല്‍ കാലു വഴുതി താഴെ വീഴും , ഇനി കാറില്‍ സഞ്ചരിച്ച് മുകളില്‍ പറഞ്ഞ ഐസില്‍ കുടുങ്ങിയാല്‍ വാഹനങ്ങള്‍ വട്ടം ചുറ്റി അടിക്കും .അതിനാണ് മഞ്ഞ് വീഴുമ്പോള്‍ ഉടനെ തന്നെ ഉപ്പു വിതറുന്നത് .ഉപ്പില്‍ ഐസ് അലിയും എന്നതുപോലെ തണുത്തുറഞ്ഞ കവിതയുടെ നീറ്റലുകള്‍ക്കിടയില്‍ നിരൂപണമാകുന്ന ഉപ്പു വിതറിയാല്‍ വായനക്കാര്‍ക്ക് വഴുക്കലുകള്‍ ഇല്ലാതെ കവിതയില്‍ കൂടി ഹമ്മര്‍ ഓടിച്ചു പോകാന്‍ കഴിയും .

ബൂലോകത്തിന് പുറത്തുള്ള പല മാദ്ധ്യമങ്ങളിലും എഴുതി പ്രശസ്തയായ മേരി ലില്ലിയുടെ കവിതയെ ഞാന്‍ പഠിക്കുകയോ അവലോകനം നടത്തുകയോ ചെയ്യുന്നതിനും അപ്പുറമുള്ള ഒരബദ്ധം വേറെ ഉണ്ടാകുകയില്ല എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്‌ .അതിനുള്ള കഴിവൊന്നും എനിക്കില്ല . അതുകൊണ്ട് തന്നെ അതിലെ വരികള്‍ എടുക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല .പൊതുവായ ചില കാര്യങ്ങള്‍ മാത്രം പറയുന്നു .

രാമചന്ദ്രന്റെ ഡിസംബര്‍ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മ്മിപ്പിക്കുന്നു എങ്കില്‍ , മേരി ലില്ലിയുടെ ഡിസംബര്‍ ഒരു ജീവ ചക്രത്തെയാണ് നമുക്ക് മുന്‍പില്‍ വരച്ചു വെയ്ക്കുന്നത് . മേരി ലില്ലിയുടെ കവിതകള്‍ ബ്ലോഗിലെ മറ്റ് ചില ഗവികളെപ്പോലെ ( എന്നെപ്പോലെ )ചുമ്മാതെഴുത്തോ , ചുവരെഴുത്തോ അല്ല എന്ന് കൈ വെള്ള സന്ദര്‍ശിക്കുന്നവര്‍ക്ക് വേഗത്തില്‍ മനസിലാകും . . ആ കവിതകള്‍ വെറുതെ കൈ വെള്ളയില്‍ നിന്നും ഊര്‍ന്നു പോയ വാക്കുകളല്ല മറിച്ച് ഹൃദയത്തില്‍ നിന്നും വാര്‍ന്നു പോയ വാക്കുകളാണ് . ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയവര്‍ക്ക് മാത്രമേ അത്തരം കവിതകള്‍ എഴുതുവാന്‍ ആകൂ .ജീവിതത്തിലെ തണുത്തുറഞ്ഞ അനുഭവമല്ല  പകരം ജീവിത ചൂട് കവിതകളില്‍ ഒരോ കവിതകളില്‍ നിന്നും വായനക്കാര്‍ തിരിച്ചറിയുന്നു . ഒരോ കവിതകളും ഒരോ വ്യത്യസ്തമായ അനുഭവങ്ങളാണ് നമുക്ക് പകര്‍ന്നു തരുന്നത് .

തണുത്ത് നരച്ചു മരച്ച ഡിസംബര്‍ .ഈ ഡിസംബറില്‍ കവയത്രി ചൂടുള്ള എന്നാല്‍ അവസാനം പൊള്ളിക്കുന്ന മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നു . ഈ അനുഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തരുടെതുമാകാം .മൂന്ന് ഭാഗങ്ങളിലായി മൂന്ന് ജീവിത ഘട്ടത്തെയാണ് കവയത്രി വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത് . ഡിസംബര്‍ നല്‍കുന്ന സന്തോഷത്തിന്റെയും , സന്താപത്തിന്റെയും ഓര്‍മ്മകള്‍ .ആദ്യം , പ്രണയമഴ ആവോളം ആസ്വദിക്കുന്ന ഒരു പാവാടക്കാരിയുടെ കൌമാരം . മറകളില്ലാതെ ആ മഴയില്‍ അവര്‍ അലിഞ്ഞു ചേരുകയാണ് .രണ്ടാം ഭാഗത്തില്‍ , ഡിസംബര്‍ നല്‍കിയ പ്രണയം , സിന്ദുര തിലകമായി നെറ്റിയില്‍ ചാര്‍ത്തുന്ന മംഗല്യം .ജീവിതത്തിലെ കുപ്പിച്ചില്ലുകള്‍ തിരിച്ചറിയുന്നത്‌ വിവാഹ ശേഷവുമാകാം .കഴിഞ്ഞ് പോയ ഓര്‍മ്മകള്‍ ഇപ്പോള്‍ നല്‍കുന്നത് ഒരു പ്രേതത്തിന്റെ മുഖമാണ് .ആ ഓര്‍മ്മകള്‍ അവരെ , വല്ലാതെ ഭയപ്പെടുത്തുന്നു .

ഇതാ വീണ്ടും ഒരു ഡിസംബര്‍ കാലം കൂടി മുന്നില്‍ എത്തി നില്‍ക്കുന്നു .ജീവിതത്തിന്റെ( വര്‍ഷത്തിന്റെ ) സായാഹ്നം അടുത്തു . ജീവിതക്കപ്പല്‍ മുങ്ങി തുടങ്ങുന്നു എന്ന തോന്നല്‍ .ഇപ്പോഴും കഴിഞ്ഞ് പോയ ഏതോ ഒരു ഡിസംബറിന്റെ ക്ഷണിക ഭ്രമത്തില്‍ ഒരു ജീവിതം തന്നെ അവസാനിക്കുന്നു എന്നോര്‍ത്ത് ദുഖിക്കുന്ന ആരോ ഒരാളുടെ മുഖം നമുക്ക് വരികളില്‍ കാണാം .

അങ്ങനെ കൌമാരം , യൌവനം , വാര്‍ധക്യം എന്നീ മൂന്ന് ഘട്ടങ്ങളും , അതില്‍ എപ്പോഴോ പറ്റിപ്പോയ ഒരബദ്ധം പോലെ വന്ന പ്രണയം , അതിന്റെ നൈമിഷികത എന്നിവയെല്ലാം ഈ കവിതയില്‍ എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട് .പല പ്രണയ വിവാഹങ്ങളും അവസാനം ദുഖത്തില്‍ കലാശിക്കുമോ ? അല്ലെങ്കില്‍ അങ്ങനെയല്ലേ എന്നെല്ലാം കവയത്രി ഈ കവിതയില്‍ കൂടി ആശങ്കപ്പെടുകയാണ് .

ഇത്രയൊക്കെയേ എനിക്ക് ഈ കവിതയില്‍ നിന്നും മനസിലാകുന്നുള്ളൂ . ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു , ഈ കവിത നിരൂപണം നടത്തുവാനോ , ആസ്വദിക്കുവാനോ ഞാന്‍ അശക്തനാണ് കാരണം ഇങ്ങനെയുള്ള പ്രണയാനുഭവങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല . പ്രണയിക്കുവാനുള്ള സമയം കിട്ടിയിരുന്നില്ല . എന്നാല്‍ ഈ കവിത പ്രണയിക്കുന്നവര്‍ക്ക് ഒരു താക്കിതാണ് . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട .അതുകൊണ്ട് പ്രണയിക്കുമ്പോള്‍ അടിച്ച് പൊളിച്ച് പ്രണയിക്കുക .

കവയത്രിക്കും , വായനക്കാര്‍ക്കും സന്തോഷകരമായ  ക്രിസ്മസ് നവവത്സര ആശംസകള്‍ .

ബുധനാഴ്‌ച

ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ് " ഒരു പഠനം .

മലയാള ബ്ലോഗില്‍ മുട്ടിന് മുട്ടിന് ഇപ്പോള്‍ കവികളാണ് . അവരെ മുട്ടാതെ ബ്ലോഗിന്റെ ഇടവഴിയില്‍ കൂടി നടക്കാന്‍ വയ്യ എന്ന സ്ഥിതി വിശേഷം ഇന്ന് ബ്ലോഗിന് കൈവന്നിരിക്കുന്നു . എന്നാല്‍ ഞാന്‍ ആ വഴികളില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുകയാണ് . ഋതുക്കള്‍ പോലെയാണ്  എന്‍റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. അവ  ഇങ്ങനെ മാറി മാറി സഞ്ചരിക്കും .അതുകൊണ്ടാകണം ബ്ലോഗില്‍ കവിത എഴുതുന്നതിനേക്കാള്‍ ‍ , ബ്ലോഗില്‍ എഴുതുന്ന കവിതകള്‍ക്ക് ആസ്വാദനം എഴുതുവാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് ‍. ഒരു ചെറിയ വരിയിലെ കമെന്റുകളില്‍ മാത്രം ഒതുക്കാന്‍ കഴിയാത്ത കവിതകള്‍ മാത്രമേ ‍എന്‍റെ നിരൂപണത്തിനോ ആസ്വാദന കുറിപ്പിനായോ ഞാന്‍ തിരഞ്ഞെടുക്കുകയുള്ളൂ .

ഇന്ന് നിരൂപക സിംഹത്തിന്റെ മുന്നില്‍ കടിച്ചു കീറാന്‍ കിട്ടിയ ഇര , ലതീഷ് മോഹന്‍ കഴിഞ്ഞ ദിവസം ജലം സാധ്യത ഓര്‍മ്മ എന്ന ബ്ലോഗില്‍ എഴുതിയ  "വഴിതരുമോ? കടല വില്‍ക്കാനാണ്"എന്ന കുഞ്ഞാടാണ്‌ . .  ലതീഷിനെ ഞാന്‍ അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല എങ്കില്‍ തന്നെയും ചില കാര്യങ്ങള്‍ സൂചിപ്പിക്കാതിരിക്കുവാനും തരമില്ല . ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു ലതീഷിന്റെ കവിത മനസിലാക്കണമെങ്കില്‍ ബുദ്ധി വേണം .കൊള്ളാം ,നല്ലത് ,ഗംഭീരമെന്നോ അല്ലെങ്കില്‍ അതിലെ രണ്ട് വരി താഴെ എഴുതി ഒരു സ്മൈലി കൂടി ഇട്ടാലോ അത് മനസിലായി എന്നര്‍ത്ഥം ആകണമെന്നില്ല എന്ന് .ഇപ്പോള്‍ ഇതെഴുതുന്നത് , ഞാന്‍ ആ പോസ്റ്റ്‌ എഴുതിയ സമയത്ത് എന്‍റെ ബുദ്ധി വളര്‍ന്നിട്ടില്ലായിരുന്നു .പിന്നീട് ഒരകല്ലില്‍ ഇട്ട് ഉറച്ചുരച്ചു രാകി രാകി ബുദ്ധിക്കല്പം മൂര്‍ച്ച വന്നു എന്ന് തോന്നിയത് കൊണ്ടാണ് .ചിലപ്പോള്‍ അതെന്റെ തോന്നലാകാം .

 മാത്രമല്ല ആ ഉറുമ്പും കൂട്ടുകാരും , അശുദ്ധയോ അതി വിശുദ്ധയോ ആയ ഭാവനയും കൂടി ധ്വനിപ്പിച്ചില്ല എന്ന കവിത മനസിലായില്ല എന്ന് പറഞ്ഞപ്പോള്‍ , ലതീഷിന്റെയും മറ്റുള്ളവരുടെയും ഭാഷയിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചു എന്ന പരാതി മൂലവുമാണ് .എന്നാല്‍ അന്ന് മനസിലായി എന്ന് പറഞ്ഞവരോട് അവര്‍ ഒന്ന് മനസിലാക്കി തരൂ എന്ന് പറഞ്ഞപ്പോള്‍
എല്ലാവരും മൗനം വിദ്വാന് ഭൂഷണം എന്ന മട്ടില്‍ നിന്നു. അന്ന് മുതലേ എന്‍റെ ആഗ്രഹമാണ് ലതീഷിന്റെ ഒരു കവിതക്ക് ആസ്വാദനം എഴുതുക എന്നത് . ഇത് എത്രത്തോളം ശരിയായി എന്നെനിക്കറിയില്ല .ചിലപ്പോള്‍ എന്‍റെ മണ്ടത്തരവും ആകാം . നിങ്ങള് ഷമീര് .

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ലതീഷിന്റെ കവിത വായിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്ന രസം , എന്‍റെ കുട്ടിക്കാലത്ത് കഴിച്ച , വായിലിട്ടാലും അലിയാത്ത മിഠായി പോലെയാണ് . വായിലിട്ടാല്‍ അതിങ്ങനെ കിടക്കും കുറെ നേരം . (ആ മിഠായിയുടെ പേര് മറന്ന് പോയി ).ലതീഷിന്റെ കവിതയെ ഞാന്‍ ഇപ്പോള്‍ വായിക്കുന്നത് എന്‍റെ ആസ്വാദന ശേഷി അനുസരിച്ച് മാത്രമാണ് . നിങ്ങളുടെ വായനയുമായോ , ആസ്വാദനമായോ ഇതിന് അല്പം പോലും ബന്ധമില്ല .പറഞ്ഞിരിക്കുവാന്‍ അധികം സമയമില്ലാത്തതിനാല്‍ നേരിട്ട് കവിതയിലേക്ക് പ്രവേശിക്കുകയാണ് .
 
 
രാത്രിയിലിടവഴിയൂലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്
ഒരാള്‍ വഴുതിവീഴുന്നു
 
മുകളില്‍ എഴുതിയത് കവിതയുടെ ആദ്യ വരികളാണ് . കവി , കവിത എഴുതിയ സന്ദര്‍ഭം കൂടി വിശദീകരിച്ചാല്‍ മാത്രമേ കവിതയുടെ അര്‍ഥം പൂര്‍ണ്ണമായി മനസിലാക്കുവാന്‍ കഴിയൂ . ഇത് കവിയുടെ പോരായ്മയല്ല മറിച്ച് വായനക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യമാണ് . ഇനിയും ഒരോ കവിയും കവിത എഴുതുന്ന സന്ദര്‍ഭം കൂടി വിശദീകരിക്കണം .അല്ലെങ്കില്‍ വായനക്കാര്‍ സ്വയം അത് കണ്ടെത്തണം  .ഇവിടെ കവി ലതീഷ് മോഹന്‍ എന്ന പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിവ്യൂ എഴുതുവാന്‍ പോയ സമയത്ത് അവിടെ കാണുന്ന ഒരു കാഴ്ചയാണ് വിവരിക്കുന്നത് .
 
രാത്രിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് ,ഒരാള്‍ കടന്ന് വരുന്നു . ഒരു കടല കച്ചവടക്കാരന്‍ .അപ്പോള്‍ നിശ്ചയമായും നിങ്ങള്‍ക്ക് സംശയം തോന്നാം എന്താണ് കവി "വെളുപ്പിന്റെ,കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ ഭാവിജീവിതത്തിലേക്ക്" എന്നീ വരികള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് .അതാണ്‌ ഞാന്‍
വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത് . നോക്കുക .കറുപ്പ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ദുഃഖ വേളകളിലാണ് എന്നത് നമുക്കറിയാം . സിനിമ കാണാന്‍ ഇരിക്കുന്നവര്‍ ഒരിക്കലും ഒരു ദുഖകരമായ അവസ്ഥയിലല്ല ഇരിക്കുന്നത് എന്നതും നമുക്കറിയാം .നമ്മുടെ ഉള്ളിലെ കറുപ്പിനെ പുറമോടിയായ വെളുത്ത , ഇസ്തിരിയിട്ട വിവിധ വര്‍ണ്ണ വസ്ത്രങ്ങളാല്‍ നമ്മള്‍ പലപ്പോഴും മറച്ചു വെയ്ക്കുന്നതിനെയാണ് കവി ഈ വരികളില്‍ കൂടി കാണുന്നത് .അങ്ങനെ ഉള്ളിലെ കറുപ്പിനെ വെളുപ്പിനാല്‍ മറച്ചു വെയ്ക്കുന്നവരുടെ ഇടയിലേക്ക് ( ഭാവി ജീവിതത്തിലേക്ക് ) ഒരാള്‍ വഴുതി വീഴുന്നു ( പെട്ടന്ന് കടന്ന് വരുന്നു ) . ഇവിടെ കവി തന്നെയാണ് ഈ കടല കച്ചവടക്കാരന്‍ എന്നും വേണമെങ്കില്‍ വായിച്ചെടുക്കാം . വിവിധ ഭാഷക്കാരായ മലയാളികളുടെ ഇടയിലേക്ക് ഒരു കവിത വിലപനക്കാരന്‍ ബ്ലോഗില്‍ കൂടി കടന്ന് വരുന്നു .
 
അടുത്ത വരികളില്‍ എന്താണ് എന്ന് നോക്കാം . 

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു
ഈ വന്നു കയറിയ മനസിലെ വിചാരങ്ങളാണ് കവി മുകളിലെ വരികളില്‍ പറയുന്നത് .തന്റെ ചുറ്റും അപരിചിതര്‍ , വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവര്‍ .മുന്നില്‍ കാണുന്ന വെളുത്ത സ്ക്രീനില്‍ എന്തെല്ലാമോ ആള്‍ക്കൂട്ടങ്ങള്‍ , ആടുകയും പാടുകയും സംസാരിക്കുകയും ചെയ്യുന്നു , കുറെ പശുക്കള്‍ , കുറെ മരങ്ങള്‍ ,അയാള്‍ക്കൊന്നും തന്നെ മനസിലാകുന്നില്ല . അന്യ ഭാഷാ ചിത്രമാകണം അപ്പോള്‍ അവിടെ പ്രദര്‍ശിപ്പിച്ചത് .അതായിരിക്കണം അയാള്‍ക്ക്‌ മനസിലാകാതെ പോയത് . മലയാളം സിനിമയോ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരോ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു . കച്ചവടക്കാരന്  പെട്ടന്ന് തന്നെ ഉള്ളില്‍ വിഷമം ഉണ്ടാകുന്നു ( ഇരുട്ട് ) . ഉടനെ തന്നെ ആ സിനിമ തീര്‍ന്നു പോകുകയും ചെയ്യുന്നു .ഇത്രയും സംഭവങ്ങളാണ് മുകളില്‍ വിവരിച്ചത് .

അടുത്ത വരികള്‍

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍


കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

സിനിമ കഴിഞ്ഞ് ആളുകള്‍ പുറത്തേക്ക് വരികയാണ് . കടലകച്ചവടക്കാരന് ചുറ്റും ആളുകള്‍ വൃത്താകൃതിയില്‍ വലിയ ആള്‍ക്കൂട്ടമായപ്പോള്‍ , കച്ചവടക്കാരന്‍ കൈകള്‍ ‍ ഉയര്‍ത്തി അറിയാവുന്ന ഭാഷയില്‍ അയാള്‍ കടല കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയാണ് .വെളുത്ത ആളുകള്‍ ഇരുട്ടിന്റെ മകന്‍ എന്ന് വിളിച്ച ഉള്ളു വെളുത്ത മനുഷ്യന്‍ , വെളുപ്പിനെ പല്ല് തേക്കാത്തവന്‍ , കള്ളന്റെ മകന്‍ എന്നും , പിടിച്ചു പറിക്കാരന്‍ എന്നും  വിളിച്ച് ആളുകള്‍ കളിയാക്കിയും വെറുക്കുകയും ചെയ്ത പാവപ്പെട്ടവന്‍  . ഔപചാരിതകള്‍ മറന്ന് പോയവന്‍ .അല്ലെങ്കില്‍ വെള്ളശീലക്ക് തടുക്കിടാന്‍ മറന്ന് പോയവന്‍ എന്നിങ്ങനെയെല്ലാം കടലക്കച്ചവടക്കാര്നെ വിശേഷിപ്പിക്കാം .ഇവിടെ കവി മനപൂര്‍വ്വം തന്നെ തനിക്ക് ചുറ്റുമുള്ള ബുജി വൃന്തത്തെ തന്നെയാണ് കൊട്ടുന്നത് . ഇതാണ് ഈ കവിതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗവും .


ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെആളുകള്‍ കൂടുന്നതിലും ഏറെ വാല് വാലായി റോഡ്‌ മുറിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു .കച്ചവടം പൊടി പൊടിക്കുകയാണ്. കടല എല്ലാവരും വാങ്ങുന്നു . എന്നാല്‍ ‍ വേഗത്തില്‍ കണക്ക് കൂട്ടി ആളുകളെ വിടാന്‍ ഉള്ള പ്രയാസവും കച്ചവടക്കാരന്‍ നേരിടുന്നുണ്ട് . അതാണ്‌ പഴയ കണക്ക് ക്ലാസും കുനിച്ച തലയും മറ്റും കവി സൂചിപ്പിക്കുന്നത് .
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

സമയം പ്രതീക്ഷിച്ചതിലും കൂടുതല്‍ എടുത്തതിനാല്‍ അടുത്ത ഭാഗം വളരെ വേഗത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് ഞാന്‍ എന്‍റെ ആസ്വാദന കുറിപ്പ് തീര്‍ക്കുകയാണ് .

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു
വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും
കാര്‍ണിവലല്ലേ
ഇരുട്ടിനെ വിരട്ടുകയല്ലേ
വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

കടല കച്ചവടം കഴിഞ്ഞിരിക്കുന്നു . ദൂരെ വെള്ള മാറ്റിക്കൊണ്ട് ഇരുട്ട് കടന്ന് വരുന്നുണ്ട് ( സന്ധ്യയായി എന്നര്‍ത്ഥം ) .ഈ കടലക്കച്ചവടക്കാരനെ കവിക്ക്‌ നല്ല പരിചയമുണ്ട് . അല്ലെങ്കില്‍ കാര്‍ണിവല്‍ സ്ഥലത്ത് വെച്ച്‌ കച്ചവടക്കാരനെ കവി പരിചയപ്പെടുന്നു .വളരെ പാവപ്പെട്ട ഒരു മനുഷ്യന്‍ . കുറെ ദൂരെയാണ് അയാളുടെ വീട് . കടല കച്ചവടം ചെയ്ത് കഷ്ടിച്ച് ജീവിച്ചു ( ചലിക്കാറുണ്ട് ) പോകുന്നു എന്ന് മാത്രം . ഹിന്ദിയില്‍ ചല്‍ത്താ ഹെ ഭായി എന്ന് പറയുന്നത് പോലെ .കച്ചവടക്കാരന്‍ വളരെ താമസിച്ചാണ് വന്നത് അതുകൊണ്ട് കാര്യമായ കച്ചവടം ഒന്നും നടന്നിട്ടില്ല .ദൂരെയാണ് താമസിക്കുന്നത് . കാര്‍ണിവല്‍ ( ഫിലിം ഫെസ്റ്റിവല്‍ ) നടക്കുകയായത് കൊണ്ട് മാത്രം ഇവിടെ വരെ വന്നു .കാര്‍ണിവലില്‍ കൂടുതല്‍ കച്ചവടം നടക്കും എന്ന പ്രതീക്ഷയിലാണ് , തന്റെ ഉള്ളിലെ വിശപ്പിന്റെ ദുഖത്തെ അകറ്റുവാന്‍ ഇവിടെ വരെ വന്നത് . പക്ഷേ താമസിച്ചു പോയതുകൊണ്ട് കാര്യമായ കച്ചവടം നടന്നിട്ടില്ല , എങ്കിലും പകല്മാന്യന്മാരായ കാട്ട് കള്ളന്മാര്‍ വഴിയില്‍ ആക്രമിക്കാതിരിക്കുവാനുള്ള മുന്‍കരുതല്‍ എന്ന രീതിയില്‍ കച്ചവടക്കാരന്‍ വേഗത്തില്‍ വീടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ കവിത അവസാനിക്കുന്നു .

വളരെ മനോഹരമായ കഥ പോലുള്ള കവിത . പക്ഷേ ചുറ്റും തിരിവും ആളുകളെ പരീക്ഷിക്കുവാനും വഴി തെറ്റിക്കുവാനും ഉള്ള ശ്രമവും കവിതയില്‍ ആവശ്യത്തിനും അധികം ചേര്‍ത്തിട്ടുണ്ട് . പറയുവാനുള്ളത് നേരെ പറഞ്ഞാല്‍ വായനക്കാര്‍ക്ക് മനസിലാകും എന്നും അങ്ങനെ അവര്‍ വേഗം മനസിലാക്കണ്ട എന്ന ദുര്‍വാശിയുമാണ് പലപ്പോഴും ലതീഷിന്റെ കവിതകളെ സാധാരണ വായനക്കാരില്‍ നിന്നും അകറ്റുന്നത് . ഒന്ന് കൂടി ആഞ്ഞ്‌ ശ്രമിച്ചാല്‍ വായനക്കാര്‍ക്ക് വേഗത്തില്‍ മനസിലാകും . മൂക്കേല്‍ പിടിക്കുവാന്‍ മൂന്ന് വലത്ത് വെയ്ക്കണം എന്നതാണ് ലതീഷിന്റെ കവിതയുടെ പ്രത്യേകത .

ഈ കവിതയും നിരൂപണവും കൊണ്ട് കവിയാകുന്ന കടല ( കവിത ) വില്പനക്കാരന് ബ്ലോഗിലെ സാധാരണ വായനക്കാരിലേക്കുള്ള വഴി കൂടി തുറക്കട്ടെ എന്നും , കൂടുതല്‍ കവിതകള്‍ പൂക്കട്ടെ എന്നും ആശംസിക്കുന്നു .

മറ്റൊരു പുതിയ നിരൂപകന്‍ ഇവിടെയുണ്ട് . അതും വായിക്കുക .

ചൊവ്വാഴ്ച

ബലൂണ്‍

വിവിധ വര്‍ണ്ണങ്ങളുടെ
നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ
വിഷം വമിക്കുന്ന നീര്‍ കുമിള.

എത്ര ഭംഗിയിതെന്നാര്‍ത്ത് ചിരിച്ച് കുട്ടികള്‍
നിന്‍റെ പിന്നാലെ ഓടി കൂടുമ്പോഴും
നാണമില്ലാതെ , പറക്കണം നിനക്കുയരണം
ഉയരത്തില്‍ എത്തണം
എന്ന ഉള്ളിലെ നിന്‍റെ ഒടുങ്ങാത്ത മോഹം
അഹംഭാവം !!

എത്ര ഉയരത്തില്‍ പറന്നാലും ഒരു
മാത്ര കൊണ്ട് തീരും നിന്‍റെ ഒടുങ്ങാത്ത പാച്ചില്‍ .
വര്‍ണ്ണങ്ങള്‍ എത്ര നീ ചാലിച്ച് തേച്ചാലും
ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ഉച്ഛ്വാസ വായുവുമായി
എത്ര ദൂരം കൂടി നീ പറക്കും ?

ഉയരത്തില്‍ പറന്ന് നടന്നാലും
നിന്‍റെ തുഞ്ചത്ത് കെട്ടിയ നൂല്
എന്‍റെ കയ്യിലുള്ള കാര്യം  നീ മറക്കുന്നു .
നീ പോകുന്ന വഴിയില്‍ ഒരു മുള്ള് പോലും
കൊള്ളാതെ കാത്തു സൂക്ഷിക്കണേ
എന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ട് .
വഴിയില്‍ എട്ടായി നീ പൊട്ടിത്തെറിച്ച
വാര്‍ത്ത ഒരിക്കലും ഞാന്‍ കാണാതിരിക്കട്ടെ.

എത്ര ദുഷ്ടനാണ്‌ നീ !
പക്ഷേ,
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കുന്നു .


നൂല് പൊട്ടാതെ ഒടുവില്‍
നീ ഈ പടി കയറി വരുന്ന ഒരു നാള്‍
ചവിട്ടി പൊട്ടിക്കും നിന്നെ ഞാന്‍ മുത്തു മോനെ :)

വെള്ളിയാഴ്‌ച

കണ്ണന്‍ തവി



അടുക്കളയിലെ മൂലയില്‍
ആത്മഹത്യ ചെയ്തവനെപ്പോലെ
തലമുകളിലായി
കാലു താഴെയായി
തൂങ്ങിക്കിടപ്പുണ്ട് ഒരു പാവം ണ്ണന്‍ തവി   .

ആരോടും പരിഭവമില്ലാതെ
പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട്
ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌
വാക്കുകള്‍ പൊട്ടിയ വരിയുടഞ്ഞ ണ്ണന്‍ തവി 

പണ്ട് പ്ലാവിലയില്‍ കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര്‍ ഇന്ന്
കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക്‌ തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍  
വൃത്തത്തിലും നീളത്തിലും
അര്‍ദ്ധവൃത്താകൃതിയിലും അങ്ങനെ
എത്രയോ തവികള്‍ ഇന്ന് സുലഭം
 
പണ്ടീ കോരന്മാര്‍ക്കായ് കണ്ണന്‍ തവി
എത്ര കഞ്ഞി തേകി കൊടുത്തിരിക്കുന്നു
എത്ര വാരിക്കോരി കൊടുത്തിട്ടും
തൃപ്തികിട്ടാതാര്‍ത്തി പൂണ്ട നാവിനാല്‍
കുറ്റം പറഞ്ഞും തെറി വിളിച്ചും പിന്നെ
വറ്റില്ലാതെ പശി മറന്ന വയറിനെ പോഷിപ്പിച്ചും
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ ണ്ണന്‍ തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്
 ആര് കേള്‍ക്കാനീ നെലോളികള്‍
ഇന്നാരും കേള്‍ക്കാതെ പോകുന്ന ഈ വിളികള്‍


വ്യാഴാഴ്‌ച

ഡിസംബറില്‍ രാമന്‍ വെട്ടിയ പുതിയ വഴി

മരങ്ങളിലെ ഇലകള്‍ കൊഴിയുന്നത് പോലെയാണ് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് . നവംബര്‍ മുതല്‍ മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു തുടങ്ങും . ഡിസംബര്‍ ആകുമ്പോള്‍ മരങ്ങള്‍ക്ക് ചുറ്റും ഇലകളുടെ ഒരു ശവക്കോട്ട തന്നെ ഉയരും . ഇപ്പോള്‍ എനിക്ക് ചുറ്റും ഉണങ്ങിയ മരങ്ങള്‍ മാത്രം .മരങ്ങളിലെ ഇലകള്‍ പൊഴിയുന്നതും മഞ്ഞ് പെയ്യുന്നതും വളരെ കൌതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .വര്‍ഷങ്ങള്‍ എത്ര ‍ കഴിഞ്ഞു ഇന്നും ഈ കാഴ്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് എനിക്ക് നല്‍കുന്നത് . എങ്കിലും അമേരിക്കന്‍ മണ്ണിലേക്ക് അലിഞ്ഞു ചേരാത്ത ഒരു മനസുമായി ഇവിടെ ഇങ്ങനെ ഇനി എത്ര നാള്‍ !!!

എനിക്ക് ചുറ്റും മരങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞു കിടക്കുന്നു .പതുക്കെ പതുക്കെ തണുപ്പ് ആക്രമിക്കാന്‍ തുടങ്ങി . പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ,അഥവാ കഴിഞ്ഞാലും കമ്പിളികള്‍ പുതച്ചു കൊണ്ട് ഒരു യാത്ര . മരം കോച്ചുന്ന ഈ തണുപ്പില്‍ ഞാന്‍ ആരെ തിരഞ്ഞാകും പോകുന്നത് ? മരങ്ങളില്‍ പാട്ട് പാടിയിരുന്ന പക്ഷികളില്ല , ബണ്ണി റാബിറ്റുകളും അണ്ണാന്‍ കുഞ്ഞുങ്ങളും എങ്ങോ പോയി മറഞ്ഞു .ഇനി വരുവാനുള്ളത് ഒരു ക്രിസ്മസ് , പുതുവര്‍ഷം എന്നിവയാണ് . അതിന്റെ മാറ്റൊലികള്‍ കേട്ടു തുടങ്ങി . വീടുകളും നിരത്തുകളും വര്‍ണ്ണ വിളക്കുകള്‍ തൂക്കിയിരിക്കുന്നു . നോര്‍ത്ത് പോളില്‍ നിന്നും ക്രിസ്മസ് അപ്പൂപ്പന്‍ യാത്ര തുടങ്ങിയിരിക്കണം . വീട് വീടാന്തരം ചിമ്മിനികളില്‍ കൂടി അപ്പൂപ്പന്‍ വരും . ഇന്നലെ ഇളയ മോള്‍ നെറ്റില്‍ നോക്കുന്നത് കണ്ടു . അപ്പൂപ്പന്‍ എവിടെ വരെ എത്തി എന്നത് നെറ്റില്‍ നോക്കിയാല്‍ അറിയാം .സമ്മാന പൊതികളുമായി അപ്പൂപ്പന്‍ താടി പോലെ മഞ്ഞും ചൂടി ഒരപ്പൂപ്പന്‍ വരും . സമ്മാന പൊതികള്‍ ക്രിസ്മസ് മരത്തിന്റെ താഴെ വെച്ചിട്ട് അപ്പൂപ്പന്‍ വേറെ സ്ഥലങ്ങളില്‍ പോകും . എല്ലാ കുട്ടികളും ക്രിസ്മസ് വരുവാന്‍ വേണ്ടി കാത്തിരിക്കുകയാണ് . മധുരം കിനിയുന്ന ധാരാളം ഓര്‍മ്മകള്‍ എനിക്കും ക്രിസ്മസ് തന്നിട്ടുണ്ട് . ക്രിസ്മസ് നാളുകളില്‍ എങ്കിലും നാട്ടില്‍ എത്തണം എന്നെല്ലാം പലപ്പോഴും ആഗ്രഹം തോന്നാറുണ്ട് എങ്കിലും ഇത്രയും കാലത്തിനിടയില്‍ വളരെ കുറച്ചു ക്രിസ്മസ് മാത്രമേ നാട്ടില്‍ കൂടാനായി കഴിഞ്ഞിട്ടുള്ളൂ .ഇവിടെ മഞ്ഞ് പെയ്തില്ല എങ്കില്‍ ക്രിസ്മസ് തന്നെ ഇല്ലാ എന്ന് പറയാം . മഞ്ഞ് പെയ്യുന്ന ക്രിസ്മസ് നാളിനെ വൈറ്റ് ക്രിസ്മസ് എന്ന് പറയപ്പെടുന്നു . ഇപ്പോള്‍ പുറത്തേക്കുള്ള ജനല്‍ പാളികളില്‍ കൂടി പുറത്ത് മഞ്ഞ് പെയ്യുന്നത് കാണാം . എന്നാല്‍ നിരത്തില്‍ ആരെയും കാണാന്‍ ഇല്ല . അഥവാ വഴിയില്‍ വെച്ച്‌ ഇപ്പോള്‍ ഒരു സായിപ്പിനെ കണ്ടാല്‍ അയാള്‍ പറയും ഹാപ്പി ക്രിസ്മസ് . അമേരിക്കയില്‍ മഞ്ഞ് പെയ്താല്‍ ക്രിസ്മസ് വരവായി .

നാട്ടിലും ഈ സമയം നല്ല തണുപ്പാകും. വൃശ്ചിക മാസ കുളിരുള്ള രാത്രികള്‍ .ഇവിടെ ഇങ്ങനെ ഈ തണുപ്പിലും ഞാന്‍ പുറത്തേക്ക് നോക്കി ആരെയാണ് കാത്തിരിക്കുന്നത് ? .

ഞാന്‍ ഇത്ര പ്രയാസപ്പെട്ട് , മഞ്ഞ് പെയ്യുന്ന , മരങ്ങളില്‍ ഇലകളില്ലാത്ത , ശീതക്കാറ്റ് വീശുന്ന സമയത്ത് ആരെ കാണുവാനാകും ഇങ്ങനെ ആകാംഷയോടെ കാത്തിരിക്കുന്നത് എന്നാകും നിങ്ങള്‍ ചിന്തിക്കുക എന്നെനിക്കറിയാം . നിങ്ങള്‍ ആരാ മക്കള് ?അതാണ്‌ ഞാന്‍ പറഞ്ഞു വരുന്നത് . ഇതാ , നമ്മുടെ ഭവനത്തിലേക്ക്‌ ‍ ഒരു മാറ്റൊലി കവി വന്നു കയറുന്നു .കയ്യിലെ ഭാണ്ഡത്തില്‍ അരമണി നാണം മറന്ന ഒരു ക്രിസ്മസ് കാല ഓര്‍മ്മയുമായി എന്നെ വിളിക്കുകയാണ്‌ . തണുപ്പത്ത് പുറത്തെ മഞ്ഞില്‍ ഏറെ നേരം നിര്‍ത്താതെ അദ്ദേഹത്തെ ഞാന്‍ അകത്തേക്ക് വിളിക്കാം ‌ .

കൂഴൂര്‍ വില്‍‌സണ്‍ , പകല്‍ക്കിനാവന്‍ ‍എന്നീ മഹാകവികള്‍ക്കിടയിലെ ത്രിമൂര്‍ത്തികളില്‍ ഒരാള്‍ കൂടിയായ രാമചന്ദ്രന്‍ വെട്ടിക്കാടിനെ ഞാന്‍ എന്‍റെ കവിതാ നിരൂപണ വേദിയിലേക്ക് സ്വാഗതം ചെയ്യുകയാണ് . ഗിവ് ഹിം എ ബിഗ്‌ ക്ലാപ്പ് :)

വളരെ പ്രതിഭാധനനായ ഒരെഴുത്തുകാരന്‍ ,സംഘാടകന്‍ എന്നീ നിലകളില്‍ മാത്രമല്ല , ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഉള്ളില്‍ ഒതുക്കാതെ വെട്ടിത്തുറന്നു പറയുന്നതിലും യാതൊരു സങ്കോചവും ഇല്ലാത്ത ഒരു നല്ല തങ്കപ്പെട്ട മനുഷ്യനാണ് വെട്ടിക്കാട് . അദ്ദേഹം ചീഫ് എഡിറ്റര്‍ ആയി നടത്തുന്ന ബ്ലോത്രം എന്ന പത്രം ബൂലോകത്തിന്റെ നേരിന്റെ നാവായി നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു . വളരെ മനോഹരമായ കവിതകള്‍ രചിക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .ഒരോ കവിതകളും വായനക്കാരെ കൊണ്ട് വീണ്ടും വീണ്ടും വായിക്കുവാന്‍ തോന്നിപ്പിക്കുക മാത്രമല്ല അതില്‍ ഒളിഞ്ഞിരിക്കുന്ന മുത്തുകളെ തേടിയെടുക്കുക എന്ന ശ്രമകരമായ ജോലിയും അദ്ദേഹം വായനക്കാരെ ഏല്‍പ്പിച്ചിരിക്കുന്നു . മറ്റുള്ള ബ്ലോഗ്‌ കവികളെ പോലെ കഠിനമായ വാക്കുകള്‍ ഉപയോഗിക്കാതെ തന്നെ ലഘുവായി പറഞ്ഞു വെയ്ക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് അപാരം എന്ന് വിശേഷിപ്പിക്കാം .

രാമചന്ദ്രന്‍ വെട്ടിക്കാട് ഈയിടെ എഴുതിയ കവിതയാണ് ഡിസംബര്‍ .ആ കവിതയില്‍ വളരെയധികം വിശേഷിപ്പിക്കാന്‍ ഒന്നുമില്ല എന്നാല്‍ തന്നെയും തന്റെ ബാല്യകാല പ്രണയം അതില്‍ ഒളിച്ചു വെച്ചിരിക്കുന്നത് കാണാം .ഈയിടെ വിവാദമായ കൂഴൂര്‍ അഭിമുഖത്തില്‍ പകല്‍ക്കിനാവനും രാമചന്ദ്രന്‍ വെട്ടിക്കാടിനും കനം വെച്ച്‌ വരുന്നതായി കൂഴൂര്‍ സൂചിപ്പിക്കുകയുണ്ടായി . എനിക്കും അങ്ങനെ തോന്നാറുണ്ട് .ഇവരുടെ രണ്ട് പേരുടെയും കവിതകളില്‍ ധാരാളം സാമ്യതകള്‍ കാണാം . ഒരേ ഭാവം , ഒരേ ശൈലി , ഒരേ ഭാക്ഷ അങ്ങനെ ഒരേ രേഖയില്‍ പായുന്ന കുതിരകള്‍ എന്ന് വേണമെങ്കില്‍ ഇവരെ വിശേഷിപ്പിക്കാം . സ്ഥായിയായ ദുഖഭാവം , നിരാശ , മോഹഭംഗങ്ങള്‍ എന്നിവയാകണം ഇവരുടെ കവിതയിലേക്ക് വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് . ഒരേ പാതയില്‍ തന്നെ സഞ്ചരിക്കുന്നവര്‍ ‍, . വഴിമാറി സഞ്ചരിക്കുവാന്‍ മറന്നതോ കഴിവില്ലാത്തത് കൊണ്ടോ ആയിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് .മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് റ്റി.വി കണ്ണീര്‍ സീരിയല്‍ എന്നതുപോലെ ബ്ലോഗിലെ കവികളെയും കണ്ണീര്‍ സീരിയലുകള്‍ നന്നായി ആകര്ഷിക്കുന്നുണ്ടാകണം . ബ്ലോഗ്‌ വായനക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആകാം .ഇനി മുതല്‍ കവിതകള്‍ വായിക്കുമ്പോള്‍ ഒരോ തൂവാല കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്നൊരു അഭിപ്രായം എനിക്ക് ഇവരോടുണ്ട് .വിഭിന്നങ്ങളായ അനുഭവങ്ങള്‍ , ഭാവങ്ങള്‍ , ശൈലി ഇങ്ങനെ പല വഴികളില്‍ കൂടി കവികള്‍ സഞ്ചരിക്കണം എന്നാണ് എനിക്ക് തോന്നുന്നത് .അപ്പോഴേ ഒരു യഥാര്‍ത്ഥ കവിയായി വളരുവാന്‍ കഴിയൂ . ധാരാളം പ്രതിഭകള്‍ ഉള്ള ഇവര്‍ അങ്ങനെ സഞ്ചരിക്കുവാന്‍ ഇടയാകട്ടെ എന്നാശംസിക്കാം .

അതിന്റെ മുന്നോടിയായി വെട്ടിക്കാട് വെട്ടിയ ഒരു പുതിയ വഴിയായിട്ടാണ് ഡിസംബര്‍ എന്ന കവിതയെ ഞാന്‍ കാണുന്നത് . നൈരാശ്യം അതില്‍ ഉണ്ടെങ്കിലും അല്പം പ്രണയവും കൂടി കലര്‍ന്നതുകൊണ്ട് ഒരു പുതുമ തോന്നി .ഡിസംബര്‍ എന്ന കവിതയ്ക്ക് കൂടുതല്‍ വിശദീകരണം വേണ്ട എന്നാണ് എനിക്ക് തോന്നുന്നത് , കാരണം വായനക്കാര്‍ക്ക് ഉള്ളി പൊളിക്കുന്നത് പോലെ കണ്ണ് നീറ്റി ആ കവിത പൊളിച്ചടുക്കാം.എങ്കിലും ഈ കവിത വായിക്കുന്ന വായനക്കാര്‍ക്ക് അവരുടെയും ജീവിതത്തിലെ പ്രണയാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരവസമാകും . വായനക്കാര്‍ക്ക് വേണ്ടി ആ കവിത താഴെ കൊടുക്കുന്നു . വായിക്കുക ,ആസ്വദിക്കുക .


മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി തോന്നിയതാണ് . നിങ്ങള്‍ക്ക് ഒരു പക്ഷേ അങ്ങനെയാകില്ല .ഓരോരുത്തര്‍ക്കും ഒരോ ഇഷ്ടങ്ങളാണല്ലോ.

ഡിസംബര്‍

തിങ്കളാഴ്‌ച

മഹാവിഷ്ണു ബൂലോകം വിട്ടു

കുറെ നാളുകളായി ബൂലോകത്ത് കവികളുടെ വലിയ ശല്യം ഇല്ലായിരുന്നു .എന്നാല്‍ കിട്ടാനുള്ളത് കിട്ടിയാലേ കിട്ടന് ഉറക്കം വരൂ എന്ന പഴമൊഴിയെ ആവാഹിച്ചു കൊണ്ടോ , പ്രശസ്തരെ ചൊറിഞ്ഞ് കിട്ടുന്ന പ്രശസ്തി എനിക്കും വേണം എന്ന മൂന്നാം കിട കൂതറ തന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടോ , എല്ലാവരും കൂഴൂര്‍ വില്‍‌സണ്‍ എന്ന കവിയെ വാഴ്ത്തുന്നു .എന്നാല്‍ ആ വാഴ്ത്തലുകളില്‍ ചിലത് എനിക്കും തെറിച്ചു കിട്ടണം എന്ന കുഞ്ചന്‍ നമ്പ്യാര്‍ കാവ്യത്തെ അനുസ്മരിച്ചു കൊണ്ടോ , ബൂലോകത്തെ മഹാകവി എന്ന് സ്വയം വാഴ്ത്തുന്ന മഹാവിഷ്ണു പ്രേഷക മനസിന്റെ വര്‍ണ്ണ്യത്തില്‍ ആശങ്ക കലര്‍ത്തി പുറപ്പെടുവിച്ച ജിഹ്വ ഒടുവില്‍ പ്രതീഷിച്ചത് പോലെ തന്നെ സംഭവിച്ചു . പ്രതികരിക്കേണ്ടവര് എല്ലാം പ്രതികരിച്ചു കഴിഞ്ഞു എന്ന വിശ്വാസം കൊണ്ട് ലോക മഹാവിഷ്ണു കമെന്റ് ബോക്സ് പൂട്ടി ദേവലോകത്തേക്ക് തിരികെ പോകുന്നു .

ഒരു നായും തിരിഞ്ഞ് നോക്കുകയോ അഭിപ്രായം അറിയിക്കുകയോ ചെയ്യാത്ത സ്ഥലമായിരുന്നു പ്രതിഭാഷയും ബൂലോക കവിതയും . അതിന്റെ ഉദാഹരണങ്ങളാണ് അതില്‍ എഴുതിയ പല വാചകങ്ങളും . വായനക്കാര്‍ ഞങ്ങള്‍ക്ക് പുല്ലാണ് ," കവിതത്തോട്ടം സന്ദര്‍ശിച്ച വായനക്കാരെ നിങ്ങള്‍ ഈ കവിതയ്ക്ക് എന്ത് നല്‍കുന്നു " ‍ തുടങ്ങിയ വാചകങ്ങള്‍ ബൂലോക കവിതയില്‍ കാണാം . വായനക്കാരുടെ കയ്യില്‍ നിന്നും സ്വയം ഇരന്നു വാങ്ങുന്ന കമെന്റുകള്‍ കൊണ്ട് സമ്പന്നമായ കവിതത്തോട്ടം .അത്തരത്തിലൊരു തോട്ട മുതലാളി എന്തുകൊണ്ട് ഇത്തരം ഒരു നടപടി ഇപ്പോള്‍ സ്വീകരിക്കേണ്ടി വന്നു എന്ന് പ്രതിഭാഷ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും . പ്രതികരിക്കെണ്ടാവര്‍ എല്ലാം ശരിക്കും പ്രതികരിച്ചു . പ്രതിഭാഷ സന്ദര്‍ശിക്കാത്ത പലരും അവിടം സന്ദര്‍ശിച്ചു . ആഗ്രഹം പോലെ തന്നെ കമെന്റുകള്‍ ധാരാളം കിട്ടി . ഒക്കെ നല്ലതിന് തന്നെ പക്ഷേ , ബൂലോക കവികളുടെ തല തൊട്ടപ്പന്‍ എന്ന വിശ്വാസക്കാരന്‍ വിഷ്ണുവില്‍ നിന്നും ഒരിക്കലും പ്രതീ
ക്ഷിക്കാത്ത ഒന്നായിരുന്നു ഇത് . സ്വന്തം കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന വില്സിനോട് ഇതാകും സ്ഥിതിയെങ്കില്‍ മറ്റുള്ളവരോട് എന്താകും എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണ്ട .സ്വയം ഇരന്നു വാങ്ങിയ അടികളായിരുന്നു അതില്‍ കിട്ടിയ ഓരോന്നും . കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് തന്നെ കിട്ടിയത് കൊണ്ട് സമാധാനത്തോടെ ബൂലോക മഹാവിഷ്ണു സ്ഥലം കാലിയാക്കി . ഇത്രയും അസൂയ നിറഞ്ഞ ആളുകള്‍ അധ്യാപകര്‍ എന്ന് പറയുമ്പോള്‍ ഞാന്‍ ആ കുട്ടികളുടെ അവസ്ഥ ആലോചിക്കുകയാണ് . നാളത്തെ തലമുറയെ വാര്‍ത്തെടുക്കേണ്ട അധ്യാപകര്‍ സമൂഹത്തില്‍ ഇത്ര അസഹനീയമായി പ്രവര്‍ത്തിക്കുമ്പോള്‍ , ലജ്ജിക്കുക മലയാളമേ , കവിതേ നീ തല കുനിക്കുക .

മഹാവിഷ്ണുവിനു താലപ്പൊലി ഏന്തി നിന്ന മറ്റൊരു ബൂലോക ഫ്രോഡ് ആയിരുന്നു അനോണി ഗുപ്തന്‍ . ചന്ദ്രഗുപ്തന്‍ , ചിത്രഗുപ്തന്‍ എന്നീ പല ഗുപ്തന്മാരുടെ കൂട്ടത്തിലെ അനോണി ഗുപ്തന്‍ . അനോണി ഗുപ്തന്റെ പൂര്‍വ്വ ചരിതം ആരോ ആ പോസ്റ്റില്‍ പാടിയതിന് ശേഷം ഗുപ്തന്റെ പൊടി പോലുമില്ല കണ്ട് പിടിക്കുവാന്‍ . ഇതും മറ്റൊരു അസൂയയുടെ , അസുര വിത്താണ് . ഏത് നല്ല കാര്യങ്ങള്‍ക്കും ഇടം കോലിടാന്‍ ബഹു മിടുക്കന്‍ .ബൂലോക ബുദ്ധിജീവി ( ബുജി ) എന്ന സ്വയം നാട്യം ആടി തിമിര്‍ക്കുന്നവന്‍ .പറയുവാന്‍ ഏറെയുണ്ട് എങ്കിലും തല്ക്കാലം ഇത്രയും മതിയാകും എന്ന വിശ്വാസത്തോടെ ബൂലോക മഹാവിഷ്ണുവിനും അനോണി ഗുപ്തനും ആയുരാരോഗ്യ സൌഖ്യം നേര്‍ന്നുകൊണ്ട് , ബൂലോകത്ത് നല്ല നല്ല കവികള്‍ കവിതകള്‍ ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ടും ഈ വിഷയം ഇവിടെ നിര്‍ത്തുകയാണ് .
 
വീണ്ടും കിടക്കട്ടെ ഒരു ജയഹോ . പിന്നല്ല .

വ്യാഴാഴ്‌ച

ചിറ പൊട്ടി

മാനത്ത് മഴവില്ല് കണ്ട്
പൊട്ടക്കിണറ്റിലെ തവളകള്‍ പോക്ക്രോം പോക്ക്രോം
കുണ്ടി കുലുക്കി പക്ഷികള്‍ കുണ്ടി കുലുക്കി , ഭൂമി കിടുങ്ങി
അത് കണ്ടു മുതലകള്‍ കണ്ണീര്‍ ചിറകളൊഴുക്കി

ബുധനാഴ്‌ച

റോള

ചാരം മൂടിയ കനലുകളാകണം എനിക്കെന്റെ ഓര്‍മ്മകള്‍ .
അല്ലെങ്കില്‍ അങ്ങനെ തന്നെയാകണം .
ഒരു ചെറിയ കാറ്റ് മാത്രം മതി തീ ആളി പടരാന്‍ .
അല്ലെങ്കില്‍ ചിലപ്പോള്‍ ചെറിയൊരു മഴയില്‍,
ഓര്‍മ്മകള്‍ കുതിര്‍ന്നു പോകാനും സാധ്യത .
പ്രവചനങ്ങള്‍ക്കും എന്റെയോ നിന്റെയോ
കാഴ്ചകള്‍ക്കും അതീതമായ് ,
എവിടെയാകും എന്നെ ഓര്‍മ്മകള്‍ എത്തിക്കുക !
ഒരു നിശ്ചയവുമില്ല ഒന്നിനും .


നോക്ക് ,

ഇപ്പോള്‍ തന്നെ ഞാന്‍ കിടക്കുന്ന ഈ
തകരപ്പാട്ട പാകിയ മേല്‍ക്കൂരയ്ക്ക് മുകളില്‍ മഴ ,
താണ്ഡവ നൃത്തം ചവുട്ടി തിമിര്‍ക്കുന്നു .

എവിടേയ്ക്കാണ് ഓര്‍മ്മകള്‍ എന്നെ വലിച്ചു കൊണ്ട് പോകുന്നത് ?
എവിടെയാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ?
കണ്ടു മറന്നതായ ഏതോ ചുവര്‍ചിത്രം പോലെ
എന്‍റെ ഓര്‍മ്മയിലേക്ക് എന്തെല്ലാമോ ഈ കാഴ്ചകള്‍ തരുന്നു .


തിരക്കേറിയ ഏതോ പട്ടണത്തിന്റെ
തിരക്കുള്ള റോഡിന്റെ വശത്തല്ലേ ഞാനിപ്പോള്‍ .
അല്ലേ ?
ആണെന്നാണ്‌ എനിക്ക് തോന്നുന്നത് .നിങ്ങള്‍ക്കെന്ത് തോന്നുന്നു ?.

കണ്ടു പഴകിയ മുഖങ്ങള്‍ ,മധുരമുള്ള ചില ഓര്‍മ്മകള്‍ ,
ഇവയെല്ലാം എനിക്കീ കാഴ്ചകള്‍ തരുന്നു .
റോഡിന്റെ വലതു വശത്തായി കാണുന്ന കെട്ടിടത്തില്‍
എഴുതി വെച്ചിരിക്കുന്നു
യു .എ .ഈ എക്സ്ചേഞ്ച് ഷാര്‍ജ
ഷാര്‍ജയിലെ ഏറ്റവും അധികം
പരിചയമുള്ള സ്ഥലമായത് കൊണ്ടാവണം
ഓര്‍മ്മകള്‍ വേഗം എന്നെ അവിടെ എത്തിച്ചത്
ഓര്‍മ്മകള്‍ അവിടെ എന്നെ എത്തിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം
ഇല്ലാ എന്ന് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുമോ ?
അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമായത് കൊണ്ടാകാം
നീട്ടിയിട്ട മുടിയിഴകളില്‍ മുല്ലപ്പൂ ചാര്‍ത്തിയ
നിറയെ മസാലകള്‍ ഉള്ള മല്ലിക .
എപ്പോഴും മുഖത്ത് സ്മൈലിയുള്ള മല്ലിക .
പുക്കിളിനു താഴെ വെച്ച്‌ സാരിയുടുത്ത മല്ലിക .
നാഭിക്കുഴിയോ നിറഞ്ഞ മാറോ
കൂടുതല്‍ സൌന്ദര്യം എന്ന് തമ്മില്‍ മത്സരിക്കുന്ന മല്ലിക .
ഗോതമ്പ് നിറമുള്ള പാലക്കാടന്‍ മല്ലിക .
മല്ലിക അടുത്തു വരുമ്പോള്‍ തന്നെ ഒരു നല്ല മണമാണ് .
മദിപ്പിക്കുന്ന ഗന്ധമുള്ള മല്ലിക .
തിരിച്ചു നടക്കുമ്പോഴും
കാണാന്‍ ശേലുള്ള കുലുങ്ങി കുണുങ്ങുന്ന നിതംബം .

നിങ്ങള്‍ക്കങ്ങനെ ഇപ്പോള്‍ തോന്നുന്നില്ലേ ?

യു . എ . ഇ എക്സ്ചേഞ്ച് കെട്ടിടത്തിന്റെ വശത്തുള്ള
ദിവാകരന്റെ ഗ്രോസറിക്കട.
നിരത്തിയിട്ട മലയാള പത്രങ്ങള്‍ ,മാ വാരികകള്‍ .
ക്രൈം , ഫയര്‍ തുടങ്ങിയ തകര്‍പ്പന്‍ സാധനങ്ങള്‍ വേറെ .
നോക്കിക്കേ .
ധാരാളം വിഭവങ്ങളുമായി ഇന്നത്തെ ക്രൈം
വായിച്ചു മരിക്കുക .മരിച്ചു ജീവിക്കുക .

യു .എ . ഇ എക്സ്ചേഞ്ച് , ദിവാകരന്റെ ഗ്രോസറി
ഇവ കഴിഞ്ഞിട്ടാണ് ത്രിവേണി റെസ്റ്റോറന്റ്.
ത്രിവേണിയില്‍ കിട്ടാത്ത വിഭവമില്ല.
മലയാളത്തിന്റെ എല്ലാം ത്രിവേണിക്ക് സ്വന്തം .
ഇന്നത്തെ ചൂടന്‍ കല്ലുമെക്കായ് ഒരു പ്ലേറ്റ് എടുക്കട്ടെ സാറേ
എന്ന് ചോദിച്ചു കൊണ്ട് സപ്ലയര്‍ തൃശൂര്‍കാരന് ഉണ്ണി .
ഉണ്ണി പാവമാ .വെറും സാധു .
ഇല്ലാത്ത സമയത്തും എന്നോടോരുപാട് കഥകള്‍ പറഞ്ഞവന്‍ .
ഒരു പ്ലേറ്റ് കല്ലുമെക്കയും പറോട്ടയും എടുക്കാം അല്ലേ ?
അതോ ഒരു പഴം പൊരിയോ

ത്രിവേണിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ മുടിഞ്ഞ മഴ .
ഈ സമയത്ത് അങ്ങനെ മഴ പതിവുള്ളതല്ലല്ലോ !
കാലം തെറ്റി വന്ന മഴയോ ?
വെള്ളിയാഴ്ച ആകാത്തത് കൊണ്ടാകണം
പാര്‍ക്കില്‍ അധികം തിരക്കില്ല .അല്ലെങ്കില്‍
പാണ്ടികളും മലബാറികളും പട്ടാണികളും ബംഗാളികളും
കലപിലകള്‍ കൂട്ടിയ പാര്‍ക്ക് .
ഇപ്പോള്‍ ഇങ്ങനെ ഒഴിഞ്ഞു കിടക്കാന്‍ കാരണം ?
വെള്ളിയാഴ്ചകളിലെ വിശ്രമ കേന്ദ്രം . പാവങ്ങള്‍

ദാണ്ടേ .

 ഒരു പട്ടാണിയുടെ ടാക്സി മുന്നില്‍ .ഞാന്‍ പോകട്ടെ .
ഈ തിരക്കുകളില്‍ ആരും അറിയാത്തവനായി ഞാനും അലിയട്ടെ .
ഓര്‍മ്മാസ് ആര്‍ സിന്കിംഗ് ആന്‍ഡ്‌ സ്ടിങ്കിംഗ് .
ജസ്റ്റ്‌ ലൈക്‌ ദിസ്‌ പട്ടാണി ടാക്സി .

ചൊവ്വാഴ്ച

എങ്കിലും ചന്ദ്രികേ

എങ്കിലും ചന്ദ്രികേ കള്ളിയല്ലേ നീ
ഇത്രയും നാളും ‍ നീ കള്ളം പറഞ്ഞില്ലേ
എത്ര നാള്‍ കൂടി ഒളിപ്പിക്കും നീ
നിന്‍റെ ‍ ഗര്‍ഭപാത്രത്തിലെ കാക്ക പൊന്ന്
നാണമുണ്ടോ പെണ്ണേ നിനക്ക് മാനമുണ്ടോ
നാണക്കേടായില്ലേ മാനക്കേടായില്ലേ
നാണം കെട്ട മരയ്ക്കാത്തി


കരിക്കമ്പളം മൂടി പുതയ്ക്കേണ്ട
കണ്ണീര്‍ മഴയൊന്നും നല്‍കേണ്ട
ആരും കാണാതെ മുങ്ങണ്ട
മാളോരോടി കൂടും മുന്‍പേ
കടലില്‍ ചാടാന്‍ നോക്കണ്ട
ആരും കാണാതെ നീ എന്‍റെ
ചാരത്ത് വന്നാല്‍
മാറാപ്പില്‍ ഞാന്‍ ഒളിപ്പിക്കാം
എന്‍റെ മാറത്ത് ഞാന്‍ ചേര്‍ത്തോളാം


എങ്കിലും എന്‍റെ ചന്ദ്രികേ ... കഷ്ടം

തിങ്കളാഴ്‌ച

അഭിയുടെ മമ്മിയെ അറിയാന്‍ ?

മലയാള ബ്ലോഗിലെ ഇരുപത്തിയാറര കവികളുടെ ഒരു പുത്തന്‍ മുന്നേറ്റ നിരയാണ് ശ്രീ . സുനില്‍ പണിക്കര്‍ നേതൃത്വം നല്‍കുന്ന മലയാള കവിത എന്ന ബ്ലോഗ്‌ കൂട്ടായ്മ . ശ്രീ . ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രഗല്‍ഭ കവികള്‍ ഈ ബ്ലോഗില്‍ അംഗങ്ങള്‍ ആകുന്നു എന്നത് മാത്രമല്ല ഇതിന്റെ മേന്മ . വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും കൊണ്ട് മലയാള ബ്ലോഗിലെ യുവ കവികളെ കയ്യില്‍ പിടിച്ചുയര്‍ത്തുക എന്ന ദൌത്യവും ഇതിന്റെ അമരക്കാരന്‍ പണിക്കര്‍ ചെയ്യുന്നുണ്ട് .

പലപ്പോഴും പണിക്കരുടെ വിമര്‍ശന ശരങ്ങളെ എല്ക്കുവാന്‍ കെല്‍പ്പില്ലാതെ മലയാള ബ്ലോഗിന്റെ ആശയും പ്രതീക്ഷകളുമായ ക്ഷുഭിത യൌവനങ്ങളായ നവ മുകുളങ്ങള്‍ വാടിപ്പോകുന്ന കാഴ്ചയും പലയിടങ്ങളിലും കാണാം എങ്കിലും ബ്ലോഗിലെ യുവ കവികളിലെ ഒരു ഹരമായി മലയാള കവിത മാറിയിരിക്കുന്നു എന്ന് വേണം കരുതുവാന്‍ . നല്ല കാര്യങ്ങള്‍ക്ക് ‍ കണ്ണു കിട്ടാതിരിക്കാന്‍ ചുണ്ണാമ്പ് തൊടുവിക്കുന്നത് പോലെ ഞാന്‍ എന്ന അരക്കവി കൂടി അവിടെ അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു പോരായ്മകളും പ്രത്യക്ഷത്തില്‍ ‍ അവിടെ ഇല്ല എന്ന് തന്നെ വേണം പറയുവാന്‍ . പല നല്ല കവികളും കവിതകളും മലയാള കവിതയില്‍ വായനക്കാര്‍ക്ക് വേണമെങ്കില്‍ വായിക്കാം . അവര്‍ക്ക് നല്ലൊരു വായനാ സുഖം തരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട .

മലയാള കവിതയില്‍ ഈയിടെ പ്രസിദ്ധികരിച്ച ഒരു കവിതയാണ് ശ്രീ .അഭിജിത്ത് മടിക്കുന്നിന്റെ
" മമ്മി " എന്ന കവിത . മലയാള ബ്ലോഗ്‌ കവികള്‍ക്കിടയില്‍ വെറും ആറ് മാസം കൊണ്ട് സുപരിചിതന്‍ . ക്ഷുഭിത യൌവനം , മലയാള കവികള്‍ക്കിടയില്‍ കത്തിജ്വലിക്കുന്ന സൂര്യന്‍ , കുരുക്ഷേത്ര യുദ്ധത്തില്‍ ശകുനികളായ കിളവന്‍മാര്‍ക്കിടയിലെ സാക്ഷാല്‍ അഭിമന്യൂ !!. ഇനിയും ധാരാളം വിശേഷണങ്ങള്‍ വേണമെങ്കില്‍ നമുക്ക് പറയാം .മമ്മി എന്ന കവിത നിരൂപിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ അഭി സമ്മതം തന്നു എങ്കിലും അതിന് ശേഷമാണ് എനിക്ക് പറ്റിയ അബദ്ധം ഞാന്‍ മനസിലാക്കുന്നത്‌ .ഏത് കത്രിക പൂട്ടിട്ടാണോ കവി ഈ കവിതയുടെ വാതിലുകള്‍ വായനക്കാരുടെ മുന്നില്‍ അടച്ചു വെച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല . മറ്റൊരു കവിതയും പഠിക്കുമ്പോള്‍ ഇത്രയും പ്രയാസം ഞാന്‍ നേരിട്ടിട്ടില്ല . എന്നാലും ആ കവിതയുടെ വാതായനങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി തുറക്കണം എന്ന വാശി കൊണ്ട് മാത്രം ഞാന്‍ ഒരു എളിയ ശ്രമം നടത്തി നോക്കട്ടെ . ശരിയാകണം എന്ന് യാതൊരു ഉറപ്പും എനിക്കില്ല . ഇനി ഇങ്ങനെയല്ല എങ്കില്‍ സാക്ഷാല്‍ കവി തന്നെ ഇതിന്റെ പൂട്ടുകള്‍ തുറക്കണം .മലയാള ബ്ലോഗിലെ വമ്പന്‍ കവികള്‍ ഈ കവിതയ്ക്ക് മുന്നില്‍ തോറ്റു പോയി എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്‍റെ ശ്രമത്തെ എത്രയധികം പുകഴ്ത്തും എന്നെനിക്കറിയാം .ആ പുകഴ്ത്തലുകള്‍ , വാഴ്ത്തുകള്‍ വീഴ്ത്തുവാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഈ കവിത പഠിക്കുന്നത് .

ശരിക്കും ഈജിപ്ത്യന്‍ മമ്മി പോലെ ഒരു മമ്മിയാണ് ഈ കവിതയില്‍ കാണുന്ന മമ്മിയും . അതുകൊണ്ടാണ് ഇതിന്റെ പൂട്ടുകള്‍ തുറക്കുവാന്‍ ഇത്രയധികം പ്രയാസം നേരിടുന്നത് . വെറും പതിനൊന്ന് വരികളില്‍ ഒരു സയന്റിഫിക് ഫിക്ഷന് തന്നെ വായനകാര്‍ക്ക് വേണ്ടി അഭി നല്‍കിയിരിക്കുകയാണ് . പണിക്കര്‍ കവിതയില്‍ പറയുന്നു . തീവ്രമായ വികാരങ്ങളെ മാത്രം ‍ ആവിഷ്കരിക്കുവാന്‍ ഉള്ള വേദിയാണ് മലയാള കവിത . വെറുതെയുള്ള പിച്ചും പേയും പറയാതിരിക്കൂ കുട്ടി എന്ന് . ഒരിക്കലും പണിക്കരെ പോലുള്ള ഒരു കവി പറയുവാന്‍ പാടില്ലാത്തതാണ് മുകളില്‍ പറഞ്ഞത് എങ്കിലും അതിന്റെ നല്ല വശങ്ങളെ സ്വീകരിക്കുവാന്‍ അഭി എന്ന യുവ കവിക്ക്‌ കഴിഞ്ഞു എന്നത് അഭിയെ മറ്റുള്ള കവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നു . സാധാരണക്കാരനും , നല്ലൊരു കവിക്കും വെറും പിച്ചും പേയുമായി ഈ കവിത തോന്നാം എങ്കിലും നാല് ദിവസത്തെ ഹൃദയ ക്ലേശങ്ങള്‍ , മന: പീഡകള് എന്നിവയെ ആണ് ‍ കവി പതിനൊന്ന് വരികളില്‍ ആവിഷ്കരിക്കുന്നത് എന്ന് നാം ഓര്‍ക്കണം .

ഇനി എന്താണ് കവിക്ക്‌ നേരിടേണ്ടി വരുന്ന ഹൃദയ ക്ലേശങ്ങള്‍ എന്ന് നമുക്ക് നോക്കാം . ഞാന്‍ മുന്‍പ് പറഞ്ഞിരുന്നുവല്ലോ , ശരിക്കും കോടാലി തന്നെ വേണ്ടി വന്നു ഈ കവിതയെ വെട്ടിക്കീറി എടുക്കുവാന്‍ . തെറ്റുകള്‍ സദയം ക്ഷമിച്ചു മാപ്പ് തരണം .
ഒരു പതിനെട്ടുകാരന്റെ ചിന്താ സരണികളെ മദിപ്പിക്കുന്ന പദങ്ങളാകാം ശുക്ലം , കോഴി , മുല , പ്രസവം എന്നിവ എന്ന് ആദ്യ വായനയില്‍ തോന്നാം എങ്കിലും അതിനപ്പുറമായി നിഗൂഡതയില്‍ ഒളിപ്പിച്ച നിധി എന്താകും ? ഒരു യുവാവിന്റെ സ്വപനത്തില്‍ പോലും മേല്‍ പറഞ്ഞ ശുക്ലം പുറത്തു ചാടിയാല്‍ അവനെ പറഞ്ഞിട്ട് കാര്യമില്ല കാരണം ആ വ്യക്തിയുടെ പ്രായമാകും അങ്ങനെ ഒരവസ്ഥയില്‍ കൊണ്ട് ചെന്നെത്തിക്കുക . കേവലം ഉപരിപ്ലവമായ ബിംബങ്ങളില്‍ ഈ കവിത തീരുന്നില്ല മറിച്ച് കവിതയുടെ ,സമൂഹത്തിന്റെ , സയന്‍സിന്റെ , ഔന്നത്യ ഭാവങ്ങളില്‍ ഈ കവിത തൊട്ട് തൊട്ട് നില്‍ക്കുന്നു എന്ന് രണ്ടാമത്തെ വായനയില്‍ മനസിലാക്കാം .

ഒരു പ്രവചനം പോലെയാണ് ആദ്യ രണ്ട് വരികള്‍ തുടങ്ങുന്നത് .

കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.

ലോകം പരസ്പരം കൊന്നും കൊലവിളിച്ചും നടക്കുമ്പോള്‍ കവി പറയുകയാണ്‌ , എന്‍റെ ബീജത്തില്‍ നിന്നും അമ്മയില്ലാതെ ഒരു പെണ്‍ കുട്ടി ജനിക്കും . സ്നേഹമാണ് അഖില സാരമൂഴിയില്‍ എന്ന കവി വചനം കവി ഇവിടെ ധ്വനിപ്പിക്കാതെ തന്നെ ധ്വനിപ്പിക്കുന്നു .ഒരു കുറുക്കന്‍ കോഴിയെ കണ്ടാല്‍ എന്താണ് സംഭവിക്കുക എന്ന് നമുക്കറിയാം . അതിനൊരു വിശദീകരണം വേണ്ട . എന്നാല്‍ ഇവിടെ ഒരു കുറുക്കന്‍ കോഴിക്ക് മുല കൊടുക്കുന്നു .മാത്രമല്ല
കവി ആഗ്രഹിക്കുന്നതും ഒരു പെണ്‍കുട്ടിയെ എന്നത് പ്രത്യേകം ശ്രദ്ധിക്കുക .പെണ്‍ ഭ്രൂണഹത്യകള്‍ നടക്കുന്ന നാട്ടില്‍ ഒരു പെണ്‍ കുട്ടി ജനിക്കണം അല്ലെങ്കില്‍ ജനിപ്പിക്കണം എന്ന് പറയുമ്പോള്‍ തന്നെ കവിയുടെ മനസിലെ വിഹ്വലതകള്‍ നമുക്ക് മനസിലാക്കാം .അങ്ങനെ പരസ്പരം സ്നേഹിച്ചും സ്ത്രീ പീഡനങ്ങളും , സ്ത്രീധനവും ഇല്ലാത്ത നാട്ടില്‍ ( അങ്ങനെ ഒരു നാട് ഉണ്ടാകുമെങ്കില്‍ , അവിടെ ) കവിയുടെ ബീജത്തില്‍ നിന്നും ഒരു പെണ്‍കുഞ്ഞ് ജനിക്കും . ഈ രണ്ട് വരികള്‍ മാത്രം മതി കവിതയുടെ മൊത്തം ഗുണം നമുക്ക് മനസിലാക്കാന്‍ .

അടുത്ത വരികളില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് നോക്കാം .അങ്ങനെ പെണ്‍കുഞ്ഞ് ഉണ്ടായി കഴിഞ്ഞാല്‍ അവള്‍ക്ക്‌ ( കവിയുടെ മകള്‍ക്ക് ) എന്തൊക്കെ കവി ചെയ്തുകൊടുക്കും എന്നതാണ് അടുത്ത വരികളില്‍ .താഴെ കൊടുത്തിരിക്കുന്ന വരികളാണ് ഈ കവിതയുടെ കാതല്‍ അല്ലെങ്കില്‍ നിധി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഭാഗം .
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും.
മുലയില്ലാത്ത ആ കോഴി,പാല്‍ തീര്‍ന്നതറിയാതെ ചോര ചുരത്തിയ
ഒരമ്മയുടെ കഥ പറഞ്ഞുകൊടുക്കും.


 ഇന്നത്തെ പെണ്‍കുട്ടികള്‍ പ്രസവിക്ക്വാന്‍ ഇഷ്ടപ്പെടാത്ത കുട്ടികളാണ് . പെറ്റു നോവുകള്‍ കടം കഥകള്‍ ആയി മാറുന്ന കാലത്താണ് കവിയുടെ ജനനം , വളര്‍ച്ച എന്നത് പ്രത്യേകം ശ്രദ്ധിക്കുക . പലരും കോഴികളെ പോലെ മുട്ടയിട്ടു വിരിയിക്കുവാന്‍ ആഗ്രഹിക്കുന്നു . കോഴിക്ക് മുട്ടയിടുമ്പോള്‍ ഉണ്ടാകുന്ന ഇത്തിരി വേദന ആവില്ല ആന പ്രസ വിക്കുമ്പോള്‍ .കോഴി മുട്ടയിട്ടാല്‍ ആ പ്രദേശം മുഴുവന്‍ കൂവി നാറ്റിക്കും . എങ്കിലും പേറിന്റെ വേദന പറഞ്ഞു കൊടുക്കാന്‍ തള്ളക്കോഴിയെ തന്നെ കവി ഗസ്റ്റ് ലക്ചറര്‍ ആക്കും. അത്ര പോലും പ്രസവ വേദന ആ കാലത്ത് ഉണ്ടാകുകയില്ല എന്ന കവി നമ്മെ ഉത് ബോധിപ്പിക്കുന്നു .മാത്രമല്ല മുലയില്ലാത്ത കോഴി പാല്‍ തീര്‍ന്നത് അറിയാതെ ചോര ചുരത്തിയ അമ്മയുടെ കഥ പറഞ്ഞു കൊടുക്കും . ഇന്ന് മക്കളെ മുലയൂട്ടുന്ന എത്ര സ്ത്രീകളുണ്ട് ? എത്ര തരം ബേബി ഫുഡ്‌ മാര്‍ക്കറ്റില്‍ ലഭ്യമാണ് . എന്നാല്‍ മുലപ്പാലിന്റെ അത്ര ഗുണം മറ്റെന്തിന് ഉണ്ടാകും എന്നത് സ്ത്രീജനങ്ങള്‍ , പുരുഷ പ്രജകള്‍ സ്വയം ചിന്തിക്കുക . മലയാളത്തിലെ കവിതകളെ അവലോകനം ചെയ്യുമ്പോള്‍ കൂഴൂരിനെ സ്പര്‍ശിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സ്ഥിതി വന്നിരിക്കുന്നു . കൂഴൂരിന്റെ ഉപമയിലെ ആട് എന്ന കവിത ഈ സമയം ഓര്‍ക്കുന്നത് നന്നാകും .കാരണം , ആ ആടും ഇങ്ങനെ പാല് കൊടുത്ത് കൊടുത്ത്‌ ചോര ഊട്ടിയ ഒരാടാണ് . അവസാനം നില്‍ക്കക്കള്ളി ഇല്ലാതെ വീട് വിട്ട് ഓടുകയായിരുന്നു ആ പാവം ആട് .

ഇന്ത്യയിലെ രാഷ്ട്രീയമാണ് അടുത്ത വരികളില്‍ കാണുന്നത് .

സ്വന്തം മൂത്രത്തിലൂടെ അവള്‍ കണ്ണീരിന്റെ രുചി അറിയും.

ഗോമൂത്ര ഷാമ്പൂ , ചാണക രസായനം , ഗോമൂത്ര കോളാ എന്നിവ ഉടനെ തന്നെ മാര്‍ക്കറ്റില്‍ എത്തും എന്നത് നമുക്കറിയാം . മാത്രമല്ല മറ്റൊരു കാര്യവും കവിതയില്‍ പറയുന്നുണ്ട് . മൂത്രത്തിനും കണ്ണീര്‍ തുള്ളിക്കും ഒരേ രുചി ആണെന്നും . ഇത് കുടിച്ചാല്‍ നമ്മുടെ മൊറാര്‍ജി ദേശായിയെപോലെ ദീര്‍ഘയുസ് ഉണ്ടാകും എന്നും ഒറ്റ വരിയില്‍ പറഞ്ഞു വെയ്ക്കുന്നു .
അടുത്ത വരികളാണ് ഇതിന്റെ ദുഃഖ പര്യവാസാനം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നത്‌ .

എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞ അവളുടെ ഭാഗ്യമോര്‍ത്തു
എന്നോ മരിച്ച ഒരച്ഛന്‍ വായ കൊണ്ട് കരയും.
പിന്നെയും ഇവിടെ പെണ്‍കുട്ടികള്‍ ജനിച്ചു കൊണ്ടേയിരിക്കും.
പക്ഷെ..


ഇത്രയൊക്കെ സുഖ സൌകര്യങ്ങള്‍ അതായത് പരസ്പരം സ്നേഹം , കരുതല്‍ , സ്ത്രീധനം ഇല്ലാത്ത പീഡനം ഇല്ലാത്ത ,പ്രസവ വേദന ഇല്ലാത്ത , മൂല ഊട്ടണ്ടാത്ത ഈ ഭൂമിയില്‍ ജനിച്ച ഭാഗ്യമോര്‍ത്ത് എന്നോ മരിച്ചു പോയ അവളുടെ അച്ഛന്‍ കരയും എങ്കിലും അപ്പോഴും ഈ ഭൂമിയില്‍ പെണ്ണുങ്ങള്‍ ജനിച്ച് കൊണ്ടേ ഇരിക്കും . എത്ര ഭാഗ്യകരമായ ഒരവസ്ഥയാണ് സ്ത്രീകള്‍ക്ക് കൈവരുവാന്‍ പോകുന്നത് എന്നോര്‍ത്ത് എല്ലാവരും സന്തോഷിപ്പീന്‍ .
പക്ഷേ !!
ആ പക്ഷേ നിങ്ങള്‍ ശ്രദ്ധിച്ചുവോ കവി ശ്രെഷ്ടന്മാരെ ?

ആ പക്ഷേ ഒരു ചോദ്യമായി തന്നെ നിര്‍ത്തിക്കൊണ്ട് എന്‍റെ ആസ്വാദനം ഇവിടെ അവസാനിപ്പിക്കുന്നു . കവിക്ക്‌ എല്ലാ ആശംസകളും . ഇനിയും ഈ കവിത മനസിലായില്ലെങ്കില്‍ , തീവ്രത പോരാ എങ്കില്‍ ഒരു കവിത എന്ന നിലയില്‍ ഒരു തികഞ്ഞ പരാജയമായി മാത്രം ഈ കവിത തീരട്ടെ .ആശംസകള്‍ . അന്നും ഇന്നും ഒരു ഈജിപ്ത്യന്‍ മമ്മിയെ പോലെ ജീവിക്കുന്ന സ്ത്രീകളെ ഓര്‍ത്ത്‌ ഒരു പതിനെട്ടുകാരന്റെ ആത്മ രോഷം എനിക്കീ കവിതയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു എങ്കില്‍ ആ കവിത ഒരു വിജയമായിരുന്നു എന്ന് ഞാന്‍ വളരെ ശക്തമായി പ്രസ്താവിക്കുന്നു .

എനിക്ക് കയ്യടി കയ്യടി കയ്യടി ......

കവിക്ക്‌ പൂച്ചെണ്ട് .പൂച്ചെണ്ട് പൂച്ചെണ്ട് .

മമ്മി

ഞായറാഴ്‌ച

ഭ്രാന്ത്

പുഴ വറ്റി കടല്‍ വറ്റി
പുഴയിലെ മീനുകള്‍ ,കടലില്‍
ചികളകള്‍ പൊക്കി
മുഷ്ടി ചുരുട്ടി ആര്‍ത്തു വിളിച്ചു 
വാലുണ്ട് പൂവുണ്ട് ചിതമ്പലുണ്ട്
ഒന്നല്ലേ നമ്മള്‍ ഒന്നല്ലേ ഒന്നായിരുന്നില്ലേ ,
നമ്മള്‍ എല്ലാം മീനല്ലേ .

അതു കണ്ടാകണം
കടലിലെ വമ്പന്‍ സ്രാവുകള്‍ പുഴയിന്‍
കരയില്‍ കണ്ണീര്‍ മഴകളുതിര്‍ത്തു
 എന്തൊരു  കഷ്ടം
എങ്ങനെ വന്നീ ദുര്‍ഗതി
പുഴയും കടലും മണലും കാടും
കാടിന്‍ മക്കളും എവിടെപ്പോയി മറഞ്ഞു
നാടിന്‍ നന്മകള്‍ എവിടെ നടന്ന് മറഞ്ഞു

മരത്തിന്‍ കൊമ്പില്‍ മറഞ്ഞിരിക്കും താടിക്കാരന്‍
മഞ്ഞത്തലയന്‍  തൊപ്പിക്കാരന്‍ കൊമ്പന്‍ ചെല്ലി
കൂട്ടത്തില്‍ അവനൊരു കേമന്‍
കൂടെ കൂട്ടി എട്ട്  പൊട്ടക്കാലുകള്‍ ഉള്ളൊരു
പൊട്ടക്കണ്ണന്‍ ചിലന്തിയെയും
പൊട്ടനും ചെട്ടിയും ചങ്ങാതികള്‍ അവര്‍
തമ്മില്‍ തമ്മില്‍ തന്ത്രങ്ങള്‍ മെനഞ്ഞ്
വീശിയെറിഞ്ഞു പുത്തന്‍ ചൂണ്ടകള്‍
അയ്യോ പാവം എന്തൊരു കഷ്ടം
കത്തും സൂര്യനും  പുത്തന്‍ നൂലില്‍ കുടുങ്ങി

തണുത്തു വിറച്ചു നിന്നൂ ‍ ഭൂമി
അലറി വിളിച്ചു കരഞ്ഞു പാവം

മരത്തിന്‍ കൊമ്പില്‍ ഇരിക്കും മറ്റൊരു
 ചെകിടന്‍   പോത്തിന്‍ ചെവിയില്‍
ഭ്രാന്തന്‍ കവികള്‍ കവിതകള്‍   പാടി

പാവം ഭൂമി വിറച്ചു വിളിച്ചു പറഞ്ഞു  
ഇവിടെ സൂര്യ പ്രഭയില്ല 
രാത്രിയില്‍ ചന്ദ്രനില്ല
പുഴയില്ല കടലില്ല
 പേരിനൊരല്പം  ഭൂമിയുമില്ല 

ആകാശം കടലെടുത്തു
മണ്ണ് മലയെടുത്തു
മരുഭൂമിയിലെ മണല്‍
ആകാശത്ത്‌ കൂടാരമടിച്ചു
മരുഭൂമിയില്‍ കല്ല് മഴ പെയ്തു

രാജാവില്ല  രാജ്യമില്ല
പൊട്ടന്മാരുടെ നേതാവ്
തെക്കേ പാടത്തെ നങ്ങേലി

 

ശനിയാഴ്‌ച

നീണ്ടു നീണ്ടു നീണ്ടു നീളുന്ന പാളങ്ങള്‍

ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ കാര്യങ്ങള്‍
ഇങ്ങനെ നീണ്ടു നീണ്ടു പോകും
ചില കാര്യങ്ങളുടെ കിടപ്പ് കണ്ടാല്‍
ഏത് പൊട്ടനും വഴിപോക്കനും
പോകുന്ന വഴിയില്‍ ഒരു തൊഴി കൊടുത്തിട്ടേ പോകൂ .

നീണ്ടു നീണ്ടു നീണ്ടു പോകുന്ന റെയില്‍ പാളങ്ങള്‍
എത്ര ചരക്കുകള്‍ മുക്കീം മൂളീം
പൊകയൂതിയും ഊതാതെയും
അലറി വിളിച്ചും വിളിക്കാതെയും ഈ വഴി പോയേക്കുന്നു
ഒരു കൂസലും കൂടാതെ വീണ്ടും അതേ കിടപ്പ് .

ഒരിക്കലെങ്കിലും ഒന്നാകണം എന്നും
ഒരുമിച്ചിരിക്കണം എന്നും ഒരു ചെറിയ മോഹമെങ്കിലും
ഉള്ളില്‍ കാണാതിരിക്കില്ല
ഏതെങ്കിലും നാട്ടില്‍ എന്നെങ്കിലും ഒരുമിക്കാം
എന്നൊരു മോഹം അവയ്ക്കും ഉണ്ടാകാം
അതല്ലേ എത്ര നാളായി ഇങ്ങനെ
മുഖത്തോട് മുഖം നോക്കിക്കൊണ്ട്‌
നീണ്ടു നീണ്ടു നീണ്ടു പോകുന്നത് .

ഒരുമിച്ചിരിക്കാം എന്നോ
ഒരുമിച്ചു കിടക്കുകയോ നടക്കുകയോ ചെയ്യാം എന്ന
മോഹം കൊണ്ടാകാം
മഞ്ഞ് മൂടിയ രാവിലെയും രണ്ട് കുണ്ടന്മാര്‍
മുഖത്തോട് മുഖത്തോട് നോക്കി
നീണ്ട് നീണ്ട് നീണ്ട് അങ്ങനെ പാര്‍ക്കില്‍
മഞ്ഞായാലും മഴയായാലും
 നീണ്ട് നീണ്ട് നീണ്ട് നീട്ടി അങ്ങനെ
നീണ്ട നീണ്ട പാളങ്ങളില്‍ കൂടി
എത്ര വണ്ടികള്‍ കയറി പോകാം .

ഇനിയും ഒരുമിച്ചിരുന്നുള്ള
കൊതി മാറാതിരുന്നിട്ടാകാം
ഉണങ്ങിപ്പോകുന്ന മരത്തില്‍ നിന്നും
അവസാനത്തെ ഇല
ഒരു വിലാപത്തോടെ വിട പറയുന്നത്
പോകാതിരുന്നുകൂടെ എന്ന് മരമോ
ഒരുമിച്ചിരുന്ന കൊതി മാറിയില്ല
എന്ന് ഇലയോ പറയുന്നുണ്ടാകണം
താഴെ കൊഴിഞ്ഞ ഇലകളുടെ ശവ മഞ്ചം , എങ്കിലും !
പോകാതിരിക്കാന്‍ കഴിയില്ലല്ലോ

ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത
നീണ്ട് നീണ്ട് നീണ്ട് പോകുന്ന എത്രയോ കാര്യങ്ങള്‍
ഒരു ബന്ധവും ഇല്ലാത്ത ചില അസംബന്ധങ്ങള്‍ .

ഗഫൂറിക്കായുടെ സ്വന്തം സുഹറാ

786

ഒബില്ലാഹി തൗഫിക്

കണ്ണിന്റെ കണ്ണും കരളിന്റെ കരളുമായ ഗഫൂറിക്കാക്ക് പ്രിയത്തില്‍ ഇക്കാടെ മുത്തിന്റെ സ്നേഹത്തില്‍ പൊതിഞ്ഞ കുത്ത് .

ഇക്കാ  അവിടെ പടച്ചോന്റെ കൃപയാല്‍ സുഖമായിരിക്കുന്നു എന്ന് കരുതട്ടെ . ഇക്കാടെ പ്രാര്‍ത്ഥന കൊണ്ട് ഇവിടേം സുഖമായി പോകുന്നു . വളരെ നാളുകളായി ഒരു കത്തയച്ചിട്ട്‌ എന്നറിയാം മുത്ത് മോളോട് പിണങ്ങല്ലേ .ഫോണ്‍ വിളിക്കാന്‍ കാശില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നത് . തീരെ സമയം ഇല്ലന്ന് മുത്തിനറിയാമല്ലോ.

ഇക്കാ, ഇവിടെ ദുബായില്‍ പഴയത് പോലുള്ള ഒരു ഗുമ്മില്ല . പഴയത് പോലുള്ള വരവും  ഇപ്പോഴില്ല . എല്ലാം തീരെ കുറഞ്ഞിരിക്കുന്നു .ദുബായിലെ കമ്പനി പൂട്ടി വീട്ടില്‍ വരണ്ട ഗതികേട് ഇക്കാടെ മുത്തിന് വരുത്തല്ലേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം . മുത്തിന് വേണ്ടി ഇക്കാ ദുവാ ചെയ്യണം . വരവറിഞ്ഞു ചിലവ് ചെയ്യണം എന്നത് ഓര്‍മ്മയുണ്ടല്ലോ . മൂത്താപ്പ എപ്പോഴും ഈ കാര്യത്തിനാണ് നമ്മളെ വഴക്കു പറയുന്നത് . മീന്‍കാരന്‍ അന്ത്രുവിനു കൊടുക്കാനുള്ള കായെല്ലാം കൊടുത്ത് തീര്‍ക്കണം . വലിയ മീനൊന്നും വാങ്ങല്ലേ ഇക്ക .

മൂത്ത മോള്‍ ഷാഹിന കോളേജില്‍ പോകുമ്പോഴെല്ലാം ശ്രദ്ധിക്കണേ . പണ്ടത്തെ പോലുള്ള ധൂര്‍ത്ത് ഇനി വേണ്ടാ എന്ന് പറയണം . ഇവിടുള്ളവന്മാരെല്ലാം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം എന്ന പേരില്‍ വരവ് കുറച്ചു .വെറും കുബ്ബുസും തൈരും മാത്രം കഴിച്ചാണ് ഇപ്പോള്‍ നാളുകള്‍ നീക്കുന്നത് . പഴയ കാര്യങ്ങള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ അറിയാതെ കണ്ണില്‍ നിന്നും വെള്ളം വരും ഇക്ക .

ഇളയ മോന്‍ ഷുക്കൂറിന്റെ കരപ്പന്‍ എല്ലാം മാറിയോ ഇക്ക . വൈദ്യരെ കണ്ടു നല്ല മരുന്ന് വാങ്ങി കൊടുക്കണം . പണ്ടാരം പിടിച്ച സമയത്ത് അല്ലറ ചില്ലറ സ്വര്‍ണ്ണം വാങ്ങി അതും ഇപ്പോള്‍ വില കുറഞ്ഞു . ആ സമയത്ത് നാട്ടില്‍ പത്തു സെന്റ്‌ പുരയിടം വാങ്ങിയിരുന്നു എങ്കില്‍ അതിനിപ്പോള്‍ എന്തോരം വിലവന്നെനെ അല്ലേ ഇക്ക . ഹിമാറുകള് നമ്മളെ പറഞ്ഞു പറ്റിച്ചു കളഞ്ഞു. സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കൂ . സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കൂ . അവന്മാരുടെ തലയില്‍ ഇടിത്തീ വീഴണം . എത്ര ദേഹം അനക്കിയാണ് ഇത്തിരി പൊന്നും പണവും ഉണ്ടാക്കുന്നത്‌ എന്ന് ഇവര്‍ ക്കറിയില്ലല്ലോ .ബാക്കി കുട്ടികള്‍ക്കെല്ലാം സുഖമാണ് എന്ന് കരുതട്ടെ ഇക്ക . എല്ലാവരെയും ഇക്ക നല്ലവണ്ണം ശ്രദ്ധിക്കണം . ബാപ്പക്കും ഉമ്മക്കും സുഖമാണ് എന്ന് കരുതട്ടെ .അവര്‍ക്കുള്ള മരുന്നുകള്‍ ഒന്നും കുറയ്ക്കണ്ട .


മുത്തേ . പഞ്ചാര കുടുക്കേ , എത്ര നാളായട നമ്മളിങ്ങനെ മുണ്ടിം പറഞ്ഞും ഇരുന്നിട്ട് . ഓര്‍ത്തിട്ടു കൊത്യാവാണ് , ഇങ്ങനെ പോയാല്‍ ഞാന്‍ ഉടനെ അങ്ങ് വരും .ഗ്ലോബല്‍ വാര്‍മിംഗ് എന്നൊക്കെ പറഞ്ഞാല്‍ ഇക്കാക്ക് മനസിലാകുമോ എന്തോ . ഇക്കാ , ഇവിടെ ഇപ്പോള്‍ ശരിക്കും നീലഗിരി കുന്നു പോലെയാണ് . കഴിഞ്ഞ വട്ടം ലീവിന് അറബിയുടെ കൂടെ നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ പോയില്ലേ .ആ സ്ഥലത്തിന്റെ കാര്യങ്ങള്‍ എല്ലാം ഇക്കയോട് പറഞ്ഞിരുന്ന്വല്ലോ . അതേ പോലെ തണുപ്പ് . നമ്മുടെ സൌദിയില്‍ പെരുത്ത മഴയും . ഇടി വെട്ടിയവനെ പാമ്പ്‌ കടിച്ചു എന്ന് പറഞ്ഞത് പോലെയായി എന്‍റെ കാര്യം ഇക്ക . നല്ല തണുപ്പും എന്നാല്‍ ഒരുത്തനെയും കാണുന്നതും ഇല്ല .

കത്ത് ചുരുക്കട്ടെ ഇക്ക . മുത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം . ഇക്ക ആരോഗ്യം എല്ലാം നന്നായി നോക്കണം .
സ്നേഹത്തോടെ ഇക്കായുടെ സ്വന്തം
സുഹറ
ഒപ്പ്
 മുത്തം മുത്തം മുത്തം








വ്യാഴാഴ്‌ച

പകലന്റെ P R O ഒരു പഠനം

മലയാള ബ്ലോഗില്‍ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയനായ ഒരു കവിയാണ്‌ പകല്‍ കിനാവന് ‍ എന്ന ശ്രീ . ഷിജു ബഷീര്‍ .വായനക്കാരുടെ മണ്ഡരി ബാധിക്കാത്ത മനോമണ്ഡലങ്ങളില്‍ ചിന്തയുടെ പുത്തന്‍ വിത്തുകള്‍ വാരി വിതറുന്ന വരികളാണ് ആ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീഴുന്നത് എന്നത് രണ്ടാമതൊന്നു കൂടി ചിന്തിക്കാതെ നമുക്കറിയാം . നല്ലൊരു കവി മാത്രമല്ല പകല്‍ കിനാവാന്‍ . ഫോട്ടോഗ്രാഫര്‍ , ഗ്രാഫിക് ഡിസൈനര്‍ എന്നീ നിലയിലും ശ്രീ ബഷീര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .അടുത്ത കാലത്ത് ഏഷ്യ നെറ്റില്‍ അദ്ദേഹത്തെ കുറിച്ച് വന്നത് നാം കണ്ടതാണല്ലോ .

നല്ല കവിതകളെ അടുത്തറിയാന്‍ തൊട്ട് നോക്കണം എന്നത് പോലെ തന്നെ ഒരോ കവിതകളും നമുക്ക് മനസിലാക്കണം എങ്കില്‍ അവയെ അടുത്തു നിന്ന് നോക്കണം . ഒറ്റ വായനയില്‍ വായനക്കാരുടെ മനസ്സില്‍ ഒന്നും കത്തില്ല .അങ്ങനെയുള്ള കവികള്‍ക്ക് / കവിതകള്‍ക്ക് വേണ്ടിയാണ് എന്നെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള നിരൂപകരെ / ആസ്വാദകരെ ബ്ലോഗില്‍ ആവശ്യം എന്ന് പറയുന്നത് :) . ഇന്നലെ ഞാന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയതായിരുന്നു എന്നാല്‍ ഇങ്ങനെ ഒരു കവിത വെറുതെ കിടക്കുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതിയില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് കരുതി മാത്രം വീണ്ടും എഴുതുന്നു .ഇതെഴുതി കഴിഞ്ഞാല്‍ വീണ്ടും ഞാന്‍ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തും .

കഴിഞ്ഞ ദിവസം ശ്രീ പകല്‍ എഴുതിയ കവിതയാണ് P.R. O . എന്താണ് കവിതയും പി ആര്‍ ഓ എന്ന തലക്കെട്ടുമായിട്ടുള്ള ബന്ധം എന്ന് ചോദിക്കരുത് .കഥയില്‍ കവിതയില്‍ ചോദ്യങ്ങളില്ലല്ലോ . V. I. P എന്നാല്‍ വെറുതെ ഇരിക്കുന്ന പിതാവ് എന്നതുപോലെ P.R.O യില്‍ അങ്ങനെ വല്ല അര്‍ത്ഥങ്ങളും ഉണ്ടോ എന്ന് നമുക്കാദ്യം പരിശോദിക്കാം .പതിവായി രാത്രിയില്‍ ഊറ്റുന്നത് അല്ലെങ്കില്‍ വീശുന്നത് എന്ന അര്‍ത്ഥത്തിലാകും കവി ഈ തലക്കെട്ട്‌ തിരഞ്ഞെടുത്തത് എന്ന് നിങ്ങള്‍ കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി . അതിനാണ് കിഡ്നി വേണം കിഡ്നി വേണം എന്ന് ഞാന്‍ പലപ്പോഴും പറയാറുള്ളത് .ഇതിനു ആദ്യം കൂഴൂരിന്റെ ചോല്‍ക്കാഴ്ചയിലെ ഒരു അനോണി കമെന്റ് നോക്കുക . അതില്‍ പകലനെ പി. ആര്‍ . ഓ എന്നൊരു അനോണി വിശേഷിപ്പിച്ചിരിക്കുന്നു . അതിലെ ഊര്‍ജ്ജമാണ് ഈ കവിതയ്ക്ക് പിന്നില്‍ , ഇത്തരമൊരു കാവ്യം ഉടലെടുക്കുവാന്‍ തന്നെ കാരണം !! .

പല രീതിയില്‍ നമുക്ക് ഈ കവിതയെ വിലയിരുത്താം . ആദ്യം നമുക്ക് പകല്‍ കിനാവന്റെ പുതിയ ബ്ലോഗ്‌ വരെ പോയി അതിന്റെ പുതിയ ഹെഡര്‍ കണ്ടു തിരികെ വരാം . അതില്‍ അമ്പെയ്തു രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യ രൂപം കാണാം . ഇതാരാകും എന്ന ചോദ്യം ഞാന്‍ വിട്ട് തന്നിട്ട് എന്‍റെ ദൌത്യം തുടരട്ടെ . മാത്രമല്ല ആ രൂപത്തിലേക്ക് തന്നെ നോക്കിയിരിക്കുന്ന പകലന്‍ എന്ന ഒറ്റക്കണ്ണന്‍ അല്ല രണ്ട് കണ്ണും ഉള്ള ഒരു മനുഷ്യ രൂപം . ഇത് ഇണക്കുരുവികളില്‍ ഒരെണ്ണം വീണു പിടയുന്നത് കാണുന്ന കാതരയായ കുരുവിയോ അതോ മലര്‍ ശരം ഏറ്റതോ എന്നൊക്കെ വായനക്കാര്‍ ചിന്തിക്കട്ടെ . അവയിലേക്ക് ഇപ്പോള്‍ കടക്കുവാന്‍ ഉദ്ദേശമില്ല .മാനിഷാദ എഴുതിയ വാല്മീകിയെ നമ്മള്‍ ഈ സമയം ഓര്‍ക്കുന്നത് നന്നാകും . ഒരു വേടന്‍ ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു മഹാകാവ്യം ഉണ്ടാകുമായിരുന്നില്ല . അതേ പോലെ ഒരനോണി ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരത്തില്‍ ഒരു കാവ്യം ആ തൂലികയില്‍ നിന്നും പിറക്കുമായിരുന്നില്ല. ഈ സമയം ആ അനോണിക്ക് എന്‍റെ പേരില്‍ നന്ദി അറിയിക്കുന്നു .അനോണികള്‍ പ്രതിസന്ധി നേരിടുന്ന ഈ അവസരത്തില്‍ ഇത്തരം അനോണികള്‍ ബൂലോകത്തിന്റെ ഉപ്പാണ് എന്ന് മനസിലാക്കാം . ഉപ്പു കാരമില്ലാതെ പോയാല്‍ എന്തിന് കൊള്ളാം , വെറുതെ പുറത്തു കളയാം എന്നല്ലാതെ എന്ന ബൈബിള്‍ വാക്യം ഈ സമയം ഓര്‍ക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഈ കവിതയുടെ വിജയമാണ് .

ഇനി കവിതയിലേക്ക് കടക്കാം .

അതിനാദ്യം പഠിക്കേണ്ടത് , ആദിയില്‍ വചനമുണ്ടായിരുന്നു . വചനം ദൈവമായിരുന്നു എന്ന വാക്യമാണ് .അപ്പോള്‍ മനുഷ്യനും പ്രകൃതിക്കും മുന്‍പേ വചനവും കവിയും കവിതയുമുണ്ടായിരുന്നു എന്നാണ് ആദി കവിയായ വാല്മീകിയുടെ പിന്തുടര്‍ച്ച അവകാശി ശ്രീ പകലന്‍ ഈ കവിതയില്‍ കൂടി ഊന്നി പറയുവാന്‍ ശ്രമിക്കുന്നത് .

അപ്പോള്‍ ചോദിക്കും എന്താണ് ഇതിനു പി. ആര്‍ .ഓ യുമായി ബന്ധം ? ഇവിടെയാണ്‌ നിരൂപണത്തിന്റെ പ്രസക്തി ഏറുന്നത്.അതുകൊണ്ട് തന്നെ നമുക്ക് കാവ്യത്തെ കാണ്ഡം കാണ്ഡമായി ഇഴ കീറി നോക്കാം .മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്നത് മനസ്സില്‍ വെച്ചു കൊണ്ട് വേണം കവിതയെ വായിക്കുവാന്‍ .




ഓരോ ദിവസവും
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മരിച്ചൊരാളെപ്പോലെ
എല്ലാവരും ചുറ്റും.

ആദ്യ കാണ്ഡത്തില്‍ എന്താണ് കവി പറയുന്നത് ?

ഒരോ ദിവസവും, അതായത് പതിവായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ തൊട്ട് മുന്‍പ് മരിച്ചവരേപ്പോലെ എല്ലാവരും ചുറ്റും . പതിവായി പല ബ്രാന്‍ഡ്‌ ഓവര്ടോസ്‌ ആയി അകത്ത് ചെന്നാല്‍ ചുറ്റിലും മരിച്ചവരേപ്പോലെ കാണുന്നത് സ്വാഭാവികം . ഇതിനാണ് അല്പം വില കൂടിയാലും നല്ല ബ്രാന്‍ഡ്‌ കഴിക്കണം എന്ന് പ്രായമുള്ളവര്‍ ഉപദേശിക്കുന്നത് .

ചിലര്‍ അങ്ങനെ ബ്രാന്‍ഡ്‌ മാറ്റി മാറ്റി കഴിച്ചാല്‍ :-

ചിലര്‍
ചോര കട്ടപിടിച്ച ഹ്യദയത്തില്‍

അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.

പെട്ടെന്ന് വിതുമ്പലായി

നനഞ്ഞുപരക്കും.

ഇങ്ങനെ ചിലര്‍ ബ്രാന്‍ഡ്‌ മാറ്റി മാറ്റി അടിച്ചാല്‍ ചോര കട്ടപിടിച്ചതുപോലെ തപ്പിപ്പിടിച്ചു കൊണ്ട് ( വിതുമ്പി ക്കൊണ്ട് ) ഒറ്റ വാള് വെപ്പാണ്‌ . പെട്ടെന്ന് അവിടെല്ലാം നനഞ്ഞു പരക്കും. എത്ര വാസ്തവമായ കാര്യമാണ് കവി ഇവിടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌ .


വിരലില്‍ തൊടുന്നവരുണ്ട്

ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്

കൈപിടിച്ച് പിന്നെ കാണാമെന്ന്

പിരിഞ്ഞുപോകുന്നവരുണ്ട്.

പതുക്കെ ഓരോരുത്തരായി

പടികടന്നകലും.

ഇങ്ങനെ വാള് വെയ്ക്കുമ്പോള്‍ വാള് വെയ്ക്കല്ലേ എന്ന് പറഞ്ഞു ചിലര്‍ കയ്യില്‍ കയറി പിടിക്കും . ചിലര്‍ ആ സമയത്ത് ഉള്ളില്‍ ചിരിക്കും .മറ്റ് ചിലര്‍ നീ വാള് വെച്ചോളൂ , നാളെ ബാറില്‍ കാണാം എന്ന് പറഞ്ഞു പിരിഞ്ഞു പോകും . ഇങ്ങനെ പോയാലും ചിലര്‍ . ഇവിടെ കവി ഫുള്‍ സ്റ്റോപ്പ്‌ ഇട്ടത് ശ്രദ്ദിക്കുക . ആരാണ് ഈ ചിലര്‍ ? അടുത്ത ഭാഗം നോക്കാം .

എത്ര നിര്‍ബന്ധിച്ചാലും
പോകാത്തവര്‍

തൊട്ടു തൊട്ടങ്ങിനെ

കണ്ണിലേക്ക് തന്നെ

നോക്കി നില്‍ക്കും.

എഴുന്നേല്‍ക്കണം

പോകണം

ഒരുപാട് കാര്യങ്ങളുണ്ട്.

ഉമ്മയുണ്ട്

ഉപ്പയുണ്ട്

ഭാര്യയുണ്ട്

മകളുണ്ട്

കാമുകിയുണ്ട്

കൂട്ടുകാരുണ്ട്.



രാത്രിയില്‍ പോയി കിടന്നുറങ്ങ് എന്ന് കവി മറ്റുള്ളവരെ നിര്‍ബന്ധിച്ചാലും വിട്ട് പോകാതെ ചിലര്‍ ആ വാള് വെയ്ക്കുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട്‌ നില്‍ക്കും . വാള് വെച്ചു താഴെ ബോധമില്ലാതെ കിടന്നാലും ആ കണ്ണിലേക്ക് നോക്കി നില്‍ക്കുന്ന ഉപ്പ , ഉമ്മ , ഭാര്യ , മകള്‍ , കാമുകി ( ? ) ഭാര്യയും കാമുകിയും . ഒരേ സമയം ഭയങ്കരന്‍ . (ചുമ്മാതല്ല വെള്ളമടിക്കുന്നത് ) . പിന്നെ ചില കൂട്ടുകാര്‍ . ഇവരെല്ലാം ബോധമില്ലാതെ കിടക്കുന്ന കവിയെ നോക്കി നില്‍ക്കും . എത്ര ഉദാത്തമായ ഭാവനയാണിത് .

ഇനി അടുത്ത വരികള്‍ .

ഓടിയാലും നടന്നാലും

സമയത്തിനെത്തില്ല.

എങ്കിലും,

കിടന്നൊന്ന് കണ്ണടക്കുമ്പോള്‍

എല്ലാവരുമെത്തും..!



ബോധമില്ലാതെ കിടക്കുന്നിടത്ത് നിന്നും ഓടിയാലും നടന്നാലും ആടിയാലും സമയത്തിനു കട്ടിലില്‍ എത്തില്ല എന്നറിയാം .എന്നാലും വല്ല വിധത്തിലും കട്ടിലില്‍ വലിഞ്ഞു കയറി കെട്ട കള്ളിന്റെ കെട്ട് വിട്ടാല്‍ ഉടനെ ഇവരെല്ലാം ബോധത്തില്‍ വീണ്ടും വരും . ശരിക്കും സത്യമായ കാര്യമാണ് . അനുഭവസ്ഥര്‍ സംസാരിക്കുന്നു .


അടുത്ത ഭാഗമാണ് ഏറ്റവും പ്രധാനം .

കിടക്കണം
പെട്ടെന്നുറങ്ങണം.
(മരിക്കാനിഷ്ടമില്ലാത്തതു കൊണ്ടാവാം
മനുഷ്യര്‍ക്ക് പിന്നാലെ നടക്കുന്നത്,
കിടക്കുമ്പോഴും
മനുഷ്യരെയിങ്ങനെ ചുറ്റും നിര്‍ത്തുന്നത്)


ഇനി കള്ള് കുടിച്ച്‌ ബോധമില്ലാതെ കിടക്കുന്ന സ്ഥലത്ത് തന്നെ കിടക്കുകയാണ് എങ്കിലും , മനസിലെ ആഗ്രഹം കട്ടിലില്‍ കയറിക്കിടക്കണം , പെട്ടന്ന് ഉറങ്ങണം , മരിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടാകും ( ഇവിടെ നമ്മള്‍ നേരത്തെ പറഞ്ഞ കാമുകിയെ ഓര്‍ക്കുക. അതാണീ ബ്രാക്കെറ്റ് കവി ബോധപൂര്‍വ്വം കൊടുക്കുന്നത് . )

അടുത്ത പ്രധാന ഭാഗം കൊണ്ട് കവി ഈ കവിത ഇവിടെ അവസാനിപ്പിക്കുകയാണ് . ശ്രദ്ദിക്കുക



മനുഷ്യനുണ്ടായത്
കവിതയ്ക്കും
മുമ്പ് തന്നെയാവണം!

കൂട്ടുകാരുടെ കൂടെ കൂടി നടക്കുമ്പോഴും , കള്ള് കുടിക്കുമ്പോഴും , വാള് വെയ്ക്കുമ്പോഴും മനസിലെ കെടാത്ത കനലാണ് കവി ഇവിടെ ഊതി തെളിക്കുന്നത് . ഈ കണ്ട , കവിതക്കും മുന്‍പേ ഞാന്‍ കണ്ടതും കേട്ടതുമായ കവിതക്കും മുന്‍പേ തന്നെ , എനിക്കറിയാം ആദിയില്‍ ആദവും ഹൌവ്വയും ഉണ്ടായി എന്നത് കവി ആവര്‍ത്തിച്ചു അടിവരയിട്ടു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു .ഒരാശ്ചാര്യ ചിഹ്നത്തില് ഈ കവിത അവസാനിക്കുന്നില്ല മറിച്ച് വീണ്ടും വീണ്ടും തുടരുന്ന കവിതാ സപര്യയാണ് കവി വായനക്കാരിലേക്ക് കോരിയിടുന്നത് .‍

അങ്ങനെ ബോധ അബോധാവസ്തകളില്‍ കൂടി കടന്ന് പോകുന്ന കവിതകള്‍ ബ്ലോഗില്‍ വളരെ വിരളം തന്നെയെന്നു വേണം കരുതുവാന്‍ . ഈ പഠനം പൂര്‍ണ്ണമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . ഇങ്ങനെ ബോധ അബോധാ വസ്തകളില്‍ കൂടി കടന്ന് പോകുന്ന കൂടുതല്‍ കവിതകള്‍ ബ്ലോഗില്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു .

കവിക്ക്‌ എല്ലാ ഭാവുകങ്ങളും .



കവിത പൂര്‍ണ്ണമായി താഴെയുണ്ട് .

ഓരോ ദിവസവും

ഉറങ്ങാന്‍ കിടക്കുമ്പോള്‍

മരിച്ചൊരാളെപ്പോലെ

എല്ലാവരും ചുറ്റും.

ചിലര്‍

ചോര കട്ടപിടിച്ച ഹ്യദയത്തില്‍

അടക്കിപ്പിടിച്ച് ഒറ്റപ്പെയ്യലാണ്.

പെട്ടെന്ന് വിതുമ്പലായി

നനഞ്ഞുപരക്കും.



വിരലില്‍ തൊടുന്നവരുണ്ട്

ഉള്ളില്‍ ഉമ്മ വെക്കുന്നവരുണ്ട്

കൈപിടിച്ച് പിന്നെ കാണാമെന്ന്

പിരിഞ്ഞുപോകുന്നവരുണ്ട്.

പതുക്കെ ഓരോരുത്തരായി

പടികടന്നകലും.



എത്ര നിര്‍ബന്ധിച്ചാലും

പോകാത്തവര്‍

തൊട്ടു തൊട്ടങ്ങിനെ

കണ്ണിലേക്ക് തന്നെ

നോക്കി നില്‍ക്കും.



എഴുന്നേല്‍ക്കണം

പോകണം

ഒരുപാട് കാര്യങ്ങളുണ്ട്.

ഉമ്മയുണ്ട്

ഉപ്പയുണ്ട്

ഭാര്യയുണ്ട്

മകളുണ്ട്

കാമുകിയുണ്ട്

കൂട്ടുകാരുണ്ട്.



ഓടിയാലും നടന്നാലും

സമയത്തിനെത്തില്ല.

എങ്കിലും,

കിടന്നൊന്ന് കണ്ണടക്കുമ്പോള്‍

എല്ലാവരുമെത്തും..!



കിടക്കണം

പെട്ടെന്നുറങ്ങണം.

(മരിക്കാനിഷ്ടമില്ലാത്തതു കൊണ്ടാവാം

മനുഷ്യര്‍ക്ക് പിന്നാലെ നടക്കുന്നത്,

കിടക്കുമ്പോഴും

മനുഷ്യരെയിങ്ങനെ ചുറ്റും നിര്‍ത്തുന്നത്)



മനുഷ്യനുണ്ടായത്

കവിതയ്ക്കും

മുമ്പ് തന്നെയാവണം!





കൂഴൂര്‍ ചൊല്‍ കാഴ്ച

പകല്‍ കിനാവന്‍

ബുധനാഴ്‌ച

കോഴി മോഷണം -കഥ

അയ്യോ ...അയ്യയ്യോ ...

അതൊരു നിലവിളി ആയിരുന്നു .വടക്കേ പറമ്പിലെ മീനാക്ഷി ആകാശത്തേക്ക് നോക്കി പ്രാകി

ആ കാലമാടന്റെ തലയില്‍ ഇടിത്തീ വീഴും . മീനാക്ഷി പൊട്ടിക്കരഞ്ഞു

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി ..

ഇന്നലെയും കൂടി മുട്ട തന്നതാണേ , ഞാനിനി എന്തോ ചെയ്യുമോ ?

മീനാക്ഷിയുടെ കൂട്ടിലെ രണ്ടു കോഴികളെ തലേന്ന് രാത്രി മോഷണം പോയിരിക്കുന്നു .

കേട്ടവര്‍ കേട്ടവര്‍ അവരവരുടെ കോഴിക്കൂട്ടില്‍ കയറി നോക്കി ,ശരിയാണ് .പലരുടെയും കോഴികളേയും ,താറാ വുകളെയും കാണാന്‍ ഇല്ല .ചിലര്‍ പറഞ്ഞു അതൊരു കള്ളന്‍ ആയിരിക്കും .

കള്ളന്മാര്‍ ഒരേ ദിവസം പല കൂട്ടില്‍ നിന്നും മോഷണം നടത്തുമോ ?ചിലര്‍ പറഞ്ഞു അല്ല ,അല്ല ,ഇതു മിക്കവാറും ഒരു കുറുക്കന്‍ അല്ലങ്കില്‍ പുലി അടുത്തുള്ള കാട്ടില്‍ നിന്നും ഇറങ്ങിയതായിരിക്കും .

പിന്നെ അതിനെ കുറിച്ചുള്ള അന്വഷണങ്ങള്‍ ആയി .അങ്ങനെയാണ് അടുത്തുള്ള കാട്ടിലെ ഒരു കുറുക്കന്‍ ആണ് ഈ പണി ഒപ്പിച്ചതെന്നു മനസിലാകുന്നത് .

തോടിനിക്കരെ നിന്നും കാര്‍ത്തൂ വിളിച്ചു പറഞ്ഞു

" എടി , മീനാക്ഷിയെ നീ ഒരു നോട്ടീസ് ആ കോഴിക്കൂടിന്റെ മുന്നില്‍ എഴുതി ഒട്ടിക്ക് " കുറുക്കന്റെ ശ്രദ്ധയ്ക്ക്‌ " എന്ന പേരില്‍ .അതിന്‍ പ്രകാരം മീനാക്ഷി വളരെ വിശദമായി ഒരു നോട്ടീസ് എഴുതി കോഴി കൂടിന്റെ മുന്നില്‍ ഒട്ടിച്ചു .

ഈ -വാര്‍ത്ത നാട് മുഴുവന്‍ അറിഞ്ഞു .

ആ ഗ്രാമം ഇളകി .കുറുക്കന് നേരെ പ്രതിഷേധ യോഗങ്ങള്‍ ചേര്ന്നു .കടലാസ് പുലികള്‍ മുഷ്ടികള്‍ ഉയര്ത്തി ആക്രോശിച്ചു .പല കോഴിക്കൂടിന്റെ മുന്നിലും നോട്ടീസ് ബോര്‍ഡുകള്‍ ഒട്ടിച്ചു .ഓരോ വീടുകളില്‍ നിന്നും നഷ്ടപ്പെട്ട കോഴികളുടെ എണ്ണം കണക്കിന്‍ കൊള്ളിച്ചു .

കുറുക്കന് നേരെയുള്ള നിയമ വശങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ നടന്നു .

പട്ടാളക്കാരന്‍ ലോനപ്പന്‍ ചേട്ടന്റെ കാര്യം മാത്രം ആരും പറഞ്ഞില്ല .അല്ലെങ്കില്‍ തന്നെ അവന്റെ കോഴികള്‍ അനുസരണ ഇല്ലാത്ത കോഴികള്‍ , രാത്രിയായാലും കൂട്ടില്‍ കയറാതെ കറങ്ങി നടക്കും .നമ്മുടെ എത്ര പാവം കുട്ടികളെയ ആ പൂവന്‍ കോഴികള്‍ കൊത്തി ഓടിച്ചിട്ടുള്ളത് .

വേണ്ട ,അവന്റെ കാര്യം പറയണ്ടാ ..തീരുമാനങ്ങള്‍ എടുത്തു .

ലോനപ്പന്‍ ഒന്നും പറഞ്ഞില്ല .

ലോനപ്പന്റെ അതിര്‍ത്തിയിലേക്ക് പോകാനുള്ള ദിവസം അടുത്തു .ലോനപ്പന്‍ പറഞ്ഞു " ഞാന്‍ കുറുക്കനെ വെടി വെയ്ക്കാന്‍ പോകുന്നു " കേട്ടവര്‍ വീണ്ടും വീണ്ടും ഞെട്ടി .എന്തേ , ലോനപ്പന്‍ മാത്രം വെടി വെച്ചാല്‍ മതിയോ .ഞങ്ങള്‍ക്കും അറിയാം വെടി വെയ്ക്കാന്‍ . അല്ല ഈ നാട്ടില്‍ വേറെ ആരും ഇല്ലേ വെടി വെയ്ക്കാന്‍ അറിയാവുന്നവര്‍ ?

ചോദ്യങ്ങള്‍ ആരംഭിച്ചു .


ലോനപ്പന്‍ വെടി വെയ്ക്കുമോ ? ഉണ്ട ഇല്ലാത്ത തോക്ക്‌ കൊണ്ടു വെടി വെയ്ക്കാന്‍ പറ്റുമോ ? കുറുക്കന്റെ അവകാശമല്ലേ കോഴിക്കൂട്ടിലെ കോഴിയെ പിടിക്കുക എന്നത് ?

ലോനപ്പന്‍ ഒന്നും മിണ്ടിയില്ല ,അവന്‍ അതിര്‍ത്തിയിലേക്ക് പോയി ..കടലാസ് പുലികള്‍ വീണ്ടും വീണ്ടും ഞെട്ടുകയും കോഴികള്‍ പോയ ദുഃഖത്തില്‍ കോഴിക്കൂടിന്റെ മുന്നില്‍ സത്യാഗ്രഹങ്ങളും നടത്തി .

ഭാരതീയം

ഭാരതി ,
നിന്‍റെ മുഖം എന്‍റെ മനസ്സില്‍ നന്നായ് തെളിയുന്നുവെങ്കിലും
നിന്നെ കുറിച്ചെഴുതുവാന്‍ ഒരു വരി പോലും
എന്നില്‍ ബാക്കി നില്‍ക്കുന്നില്ലല്ലോ
ഉണങ്ങി വരണ്ടൊരു പാടം പോലെ
ഇന്നെന്റെ മനസ്
ഒരു പുതുമഴക്കായ് കാത്ത് നില്ക്കുന്നു

എന്താണ് നിന്നെ കുറിച്ച് ഞാന്‍ എഴുതേണ്ടത് ?
കൈ നോക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു
നീ എന്‍റെ വീടിന്‍ പടി കയറി വരുന്നതോ ?
മുഖം നോക്കി  ഭാവി പറയാം എന്ന് പറഞ്ഞതോ ?
തത്തമ്മ കള്ളം പറയില്ല എന്ന് ചൊല്ലി
കൂട്ടിലെ തത്തയെ പുറത്തെടുക്കുന്നതോ ?
കിളിയുടെ ചുണ്ടില്‍ കൊത്തിയ ചീട്ടു നോക്കി
നീയെന്‍ ഭാവി പറയുന്നതോ ?
എല്ലാവര്‍ക്കും നല്ലത് വരും എന്ന് പ്രവചിച്ച നിന്‍റെ
ദുര്‍വിധി തന്‍ ഭാണ്ടക്കെട്ട്
എന്റെ മുന്നില്‍ തുറന്നു വെയ്ക്കുന്നതോ ?
ഉച്ചക്ക് നടന്നു ഷീണിച്ച നിന്‍റെ
ഉച്ചിയില്‍ നിന്നും വിയര്‍പ്പിന്‍ തുള്ളികള്‍
പാതി മറച്ച നിന്‍റെ മാറത്ത് ചാലുകള്‍ തീര്‍ക്കുന്നതോ ?
എന്താണ് ഞാന്‍ നിന്നെ കുറിച്ചെഴുതുക ഭാരതി ?

നാളുകള്‍ മുന്‍പേ നിന്നെ കണ്ടതല്ലേ
തിരക്കേറിയ പാതയോരത്തൊരു തത്തയുമായ് നീ
കൈ നോക്കാന്‍ ഇരിക്കുന്നതും
കൈ നോക്കാന്‍ എന്ന ഭാവേന
കൊഴുത്ത നിന്‍ മേനിയില്‍ കാമത്തിന്‍
കണ്ണുകള്‍ പായുന്നതും
കൈയില്‍ കിട്ടിയ വിയര്‍പ്പില്‍ മുഷിഞ്ഞ നോട്ടുകള്‍
നരച്ച നിന്റെ മാറാപ്പില്‍ ഒളിപ്പിക്കുന്നതും
നല്ല കാലത്ത് എല്ലാവര്‍ക്കും ഗുണം വരുമെന്ന് പറയുന്നതും

അത്താഴപട്ടിണി മാറ്റുവാന്‍ നീ ഇങ്ങനെ
എത്രയോ നല്ല വാക്കുകള്‍ പറഞ്ഞു ഭാരതി ?
എങ്കിലും നിന്‍റെ പട്ടിണി ,വിഷമങ്ങള്‍
ഇന്നും മാറാകടമായി നില്‍ക്കുന്നതെന്തേ ?
ഇല്ല ഭാരതി , ഇനി എനിക്കൊന്നും എഴുതുവാന്‍ വയ്യ
നിര്‍ത്തട്ടെ നിന്നെ കുറിച്ചുള്ളോരീ വരികള്‍ 

ചൊവ്വാഴ്ച

ഉറവ വറ്റാത്തത്

ഏത് ഗുരുകുലത്തില്‍ പഠിച്ചിട്ടാകണം
കാട്ടരുവികള്‍ കള കള സംഗീതം പൊഴിക്കുന്നതും
മുളങ്കാടുകള്‍ ചിലും ചിലും നാദം മൂളുന്നതും
മാനത്തെ മഴവില്ലില്‍ വര്‍ണ്ണം ചാലിച്ചതും
മനസ്സില്‍ സംഗീതം പൊഴിക്കുന്നതും ആരാകും
മണല്‍ക്കാട്ടിലെ രൌദ്ര വീണകള്‍ ആരാകും മീട്ടുക
മൂടല്‍ മഞ്ഞിന്റെ സൌന്ദര്യം
ഏത് കോസ്മെറ്റിക് ക്രീമിന്റെ പരസ്യമാകും
വൃത്തവും താളവും ലയങ്ങളും പദവിന്യാസങ്ങളും
ഇവയെ പഠിപ്പിച്ചതാരാകും
മലകള്‍ പുഴകള്‍ അരുവികള്‍ മഹാസമുദ്രങ്ങള്‍ മണല്‍ക്കാടുകള്‍
ഹ .. പ്രകൃതി നീ എത്ര സുന്ദരി
ഉറവ വറ്റാത്ത ഈ സൗന്ദര്യം
എന്നിലേക്കും അല്പം പകരൂ
മതിവരുവോളം ഞാനൊന്നു പാടി തിമിര്‍ക്കട്ടെ

തിങ്കളാഴ്‌ച

വിഷമവൃത്തം

എന്‍റെ കഥ കേട്ടിട്ട്   നിങ്ങള്‍  പറയുക ശരിക്കും ഞാനൊരു വിഷമവൃത്തത്തിലല്ലേ എന്ന്. ഇന്ത്യ എന്നതാണ് എന്‍റെ രാജ്യത്തിന്റെ പേര് . . അതില്‍ വടക്കേ ഇന്ത്യയിലെ ഏതോ  ഭാഗത്തെ ഏതോ ഒരു പാടത്തിന്റെ കരയിലാണ്  എന്‍റെ ജനനം .ജനിച്ചതല്ലാതെ എന്‍റെ തന്ത ,തള്ള ,സഹോദരര്‍ എന്നിവരെ എനിക്കറിയില്ല .നിങ്ങള്‍ എന്നെ തന്ത ഇല്ലാത്തവള്‍ എന്നോ തന്ത ഉള്ളവള്‍ എന്നോ വിളിച്ചോളൂ . എനിക്കതില്‍ പരാതിയില്ല .പറക്ക മുറ്റിയപ്പോള്‍ ഞാനേതോ കറുത്ത തുണിക്കുള്ളില് ആയിരുന്നു ‍ . ചാക്കില്‍ കെട്ടി എന്നോ ചാക്കിട്ടു പിടിച്ചു എന്നോ അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു .എന്‍റെ കൂട്ടുകാരെ അഥവാ എന്നെ പോലെ ഇരിക്കുന്നവരെ ഞാന്‍ അതില്‍  കണ്ടു .പിന്നെ  എങ്ങോട്ടോ യാത്ര  .യാത്രയില്‍ തമാശകള്‍ ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാവാം പാണ്ടി  പല തവണ ഞങ്ങളെ ചീത്ത വിളിക്കുന്നത്‌ കേട്ടു .ചീത്ത വിളികളില്‍ , പരിഹാസങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പരാതികള്‍ ഇല്ല .

യാത്ര ഒടുങ്ങാത്ത യാത്ര. പല വണ്ടികളും മാറി മാറി കയറി . വഴികളില്‍ പലരും ഞങ്ങളെ പലവട്ടം കയറി പിടിക്കുവാനും പീഡിപ്പിക്കുവാനും ശ്രമിച്ചു . ഒടുവില്‍ ഞങ്ങളെ  ഒരു സങ്കേതത്തില്‍ എത്തിച്ചു . ഞങ്ങള്‍ അറിയാത്ത ഞങ്ങള്‍ കേള്‍ക്കാത്ത  ഭാഷയായിരുന്നു അവര്‍ സംസാരിച്ചത് .. വഴിയാത്രകളില്‍ ഒരു തുള്ളി വെള്ളം കൂടി തരാതെ ഞങ്ങളെ ആ ഗുഹയില്‍ കിടത്തി . ഗുഹാദ്വാരങ്ങളില്‍ നിന്നും വല്ലപ്പോഴും കിട്ടുന്ന കാറ്റും മഴയുമായിരുന്നു ഞങ്ങളുടെ ഏക ആശ്രയം . ‍ വണ്ടികളില്‍  സ്ഥലം ഇല്ലാതിരുന്നത് കൊണ്ട് അവര്‍ ഞങ്ങളെ ഒന്നിനുമുകളില്‍ ഒന്നായാണ് കിടത്തിയത്‌ . ഒരു ദയവുമില്ലാത്ത മനുഷ്യര്‍ . . ഞങ്ങള്‍ക്കൊന്ന് സംസാരിക്കുവാന്‍ പോലും സ്ഥലവും സൌകര്യവും അതില്‍ ഇല്ലായിരുന്നു .അഥവാ ഞങ്ങള്‍ ഒന്ന് ആഞ്ഞ്‌ ശ്രമിച്ചാല്‍  പാണ്ടിലോറിക്കാരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്ക് മറിച്ചു കളയാമായിരുന്നു . എന്നിട്ടും ഞങ്ങള്‍ അത് ചെയ്തില്ല .കാരണം ഞങ്ങളില്‍ നഷ്ടപ്പെട്ടു പോകാത്ത അല്പം ദയകൂടി ബാക്കി ഞങ്ങളില്‍ ഉണ്ടായിരുന്നു .

ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലത്ത് വന്നു എന്ന് പറഞ്ഞല്ലോ . ആളുകളുടെ സംസാരം ഞങ്ങള്‍ക്കൊട്ടും മനസിലാകുന്നില്ല . വഴിയിലെ മഴയും വെയിലും കൊണ്ട് ഞങ്ങളുടെ തൂവെള്ള നിറം പതുക്കെ നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു .കൂടാതെ ഞങ്ങളുടെ ശരീരം കണ്ടിട്ടാകണം പുഴുക്കള്‍ പോലെ പലരും ഞങ്ങളിലേക്ക് അരിച്ചരിച്ചെത്തി. ഞങ്ങളുടെ ശരീരഭാഗങ്ങള്‍ രോഗം ബാധിച്ചു തുടങ്ങിയിരുന്നുവോ ? പതുക്കെ പതുക്കെ ഞങ്ങള്‍ അവരുടെ ഭാക്ഷ പഠിക്കുവാന്‍ ശ്രമിച്ചു . ഞങ്ങള്‍ ഇരിക്കുന്നത് ഏതോ വാണിഭ സ്ഥലമാണ് എന്നത് ഞങ്ങള്‍ക്ക് മനസിലായി . പുറത്തെ കാഴ്ചകള്‍ ഞങ്ങള്‍ ഗുഹയിലെ ദ്വാരങ്ങളില്‍ കൂടി കണ്ടു . പലരും ഞങ്ങളില്‍ പലരെയും ഒരു രാത്രിക്ക് വേണ്ടി ഒരു നേരത്തിന് വേണ്ടി വാങ്ങികൊണ്ടുപോകുന്നു . ഞങ്ങളെ വിട്ട് പോയവരാരും പിന്നീട് തിരികെ വരുന്നില്ല എന്ന് പതുക്കെ ഞാന്‍ മനസിലാക്കി .

ഒടുവില്‍ എന്‍റെ ഊഴവും വന്നു . എന്നെ വാങ്ങിക്കൊണ്ട് പോയവര്‍ ഏതോ ദ്രാവകം കുടിപ്പിച്ച് എന്‍റെ വയര്‍ വീര്‍പ്പിച്ചു .പിന്നീട് മര്‍ദ്ദന മുറകള്‍ തുടങ്ങി . എന്തിന് വേണ്ടിയാണ് ഇവര്‍ ഇത് ചെയ്യുന്നത് എന്ന് ചോദിക്കുവാന്‍ പോലും എന്‍റെ നാവ് അനങ്ങിയില്ല . നിശബ്ദയായി എല്ലാം സഹിക്കുകയായിരുന്നു . എന്‍റെ ശരീര ഭാഗങ്ങള്‍ പൊടിഞ്ഞു നുറുങ്ങുന്ന വേദന . പിന്നീട് അവര്‍ ചെയ്തത് എന്‍റെ പൊടിഞ്ഞു നുറുങ്ങിയ മേനി ഏതോ ദ്രാവകത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തു വെച്ചു. രാവിലെ ഏതോ ഒരുത്തന്‍ ഞങ്ങളെ തീയില്‍ ചുട്ടെടുക്കാന്‍ ശ്രമിക്കുന്നതുപോലെ .ഞങ്ങളെ ഒരു പരന്ന ചൂടുള്ള പാത്രത്തില്‍ കോരി നിരത്തി . കഷ്ടം മനുഷ്യര്‍ എന്ന മൃഗങ്ങള്‍ ഇത്ര ക്രൂരര്‍ എന്ന് അന്നാണ് ഞങ്ങള്‍ക്ക് ബോധ്യമായത് . ഇത്രയും യാതനകള്‍ സഹിച്ചിട്ടും ആ മനുഷ്യന്‍ പറഞ്ഞ ഒരു വാചകം ഞങ്ങളുടെ ചങ്ക് തളര്‍ത്തി .



" ശോശാമ്മോ , ഈ അരി ദോശക്ക് കൊള്ളില്ലെടിയെ , ഇതെല്ലാം കൂടെ കണസാ കുണസാ പോകുന്നെടി " . ഇനി നിങ്ങള്‍ പറയുക . മനുഷ്യര്‍ ഇത്ര ക്രൂരന്‍മാരാണോ ?

ശനിയാഴ്‌ച

ചിലന്തി വലകള്‍


ചിലന്തിവലകള്‍ ഒന്നിച്ചു കെട്ടിയാല്‍ സിംഹത്തെയും കുടുക്കാം.

 അകത്തു നിന്നും ഒരു കൊടുംങ്കാറ്റ് പോലെയാണ് അവന്‍ സ്വീകരണ മുറിയിലേക്ക് കടന്ന്  ഇത് പറഞ്ഞത് . പറയുമ്പോള്‍ അവന്റെ  മുഖം കോപ താപങ്ങളാല്‍ കലുഷിതമായിരുന്നു . അവന്റെ മനസിലെ തിരയിളക്കങ്ങള്‍ മുഖത്ത് കാണാം . ‍

കുറെ നാളുകളായല്ലോ ഈ എത്യോപ്യന്‍ പഴമൊഴിയും കൊണ്ട് നടക്കുന്നു .


സ്വീകരണ മുറിയില്‍ അന്നത്തെ ടെലി സീരിയല്‍ കണ്ട് കൊണ്ടുകൊണ്ടിരുന്ന അവള്‍ ഭാവ വ്യത്യാസങ്ങള്‍ ഇല്ലാതെ തന്നെ തിരിച്ചു ചോദിച്ചു .

ക്ഷമിക്കാന്‍ കഴിയുന്നെങ്കില്‍ ക്ഷമിക്കണം എന്നൊന്നും ഞാന്‍ പറയില്ല സുധി .ഓരോരോ കാര്യങ്ങള്‍ എന്തിനിങ്ങനെ മനസിലിട്ടുരുട്ടുന്നു.ഉപദേശമായി ഒന്നും നീ കണക്കാക്കണ്ട .അല്ലെങ്കില്‍ തന്നെ ഉപദേശങ്ങളുടെയും ശാസനകളുടെയും നാളുകള്‍ കഴിഞ്ഞ് പോയില്ലേ .നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിച്ചിട്ടും നാളുകള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു . ഒരു മുറിയില്‍ ഒന്നിച്ചു താമസിക്കുന്നു എന്നതിലപ്പുറം നമ്മള്‍ തമ്മില്‍ എന്ത് ബന്ധം അല്ലേ സുധി ?



അവന്‍ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .

ജനാലയില്‍ കൂടി പുറത്തേക്ക് നോക്കി ആരോടെന്നില്ലാതെ എന്തെല്ലാമോ പുലമ്പുകയാണ്‌.


നിനക്കറിയുമോ ശാരി ,നീ ഒരോ അടികള്‍ കൊണ്ട് താഴെ വീഴുമ്പോഴും പിന്നെയും ആ വാലില്‍ പിടിച്ച് പൊക്കി ‍ നിന്നെ കളിപ്പിക്കുന്നത് നിന്‍റെ അവസാന കളികള്‍ എനിക്ക് കാണുവാന്‍ വേണ്ടിയാണ് . ആറ് തവണ ചാടിയിട്ടും പിടികിട്ടാതെ താഴെ വീണ ഒരു ചിലന്തിയല്ല ഞാന്‍. ഏഴാം തവണ , അതെന്റെത് മാത്രമാകും .


ഗുഹയില്‍ ഒളിച്ച ,റോബര്‍ട്ട്‌ രാജാവിനെ യുദ്ധതന്ത്രം പഠിപ്പിച്ച , ചിലന്തിയുടെ കാര്യമാണോ സുധി നീ പറഞ്ഞ് വരുന്നത് . എന്നാല്‍ അതിനെ ഓര്‍ത്ത് നീ ഇനിയും അധികം മഞ്ഞ് കൊള്ളണ്ട .കാരണം ആ ചിലന്തി എന്നേ  ഒരു പുസ്തകത്തിന്റെ അകച്ചട്ടയില്‍ പെട്ട് പോയി . ഇനി അത് പുറത്ത് വരില്ല . അകത്ത് പോയി നിന്‍റെ പണികള്‍ ചെയ്യ്‌ സുധി .വെറുതെ എന്‍റെ സമയം കളയാതെ .

സുധി കോപിഷ്ടനായി പുറത്തേക്ക് പോയി . ശാരി ടെലിവിഷന്‍ സീരിയല്‍ കാഴ്ച തുടര്‍ന്നുകൊണ്ടേ ഇരുന്നു.

പിറ്റേദിവസം അതി ദാരുണമായ ഒരു വാര്‍ത്ത കേട്ടാണ് ഗ്രാമം ഉണര്‍ന്നത് .

പൊന്തക്കാട്ടില്‍ ചിലന്തി വലകളാല്‍ ചുറ്റി......

വെള്ളിയാഴ്‌ച

ഒബാമയുടെ അപ്പന്‍ നടന്ന വഴികള്‍

ഒബാമയുടെ അപ്പന്‍ നടന്ന വഴികള്‍

ഇവിടെ വായിക്കാം

മരം മാരണം മരണം

തെക്കേ പറമ്പില്‍ നിന്ന മരം
ആരോട് ചോദിച്ചിട്ട
വടക്കോട്ട്‌ ചാഞ്ഞതെന്ന് എന്നോട് ചോദിക്കണ്ട
മരത്തോട് തന്നെ ചോദിക്ക്
മരമൊരു വരം ശരണം നീ തരണം
ചിലനേരങ്ങളില്‍ മരം മാരണം
ഇല പൊഴിഞ്ഞ ഇല കൊഴിച്ച
മരം പൊഴിച്ച ചവറുകള്‍ ചപ്പുകള്‍
ഒരു തീക്കൊള്ളിയില്‍
ഒതുക്കാന്‍ കഴിയുമെങ്കില്‍
നിങ്ങള്‍ എനിക്കൊരു തീക്കൊള്ളി തരണം

മരം ശരണം
മാരണം
മരണം നീ തരണം

വ്യാഴാഴ്‌ച

ചാടിച്ചാടി അലയും കപികളേ

മരങ്ങളില്‍ ചാടിച്ചാടി മറിഞ്ഞും
ചെറു ചില്ലകളിലലഞ്ഞും മറുകണ്ടം ചാടിയും
ഉല്ലസിക്കും കപികളേ

നിങ്ങളെവിടെയാണ് താമസം ?

സ്വര്‍ഗത്തിലോ ഭൂമിയിലോ
ത്രിശങ്കു സ്വര്‍ഗത്തിലോ അതോ നരകത്തിലോ

അലയാഴിയിലെ തിമിന്ഗലം സമുദ്രം വെടിഞ്ഞ്
അലച്ചാര്‍ത്ത് ഇലച്ചാര്‍ത്ത് ചൂടി
മരങ്ങളില്‍ വരുമെന്നും
നരക വാതില്‍ തുറന്ന് തീപക്ഷികള്‍
ഒരു തീക്കൊള്ളിയും ചുണ്ടില്‍ കോര്‍ത്ത്
ചില്ലകള്‍ തോറും ചിലച്ചു നടക്കുമെന്നും
കണ്ണില്‍ കണ്ട മരങ്ങള്‍ തീയില്‍ ഇടുമെന്നും
എന്തിന് വൃഥാ ദിവാസ്വപ്‌നങ്ങള്‍ കാണുന്നു ?



ആദ്യ പാപത്തിന്‍ കാരണമായ ആപ്പിളോ
അമരത്വം പ്രാപിക്കാന്‍ അമൃതോ
കുടിക്കാന്‍ കള്ളും കഞ്ചാവുമോ ,അതോ
വിഷലിപ്തമായ പുഴയിലെ വെള്ളമോ
എന്താണ് നിങ്ങളില്‍ ഊര്‍ജ്ജം പകരുന്നത് ?

ചില്ലകള്‍ തോറും കൂവി നടക്കുന്നത്
ഇതിന്റെ ഫലമായോ

കൂര്‍ത്ത മരത്തിന്റെ കൊമ്പുകള്‍ കൊണ്ട്
കുണ്ടി മുറിയാതെ
കപികളേ
നിങ്ങള്‍ ഒരിറ്റു നേരം
ആ മരകൊമ്പില്‍ നിന്നും
താഴേക്ക് ഇറങ്ങി വരിക
എന്‍റെ കൂടെ അല്പം നടക്കുക
ഭൂമിയിലെ കാഴ്ചകള്‍ നിങ്ങള്‍ കാണുന്നില്ലേ ?
ഉയരങ്ങളില്‍ തിരികെ ചെന്ന്
ഇവയെക്കുറിച്ച് നിങ്ങള്‍ ഉച്ചത്തില്‍ പാടുക




ചൊവ്വാഴ്ച

മര പീഢനം

മരമല്ലേ വേരല്ലേ
പേരില്ലാത്തൊരു മരമല്ലേ
ഊരല്ലേ ഉലയല്ലേ
ഉലയ്ക്കല്ലേ ചില്ലകളെ

കാറ്റുകളേ കാക്കാത്തികളേ
കൊമ്പുകളെ വളയ്ക്കല്ലേ
വലയ്ക്കല്ലേ വളയാത്ത ചില്ലകളെ

വന്നതല്ലേ ഇതുവഴി
വന്നതുപോലെ പോയ്ക്കൂടെ
വെറുതെ ഇനിയുമീ വഴി വരും
വേണേല്‍ വരാതെയും പോകും

അല്ലെങ്കില്‍ ചിലപ്പോള്‍ വടക്കന്‍ കാറ്റും
തെക്കന്‍ കാറ്റും കാറ്റായ കാറ്റെല്ലാം
ഇതുവഴി വരും
കാടായ കാടെല്ലാം ഇളക്കി മറിക്കും

ഇന്നലെ വന്നൊരു തെക്കന്‍ കാറ്റ്
തടിയില്‍ പിടിച്ച് പിടിച്ച് താഴോട്ട് താഴോട്ട്
വൃത്തികെട്ട കാറ്റ് ‍
മരത്തിന്റെ പരുത്ത ശല്‍ക്കങ്ങള്‍ താഴേക്ക് ഊരുന്നു
നഗ്നമാക്കുന്നു , മരം പീഡനമേല്‍ക്കുന്നു
നാണമില്ലേ കാറ്റേ
നിനക്കുമില്ലേ അമ്മയും പെങ്ങമാരും
വനത്തിന്റെ രോദനം കേള്‍ക്കാത്ത കാറ്റുകളെ ‍
വീണ്ടും വീണ്ടും ഇങ്ങനെ വലിക്കല്ലേ
മരങ്ങളെ വലയ്ക്കല്ലേ

വടക്കന്‍ കാറ്റ് വന്നു ചില്ലകളുലച്ചു
കൊമ്പുകള്‍ കുലുക്കി
കാളക്കൂറ്റന്‍ കാറ്റുകള്‍
ദിക്കായ ദിക്കെല്ലാം പിടിച്ചുലച്ചു

പോയിനെടാ പട്ടികളെ

ഉലയ്ക്കല്ലേ ഉലയ്ക്കല്ലേ
എന്ന് വീണ്ടും വീണ്ടും പറഞ്ഞതല്ലേ
പേരില്ലാത്തൊരു മരമല്ലേ
ബലമില്ലാത്ത വേരല്ലേ
ബലമില്ലാത്തവരെ ബലാല്‍സംഗം ചെയ്യരുതേ

ഞായറാഴ്‌ച

Blog and Cigaratte

One idiot on one end
Other idiots on other
Fire on one side
One idiot on the other
One is bloging
and the other is blowing
both these are dangerous 

വെള്ളിയാഴ്‌ച

മുക്കാലിഫ

റോള
ശുര്‍ത്ത
പത്താക്ക
മാഫി
മുഷ്കില്‍
ജഹന്നം

അവള്‍ വീണ്ടും വരുന്നു തല്ല് കൊള്ളാന്‍

സിന്ധു,
നീയെന്തിനെന്റെ മൗന യാമങ്ങളില്‍ വീണ്ടും
വെറുതെ മണ്‍ചെരാതുകള്‍ കൊളുത്തിവെയ്ക്കുന്നു ‍
കല്ലല്ല ഞാന്‍ കൊത്തിമിനുക്കുവാന്‍
കാതലല്ല ഉരുട്ടിയെടുക്കുവാന്‍
വെറും പാഴ്ത്തടി ‍ ‍
മറക്കുവാന്‍ ശ്രമിക്കുമ്പോഴും എന്തിന് നീയെന്‍
ചിത്തത്തില്‍ ചില്ല് പാളിയില്‍ വെറുതെ എത്തി നോക്കുന്നു
നിന്നെക്കുറിച്ച് ഞാന്‍ പാടിയോരാ കവിതകളെല്ലാം ‍
ഇന്നെന്‍ മനതാരില്‍
കദനത്തിന്‍ തീക്കനലുകള്‍ ‍ കോരി നിറയ്ക്കുന്നു
ഏതോ ഗുഹാ മുഖത്തെന്ന പോലെ നിന്‍റെ നാമം ‍
എന്നില്‍ പ്രതിധ്വനിക്കുന്നു
ധ്വനിപ്പിച്ചില്ല എന്ന് പറയല്ലേ നീ
പിന്‍വിളി വിളിക്കല്ലേ എന്ന് ഞാന്‍ ചൊല്ലി
തിരിഞ്ഞു നടന്നതും നടന്ന് മറഞ്ഞതും മറന്നിടല്ലേ
പിന്നെയും ഒരുനാള്‍
മഴവന്ന സന്ധ്യയില്‍
മഴയത്ത് നീയെന്‍ വീടിന്‍ ഇറയത്ത്‌
ഒരുനനഞ്ഞ പഴംതുണി പോല്‍ വന്നു നിന്നതും
നിന്റെ തണുത്ത് വിറച്ച നനുത്ത മേനിയിന്‍
സന്ധിയില്‍ ഉഷ്ണം പകര്‍ന്നതും
ഇന്നുപോല്‍ ഓര്‍ക്കുന്നു സിന്ധു :(
സുഖ ശീതള സാന്ദ്രമാം നിന്‍ ഓര്‍മ്മകള്‍ ,
മണം എങ്ങനെ ഞാനിനി മറക്കും
നമ്മള്‍ ഒന്നായി മാറിയ ആ രാത്രിതന്‍ ഓര്‍മ്മകള്‍
ഇന്നും തേടിയെത്തുന്നു ഭയപ്പെടുത്തുന്നു
കാലങ്ങള്‍ എത്ര മറഞ്ഞിട്ടും
കലണ്ടറിന്‍ താളുകള്‍ നര പിടിച്ച് പോയിട്ടും
മുടിയാത്ത നിന്‍റെ  മുടിഞ്ഞ ഓര്‍മ്മകള്‍
ഈ രാത്രിയിലെ മൂന്നാം മണി നേരത്തും
എത്ര വെള്ളം കുടിച്ച്‌ ഞാന്‍ മറക്കണം
ചിത്തത്തില്‍ ഒരു ചിതയൊരുക്കി
ചന്തത്തില്‍ നല്ലൊരു കുഴിയെടുത്ത്
മറവ് ചെയ്യട്ടെ നിന്‍റെ ഓര്‍മ്മകള്‍
മഴയായ്‌ കാറ്റായ്‌ നീ ഇനി ഒരിക്കലും
ഈ പാഴ്മരത്തിനെ തേടി വരല്ലേ
കാലു മടക്കി അടിക്കും ഞാന്‍ :)

ബുധനാഴ്‌ച

മത്സ്യം ഭ്രാന്ത്‌ കയറ്

മത്സ്യം ഭ്രാന്ത്‌ കയറ് തുടങ്ങിയ
പ്രാധാന്യം ഇല്ലാത്ത ബിംബങ്ങളില്‍ കൂടിയാണ് കവിത
നിലത്തേക്ക് ഇറങ്ങുന്നത്
നിലം പറ്റെയല്ല കയര്‍ കിടക്കുന്നത്
മുകളില്‍ നിന്നു താഴേക്കോ താഴെ നിന്ന് മുകളിലേക്കോ എന്നതുമല്ല
നീളത്തിലോ ചതുരത്തിലോ വൃത്തത്തിലോ എന്നതും വ്യക്തമല്ല
കയറിന്‌ നല്ല മുറുക്കം ഉണ്ടായിരുന്നു
 ആ മുറുക്കം ഞെരുക്കം ഇപ്പോഴുമുണ്ട്
കയറിന്റെ ഒരു തുമ്പ്‌ മരത്തില്‍ ബന്ധിച്ചിരിക്കുന്നത്‌ വ്യക്തമായി കാണാം
കയറും  മരവും തമ്മിലുരയുന്ന ശബ്ദവും കേള്‍ക്കാം
മറു തുമ്പില്‍ കാളയോ കഴുതയോ ഭ്രാന്ത്‌ മൂത്ത മനുഷ്യനോ
അറുക്കാന്‍ പോകുന്ന ആടോ  എന്നത് തീരെ വ്യക്തമല്ല
ഇരുട്ടിന്റെ അസഹ്യത വല്ലാതെ എന്നെ മുറിപ്പെടുത്തുന്നു
കയറ് മുറുക്കെയാണ് കെട്ടിയിരിക്കുന്നത്
നിലത്ത്‌ ചോരപ്പാടുകള്‍ മുറിവുകള്‍ ഇവയില്ല
മറിച്ച് നിറയെ കറുകപ്പുല്ലുകള്‍ നിറഞ്ഞ പാടം
അങ്ങിങ്ങായി ആര്‍ക്കും വേണ്ടാത്ത ചില സര്‍വ്വേക്കല്ലുകള്‍
നിലം നീക്കി വെച്ചതും മാറ്റി മറിച്ചതിന്റെയും തിരുശേഷിപ്പുകള്‍
അരികിലായി ഒരു തടാകം അതില്‍ നിറയെ മീനുകള്‍
ഈ തടാകത്തിന് ഒരു ദ്വാരമുണ്ടെങ്കില് അതില്‍ കൂടി
ഞങ്ങള്‍ നീന്തിപ്പോയേനെ എന്നും
സമുദ്രത്തിലെ തിമിന്ഗലം സ്രാവ്‌ എന്നിവ ചങ്ങാതികള്‍ എന്നും
സ്വയം കെട്ടിയ സങ്കല്പ ലോകത്തില്‍ ജീവിക്കുന്ന   വെള്ള മത്സ്യങ്ങള്‍
പെണ്ണും  ആണും  ഇടകലര്‍ന്ന ഒരു വലിയ വെളുത്ത മത്സ്യക്കൂട്ടമാണ് തടാകം നിറയെ
കറുത്ത  മത്സ്യങ്ങളെ  അവര്‍ തടാകത്തിന്റെ അക്കരെ പടിയടച്ചു  കടത്തിയിരുന്നു‍
 ചിറകുകള്‍ നഷ്ടപ്പെട്ട സ്വര്‍ഗ കന്യകകള്‍ ഞങ്ങള്‍ എന്നവരില്‍ ചിലരും ‍
ഈ കണ്ട നിലം കയറ് മൃഗങ്ങള്‍ മനുഷ്യര്‍ ‍എന്നിവയുടെ ഉടമസ്ഥര്‍ ഞങ്ങളെന്നും
സ്വയം സങ്കല്പിച്ചു കൂട്ടി ശിഷ്ട ജലജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ പലരും
പ്രാധാന്യമില്ലാത്ത ബിംബങ്ങള്‍ കഥയില്‍ നിന്നും കവിതയിലേക്ക് ഇറങ്ങി വന്നു
പ്രാധാന്യം ഇല്ലാതെ തന്നെ കവിതയില്‍ ജീവിച്ചു തീര്‍ക്കുകയാണ്
ഈ കവിത ഇവിടെ അവസാനിക്കുന്നില്ല  മറിച്ച്
എല്ലാത്തിന്റെയും  തുടക്കം എന്നപോലെ
കയറുകള്‍   മരത്തില്‍ ബന്ധിച്ചിരിക്കുകയാണ്‌

ചൊവ്വാഴ്ച

ബ്ലോക്കൊത്തി - കവിത


ബ്ലോക്കൊത്തി - കവിത


മരം
കൊത്തി
മരം
കൊത്തി
കൂട്
വെച്ചു
മുട്ട
ഇട്ടു
മുട്ട
വിരിഞ്ഞു
കുഞ്ഞുണ്ടായി
കുഞ്ഞിനു
തീറ്റ
കൊടുത്ത്
വളര്‍ത്തി
ബ്ലോക്കൊത്തി
ബ്ലോഗ്‌
കൊത്തി
മുട്ട
ഇട്ടു
ബ്ലോന്യം
കൊടുത്ത്‌
ബ്ലോഗ്‌
വളര്‍ത്തി
മരം
കൊത്തി
പറന്നു
പോയി
ബ്ലോക്കൊത്തി
തളര്‍ന്നു
പോയി

തിങ്കളാഴ്‌ച

ബ്ലോക്രമണം ചിത്രങ്ങള്‍



അനോണികള്‍ അണിയറയില്‍ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍

അനുയായികളെ തട്ടികൊണ്ട്‌ പോകല്‍




ബ്ലോഗിലെ അപരന്‍


രാത്രിയില്‍ ഇര തേടാന്‍ കാത്തിരിക്കുന്നവര്‍
    
ബ്ലോഗിലെ കൊലച്ചിരികള്‍

ഞായറാഴ്‌ച

നിര്‍വ്വചിച്ചില്ല എന്ന് പറയരുത്‌

ചില കാര്യങ്ങള്‍ , വസ്തുതകള്‍ എത്ര നിര്‍വചിച്ചാലും
നിര്‍വ്വചിക്കപ്പെടാതെ പോകും .
ഉദാഹരണത്തിന് ,
ഒരേ ദിശയില്‍,ഒരേ പാതയില്‍, ഒരേ വേഗതയില്‍ പോകുന്ന എല്ലാം
ഒരേ വേഗതയല്ല എന്ന് പറഞ്ഞാല്‍ നിനക്ക് മനസിലാകണം എന്നില്ല .

വ്യക്തമാക്കാം
വെള്ളത്തിലെ വരാലിനെ നീ പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ
വരാല്‍ വഴുതി വഴുതി ഒരു പോക്കില്ലേ
അത് പോലെ ഒരു ലത്‌ പിന്നെ ഒരിത്

കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാല്‍
അബുദാബി - അലൈന്‍ റോഡില്‍ രാത്രിയില്‍
ട്രെയിലര്‍ ഇടിച്ചു ചരിഞ്ഞ ഒട്ടകമാവില്ല
ചിക്കാഗോ ഡിട്രോയിറ്റ് I-94 ഫ്രീവേയില്‍ രാത്രിയില്‍
എസ്.യൂ .വി ക്ക് മുന്നില്‍ ചാടിയ ഒരു മാന്‍
രണ്ടിലും മരണം ഉറപ്പാകും
പിന്നെയും ഒരിതില്ലേ , ലത് പോലെ


നല്ലൊരു ശമര്യാക്കാരന്‍ ആകാതിരുന്നത് കൊണ്ടല്ല
റോഡ്‌ അപകടത്തില്‍ പെട്ട് പിടഞ്ഞ ഒരണ്ണാന്‍ കുഞ്ഞിന്റെ തലയില്‍
എന്‍റെ വണ്ടിയുടെ വലതു വശത്തെ ചക്രം കയറി ഇറങ്ങിയത്‌
എന്‍റെ വേഗത എന്‍റെ നിയന്ത്രണങ്ങള്‍ക്കും അപ്പുറം ആയതുകൊണ്ടോ
റോഡിലെ അണ്ണാന്‍ ഒരൊട്ടകമൊ മാനോ ആകാതിരുന്നത് കൊണ്ടാകും
എന്ന് പറഞ്ഞാല്‍ ഒരു പൊക പോലെ എന്തോ മനസിലായി എന്നര്‍ത്ഥം അല്ലേ


കുറച്ച് കൂടി വ്യക്തമായി, നിനക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍
അജമാനിലെ മത്സ്യ മാര്‍ക്കറ്റിന്റെ ഉള്ളിലെ
കിലോയ്ക്ക് മൂന്നു ദിര്‍ഹം വാങ്ങി മീന്‍ വെട്ടുന്ന പാണ്ടി ചെറുക്കന്റെ ഭാഷയാകില്ല
ഡിയര്‍ബോണ്‍ ‍ മാര്‍ക്കറ്റില്‍ ആടിനെ വെട്ടുന്ന അറബിയുടെ ഭാഷ
രണ്ടിലും ഇപ്പോള്‍ ഒരിത് തോന്നുന്നില്ലേ ലത് പോലെ


അല്ലെങ്കില്‍

വേരുകള്‍ ഉയരത്തിലാക്കി തലകുത്തിപോയ ഡിട്രോയിറ്റ് റോഡ്‌ അരുകിലെ മരങ്ങള്‍ ആവില്ല
മരുഭൂമിയിലെ ദുബായില്‍ റോഡ്‌ അരികില്‍ കാണുന്ന പച്ച പിടിച്ച മരങ്ങള്‍

ഇനിയും വ്യക്തമായില്ല എങ്കില്‍

ഒട്ടകങ്ങളെ ,
മാനുകളെ ,
റോഡുകളെ ,
റോഡില്‍ ചത്തു പോകുന്ന അണ്ണാന്‍ കുഞ്ഞുങ്ങളെ ,
തലകുത്തിപ്പോയ മരങ്ങളെ ,
മത്സ്യ മാര്‍ക്കറ്റില്‍ തലയറുക്കപ്പെട്ട
ചത്തുപോയ മത്സ്യങ്ങളെ ,
തലതൂക്കിയിട്ട ആടുകളെ , കാളകളെ ,
ഏത് ഭാഷയില്‍ നിര്‍വ്വചിക്കും.

ശനിയാഴ്‌ച

ബൂലോകം ഇന്ന്



പോസ്റ്റ്‌ മോഷണം ‍  
പുതിയ ബ്ലോഗര്‍ കമെന്റും  കാത്ത് .

ബ്ലോഗിണികള്‍ക്ക് ചുറ്റും
വര്‍മ്മകള്‍ ചര്‍ച്ചയില്‍



ബൂലോക പ്രമാണി


കമെന്റില്‍ പിടിച്ചു തൂങ്ങുമ്പോള്‍
 

‍ ബൂലോകത്തെ ഭീക്ഷണി

വെള്ളിയാഴ്‌ച

ഒരു ബ്ലോഗര്‍


ബ്ലോഗില്‍ ഫോട്ടോ പിടിച്ചിടുന്ന ഒരു ബ്ലോഗര്‍ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടയില്‍

ബുധനാഴ്‌ച

നേരം പുലരുമ്പോള്‍

അന്ധതമസില്‍ മരുവുന്നവരെ
രക്തം പുരണ്ട കയ്യുകളെ, ഇനി
നേരം പുലരുവാന്‍ എത്ര നേരം
നിങ്ങളിന്‍ കൂരിരുള്‍ കുത്തി നിറച്ച
കണ്ണുകളിലിത്തിരി വെട്ടം പകരാന്‍
അടുത്തുവന്നൊരാ മിന്നാമിന്നികളെ,
നിങ്ങള്‍ കൂട്ടം കൂടി കൂട്ടിയ ചിതയില്‍
ചുട്ടെടുത്തില്ലേ
ചിതയില്‍ വെന്തമാംസം പകുത്തു തിന്നില്ലേ
വെട്ടം ചിതറിയ കണ്ണുകള്‍
നിങ്ങള്‍ ചൂഴ്ന്നെടുത്തില്ലേ
വാക്കുകള്‍ അമ്പുകളാക്കി
വിഷം പുരട്ടി പുറത്തെടുത്തില്ലേ
രക്തം പുരണ്ട കയ്യുകളെ
ഇനി നേരം പുലരുവാന്‍ എത്രനേരം
---------------------------

നേരം പുലരുവോളം കാവല്‍ നില്‍ക്കാം
ഞാനീ പടിക്കല്‍ കാത്ത് നില്‍ക്കാം
ഇനി ഒരിക്കലും പുഴകള്‍ കരയുകില്ല
കരകള്‍ തേങ്ങുകില്ല
അവയ്ക്ക് വേണ്ട നിങ്ങള്‍ നല്‍കും
നീതിശാസ്ത്രം തത്വശാസ്ത്രം
മലമുകളില്‍ നിന്നും ഒരുത്തന്‍ വിളിച്ചു കൂവുന്നു
വെള്ള തേച്ച ശവക്കല്ലറകളേ !!
നിങ്ങള്‍ കാണും പുതിയൊരു വെളിച്ചം
അന്നീ ഇരുളും വെളിച്ചമാകും
അന്നും നിങ്ങള്‍ പഠിക്കില്ലെന്നറിയാം
വിണ്‍ വാക്കല്ലിത് വീണ വാക്കുകള്‍ ‍
തിരിച്ചുകൊള്ളും തറച്ചു കയറും
അമ്പുകളായി നിങ്ങളില്‍ തന്നെ .

ചൊവ്വാഴ്ച

ആധുനികന്‍

ആധുനികന്‍

തിങ്കളാഴ്‌ച

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിക്കുമ്പോള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വിമര്‍ശിക്കുമ്പോള്‍ ഇവിടെ വായിക്കാം .

ശാന്തം

രണ്ട് കൊടുംങ്കാറ്റുകള്ക്കിടയിലെ ശാന്തതയാണ്
എന്നെ ഇപ്പോള്‍ ഭരിക്കുന്നത്‌
അല്പം മുന്‍പേ കടന്ന് പോയതോ
ഇനി വരുവാനുള്ളതിനെയോ എനിക്ക് ഭയമില്ല
എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു തമാശയാകാം
ഈ ശാന്തതയെ ‍ ഇത്ര വാചാലമായി
വര്‍ണ്ണിക്കുവാന്‍ കാരണം ‍എന്താവും എന്നാകും
നിങ്ങള്‍ അല്ലെങ്കില്‍ ചിന്തിക്കുന്നുണ്ടാകുക

ഈ ശാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു
ഇരു മരങ്ങള്‍ക്കിടയിലെ മൗന വാല്മീകത്തിന്‍
വാതില്‍ തുറക്കുവാന്‍ എനിക്ക് ഭയമാണോ
അതാകുമോ എന്നെ ഇങ്ങനെ ഭീതിയില്‍ ആഴ്ത്തുന്നത്
അതോ ശിഷ്ടകാലം രാമ രാമ ജപിക്കുവാന്‍
മേലാളന്മാര്‍ കല്പിച്ചു തന്ന തിരുവെഴുത്തുകള്‍ മൂലമോ
ഈ വന്യമായ ശാന്തത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു

തിരമാലകള്‍ക്കും അപ്പുറം കടലിന്റെ ശാന്തിയില്‍
ലയിക്കുവാന്‍ ‍ നിങ്ങള്‍ക്ക് സമയമായെന്നോ
അശാന്തിയുടെ ഈ രോദനങ്ങള്‍ക്കിടയില്‍ നിന്നും
ശാന്തി തീരങ്ങള്‍ തേടി യാത്രയാകുന്നവരെ ,നില്‍ക്ക്
ഈ അശാന്തിക്ക് പരിഹാരമായി നിങ്ങള്‍ ഒന്നും കാണുന്നില്ലേ
അതോ നിങ്ങള്‍ക്കും ഈ ശാന്തത ഭയമെന്നോ
അകലങ്ങളില്‍ ഒരു മുരള്‍ച്ച കേള്‍ക്കുന്നതായി തോന്നുന്നില്ലേ
വരുവാനുള്ള വലിയ കാറ്റുകളുടെ ഹുങ്കാരം
അതാവും ഈ ശാന്തതയെ ഞാന്‍ ഭയക്കുന്നത് .