ബുധനാഴ്‌ച

2009 ഡിസംബര്‍ 31

എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍,

വട വൃക്ഷത്തിന്‍ അവസാന പത്രവും
പറിച്ചു നീ പോകുമ്പോഴും , അതില്‍
വൃത്തത്തില്‍ ഒരു കളം പോലും
വരച്ചില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും ദു:ഖിക്കില്ല !

കലണ്ടറിന്‍ അക്കങ്ങള്‍ ഇത്രവേഗം മാഞ്ഞുപോകുമ്പോഴും ,അതില്‍
മുക്കാലും എനിക്കക്ഷരതെറ്റുകള്‍
എന്നോര്‍ത്തും ഞാന്‍ സങ്കടപ്പെടില്ല .

നീ എനിക്കെന്നും പ്രിയപ്പെട്ടവള്‍ തന്നെയായിരുന്നു

ഒരു കുന്നോളം മോഹങ്ങള്‍ .
അതിലൊരു നുള്ളോളം സാഫല്യങ്ങള്‍ .
നിറഞ്ഞ ആകാശം .അതില്‍
നിറയെ നക്ഷത്രക്കുഞ്ഞുങ്ങള്‍
ഇത്രയും നാള്‍ പാര്‍ക്കാന്‍ ഈ ഹരിത ഭൂമി
വാനത്തിന്റെ അങ്ങേ ചരുവില്‍ ഒരു സുവര്‍ണ്ണ താരകം
മലയോളം മഞ്ഞും , കടലോളം മഴയും
മഞ്ഞിറങ്ങുന്ന ചുവന്ന മൂക്കുള്ള റുഡോള്‍ഫ് മാനും
കുഞ്ഞ് വിളക്കുകള്‍ തൂക്കിയ മരങ്ങളും
മരങ്ങള്‍ക്കിടയില്‍ ഒരു മാലാഖ കുഞ്ഞും
നിറയെ പ്രതീക്ഷകളും ആര്‍പ്പും വിളികളും
ഒക്കെയും നീ തന്നതല്ലേ ?

ഒട്ടേറെ സങ്കടങ്ങള്‍ കണ്ടിട്ടാണെങ്കിലും
എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍ ,
നീ സന്തോഷത്തോടെ ഇപ്പോള്‍ പോകുക
കാത്തിരിക്കാം ഞാന്‍ കണ്ണടയുവോളം

ചൊവ്വാഴ്ച

ഭ്രാന്തിളകിയ ചങ്ങലക്കണ്ണികള്‍



ജനാധിപത്യത്തിന്റെ നിര്‍വ്വചനം മാറ്റിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന നാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കഴിഞ്ഞ് പോയത് . ഭ്രാന്തന്മാര്‍ക്ക് വേണ്ടി ഭ്രാന്തന്മാര്‍ തിരഞ്ഞെടുക്കുന്ന ഭ്രാന്തന്മാരുടെ ഭരണ സംവിധാനം എന്നാക്കി മാറ്റി എഴുതണം . പെണ്ണ് കേസില്‍ പിടിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ , മനുഷ്യ ചങ്ങല പിടിച്ച കുഞ്ഞന്‍ സഖാക്കളുടെ കയ്യില്‍ ഇരുട്ടത്ത് മിന്നിത്തെളിയുന്ന മൊബൈല്‍ ക്യാമറകള്‍ , ആ ചിത്രങ്ങള്‍ ഉടനടി തന്നെ നെറ്റുകളില്‍ പറക്കുക .ഉണ്ണിത്താന്‍ ആരായാല്‍ എനിക്കെന്ത് ? അയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായാലും , അയാള്‍ എന്ത് തന്നെ ചെയ്താലും ചോദിക്കുവാനോ പറയുവാനോ നിയമ നടപടികള്‍ സ്വീകരിക്കുവാനോ അധികാരപ്പെട്ട അധികാര കേന്ദ്രങ്ങള്‍ കേരളത്തില്‍ ഇല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു . പകരം നിയമം ജനങ്ങള്‍ കയ്യിലെടുക്കുന്ന അവസ്ഥ .ഒരു തരം പകപോക്കല്‍ പോലെ ഭ്രാന്തരായ ഒരു കൂട്ടം ജനങ്ങള്‍ ചുറ്റിലും ആര്‍ത്തു വിളിക്കുകയും ആക്രമിക്കുകയും ചെയ്യുക . തീര്‍ച്ചയായും കേരളം എന്ന് കേള്‍ക്കുമ്പോള്‍ തിളക്കണം ചോര ഞരമ്പുകളില്‍ !!
 
ഇവിടെ ആണിനും പെണ്ണിനും സമ്മതമാണ് എങ്കില്‍ , ആരെയും എവിടെയും കൂട്ടിപ്പോകാനും , എന്തും ചെയ്യുവാനുമുള്ള സ്വാതന്ത്ര്യമുണ്ട് .ആരും വന്ന് തല്ലുകയോ പിടിക്കുകയോ ചെയ്യുകയില്ല . ഇപ്പോള്‍ കേരളത്തില്‍ നടന്നത് ഒരു കാടത്തരമായി പോയി എന്ന് പറയുവാനേ എനിക്ക് സാധിക്കൂ . കപട സദാചാര വീരന്മാര്‍ !!

പലതരത്തിലുള്ള ചങ്ങലകളില്‍ കുരുങ്ങി കിടക്കുകയാണ് ഇന്നത്തെ കേരളീയ യുവാക്കള്‍ .തീവ്രവാദം ,ലൈംഗീക അരാജകത്വം , മനസ്സില്‍ തിങ്ങുന്ന പക , പകപോക്കല്‍ അങ്ങനെ പുറമേ നിന്നു നോക്കുന്ന എന്നെപ്പോലെയുള്ള ഒരാള്‍ക്ക്‌ ഒരു ഭീകര ചിത്രമാണ് മുന്നില്‍ തെളിയുന്നത് . ഇവിടെ ഏത് പാതി രാത്രിയിലും ഒരു പെണ്ണിനോ ആണിനോ ധൈര്യമായി പുറത്ത് പോകാന്‍ കഴിയുമെങ്കില്‍ കേരളത്തിലോ ഇന്ത്യയിലോ രാത്രിയില്‍ ഒരു പെണ്ണിന് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു . ഭരണം മാറി മാറി വന്നാലും സ്ഥിതി ഇതുതന്നെയാകും എന്നതില്‍ യാതൊരു സംശയവും ഇല്ല .

യുവാക്കള്‍ എന്തുകൊണ്ട് അക്രമസക്തരാകുന്നു ? അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ വഴി തെറ്റിപ്പോകുന്നു ? ‍ മാതാപിതാക്കള്‍ എന്തുകൊണ്ട് ഇവരെ കാര്യമായി ശ്രദ്ധിക്കുന്നില്ല ? ഇവയെല്ലാം ചിന്തിക്കേണ്ട വിഷയങ്ങള്‍ തന്നെ . മിക്കപ്പോഴും മതിയായ വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്‌ .അല്ലെങ്കില്‍ തിരക്കേറിയ ജീവിതത്തില്‍ കുട്ടികളെ നേര്‍വഴി നടത്തുവാന്‍ സമയം കിട്ടാതെയുമാകാം .

ഭ്രാന്ത് ഒരു രോഗമാണ് . രോഗലക്ഷണമല്ല. മതിയായ ചികിത്സ കൊടുത്താല്‍ ഭ്രാന്ത് മാറികിട്ടും പക്ഷേ ഇവിടെ രോഗം ബാധിച്ചിരിക്കുന്നത് ഒരു സമൂഹത്തിലാകമാനമാണ് .ഒരോ കണ്ണികളെയും പ്രത്യേകം പ്രത്യേകം ചികിത്സക്ക് വിധേയമാക്കണം .കേരളം ഭ്രാന്താലയം എന്ന് മാത്രമേ ഇതുവരെ കേട്ടിട്ടുള്ളൂ . ഈ കണക്കിന് പോയാല്‍ കേരളം ഏറ്റവും വലിയ വേശ്യാലയം എന്ന പേര് ലഭിക്കുവാനും അധികം കാത്തിരിക്കണ്ട . അതിന് വേണ്ടുന്ന മരുന്ന് , സ്കൂള്‍ തലം മുതല്‍ക്കേ കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് . പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ മാതാപിതാക്കള്‍ മടിക്കും . എന്നാല്‍ കുട്ടികള്‍ വളരുന്നതനുസരിച്ച് അവര്‍ മറ്റിടങ്ങളില്‍ നിന്നും ഈ വക കാര്യങ്ങള്‍ മനസിലാക്കും . അറിയാത്ത കാര്യങ്ങള്‍ അറിയുവാനുള്ള ആഗ്രഹം കുട്ടികള്‍ക്ക് ഉണ്ടാകുക സ്വാഭാവികം . അങ്ങനെ അവര്‍ ഈ ആധുനിക യുഗത്തില്‍ തെറ്റുകളിലേക്ക് കൂടുതല്‍ വീഴുവാനുള്ള സാഹചര്യം ഉളവാകും .

അങ്ങനെ സ്കൂള്‍ തലം മുതല്‍ ലൈംഗീക കാര്യങ്ങള്‍ ,അതിന്റെ അപകടങ്ങള്‍ , ജീവിത മൂല്യങ്ങള്‍ എന്നിവ കുട്ടികള്‍ പഠിച്ച് വളരട്ടെ. അല്ലെങ്കില്‍ അധികം താമസിക്കാതെ തന്നെ മറ്റൊരു വിപത്തിനെ നമുക്ക് നേരിടാം . അതിനായി തയ്യാറെടുക്കാം .

തിങ്കളാഴ്‌ച

ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോയ വാക്കുകള്‍

മലയാള ബ്ലോഗിലെ കവികളുടെ കവിതകള്‍ നിരൂപിക്കുന്നത് പോലെയോ ആസ്വദിക്കുന്നത് പോലെയോ അല്ല ബ്ലോഗിലെ കവയത്രികളുടെ കവിതകള്‍ . കുറെ നാളുകള്‍ക്ക് മുന്‍പ് സോണാമ്മച്ചിയുടെ മഴ എന്ന കവിത ആസ്വദിച്ചതിന് കരണത്ത് കിട്ടിയ അടി ഇപ്പോഴും ചുവന്ന് തിണര്‍ത്ത് കിടപ്പുണ്ട് .സത്യത്തില്‍ അതിന് ശേഷം എനിക്ക് ബ്ലോഗിലെ കവയത്രികളെ കാണുമ്പോള്‍ വല്ലാത്ത ഒരു ഭയമാണ് .അറിയാതെയെങ്കിലും അടി കിട്ടിയാലോ ? ബ്ലോഗിലെ മഹാകവികളാകണം ശുദ്ധ പാവങ്ങള്‍ .എന്നാല്‍ ആ അടിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി ചെമ്പരത്തി പൂവുകള്‍ സമര്‍പ്പിച്ചുകൊണ്ട്  മലയാള ബ്ലോഗിലെ ഒരു സിംഹിണിയെ  നിങ്ങളുടെ മുന്‍പില്‍ ഞാന്‍ അവതരിപ്പിക്കുന്നു .

ഈ കവിതയോ , കവിത നിരൂപണമോ അല്ലാതെ ഭൂമിക്ക് മുകളിലും താഴെയുമായി എന്തെല്ലാം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . പിന്നെയും തല്ല് കൊള്ളാന്‍ വേണ്ടി ബെര്‍തെ എന്തിന് ഈ വക കാര്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്നു എന്ന് നിങ്ങളെപ്പോലെ ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട് .എത്രയധികം കാര്യങ്ങള്‍ എഴുതാന്‍ കിടക്കുന്നു . മദനി ,സൂഫിയ  ,തടിയന്ടവിട നസീര്‍ , ഇന്നലെ നടന്ന ഉണ്ണിത്താന്‍ ലീലകള്‍ തുടങ്ങി ആഗോള താപനം , ആഗോള സാമ്പത്തിക മാന്ദ്യം , ഒബാമയുടെയും അമേരിക്കയുടെയും ഇന്നത്തെ അവസ്ഥ , അങ്ങനെ എന്തെല്ലാം .

എന്നാലും സ്ത്രീയുള്ള സ്ഥലത്ത് സ്ത്രീ പീഡനവും  നടക്കും എന്ന് പറയുന്നതുപോലെയാണ് കവിതയുള്ള സ്ഥലത്ത് കവിതാസ്വാദനവും നടക്കും .കേരളത്തില്‍ ചായകുടിക്കുന്നത്‌ പോലെയാണ് അമേരിക്കയില്‍ ബലാല്‍സംഗം നടക്കുന്നതെന്ന് സഖാവ് നായനാര്‍ പറഞ്ഞെങ്കില്‍ ഇപ്പോള്‍ അമേരിക്കയില്‍ മഞ്ഞ് വീഴുന്നതുപോലെയാണ് കേരളത്തില്‍ ബലാല്‍സംഗം നടക്കുന്നത് . ഇവിടെ ഇപ്പോള്‍ ബലം ഇല്ലാത്ത സംഗം മാത്രമേ നടക്കുന്നുള്ളൂ . കേരളം ആ കാര്യത്തില്‍ വളരെയധികം മുന്‍പന്തിയില്‍ എത്തിയിരിക്കുന്നു . എന്തായാലും അലക്കുകാരന് അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ കഴിയില്ല എന്ന് പറയുന്നത് പോലെ , ബ്ലോഗിലെ കവികളെ വിട്ട് , അവരുടെ കവിതകള്‍ ആസ്വാദനം ചെയ്തതിന്‌ ശേഷം  ഒരു വഴിക്ക് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല . അതുപോലെ കിടക്കുകയല്ലേ കവികളും കവിതകളും !!

ഇനി ആരുടെ കവിത നിരൂപിക്കും എന്ന് ചിന്താവിഷ്ടനായ ശ്യാമളനെപ്പോലെ ( മുകളിലെ പടം കാണുക ) ഇരുന്നപ്പോഴാണ് ,  കൈവെള്ള എന്ന ബ്ലോഗില്‍ ശ്രീമതി .മേരി ലില്ലി എഴുതിയ ഡിസംബര്‍  ‍ എന്ന കവിത കാണുന്നത് .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കവി രാമചന്ദ്രന്‍ വെട്ടിക്കാടും ഡിസംബര്‍ എന്നൊരു കവിത എഴുതിയിട്ടുണ്ടായിരുന്നു .ഡിസംബര്‍ മാസം എല്ലാവര്‍ക്കും ഓരോരോ ഓര്‍മ്മകളാണ് നല്‍കുന്നത് . എനിക്ക് ഓര്‍മ്മകളോടൊപ്പം കര്‍ത്താവിന്റെ അനുഗ്രഹം പോലെ ഇഷ്ടം പോലെ മഞ്ഞും തണുപ്പും ഡിസംബര്‍ തരുന്നു .ഇവിടെ ഇതുവരെ 2 ഇഞ്ച്‌ മാത്രമേ വീണിട്ടുള്ളൂ എങ്കിലും വാഷിംഗ്‌ണ്ടന് , ന്യൂയോര്‍ക്ക്‌ ഭാഗങ്ങളില്‍ കര്‍ത്താവിന്റെ കുഞ്ഞാടുകള്‍ കൂടുതലുള്ള കാരണം മഞ്ഞും വാരിക്കോരി കൊടുത്തിരിക്കുകയാണ് . കഴിഞ്ഞ ദിവസങ്ങളില്‍ 19 , 20 ഇഞ്ച്‌ വരെ കൊടുത്തു. അവരുടെ ഭാഗ്യം !.

മഞ്ഞ് പുറമേ കാണാന്‍ നല്ല ഭംഗിയാണ് എങ്കിലും , വെളുത്ത് നരച്ച മഞ്ഞിന്റെ അടിയില്‍ മഞ്ഞുറഞ്ഞ് ഐസ് ആകും .നടന്നാല്‍ കാലു വഴുതി താഴെ വീഴും , ഇനി കാറില്‍ സഞ്ചരിച്ച് മുകളില്‍ പറഞ്ഞ ഐസില്‍ കുടുങ്ങിയാല്‍ വാഹനങ്ങള്‍ വട്ടം ചുറ്റി അടിക്കും .അതിനാണ് മഞ്ഞ് വീഴുമ്പോള്‍ ഉടനെ തന്നെ ഉപ്പു വിതറുന്നത് .ഉപ്പില്‍ ഐസ് അലിയും എന്നതുപോലെ തണുത്തുറഞ്ഞ കവിതയുടെ നീറ്റലുകള്‍ക്കിടയില്‍ നിരൂപണമാകുന്ന ഉപ്പു വിതറിയാല്‍ വായനക്കാര്‍ക്ക് വഴുക്കലുകള്‍ ഇല്ലാതെ കവിതയില്‍ കൂടി ഹമ്മര്‍ ഓടിച്ചു പോകാന്‍ കഴിയും .

ബൂലോകത്തിന് പുറത്തുള്ള പല മാദ്ധ്യമങ്ങളിലും എഴുതി പ്രശസ്തയായ മേരി ലില്ലിയുടെ കവിതയെ ഞാന്‍ പഠിക്കുകയോ അവലോകനം നടത്തുകയോ ചെയ്യുന്നതിനും അപ്പുറമുള്ള ഒരബദ്ധം വേറെ ഉണ്ടാകുകയില്ല എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്‌ .അതിനുള്ള കഴിവൊന്നും എനിക്കില്ല . അതുകൊണ്ട് തന്നെ അതിലെ വരികള്‍ എടുക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നില്ല .പൊതുവായ ചില കാര്യങ്ങള്‍ മാത്രം പറയുന്നു .

രാമചന്ദ്രന്റെ ഡിസംബര്‍ കുട്ടിക്കാലത്തെ ഒരു സംഭവം ഓര്‍മ്മിപ്പിക്കുന്നു എങ്കില്‍ , മേരി ലില്ലിയുടെ ഡിസംബര്‍ ഒരു ജീവ ചക്രത്തെയാണ് നമുക്ക് മുന്‍പില്‍ വരച്ചു വെയ്ക്കുന്നത് . മേരി ലില്ലിയുടെ കവിതകള്‍ ബ്ലോഗിലെ മറ്റ് ചില ഗവികളെപ്പോലെ ( എന്നെപ്പോലെ )ചുമ്മാതെഴുത്തോ , ചുവരെഴുത്തോ അല്ല എന്ന് കൈ വെള്ള സന്ദര്‍ശിക്കുന്നവര്‍ക്ക് വേഗത്തില്‍ മനസിലാകും . . ആ കവിതകള്‍ വെറുതെ കൈ വെള്ളയില്‍ നിന്നും ഊര്‍ന്നു പോയ വാക്കുകളല്ല മറിച്ച് ഹൃദയത്തില്‍ നിന്നും വാര്‍ന്നു പോയ വാക്കുകളാണ് . ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയവര്‍ക്ക് മാത്രമേ അത്തരം കവിതകള്‍ എഴുതുവാന്‍ ആകൂ .ജീവിതത്തിലെ തണുത്തുറഞ്ഞ അനുഭവമല്ല  പകരം ജീവിത ചൂട് കവിതകളില്‍ ഒരോ കവിതകളില്‍ നിന്നും വായനക്കാര്‍ തിരിച്ചറിയുന്നു . ഒരോ കവിതകളും ഒരോ വ്യത്യസ്തമായ അനുഭവങ്ങളാണ് നമുക്ക് പകര്‍ന്നു തരുന്നത് .

തണുത്ത് നരച്ചു മരച്ച ഡിസംബര്‍ .ഈ ഡിസംബറില്‍ കവയത്രി ചൂടുള്ള എന്നാല്‍ അവസാനം പൊള്ളിക്കുന്ന മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നു . ഈ അനുഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തരുടെതുമാകാം .മൂന്ന് ഭാഗങ്ങളിലായി മൂന്ന് ജീവിത ഘട്ടത്തെയാണ് കവയത്രി വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത് . ഡിസംബര്‍ നല്‍കുന്ന സന്തോഷത്തിന്റെയും , സന്താപത്തിന്റെയും ഓര്‍മ്മകള്‍ .ആദ്യം , പ്രണയമഴ ആവോളം ആസ്വദിക്കുന്ന ഒരു പാവാടക്കാരിയുടെ കൌമാരം . മറകളില്ലാതെ ആ മഴയില്‍ അവര്‍ അലിഞ്ഞു ചേരുകയാണ് .രണ്ടാം ഭാഗത്തില്‍ , ഡിസംബര്‍ നല്‍കിയ പ്രണയം , സിന്ദുര തിലകമായി നെറ്റിയില്‍ ചാര്‍ത്തുന്ന മംഗല്യം .ജീവിതത്തിലെ കുപ്പിച്ചില്ലുകള്‍ തിരിച്ചറിയുന്നത്‌ വിവാഹ ശേഷവുമാകാം .കഴിഞ്ഞ് പോയ ഓര്‍മ്മകള്‍ ഇപ്പോള്‍ നല്‍കുന്നത് ഒരു പ്രേതത്തിന്റെ മുഖമാണ് .ആ ഓര്‍മ്മകള്‍ അവരെ , വല്ലാതെ ഭയപ്പെടുത്തുന്നു .

ഇതാ വീണ്ടും ഒരു ഡിസംബര്‍ കാലം കൂടി മുന്നില്‍ എത്തി നില്‍ക്കുന്നു .ജീവിതത്തിന്റെ( വര്‍ഷത്തിന്റെ ) സായാഹ്നം അടുത്തു . ജീവിതക്കപ്പല്‍ മുങ്ങി തുടങ്ങുന്നു എന്ന തോന്നല്‍ .ഇപ്പോഴും കഴിഞ്ഞ് പോയ ഏതോ ഒരു ഡിസംബറിന്റെ ക്ഷണിക ഭ്രമത്തില്‍ ഒരു ജീവിതം തന്നെ അവസാനിക്കുന്നു എന്നോര്‍ത്ത് ദുഖിക്കുന്ന ആരോ ഒരാളുടെ മുഖം നമുക്ക് വരികളില്‍ കാണാം .

അങ്ങനെ കൌമാരം , യൌവനം , വാര്‍ധക്യം എന്നീ മൂന്ന് ഘട്ടങ്ങളും , അതില്‍ എപ്പോഴോ പറ്റിപ്പോയ ഒരബദ്ധം പോലെ വന്ന പ്രണയം , അതിന്റെ നൈമിഷികത എന്നിവയെല്ലാം ഈ കവിതയില്‍ എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട് .പല പ്രണയ വിവാഹങ്ങളും അവസാനം ദുഖത്തില്‍ കലാശിക്കുമോ ? അല്ലെങ്കില്‍ അങ്ങനെയല്ലേ എന്നെല്ലാം കവയത്രി ഈ കവിതയില്‍ കൂടി ആശങ്കപ്പെടുകയാണ് .

ഇത്രയൊക്കെയേ എനിക്ക് ഈ കവിതയില്‍ നിന്നും മനസിലാകുന്നുള്ളൂ . ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു , ഈ കവിത നിരൂപണം നടത്തുവാനോ , ആസ്വദിക്കുവാനോ ഞാന്‍ അശക്തനാണ് കാരണം ഇങ്ങനെയുള്ള പ്രണയാനുഭവങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല . പ്രണയിക്കുവാനുള്ള സമയം കിട്ടിയിരുന്നില്ല . എന്നാല്‍ ഈ കവിത പ്രണയിക്കുന്നവര്‍ക്ക് ഒരു താക്കിതാണ് . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട .അതുകൊണ്ട് പ്രണയിക്കുമ്പോള്‍ അടിച്ച് പൊളിച്ച് പ്രണയിക്കുക .

കവയത്രിക്കും , വായനക്കാര്‍ക്കും സന്തോഷകരമായ  ക്രിസ്മസ് നവവത്സര ആശംസകള്‍ .

ബുധനാഴ്‌ച

ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ് " ഒരു പഠനം .

മലയാള ബ്ലോഗില്‍ മുട്ടിന് മുട്ടിന് ഇപ്പോള്‍ കവികളാണ് . അവരെ മുട്ടാതെ ബ്ലോഗിന്റെ ഇടവഴിയില്‍ കൂടി നടക്കാന്‍ വയ്യ എന്ന സ്ഥിതി വിശേഷം ഇന്ന് ബ്ലോഗിന് കൈവന്നിരിക്കുന്നു . എന്നാല്‍ ഞാന്‍ ആ വഴികളില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുകയാണ് . ഋതുക്കള്‍ പോലെയാണ്  എന്‍റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. അവ  ഇങ്ങനെ മാറി മാറി സഞ്ചരിക്കും .അതുകൊണ്ടാകണം ബ്ലോഗില്‍ കവിത എഴുതുന്നതിനേക്കാള്‍ ‍ , ബ്ലോഗില്‍ എഴുതുന്ന കവിതകള്‍ക്ക് ആസ്വാദനം എഴുതുവാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് ‍. ഒരു ചെറിയ വരിയിലെ കമെന്റുകളില്‍ മാത്രം ഒതുക്കാന്‍ കഴിയാത്ത കവിതകള്‍ മാത്രമേ ‍എന്‍റെ നിരൂപണത്തിനോ ആസ്വാദന കുറിപ്പിനായോ ഞാന്‍ തിരഞ്ഞെടുക്കുകയുള്ളൂ .

ഇന്ന് നിരൂപക സിംഹത്തിന്റെ മുന്നില്‍ കടിച്ചു കീറാന്‍ കിട്ടിയ ഇര , ലതീഷ് മോഹന്‍ കഴിഞ്ഞ ദിവസം ജലം സാധ്യത ഓര്‍മ്മ എന്ന ബ്ലോഗില്‍ എഴുതിയ  "വഴിതരുമോ? കടല വില്‍ക്കാനാണ്"എന്ന കുഞ്ഞാടാണ്‌ . .  ലതീഷിനെ ഞാന്‍ അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല എങ്കില്‍ തന്നെയും ചില കാര്യങ്ങള്‍ സൂചിപ്പിക്കാതിരിക്കുവാനും തരമില്ല . ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു ലതീഷിന്റെ കവിത മനസിലാക്കണമെങ്കില്‍ ബുദ്ധി വേണം .കൊള്ളാം ,നല്ലത് ,ഗംഭീരമെന്നോ അല്ലെങ്കില്‍ അതിലെ രണ്ട് വരി താഴെ എഴുതി ഒരു സ്മൈലി കൂടി ഇട്ടാലോ അത് മനസിലായി എന്നര്‍ത്ഥം ആകണമെന്നില്ല എന്ന് .ഇപ്പോള്‍ ഇതെഴുതുന്നത് , ഞാന്‍ ആ പോസ്റ്റ്‌ എഴുതിയ സമയത്ത് എന്‍റെ ബുദ്ധി വളര്‍ന്നിട്ടില്ലായിരുന്നു .പിന്നീട് ഒരകല്ലില്‍ ഇട്ട് ഉറച്ചുരച്ചു രാകി രാകി ബുദ്ധിക്കല്പം മൂര്‍ച്ച വന്നു എന്ന് തോന്നിയത് കൊണ്ടാണ് .ചിലപ്പോള്‍ അതെന്റെ തോന്നലാകാം .

 മാത്രമല്ല ആ ഉറുമ്പും കൂട്ടുകാരും , അശുദ്ധയോ അതി വിശുദ്ധയോ ആയ ഭാവനയും കൂടി ധ്വനിപ്പിച്ചില്ല എന്ന കവിത മനസിലായില്ല എന്ന് പറഞ്ഞപ്പോള്‍ , ലതീഷിന്റെയും മറ്റുള്ളവരുടെയും ഭാഷയിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹസിച്ചു എന്ന പരാതി മൂലവുമാണ് .എന്നാല്‍ അന്ന് മനസിലായി എന്ന് പറഞ്ഞവരോട് അവര്‍ ഒന്ന് മനസിലാക്കി തരൂ എന്ന് പറഞ്ഞപ്പോള്‍
എല്ലാവരും മൗനം വിദ്വാന് ഭൂഷണം എന്ന മട്ടില്‍ നിന്നു. അന്ന് മുതലേ എന്‍റെ ആഗ്രഹമാണ് ലതീഷിന്റെ ഒരു കവിതക്ക് ആസ്വാദനം എഴുതുക എന്നത് . ഇത് എത്രത്തോളം ശരിയായി എന്നെനിക്കറിയില്ല .ചിലപ്പോള്‍ എന്‍റെ മണ്ടത്തരവും ആകാം . നിങ്ങള് ഷമീര് .

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ലതീഷിന്റെ കവിത വായിക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്ന രസം , എന്‍റെ കുട്ടിക്കാലത്ത് കഴിച്ച , വായിലിട്ടാലും അലിയാത്ത മിഠായി പോലെയാണ് . വായിലിട്ടാല്‍ അതിങ്ങനെ കിടക്കും കുറെ നേരം . (ആ മിഠായിയുടെ പേര് മറന്ന് പോയി ).ലതീഷിന്റെ കവിതയെ ഞാന്‍ ഇപ്പോള്‍ വായിക്കുന്നത് എന്‍റെ ആസ്വാദന ശേഷി അനുസരിച്ച് മാത്രമാണ് . നിങ്ങളുടെ വായനയുമായോ , ആസ്വാദനമായോ ഇതിന് അല്പം പോലും ബന്ധമില്ല .പറഞ്ഞിരിക്കുവാന്‍ അധികം സമയമില്ലാത്തതിനാല്‍ നേരിട്ട് കവിതയിലേക്ക് പ്രവേശിക്കുകയാണ് .
 
 
രാത്രിയിലിടവഴിയൂലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്
ഒരാള്‍ വഴുതിവീഴുന്നു
 
മുകളില്‍ എഴുതിയത് കവിതയുടെ ആദ്യ വരികളാണ് . കവി , കവിത എഴുതിയ സന്ദര്‍ഭം കൂടി വിശദീകരിച്ചാല്‍ മാത്രമേ കവിതയുടെ അര്‍ഥം പൂര്‍ണ്ണമായി മനസിലാക്കുവാന്‍ കഴിയൂ . ഇത് കവിയുടെ പോരായ്മയല്ല മറിച്ച് വായനക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യമാണ് . ഇനിയും ഒരോ കവിയും കവിത എഴുതുന്ന സന്ദര്‍ഭം കൂടി വിശദീകരിക്കണം .അല്ലെങ്കില്‍ വായനക്കാര്‍ സ്വയം അത് കണ്ടെത്തണം  .ഇവിടെ കവി ലതീഷ് മോഹന്‍ എന്ന പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിവ്യൂ എഴുതുവാന്‍ പോയ സമയത്ത് അവിടെ കാണുന്ന ഒരു കാഴ്ചയാണ് വിവരിക്കുന്നത് .
 
രാത്രിയില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് ,ഒരാള്‍ കടന്ന് വരുന്നു . ഒരു കടല കച്ചവടക്കാരന്‍ .അപ്പോള്‍ നിശ്ചയമായും നിങ്ങള്‍ക്ക് സംശയം തോന്നാം എന്താണ് കവി "വെളുപ്പിന്റെ,കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ ഭാവിജീവിതത്തിലേക്ക്" എന്നീ വരികള്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് .അതാണ്‌ ഞാന്‍
വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത് . നോക്കുക .കറുപ്പ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ദുഃഖ വേളകളിലാണ് എന്നത് നമുക്കറിയാം . സിനിമ കാണാന്‍ ഇരിക്കുന്നവര്‍ ഒരിക്കലും ഒരു ദുഖകരമായ അവസ്ഥയിലല്ല ഇരിക്കുന്നത് എന്നതും നമുക്കറിയാം .നമ്മുടെ ഉള്ളിലെ കറുപ്പിനെ പുറമോടിയായ വെളുത്ത , ഇസ്തിരിയിട്ട വിവിധ വര്‍ണ്ണ വസ്ത്രങ്ങളാല്‍ നമ്മള്‍ പലപ്പോഴും മറച്ചു വെയ്ക്കുന്നതിനെയാണ് കവി ഈ വരികളില്‍ കൂടി കാണുന്നത് .അങ്ങനെ ഉള്ളിലെ കറുപ്പിനെ വെളുപ്പിനാല്‍ മറച്ചു വെയ്ക്കുന്നവരുടെ ഇടയിലേക്ക് ( ഭാവി ജീവിതത്തിലേക്ക് ) ഒരാള്‍ വഴുതി വീഴുന്നു ( പെട്ടന്ന് കടന്ന് വരുന്നു ) . ഇവിടെ കവി തന്നെയാണ് ഈ കടല കച്ചവടക്കാരന്‍ എന്നും വേണമെങ്കില്‍ വായിച്ചെടുക്കാം . വിവിധ ഭാഷക്കാരായ മലയാളികളുടെ ഇടയിലേക്ക് ഒരു കവിത വിലപനക്കാരന്‍ ബ്ലോഗില്‍ കൂടി കടന്ന് വരുന്നു .
 
അടുത്ത വരികളില്‍ എന്താണ് എന്ന് നോക്കാം . 

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു
ഈ വന്നു കയറിയ മനസിലെ വിചാരങ്ങളാണ് കവി മുകളിലെ വരികളില്‍ പറയുന്നത് .തന്റെ ചുറ്റും അപരിചിതര്‍ , വിഭിന്ന ഭാഷകള്‍ സംസാരിക്കുന്നവര്‍ .മുന്നില്‍ കാണുന്ന വെളുത്ത സ്ക്രീനില്‍ എന്തെല്ലാമോ ആള്‍ക്കൂട്ടങ്ങള്‍ , ആടുകയും പാടുകയും സംസാരിക്കുകയും ചെയ്യുന്നു , കുറെ പശുക്കള്‍ , കുറെ മരങ്ങള്‍ ,അയാള്‍ക്കൊന്നും തന്നെ മനസിലാകുന്നില്ല . അന്യ ഭാഷാ ചിത്രമാകണം അപ്പോള്‍ അവിടെ പ്രദര്‍ശിപ്പിച്ചത് .അതായിരിക്കണം അയാള്‍ക്ക്‌ മനസിലാകാതെ പോയത് . മലയാളം സിനിമയോ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവരോ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു . കച്ചവടക്കാരന്  പെട്ടന്ന് തന്നെ ഉള്ളില്‍ വിഷമം ഉണ്ടാകുന്നു ( ഇരുട്ട് ) . ഉടനെ തന്നെ ആ സിനിമ തീര്‍ന്നു പോകുകയും ചെയ്യുന്നു .ഇത്രയും സംഭവങ്ങളാണ് മുകളില്‍ വിവരിച്ചത് .

അടുത്ത വരികള്‍

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍


കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

സിനിമ കഴിഞ്ഞ് ആളുകള്‍ പുറത്തേക്ക് വരികയാണ് . കടലകച്ചവടക്കാരന് ചുറ്റും ആളുകള്‍ വൃത്താകൃതിയില്‍ വലിയ ആള്‍ക്കൂട്ടമായപ്പോള്‍ , കച്ചവടക്കാരന്‍ കൈകള്‍ ‍ ഉയര്‍ത്തി അറിയാവുന്ന ഭാഷയില്‍ അയാള്‍ കടല കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയാണ് .വെളുത്ത ആളുകള്‍ ഇരുട്ടിന്റെ മകന്‍ എന്ന് വിളിച്ച ഉള്ളു വെളുത്ത മനുഷ്യന്‍ , വെളുപ്പിനെ പല്ല് തേക്കാത്തവന്‍ , കള്ളന്റെ മകന്‍ എന്നും , പിടിച്ചു പറിക്കാരന്‍ എന്നും  വിളിച്ച് ആളുകള്‍ കളിയാക്കിയും വെറുക്കുകയും ചെയ്ത പാവപ്പെട്ടവന്‍  . ഔപചാരിതകള്‍ മറന്ന് പോയവന്‍ .അല്ലെങ്കില്‍ വെള്ളശീലക്ക് തടുക്കിടാന്‍ മറന്ന് പോയവന്‍ എന്നിങ്ങനെയെല്ലാം കടലക്കച്ചവടക്കാര്നെ വിശേഷിപ്പിക്കാം .ഇവിടെ കവി മനപൂര്‍വ്വം തന്നെ തനിക്ക് ചുറ്റുമുള്ള ബുജി വൃന്തത്തെ തന്നെയാണ് കൊട്ടുന്നത് . ഇതാണ് ഈ കവിതയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗവും .


ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെആളുകള്‍ കൂടുന്നതിലും ഏറെ വാല് വാലായി റോഡ്‌ മുറിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു .കച്ചവടം പൊടി പൊടിക്കുകയാണ്. കടല എല്ലാവരും വാങ്ങുന്നു . എന്നാല്‍ ‍ വേഗത്തില്‍ കണക്ക് കൂട്ടി ആളുകളെ വിടാന്‍ ഉള്ള പ്രയാസവും കച്ചവടക്കാരന്‍ നേരിടുന്നുണ്ട് . അതാണ്‌ പഴയ കണക്ക് ക്ലാസും കുനിച്ച തലയും മറ്റും കവി സൂചിപ്പിക്കുന്നത് .
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

സമയം പ്രതീക്ഷിച്ചതിലും കൂടുതല്‍ എടുത്തതിനാല്‍ അടുത്ത ഭാഗം വളരെ വേഗത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് ഞാന്‍ എന്‍റെ ആസ്വാദന കുറിപ്പ് തീര്‍ക്കുകയാണ് .

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു
വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും
കാര്‍ണിവലല്ലേ
ഇരുട്ടിനെ വിരട്ടുകയല്ലേ
വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

കടല കച്ചവടം കഴിഞ്ഞിരിക്കുന്നു . ദൂരെ വെള്ള മാറ്റിക്കൊണ്ട് ഇരുട്ട് കടന്ന് വരുന്നുണ്ട് ( സന്ധ്യയായി എന്നര്‍ത്ഥം ) .ഈ കടലക്കച്ചവടക്കാരനെ കവിക്ക്‌ നല്ല പരിചയമുണ്ട് . അല്ലെങ്കില്‍ കാര്‍ണിവല്‍ സ്ഥലത്ത് വെച്ച്‌ കച്ചവടക്കാരനെ കവി പരിചയപ്പെടുന്നു .വളരെ പാവപ്പെട്ട ഒരു മനുഷ്യന്‍ . കുറെ ദൂരെയാണ് അയാളുടെ വീട് . കടല കച്ചവടം ചെയ്ത് കഷ്ടിച്ച് ജീവിച്ചു ( ചലിക്കാറുണ്ട് ) പോകുന്നു എന്ന് മാത്രം . ഹിന്ദിയില്‍ ചല്‍ത്താ ഹെ ഭായി എന്ന് പറയുന്നത് പോലെ .കച്ചവടക്കാരന്‍ വളരെ താമസിച്ചാണ് വന്നത് അതുകൊണ്ട് കാര്യമായ കച്ചവടം ഒന്നും നടന്നിട്ടില്ല .ദൂരെയാണ് താമസിക്കുന്നത് . കാര്‍ണിവല്‍ ( ഫിലിം ഫെസ്റ്റിവല്‍ ) നടക്കുകയായത് കൊണ്ട് മാത്രം ഇവിടെ വരെ വന്നു .കാര്‍ണിവലില്‍ കൂടുതല്‍ കച്ചവടം നടക്കും എന്ന പ്രതീക്ഷയിലാണ് , തന്റെ ഉള്ളിലെ വിശപ്പിന്റെ ദുഖത്തെ അകറ്റുവാന്‍ ഇവിടെ വരെ വന്നത് . പക്ഷേ താമസിച്ചു പോയതുകൊണ്ട് കാര്യമായ കച്ചവടം നടന്നിട്ടില്ല , എങ്കിലും പകല്മാന്യന്മാരായ കാട്ട് കള്ളന്മാര്‍ വഴിയില്‍ ആക്രമിക്കാതിരിക്കുവാനുള്ള മുന്‍കരുതല്‍ എന്ന രീതിയില്‍ കച്ചവടക്കാരന്‍ വേഗത്തില്‍ വീടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ കവിത അവസാനിക്കുന്നു .

വളരെ മനോഹരമായ കഥ പോലുള്ള കവിത . പക്ഷേ ചുറ്റും തിരിവും ആളുകളെ പരീക്ഷിക്കുവാനും വഴി തെറ്റിക്കുവാനും ഉള്ള ശ്രമവും കവിതയില്‍ ആവശ്യത്തിനും അധികം ചേര്‍ത്തിട്ടുണ്ട് . പറയുവാനുള്ളത് നേരെ പറഞ്ഞാല്‍ വായനക്കാര്‍ക്ക് മനസിലാകും എന്നും അങ്ങനെ അവര്‍ വേഗം മനസിലാക്കണ്ട എന്ന ദുര്‍വാശിയുമാണ് പലപ്പോഴും ലതീഷിന്റെ കവിതകളെ സാധാരണ വായനക്കാരില്‍ നിന്നും അകറ്റുന്നത് . ഒന്ന് കൂടി ആഞ്ഞ്‌ ശ്രമിച്ചാല്‍ വായനക്കാര്‍ക്ക് വേഗത്തില്‍ മനസിലാകും . മൂക്കേല്‍ പിടിക്കുവാന്‍ മൂന്ന് വലത്ത് വെയ്ക്കണം എന്നതാണ് ലതീഷിന്റെ കവിതയുടെ പ്രത്യേകത .

ഈ കവിതയും നിരൂപണവും കൊണ്ട് കവിയാകുന്ന കടല ( കവിത ) വില്പനക്കാരന് ബ്ലോഗിലെ സാധാരണ വായനക്കാരിലേക്കുള്ള വഴി കൂടി തുറക്കട്ടെ എന്നും , കൂടുതല്‍ കവിതകള്‍ പൂക്കട്ടെ എന്നും ആശംസിക്കുന്നു .

മറ്റൊരു പുതിയ നിരൂപകന്‍ ഇവിടെയുണ്ട് . അതും വായിക്കുക .

ചൊവ്വാഴ്ച

ബലൂണ്‍

വിവിധ വര്‍ണ്ണങ്ങളുടെ
നേര്‍ത്ത സ്തരത്തില്‍ പൊതിഞ്ഞ
വിഷം വമിക്കുന്ന നീര്‍ കുമിള.

എത്ര ഭംഗിയിതെന്നാര്‍ത്ത് ചിരിച്ച് കുട്ടികള്‍
നിന്‍റെ പിന്നാലെ ഓടി കൂടുമ്പോഴും
നാണമില്ലാതെ , പറക്കണം നിനക്കുയരണം
ഉയരത്തില്‍ എത്തണം
എന്ന ഉള്ളിലെ നിന്‍റെ ഒടുങ്ങാത്ത മോഹം
അഹംഭാവം !!

എത്ര ഉയരത്തില്‍ പറന്നാലും ഒരു
മാത്ര കൊണ്ട് തീരും നിന്‍റെ ഒടുങ്ങാത്ത പാച്ചില്‍ .
വര്‍ണ്ണങ്ങള്‍ എത്ര നീ ചാലിച്ച് തേച്ചാലും
ഉള്ളില്‍ ദുര്‍ഗന്ധത്തിന്റെ ഉച്ഛ്വാസ വായുവുമായി
എത്ര ദൂരം കൂടി നീ പറക്കും ?

ഉയരത്തില്‍ പറന്ന് നടന്നാലും
നിന്‍റെ തുഞ്ചത്ത് കെട്ടിയ നൂല്
എന്‍റെ കയ്യിലുള്ള കാര്യം  നീ മറക്കുന്നു .
നീ പോകുന്ന വഴിയില്‍ ഒരു മുള്ള് പോലും
കൊള്ളാതെ കാത്തു സൂക്ഷിക്കണേ
എന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ട് .
വഴിയില്‍ എട്ടായി നീ പൊട്ടിത്തെറിച്ച
വാര്‍ത്ത ഒരിക്കലും ഞാന്‍ കാണാതിരിക്കട്ടെ.

എത്ര ദുഷ്ടനാണ്‌ നീ !
പക്ഷേ,
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കുന്നു .


നൂല് പൊട്ടാതെ ഒടുവില്‍
നീ ഈ പടി കയറി വരുന്ന ഒരു നാള്‍
ചവിട്ടി പൊട്ടിക്കും നിന്നെ ഞാന്‍ മുത്തു മോനെ :)

വെള്ളിയാഴ്‌ച

കണ്ണന്‍ തവി



അടുക്കളയിലെ മൂലയില്‍
ആത്മഹത്യ ചെയ്തവനെപ്പോലെ
തലമുകളിലായി
കാലു താഴെയായി
തൂങ്ങിക്കിടപ്പുണ്ട് ഒരു പാവം ണ്ണന്‍ തവി   .

ആരോടും പരിഭവമില്ലാതെ
പിണക്കം ഇല്ലാതെ സങ്കടങ്ങളില്ലാതെ
കേള്‍ക്കാന്‍ ചെവിയില്ലാത്ത ഭിത്തിയോട്
ആരാരും കേള്‍ക്കാതെ സങ്കടങ്ങള്‍ പറയുകയാണ്‌
വാക്കുകള്‍ പൊട്ടിയ വരിയുടഞ്ഞ ണ്ണന്‍ തവി 

പണ്ട് പ്ലാവിലയില്‍ കുമ്പിള് കുത്തി
കഞ്ഞി കോരിക്കുടിച്ച കോരന്മാര്‍ ഇന്ന്
കുടിക്കുന്നതിതെത്രയോ നല്ല തവികളില്‍
കണ്ണ് പൊട്ടാത്ത സ്റ്റീല്‍ തവികള്‍
വളച്ചാല്‍ വളയാത്ത തവികള്‍
വിളിച്ചാല്‍ വരാത്ത തവികള്‍
കറുപ്പനല്ലാത്ത കാഴ്ചയില്‍ സുന്ദരന്‍
ഉള്ളു പൊള്ളയാം അലുമിനിയം തവികള്‍
വളയ്ക്കാവുന്നത്ര വളക്കാവുന്ന പ്ലാസ്റ്റിക്‌ തവികള്‍
ഇളം ചൂട് തട്ടിയാല്‍ ഉരുകുന്ന തവികള്‍  
വൃത്തത്തിലും നീളത്തിലും
അര്‍ദ്ധവൃത്താകൃതിയിലും അങ്ങനെ
എത്രയോ തവികള്‍ ഇന്ന് സുലഭം
 
പണ്ടീ കോരന്മാര്‍ക്കായ് കണ്ണന്‍ തവി
എത്ര കഞ്ഞി തേകി കൊടുത്തിരിക്കുന്നു
എത്ര വാരിക്കോരി കൊടുത്തിട്ടും
തൃപ്തികിട്ടാതാര്‍ത്തി പൂണ്ട നാവിനാല്‍
കുറ്റം പറഞ്ഞും തെറി വിളിച്ചും പിന്നെ
വറ്റില്ലാതെ പശി മറന്ന വയറിനെ പോഷിപ്പിച്ചും
വക്ക് തേഞ്ഞ പിടി ഒടിഞ്ഞ ണ്ണന്‍ തവി
ആരുമില്ലാതെ അടുക്കള മൂലയില്‍ തേങ്ങുകയാണ്
 ആര് കേള്‍ക്കാനീ നെലോളികള്‍
ഇന്നാരും കേള്‍ക്കാതെ പോകുന്ന ഈ വിളികള്‍


വ്യാഴാഴ്‌ച

ഡിസംബറില്‍ രാമന്‍ വെട്ടിയ പുതിയ വഴി

മരങ്ങളിലെ ഇലകള്‍ കൊഴിയുന്നത് പോലെയാണ് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് . നവംബര്‍ മുതല്‍ മരങ്ങളില്‍ നിന്നും ഇലകള്‍ പൊഴിഞ്ഞു തുടങ്ങും . ഡിസംബര്‍ ആകുമ്പോള്‍ മരങ്ങള്‍ക്ക് ചുറ്റും ഇലകളുടെ ഒരു ശവക്കോട്ട തന്നെ ഉയരും . ഇപ്പോള്‍ എനിക്ക് ചുറ്റും ഉണങ്ങിയ മരങ്ങള്‍ മാത്രം .മരങ്ങളിലെ ഇലകള്‍ പൊഴിയുന്നതും മഞ്ഞ് പെയ്യുന്നതും വളരെ കൌതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .വര്‍ഷങ്ങള്‍ എത്ര ‍ കഴിഞ്ഞു ഇന്നും ഈ കാഴ്ചകള്‍ കാണുമ്പോള്‍ വല്ലാത്ത ഒരനുഭൂതിയാണ് എനിക്ക് നല്‍കുന്നത് . എങ്കിലും അമേരിക്കന്‍ മണ്ണിലേക്ക് അലിഞ്ഞു ചേരാത്ത ഒരു മനസുമായി ഇവിടെ ഇങ്ങനെ ഇനി എത്ര നാള്‍ !!!

എനിക്ക് ചുറ്റും മരങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞു കിടക്കുന്നു .പതുക്കെ പതുക്കെ തണുപ്പ് ആക്രമിക്കാന്‍ തുടങ്ങി . പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ,അഥവാ കഴിഞ്ഞാലും കമ്പിളികള്‍ പുതച്ചു കൊണ്ട് ഒരു യാത്ര . മരം കോച്ചുന്ന ഈ തണുപ്പില്‍ ഞാന്‍ ആരെ തിരഞ്ഞാകും പോകുന്നത് ? മരങ്ങളില്‍ പാട്ട് പാടിയിരുന്ന പക്ഷികളില്ല , ബണ്ണി റാബിറ്റുകളും അണ്ണാന്‍ കുഞ്ഞുങ്ങളും എങ്ങോ പോയി മറഞ്ഞു .ഇനി വരുവാനുള്ളത് ഒരു ക്രിസ്മസ് , പുതുവര്‍ഷം എന്നിവയാണ് . അതിന്റെ മാറ്റൊലികള്‍ കേട്ടു തുടങ്ങി . വീടുകളും നിരത്തുകളും വര്‍ണ്ണ വിളക്കുകള്‍ തൂക്കിയിരിക്കുന്നു . നോര്‍ത്ത് പോളില്‍ നിന്നും ക്രിസ്മസ് അപ്പൂപ്പന്‍ യാത്ര തുടങ്ങിയിരിക്കണം . വീട് വീടാന്തരം ചിമ്മിനികളില്‍ കൂടി അപ്പൂപ്പന്‍ വരും . ഇന്നലെ ഇളയ മോള്‍ നെറ്റില്‍ നോക്കുന്നത് കണ്ടു . അപ്പൂപ്പന്‍ എവിടെ വരെ എത്തി എന്നത് നെറ്റില്‍ നോക്കിയാല്‍ അറിയാം .സമ്മാന പൊതികളുമായി അപ്പൂപ്പന്‍ താടി പോലെ മഞ്ഞും ചൂടി ഒരപ്പൂപ്പന്‍ വരും . സമ്മാന പൊതികള്‍ ക്രിസ്മസ് മരത്തിന്റെ താഴെ വെച്ചിട്ട് അപ്പൂപ്പന്‍ വേറെ സ്ഥലങ്ങളില്‍ പോകും . എല്ലാ കുട്ടികളും ക്രിസ്മസ് വരുവാന്‍ വേണ്ടി കാത്തിരിക്കുകയാണ് . മധുരം കിനിയുന്ന ധാരാളം ഓര്‍മ്മകള്‍ എനിക്കും ക്രിസ്മസ് തന്നിട്ടുണ്ട് . ക്രിസ്മസ് നാളുകളില്‍ എങ്കിലും നാട്ടില്‍ എത്തണം എന്നെല്ലാം പലപ്പോഴും ആഗ്രഹം തോന്നാറുണ്ട് എങ്കിലും ഇത്രയും കാലത്തിനിടയില്‍ വളരെ കുറച്ചു ക്രിസ്മസ് മാത്രമേ നാട്ടില്‍ കൂടാനായി കഴിഞ്ഞിട്ടുള്ളൂ .ഇവിടെ മഞ്ഞ് പെയ്തില്ല എങ്കില്‍ ക്രിസ്മസ് തന്നെ ഇല്ലാ എന്ന് പറയാം . മഞ്ഞ് പെയ്യുന്ന ക്രിസ്മസ് നാളിനെ വൈറ്റ് ക്രിസ്മസ് എന്ന് പറയപ്പെടുന്നു . ഇപ്പോള്‍ പുറത്തേക്കുള്ള ജനല്‍ പാളികളില്‍ കൂടി പുറത്ത് മഞ്ഞ് പെയ്യുന്നത് കാണാം . എന്നാല്‍ നിരത്തില്‍ ആരെയും കാണാന്‍ ഇല്ല . അഥവാ വഴിയില്‍ വെച്ച്‌ ഇപ്പോള്‍ ഒരു സായിപ്പിനെ കണ്ടാല്‍ അയാള്‍ പറയും ഹാപ്പി ക്രിസ്മസ് . അമേരിക്കയില്‍ മഞ്ഞ് പെയ്താല്‍ ക്രിസ്മസ് വരവായി .

നാട്ടിലും ഈ സമയം നല്ല തണുപ്പാകും. വൃശ്ചിക മാസ കുളിരുള്ള രാത്രികള്‍ .ഇവിടെ ഇങ്ങനെ ഈ തണുപ്പിലും ഞാന്‍ പുറത്തേക്ക് നോക്കി ആരെയാണ് കാത്തിരിക്കുന്നത് ? .

ഞാന്‍ ഇത്ര പ്രയാസപ്പെട്ട് , മഞ്ഞ് പെയ്യുന്ന , മരങ്ങളില്‍ ഇലകളില്ലാത്ത , ശീതക്കാറ്റ് വീശുന്ന സമയത്ത് ആരെ കാണുവാനാകും ഇങ്ങനെ ആകാംഷയോടെ കാത്തിരിക്കുന്നത് എന്നാകും നിങ്ങള്‍ ചിന്തിക്കുക എന്നെനിക്കറിയാം . നിങ്ങള്‍ ആരാ മക്കള് ?അതാണ്‌ ഞാന്‍ പറഞ്ഞു വരുന്നത് . ഇതാ , നമ്മുടെ ഭവനത്തിലേക്ക്‌ ‍ ഒരു മാറ്റൊലി കവി വന്നു കയറുന്നു .കയ്യിലെ ഭാണ്ഡത്തില്‍ അരമണി നാണം മറന്ന ഒരു ക്രിസ്മസ് കാല ഓര്‍മ്മയുമായി എന്നെ വിളിക്കുകയാണ്‌ . തണുപ്പത്ത് പുറത്തെ മഞ്ഞില്‍ ഏറെ നേരം നിര്‍ത്താതെ അദ്ദേഹത്തെ ഞാന്‍ അകത്തേക്ക് വിളിക്കാം ‌ .

കൂഴൂര്‍ വില്‍‌സണ്‍ , പകല്‍ക്കിനാവന്‍ ‍എന്നീ മഹാകവികള്‍ക്കിടയിലെ ത്രിമൂര്‍ത്തികളില്‍ ഒരാള്‍ കൂടിയായ രാമചന്ദ്രന്‍ വെട്ടിക്കാടിനെ ഞാന്‍ എന്‍റെ കവിതാ നിരൂപണ വേദിയിലേക്ക് സ്വാഗതം ചെയ്യുകയാണ് . ഗിവ് ഹിം എ ബിഗ്‌ ക്ലാപ്പ് :)

വളരെ പ്രതിഭാധനനായ ഒരെഴുത്തുകാരന്‍ ,സംഘാടകന്‍ എന്നീ നിലകളില്‍ മാത്രമല്ല , ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഉള്ളില്‍ ഒതുക്കാതെ വെട്ടിത്തുറന്നു പറയുന്നതിലും യാതൊരു സങ്കോചവും ഇല്ലാത്ത ഒരു നല്ല തങ്കപ്പെട്ട മനുഷ്യനാണ് വെട്ടിക്കാട് . അദ്ദേഹം ചീഫ് എഡിറ്റര്‍ ആയി നടത്തുന്ന ബ്ലോത്രം എന്ന പത്രം ബൂലോകത്തിന്റെ നേരിന്റെ നാവായി നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു . വളരെ മനോഹരമായ കവിതകള്‍ രചിക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ് .ഒരോ കവിതകളും വായനക്കാരെ കൊണ്ട് വീണ്ടും വീണ്ടും വായിക്കുവാന്‍ തോന്നിപ്പിക്കുക മാത്രമല്ല അതില്‍ ഒളിഞ്ഞിരിക്കുന്ന മുത്തുകളെ തേടിയെടുക്കുക എന്ന ശ്രമകരമായ ജോലിയും അദ്ദേഹം വായനക്കാരെ ഏല്‍പ്പിച്ചിരിക്കുന്നു . മറ്റുള്ള ബ്ലോഗ്‌ കവികളെ പോലെ കഠിനമായ വാക്കുകള്‍ ഉപയോഗിക്കാതെ തന്നെ ലഘുവായി പറഞ്ഞു വെയ്ക്കുവാന്‍ ഉള്ള വെട്ടിക്കാടിന്റെ കഴിവ് അപാരം എന്ന് വിശേഷിപ്പിക്കാം .

രാമചന്ദ്രന്‍ വെട്ടിക്കാട് ഈയിടെ എഴുതിയ കവിതയാണ് ഡിസംബര്‍ .ആ കവിതയില്‍ വളരെയധികം വിശേഷിപ്പിക്കാന്‍ ഒന്നുമില്ല എന്നാല്‍ തന്നെയും തന്റെ ബാല്യകാല പ്രണയം അതില്‍ ഒളിച്ചു വെച്ചിരിക്കുന്നത് കാണാം .ഈയിടെ വിവാദമായ കൂഴൂര്‍ അഭിമുഖത്തില്‍ പകല്‍ക്കിനാവനും രാമചന്ദ്രന്‍ വെട്ടിക്കാടിനും കനം വെച്ച്‌ വരുന്നതായി കൂഴൂര്‍ സൂചിപ്പിക്കുകയുണ്ടായി . എനിക്കും അങ്ങനെ തോന്നാറുണ്ട് .ഇവരുടെ രണ്ട് പേരുടെയും കവിതകളില്‍ ധാരാളം സാമ്യതകള്‍ കാണാം . ഒരേ ഭാവം , ഒരേ ശൈലി , ഒരേ ഭാക്ഷ അങ്ങനെ ഒരേ രേഖയില്‍ പായുന്ന കുതിരകള്‍ എന്ന് വേണമെങ്കില്‍ ഇവരെ വിശേഷിപ്പിക്കാം . സ്ഥായിയായ ദുഖഭാവം , നിരാശ , മോഹഭംഗങ്ങള്‍ എന്നിവയാകണം ഇവരുടെ കവിതയിലേക്ക് വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നത് . ഒരേ പാതയില്‍ തന്നെ സഞ്ചരിക്കുന്നവര്‍ ‍, . വഴിമാറി സഞ്ചരിക്കുവാന്‍ മറന്നതോ കഴിവില്ലാത്തത് കൊണ്ടോ ആയിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത് .മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് റ്റി.വി കണ്ണീര്‍ സീരിയല്‍ എന്നതുപോലെ ബ്ലോഗിലെ കവികളെയും കണ്ണീര്‍ സീരിയലുകള്‍ നന്നായി ആകര്ഷിക്കുന്നുണ്ടാകണം . ബ്ലോഗ്‌ വായനക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആകാം .ഇനി മുതല്‍ കവിതകള്‍ വായിക്കുമ്പോള്‍ ഒരോ തൂവാല കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്നൊരു അഭിപ്രായം എനിക്ക് ഇവരോടുണ്ട് .വിഭിന്നങ്ങളായ അനുഭവങ്ങള്‍ , ഭാവങ്ങള്‍ , ശൈലി ഇങ്ങനെ പല വഴികളില്‍ കൂടി കവികള്‍ സഞ്ചരിക്കണം എന്നാണ് എനിക്ക് തോന്നുന്നത് .അപ്പോഴേ ഒരു യഥാര്‍ത്ഥ കവിയായി വളരുവാന്‍ കഴിയൂ . ധാരാളം പ്രതിഭകള്‍ ഉള്ള ഇവര്‍ അങ്ങനെ സഞ്ചരിക്കുവാന്‍ ഇടയാകട്ടെ എന്നാശംസിക്കാം .

അതിന്റെ മുന്നോടിയായി വെട്ടിക്കാട് വെട്ടിയ ഒരു പുതിയ വഴിയായിട്ടാണ് ഡിസംബര്‍ എന്ന കവിതയെ ഞാന്‍ കാണുന്നത് . നൈരാശ്യം അതില്‍ ഉണ്ടെങ്കിലും അല്പം പ്രണയവും കൂടി കലര്‍ന്നതുകൊണ്ട് ഒരു പുതുമ തോന്നി .ഡിസംബര്‍ എന്ന കവിതയ്ക്ക് കൂടുതല്‍ വിശദീകരണം വേണ്ട എന്നാണ് എനിക്ക് തോന്നുന്നത് , കാരണം വായനക്കാര്‍ക്ക് ഉള്ളി പൊളിക്കുന്നത് പോലെ കണ്ണ് നീറ്റി ആ കവിത പൊളിച്ചടുക്കാം.എങ്കിലും ഈ കവിത വായിക്കുന്ന വായനക്കാര്‍ക്ക് അവരുടെയും ജീവിതത്തിലെ പ്രണയാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരവസമാകും . വായനക്കാര്‍ക്ക് വേണ്ടി ആ കവിത താഴെ കൊടുക്കുന്നു . വായിക്കുക ,ആസ്വദിക്കുക .


മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി തോന്നിയതാണ് . നിങ്ങള്‍ക്ക് ഒരു പക്ഷേ അങ്ങനെയാകില്ല .ഓരോരുത്തര്‍ക്കും ഒരോ ഇഷ്ടങ്ങളാണല്ലോ.

ഡിസംബര്‍

തിങ്കളാഴ്‌ച

മഹാവിഷ്ണു ബൂലോകം വിട്ടു

കുറെ നാളുകളായി ബൂലോകത്ത് കവികളുടെ വലിയ ശല്യം ഇല്ലായിരുന്നു .എന്നാല്‍ കിട്ടാനുള്ളത് കിട്ടിയാലേ കിട്ടന് ഉറക്കം വരൂ എന്ന പഴമൊഴിയെ ആവാഹിച്ചു കൊണ്ടോ , പ്രശസ്തരെ ചൊറിഞ്ഞ് കിട്ടുന്ന പ്രശസ്തി എനിക്കും വേണം എന്ന മൂന്നാം കിട കൂതറ തന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടോ , എല്ലാവരും കൂഴൂര്‍ വില്‍‌സണ്‍ എന്ന കവിയെ വാഴ്ത്തുന്നു .എന്നാല്‍ ആ വാഴ്ത്തലുകളില്‍ ചിലത് എനിക്കും തെറിച്ചു കിട്ടണം എന്ന കുഞ്ചന്‍ നമ്പ്യാര്‍ കാവ്യത്തെ അനുസ്മരിച്ചു കൊണ്ടോ , ബൂലോകത്തെ മഹാകവി എന്ന് സ്വയം വാഴ്ത്തുന്ന മഹാവിഷ്ണു പ്രേഷക മനസിന്റെ വര്‍ണ്ണ്യത്തില്‍ ആശങ്ക കലര്‍ത്തി പുറപ്പെടുവിച്ച ജിഹ്വ ഒടുവില്‍ പ്രതീഷിച്ചത് പോലെ തന്നെ സംഭവിച്ചു . പ്രതികരിക്കേണ്ടവര് എല്ലാം പ്രതികരിച്ചു കഴിഞ്ഞു എന്ന വിശ്വാസം കൊണ്ട് ലോക മഹാവിഷ്ണു കമെന്റ് ബോക്സ് പൂട്ടി ദേവലോകത്തേക്ക് തിരികെ പോകുന്നു .

ഒരു നായും തിരിഞ്ഞ് നോക്കുകയോ അഭിപ്രായം അറിയിക്കുകയോ ചെയ്യാത്ത സ്ഥലമായിരുന്നു പ്രതിഭാഷയും ബൂലോക കവിതയും . അതിന്റെ ഉദാഹരണങ്ങളാണ് അതില്‍ എഴുതിയ പല വാചകങ്ങളും . വായനക്കാര്‍ ഞങ്ങള്‍ക്ക് പുല്ലാണ് ," കവിതത്തോട്ടം സന്ദര്‍ശിച്ച വായനക്കാരെ നിങ്ങള്‍ ഈ കവിതയ്ക്ക് എന്ത് നല്‍കുന്നു " ‍ തുടങ്ങിയ വാചകങ്ങള്‍ ബൂലോക കവിതയില്‍ കാണാം . വായനക്കാരുടെ കയ്യില്‍ നിന്നും സ്വയം ഇരന്നു വാങ്ങുന്ന കമെന്റുകള്‍ കൊണ്ട് സമ്പന്നമായ കവിതത്തോട്ടം .അത്തരത്തിലൊരു തോട്ട മുതലാളി എന്തുകൊണ്ട് ഇത്തരം ഒരു നടപടി ഇപ്പോള്‍ സ്വീകരിക്കേണ്ടി വന്നു എന്ന് പ്രതിഭാഷ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും . പ്രതികരിക്കെണ്ടാവര്‍ എല്ലാം ശരിക്കും പ്രതികരിച്ചു . പ്രതിഭാഷ സന്ദര്‍ശിക്കാത്ത പലരും അവിടം സന്ദര്‍ശിച്ചു . ആഗ്രഹം പോലെ തന്നെ കമെന്റുകള്‍ ധാരാളം കിട്ടി . ഒക്കെ നല്ലതിന് തന്നെ പക്ഷേ , ബൂലോക കവികളുടെ തല തൊട്ടപ്പന്‍ എന്ന വിശ്വാസക്കാരന്‍ വിഷ്ണുവില്‍ നിന്നും ഒരിക്കലും പ്രതീ
ക്ഷിക്കാത്ത ഒന്നായിരുന്നു ഇത് . സ്വന്തം കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന വില്സിനോട് ഇതാകും സ്ഥിതിയെങ്കില്‍ മറ്റുള്ളവരോട് എന്താകും എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണ്ട .സ്വയം ഇരന്നു വാങ്ങിയ അടികളായിരുന്നു അതില്‍ കിട്ടിയ ഓരോന്നും . കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് തന്നെ കിട്ടിയത് കൊണ്ട് സമാധാനത്തോടെ ബൂലോക മഹാവിഷ്ണു സ്ഥലം കാലിയാക്കി . ഇത്രയും അസൂയ നിറഞ്ഞ ആളുകള്‍ അധ്യാപകര്‍ എന്ന് പറയുമ്പോള്‍ ഞാന്‍ ആ കുട്ടികളുടെ അവസ്ഥ ആലോചിക്കുകയാണ് . നാളത്തെ തലമുറയെ വാര്‍ത്തെടുക്കേണ്ട അധ്യാപകര്‍ സമൂഹത്തില്‍ ഇത്ര അസഹനീയമായി പ്രവര്‍ത്തിക്കുമ്പോള്‍ , ലജ്ജിക്കുക മലയാളമേ , കവിതേ നീ തല കുനിക്കുക .

മഹാവിഷ്ണുവിനു താലപ്പൊലി ഏന്തി നിന്ന മറ്റൊരു ബൂലോക ഫ്രോഡ് ആയിരുന്നു അനോണി ഗുപ്തന്‍ . ചന്ദ്രഗുപ്തന്‍ , ചിത്രഗുപ്തന്‍ എന്നീ പല ഗുപ്തന്മാരുടെ കൂട്ടത്തിലെ അനോണി ഗുപ്തന്‍ . അനോണി ഗുപ്തന്റെ പൂര്‍വ്വ ചരിതം ആരോ ആ പോസ്റ്റില്‍ പാടിയതിന് ശേഷം ഗുപ്തന്റെ പൊടി പോലുമില്ല കണ്ട് പിടിക്കുവാന്‍ . ഇതും മറ്റൊരു അസൂയയുടെ , അസുര വിത്താണ് . ഏത് നല്ല കാര്യങ്ങള്‍ക്കും ഇടം കോലിടാന്‍ ബഹു മിടുക്കന്‍ .ബൂലോക ബുദ്ധിജീവി ( ബുജി ) എന്ന സ്വയം നാട്യം ആടി തിമിര്‍ക്കുന്നവന്‍ .പറയുവാന്‍ ഏറെയുണ്ട് എങ്കിലും തല്ക്കാലം ഇത്രയും മതിയാകും എന്ന വിശ്വാസത്തോടെ ബൂലോക മഹാവിഷ്ണുവിനും അനോണി ഗുപ്തനും ആയുരാരോഗ്യ സൌഖ്യം നേര്‍ന്നുകൊണ്ട് , ബൂലോകത്ത് നല്ല നല്ല കവികള്‍ കവിതകള്‍ ഉണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ടും ഈ വിഷയം ഇവിടെ നിര്‍ത്തുകയാണ് .
 
വീണ്ടും കിടക്കട്ടെ ഒരു ജയഹോ . പിന്നല്ല .

വ്യാഴാഴ്‌ച

ചിറ പൊട്ടി

മാനത്ത് മഴവില്ല് കണ്ട്
പൊട്ടക്കിണറ്റിലെ തവളകള്‍ പോക്ക്രോം പോക്ക്രോം
കുണ്ടി കുലുക്കി പക്ഷികള്‍ കുണ്ടി കുലുക്കി , ഭൂമി കിടുങ്ങി
അത് കണ്ടു മുതലകള്‍ കണ്ണീര്‍ ചിറകളൊഴുക്കി

ബുധനാഴ്‌ച

റോള

ചാരം മൂടിയ കനലുകളാകണം എനിക്കെന്റെ ഓര്‍മ്മകള്‍ .
അല്ലെങ്കില്‍ അങ്ങനെ തന്നെയാകണം .
ഒരു ചെറിയ കാറ്റ് മാത്രം മതി തീ ആളി പടരാന്‍ .
അല്ലെങ്കില്‍ ചിലപ്പോള്‍ ചെറിയൊരു മഴയില്‍,
ഓര്‍മ്മകള്‍ കുതിര്‍ന്നു പോകാനും സാധ്യത .
പ്രവചനങ്ങള്‍ക്കും എന്റെയോ നിന്റെയോ
കാഴ്ചകള്‍ക്കും അതീതമായ് ,
എവിടെയാകും എന്നെ ഓര്‍മ്മകള്‍ എത്തിക്കുക !
ഒരു നിശ്ചയവുമില്ല ഒന്നിനും .


നോക്ക് ,

ഇപ്പോള്‍ തന്നെ ഞാന്‍ കിടക്കുന്ന ഈ
തകരപ്പാട്ട പാകിയ മേല്‍ക്കൂരയ്ക്ക് മുകളില്‍ മഴ ,
താണ്ഡവ നൃത്തം ചവുട്ടി തിമിര്‍ക്കുന്നു .

എവിടേയ്ക്കാണ് ഓര്‍മ്മകള്‍ എന്നെ വലിച്ചു കൊണ്ട് പോകുന്നത് ?
എവിടെയാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ?
കണ്ടു മറന്നതായ ഏതോ ചുവര്‍ചിത്രം പോലെ
എന്‍റെ ഓര്‍മ്മയിലേക്ക് എന്തെല്ലാമോ ഈ കാഴ്ചകള്‍ തരുന്നു .


തിരക്കേറിയ ഏതോ പട്ടണത്തിന്റെ
തിരക്കുള്ള റോഡിന്റെ വശത്തല്ലേ ഞാനിപ്പോള്‍ .
അല്ലേ ?
ആണെന്നാണ്‌ എനിക്ക് തോന്നുന്നത് .നിങ്ങള്‍ക്കെന്ത് തോന്നുന്നു ?.

കണ്ടു പഴകിയ മുഖങ്ങള്‍ ,മധുരമുള്ള ചില ഓര്‍മ്മകള്‍ ,
ഇവയെല്ലാം എനിക്കീ കാഴ്ചകള്‍ തരുന്നു .
റോഡിന്റെ വലതു വശത്തായി കാണുന്ന കെട്ടിടത്തില്‍
എഴുതി വെച്ചിരിക്കുന്നു
യു .എ .ഈ എക്സ്ചേഞ്ച് ഷാര്‍ജ
ഷാര്‍ജയിലെ ഏറ്റവും അധികം
പരിചയമുള്ള സ്ഥലമായത് കൊണ്ടാവണം
ഓര്‍മ്മകള്‍ വേഗം എന്നെ അവിടെ എത്തിച്ചത്
ഓര്‍മ്മകള്‍ അവിടെ എന്നെ എത്തിക്കുവാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം
ഇല്ലാ എന്ന് നിങ്ങള്‍ക്ക് പറയുവാന്‍ കഴിയുമോ ?
അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമായത് കൊണ്ടാകാം
നീട്ടിയിട്ട മുടിയിഴകളില്‍ മുല്ലപ്പൂ ചാര്‍ത്തിയ
നിറയെ മസാലകള്‍ ഉള്ള മല്ലിക .
എപ്പോഴും മുഖത്ത് സ്മൈലിയുള്ള മല്ലിക .
പുക്കിളിനു താഴെ വെച്ച്‌ സാരിയുടുത്ത മല്ലിക .
നാഭിക്കുഴിയോ നിറഞ്ഞ മാറോ
കൂടുതല്‍ സൌന്ദര്യം എന്ന് തമ്മില്‍ മത്സരിക്കുന്ന മല്ലിക .
ഗോതമ്പ് നിറമുള്ള പാലക്കാടന്‍ മല്ലിക .
മല്ലിക അടുത്തു വരുമ്പോള്‍ തന്നെ ഒരു നല്ല മണമാണ് .
മദിപ്പിക്കുന്ന ഗന്ധമുള്ള മല്ലിക .
തിരിച്ചു നടക്കുമ്പോഴും
കാണാന്‍ ശേലുള്ള കുലുങ്ങി കുണുങ്ങുന്ന നിതംബം .

നിങ്ങള്‍ക്കങ്ങനെ ഇപ്പോള്‍ തോന്നുന്നില്ലേ ?

യു . എ . ഇ എക്സ്ചേഞ്ച് കെട്ടിടത്തിന്റെ വശത്തുള്ള
ദിവാകരന്റെ ഗ്രോസറിക്കട.
നിരത്തിയിട്ട മലയാള പത്രങ്ങള്‍ ,മാ വാരികകള്‍ .
ക്രൈം , ഫയര്‍ തുടങ്ങിയ തകര്‍പ്പന്‍ സാധനങ്ങള്‍ വേറെ .
നോക്കിക്കേ .
ധാരാളം വിഭവങ്ങളുമായി ഇന്നത്തെ ക്രൈം
വായിച്ചു മരിക്കുക .മരിച്ചു ജീവിക്കുക .

യു .എ . ഇ എക്സ്ചേഞ്ച് , ദിവാകരന്റെ ഗ്രോസറി
ഇവ കഴിഞ്ഞിട്ടാണ് ത്രിവേണി റെസ്റ്റോറന്റ്.
ത്രിവേണിയില്‍ കിട്ടാത്ത വിഭവമില്ല.
മലയാളത്തിന്റെ എല്ലാം ത്രിവേണിക്ക് സ്വന്തം .
ഇന്നത്തെ ചൂടന്‍ കല്ലുമെക്കായ് ഒരു പ്ലേറ്റ് എടുക്കട്ടെ സാറേ
എന്ന് ചോദിച്ചു കൊണ്ട് സപ്ലയര്‍ തൃശൂര്‍കാരന് ഉണ്ണി .
ഉണ്ണി പാവമാ .വെറും സാധു .
ഇല്ലാത്ത സമയത്തും എന്നോടോരുപാട് കഥകള്‍ പറഞ്ഞവന്‍ .
ഒരു പ്ലേറ്റ് കല്ലുമെക്കയും പറോട്ടയും എടുക്കാം അല്ലേ ?
അതോ ഒരു പഴം പൊരിയോ

ത്രിവേണിയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ മുടിഞ്ഞ മഴ .
ഈ സമയത്ത് അങ്ങനെ മഴ പതിവുള്ളതല്ലല്ലോ !
കാലം തെറ്റി വന്ന മഴയോ ?
വെള്ളിയാഴ്ച ആകാത്തത് കൊണ്ടാകണം
പാര്‍ക്കില്‍ അധികം തിരക്കില്ല .അല്ലെങ്കില്‍
പാണ്ടികളും മലബാറികളും പട്ടാണികളും ബംഗാളികളും
കലപിലകള്‍ കൂട്ടിയ പാര്‍ക്ക് .
ഇപ്പോള്‍ ഇങ്ങനെ ഒഴിഞ്ഞു കിടക്കാന്‍ കാരണം ?
വെള്ളിയാഴ്ചകളിലെ വിശ്രമ കേന്ദ്രം . പാവങ്ങള്‍

ദാണ്ടേ .

 ഒരു പട്ടാണിയുടെ ടാക്സി മുന്നില്‍ .ഞാന്‍ പോകട്ടെ .
ഈ തിരക്കുകളില്‍ ആരും അറിയാത്തവനായി ഞാനും അലിയട്ടെ .
ഓര്‍മ്മാസ് ആര്‍ സിന്കിംഗ് ആന്‍ഡ്‌ സ്ടിങ്കിംഗ് .
ജസ്റ്റ്‌ ലൈക്‌ ദിസ്‌ പട്ടാണി ടാക്സി .

ചൊവ്വാഴ്ച

എങ്കിലും ചന്ദ്രികേ

എങ്കിലും ചന്ദ്രികേ കള്ളിയല്ലേ നീ
ഇത്രയും നാളും ‍ നീ കള്ളം പറഞ്ഞില്ലേ
എത്ര നാള്‍ കൂടി ഒളിപ്പിക്കും നീ
നിന്‍റെ ‍ ഗര്‍ഭപാത്രത്തിലെ കാക്ക പൊന്ന്
നാണമുണ്ടോ പെണ്ണേ നിനക്ക് മാനമുണ്ടോ
നാണക്കേടായില്ലേ മാനക്കേടായില്ലേ
നാണം കെട്ട മരയ്ക്കാത്തി


കരിക്കമ്പളം മൂടി പുതയ്ക്കേണ്ട
കണ്ണീര്‍ മഴയൊന്നും നല്‍കേണ്ട
ആരും കാണാതെ മുങ്ങണ്ട
മാളോരോടി കൂടും മുന്‍പേ
കടലില്‍ ചാടാന്‍ നോക്കണ്ട
ആരും കാണാതെ നീ എന്‍റെ
ചാരത്ത് വന്നാല്‍
മാറാപ്പില്‍ ഞാന്‍ ഒളിപ്പിക്കാം
എന്‍റെ മാറത്ത് ഞാന്‍ ചേര്‍ത്തോളാം


എങ്കിലും എന്‍റെ ചന്ദ്രികേ ... കഷ്ടം