വെള്ളിയാഴ്‌ച

അലക്കുകല്ല്

അന്നും അലക്കുകല്ല് ഒന്നും അറിയാത്തത് പോലെ കിടന്നു . പുഴയില്‍ക്കൂടി ഒഴുകിപ്പോയ വെള്ളം കല്ലിനോട് പലതും ചോദിച്ചു .ഒന്നും മിണ്ടാതെ പരിഭവം ഇല്ലാതെ അലക്കുകല്ല് പുഴയുടെ  മാറോട് ചേര്‍ന്ന് കിടന്നു .

അലക്ക് കല്ലിന്റെ കഥ ആര്‍ക്കും അറിയില്ല .കല്ലിന്റെ വിഷമങ്ങള്‍ സങ്കടങ്ങള്‍ആരും തിരയാറുംഇല്ല . അലക്ക് കല്ല് എങ്ങനെ വന്നു എന്നോ ,ആരാണത് കൊണ്ടിട്ടതെന്നോ ആര്‍ക്കും അറിയില്ല . പക്ഷേ പുഴയിലെ വെള്ളം കൂടുമ്പോള്‍ നാട്ടിലെ പെണ്ണുങ്ങള്‍ പകലുകള്‍ ചെലവഴിക്കുന്നത് ആ കല്ലിന്റെ ചുറ്റുമായിരുന്നു.പുഴയിലെ വെള്ളമിറങ്ങുമ്പോള്‍ എല്ലാവരും കല്ലിനെ മറക്കും .

രാവിലെ ആ നാട്ടിലെ പെണ്ണുങ്ങള്‍ എല്ലാം പുഴക്കടവില്‍ എത്തും .ഇളയ കുട്ടി രാത്രിയില്‍ മൂത്രമൊഴിച്ച പായും ഷീറ്റും, കെട്ടിയോന്‍മാരുടെ അടി വസ്ത്രങ്ങളും മറ്റു വിഴുപ്പുകളും അലക്കിയിരുന്നത് ആ പാറയില്‍ ആയിരുന്നു . പുഴയില്‍ വെള്ളം ഏറിയാല്‍ ,ചിലര്‍ തോര്‍ത്ത്‌ കൊണ്ടു ചെറിയ മീനിനെ കോരി പിടിക്കും . ചിലര്‍ അക്കരെ ഇക്കരെ നീന്തിക്കളിക്കും . പിന്നീട് വെള്ളം ഇറങ്ങുവോളം പുഴക്കര ആഘോഷതിമിര്‍പ്പില്‍ ആയിരിക്കും .

പ്രഭാതത്തില്‍ കുത്തിഒഴുകി വരുന്ന ചെളി വെള്ളത്തില്‍ കാണുന്ന അപ്പിയും ,ആഫ്രിക്കന്‍ പായലും ചത്തഴുകി വരുന്ന പുളവന്‍ ,മീന്‍ എന്നിവയെ വകഞ്ഞ് മാറ്റി വായില്‍ ഒരു കവിള്‍ വെള്ളം കൊണ്ടു കുലുക്ക് കുഴിഞ്ഞു പ്രഭാത സൂര്യനെ വന്ദിക്കുന്ന കാരണവന്മാരെയും , തുണി ഉരിഞ്ഞു നിന്നു കുളിക്കുന്ന പെണ്ണുങ്ങളെ കാണുവാന്‍ പൊന്തക്കാട്ടില്‍ പതുങ്ങി നില്ക്കുന്ന കണ്ണുകളെയും പലവട്ടം കല്ല് കണ്ടിട്ടുണ്ട് . പക്ഷേ കല്ലിനു നാവും ,കണ്ണും ഇല്ലല്ലോ ? കല്ലൊന്നും മിണ്ടുകയും കാണുകയും ഇല്ല .

ഒറ്റയ്ക്ക് കടവില്‍ തുണി കഴുകാനും , കുളിക്കാനും വരുന്ന രമണിയെ മാത്രം കല്ല് എന്നും സ്നേഹിച്ചു . ആ നാട്ടിലെ വേശ്യയുടെ ഒറ്റ മകളാണ് രമണി .അവളെ മറ്റുള്ള പെണ്ണുങ്ങള്‍ കൂട്ടാറില്ല .അവള്‍ കാരണം അവര്ക്കും പേരു ദോഷം വരും എന്ന ഭയം കാരണം പലരും ആ കുടുംബത്തെ അകറ്റി നിര്‍ത്തി. നാട്ടിലെ പെണ്ണുങ്ങള്‍ രമണിയുടെയും അവളുടെ അമ്മയുടെയും ദൂഷണങ്ങള്‍ കടവില്‍ വെച്ചലക്കുമ്പോള്‍ പലപ്പോഴും കല്ല് , ചെവി കൂട്ടി അടച്ചിട്ടുണ്ട് .രമണി ആരുടെയൊക്കെയോ മകള്‍ എന്ന് പലരും പറയുന്നു .രമണിയുടെ അമ്മക്ക് പോലും നിശ്ചയമില്ല ആരാണ് രമണിയുടെ അച്ഛന്‍ എന്ന് . പക്ഷേ രമണിയും അവളുടെ അമ്മയും പാവമായിരുന്നു . കല്ലിനുള്ളിലെ ഹൃദയം അവരുടെ സങ്കടങ്ങള്‍ പലപ്പോഴും കേട്ട് കരഞ്ഞിട്ടുണ്ട് .കാരണം ആ കല്ലിനോടായിരുന്നു അവര്‍ പലപ്പോഴും അവരുടെ ഹൃദയം തുറന്നിരുന്നതും , സങ്കടങ്ങളുടെ കെട്ടുകള്‍ അഴിച്ചു വെച്ചതും .

രമണിക്ക് എപ്പോഴും കൂട്ടായി നിന്നത് ജയിലില്‍ പോയ ചങ്കരന്റെ മകന്‍ കുട്ടനായിരുന്നു . ചങ്കരന്‍ എന്തിനാണ് ജയിലില്‍ പോയതെന്ന് കുട്ടനറിയില്ല .കുട്ടന്‍ ഓര്മ്മ വെച്ച നാള്‍ മുതല്‍ കുട്ടന്റെ അച്ഛന്‍ ജയിലിലാണ് . അമ്മ പലപ്പോഴും അച്ഛനെ ഓര്ത്തു കരയുന്നത് കുട്ടന്‍ കണ്ടിട്ടുണ്ട് .പക്ഷേ കുട്ടനോട് ഒന്നും അമ്മ പറയാറില്ല . അമ്മയുടെ സങ്കടം കാണാതിരിക്കാന്‍ പലപ്പോഴും കുട്ടന്‍ അമ്മ കാണാതെ മാറി ഇരുന്നു കരയും . പ്രായത്തെക്കാള്‍ അധികം പക്വത വന്ന കരുമാടിക്കുട്ടന്‍ . പുഴയില്‍ പോകുന്ന വഴിയില്‍ രമണി കുട്ടനെയും കൂട്ടും .അവര്‍ ഒരുമിച്ചാണ് പുഴയില്‍ കളിക്കുന്നതും ,അക്കരെ ഇക്കരെ നീന്തുന്നതും , പുഴയിലെ മീനിനെ തോര്‍ത്തുകൊണ്ട് കോരിപ്പിടിക്കുന്നതും എല്ലാം . കുട്ടന് രമണിയെ വളരെ ഇഷ്ടമായിരുന്നു ,തിരിച്ചും അങ്ങനെ തന്നെ .

അന്നും പഴയത് പോലെ രമണിയും കുട്ടനും പുഴയില്‍ പോയി . കുട്ടന്‍ രമണി തുണി കഴുകി തീരും വരെ കരയില്‍ ഇരുന്നു ഓരോരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു .

പുഴയില്‍ ഇന്നു കൂടുതല്‍ വെള്ളം ഉണ്ടല്ലേ ചേച്ചി ? അവന്‍ ചോദിച്ചു ..

ങ്ഹാ കുട്ടാ ..ഇന്നു നമുക്കു കുളി ഈ കരയില്‍ ആകാം .

വേണ്ട ചേച്ചി . ഇന്നു ചേച്ചി വരണ്ട അപ്പുറത്ത് നില്ക്കുന്ന ആ വാകമരത്തില്‍ നിന്നും ഇന്നു ചേച്ചിക്ക് ഒരു പൂവ് പൊട്ടിച്ചു വരാം എന്ന് പറഞ്ഞതും കുട്ടന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടിയതും ഒരു പോലെയായിരുന്നു .

കുട്ടാ സൂക്ഷിച്ചു പോ . അടി ഒഴുക്കുണ്ട് അവള്‍ വിളിച്ചു പറഞ്ഞു .

പോകുന്ന പോക്കില്‍ അവന്‍ പറഞ്ഞു " ഞാനിത് എത്ര കണ്ടിരിക്കുന്നു ചേച്ചി , കുട്ടനെ തോല്‍പ്പിക്കാന്‍ ഈ ഒഴുക്കിനാവില്ല ".എന്ന് പറഞ്ഞവന്‍ മുങ്ങാംകുഴിയിട്ട് ഒളിച്ചു കളിച്ചു .

കുറെ നേരം പുഴക്കരയില്‍ നിന്നും തിരിച്ചു വരാത്ത രമണിയെയും കുട്ടനെയും തിരക്കി രമണിയുടെ അമ്മ പുഴക്കരയില്‍ ചെന്നു .കയ്യില്‍ ഒരു കുലപ്പൂവും ഇറുക്കിപ്പിടിച്ചു കുട്ടനും അരികില്‍ രമണിയും കിടക്കുന്നു .

സമീപത്തായി ഒന്നും അറിയാതെ ഒരു ജോഡി ചെരുപ്പും  അലക്ക് കല്ലും .

ശനിയാഴ്‌ച

ജീവിതങ്ങള്‍ .

ഒരിക്കലും തമ്മില്‍ കണ്ടുമുട്ടാതെ ,
ഒരിക്കല്‍ പോലും തമ്മില്‍ ഒന്ന് ചുംബിക്കാതെ ,
എപ്പഴും ഇങ്ങനെ മലര്‍ന്ന് -
കിടന്നാല്‍ മതിയോന്ന്‌
മറിച്ചൊന്നു കൂടി ചിന്തിക്കാതെ ,
ചത്തത് പോലെ കിടക്കുന്നുണ്ട് കുറെ റെയില്‍ പാതകള്‍ .

ചത്തതില്‍ ഉറുമ്പരിക്കും പോലെ ,
വലിഞ്ഞും വലിച്ചും ഉരച്ചും മണത്തും ,
പിന്നെ ആരോടെന്നില്ലാതെ കയര്‍ത്തും ,
പുഴുക്കള്‍ പോലെ ,
രണ്ടറ്റവും കൂട്ടി മുട്ടിച്ചുകൊണ്ട്‌ ,
കുരച്ച് നീങ്ങുന്ന ഒരു തീവണ്ടി .

ആര്‍ക്കൊക്കെയോ വേണ്ടിയുള്ള
കുറെ ചരക്കുകള്‍ വണ്ടിയില്‍ .
ഒന്നിനൊന്നിനെ തമ്മില്‍ മുറുക്കുന്ന
കുറെ ചങ്ങലക്കണ്ണികള്‍ .
തമ്മിലറിയില്ല , മിണ്ടാറില്ല എങ്കിലും
ഒരേ ദിശയിലെ സഞ്ചാരികള്‍ !

പിന്നിലെ ഞരക്കങ്ങള്‍ മുറുക്കങ്ങള്‍
ഇവയറിയാതെ നേതാവ്
ചവുട്ടി വിടുന്നുണ്ട് വണ്ടി .
ഇനി ലക്‌ഷ്യം ?

വെള്ളിയാഴ്‌ച

മലര്‍ന്ന് കിടക്കുന്നതിന്റെ സുഖം !!

രാത്രിയില്‍ മലര്‍ന്ന് കിടന്ന്
അയലത്തെ വീട്ടിലേക്ക് ഒളിഞ്ഞു നോക്കുന്നത്
അടക്കം പറഞ്ഞ് ചിരിക്കുന്നത്
വെളിയിലിറങ്ങി വെളിക്കിരിക്കുന്നത്
ആകാശത്തെ നക്ഷത്രങ്ങളെ എണ്ണുന്നത്
കടലില്‍ തിരകള്‍ ‍ എണ്ണാന്‍ പഠിക്കുന്നത്
പണിയില്ലെങ്കില്‍ ഇതൊക്കെ എത്ര രസമാണ്

മഴയെന്തേ കൊണ്ടുത്തരാത്തത് എന്ന്
മേഘങ്ങളോട് കയര്‍ക്കുന്നത്
ചന്ദ്രനേ, നിന്‍റെ മൊത്തെ മീശതുമ്പെന്താ
അരിവാള്‍ പോലെ വളഞ്ഞിരിക്കാത്തത് എന്ന്
ചന്ദ്രനെ നോക്കി കുരയ്ക്കുന്നത്
നക്ഷത്രങ്ങളെ , നിങ്ങളുടെ പ്രകാശം കുറഞ്ഞ് പോയത്
പെട്രോളിന് വില കൂടിയത് കൊണ്ടാണോ എന്ന്
കളിയാക്കി ചിരിക്കുന്നത്
വറ്റിലെ ഇത്രേം വലിയ പാറക്കല്ലുകള്‍
ചുറ്റിക കൊണ്ട്‌ പൊട്ടിക്കണമല്ലോടി ഭാര്യെ
എന്ന് പറഞ്ഞ് കൂമ്പിനിടിക്കുന്നത്
ഒന്നും ചെയ്യാതെ ഉണ്ണുവാനും ഉടുക്കുവാനും
പിന്നെ മലര്‍ന്ന് കിടന്ന്
തുപ്പുവാനും എന്ത് രസമാണ്

എത്ര വിഴുപ്പ് നെഞ്ചില്‍ അലക്കിയാലും
പിന്നേം പിന്നേം വേണമെന്ന വാശികൂടുന്ന
വേശ്യപ്പെണ്ണിനെ പോലെ
 വാശി പിടിക്കുന്ന
ഒരിക്കലും നന്നാകാത്ത ഒരു നാടും നാട്ടാരും

റോഡില്‍ മലര്‍ന്ന് കിടന്ന് ബഹളം കൂട്ടുമ്പോള്‍
ഹമ്മര്‍ കയറി ഇറങ്ങി പോയ
തവളയേ പോലെ ആകരുതേ .

ശനിയാഴ്‌ച

ഇളക്കം

ചില നേരങ്ങളില്‍ ഇങ്ങനെയാണ് .
പൊട്ടിച്ചിരികള്‍ക്കും കരകള്‍ക്കും
ഇടയിലെ ഇടവേളകളില്‍ ,‍
ആ( മാ )ശയത്തിന്റെ
ഇടത്തേ വശത്ത്‌ കൂടി
ഒരു മിന്നല്‍ പിണര്‍ ഉയരും .
വെള്ളിടി വെട്ടും .
ആഴക്കടലില്‍ തിരകളും പേമാരികളും ഉയരും .
എവിടെങ്കിലും ഒന്ന് വേഗം
പോകണമെന്നും , ഇരിക്കണമെന്നും ,
ആള്‍ക്കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ടാല്‍
മതിയെന്ന് തോന്നും .
ഒരു മറയുണ്ടായിരുന്നെങ്കില്,‍
മറഞ്ഞിരിക്കാമായിരുന്നു എന്ന് തോന്നും .
ആലോചിച്ച് നില്‍ക്കുമ്പോഴാകും
ആ( മാ) ശത്തില്‍ വീണ്ടും ഇടി മുഴങ്ങുന്നത് .
ഒന്നും ആലോചിക്കാതെ പിന്നെ ഓട്ടമാകും.
മറയും ബക്കറ്റും വെള്ളവും ഒട്ടും നോക്കാതെയുള്ള ഓട്ടം .
എല്ലാം കഴിയുമ്പോഴാകും ബക്കറ്റില്ലല്ലോ വെള്ളമില്ലല്ലോ
എന്നോര്‍ത്ത് പൊട്ടിക്കരയുന്നത്.‌
എല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്ന സങ്കടം
കൊണ്ട്‌ കണ്ണ് നിറയും .
കണ്ണ് തുറക്കുമ്പോള്‍ കാണുന്നുണ്ട്
ഭിത്തിയോട് ചേര്‍ത്ത് വെച്ചിരിക്കുന്നു
ഒരു തുണ്ട് പേപ്പര്‍ !!!

ബുധനാഴ്‌ച

വെറുതെ , വെറും വെറുതെ ചില അതിരുകള്‍

ആഴത്തില്‍ എത്ര കിടന്നാലും
മുളയ്ക്കാനുള്ള വിത്തുകള്‍ മുളച്ചേ പോകും
ആഴിയില്‍ എത്ര അളന്ന്  കളഞ്ഞാലും
പോകാനുള്ളത് പോയീം തീരും
കാഞ്ചനം വേണ്ട , കാരിരുമ്പിന്‍ കൂട്ടില്‍ കിടന്നാലും
പാടാനുള്ള കിളികള്‍ പാടീം പോം
മഴയും വെയിലും മഞ്ഞും തണുപ്പും
ചുമയും കുരയും പനിയും വളിയും എന്തുവന്നാലും
എഴുതാനുള്ളത് എഴുതീം പോം
പിന്നേം പിന്നേം എന്തിന് വെറുതെ ,
വെറും വെറുതെ ഈ അതിരുകള്‍ ?

ഹബിള്‍

ഹബിളിനെക്കുറിച്ച് കവിതയെഴുതാമോന്ന് മകള്‍ .
ഇന്നലെ ത്രീഡിയുടെ അപ്പനായ ഐ മാക്സില്‍
കണ്ടത് പോരേന്ന് ഞാന്‍.
പോരാന്നു വാശിയോടെ മകള്‍ .
അപ്പന്റെ പോയംസില്‍ റൈംസുകള്‍ ഇല്ലന്ന്
എപ്പോഴും പറയുന്ന അവള്‍ ഇപ്പോഴെന്താണ് ഇങ്ങനെ ?

കല്ലിനെയും കവിതയാക്കുന്ന കാപ്പിലാനെ (അവടപ്പനെ )
കളിയാക്കാന്‍ വന്ന ലൂസിഫറെ,
കടക്ക് പുറത്ത് എന്ന് പറയണമെന്നുണ്ട് .
എങ്കിലും ....
മകളല്ലേ ! മുത്തല്ലേ !!

ബബിളുകളായ മനുഷ്യരെ കാണുവാന്‍ കണ്ണില്ലാതെ
അമേരിക്ക ആകാശത്തേക്ക് വിട്ട സ് ( കോ ) പ്പല്ലേ ഹബിള്‍
എന്ന് എഴുതണമെന്നുണ്ട് .
ഞാനവടപ്പനല്ലേ ?
എഴുതുന്നത്‌ കവിതയല്ലേ ?
എഴുതിയതില്‍ കവിത എവിടെ ?

എന്ത് ഞാനെഴുതും എന്ന ചിന്തയില്‍ ഇരിക്കുമ്പോഴാണ്
ത്രീഡിയില്‍ ‍ പോണ്‍ കണ്ടാല്‍ പ്രെഗ്നന്റ് ആകുമോ ?
എന്ന ചോദ്യവുമായി ദരിദ്രവാസിയല്ലാത്ത അയല്‍വാസി
മദാമ്മ മാര്‍ഗ്രറ്റിന്റെ ആഗമനം .
പത്രത്തില്‍ അവള്‍ ഇന്നലെ വായിച്ചത്രേ !!

ശല്യങ്ങള്‍ !!

മാറ് മദാമ്മേ ഗഹനമായി കവിത എഴുതുമ്പോഴോ
നിന്‍റെ വരവെന്ന് ചോദിക്കണം എന്നുണ്ട് .
എങ്കിലും അയല്‍വാസിയല്ലേ ,
ഒരാവശ്യം വരുമ്പോള്‍ ,
ഹണീന്ന് വിളിച്ച് വരുമല്ലോ എന്ന ആശ്വാസവും ഉണ്ട് .

ആരും ഇല്ലാത്ത നേരം വന്നാല്‍ ,
പ്രേഗ്നെന്റ്റ് ആകുന്ന മാര്‍ഗം കാണിച്ചു തരാമെന്ന് പറയണമെന്നുണ്ട് .

പക്ഷേ !
മകള്‍ അടുത്തില്ലേ ?
മകള്‍ക്ക് കവിത എഴുതുകയല്ലേ ?

ഹബിളിനെ കുറിച്ച്
എനിക്ക് പോയം എഴുതാന്‍ അറിയില്ല
ഡാഡി യൂ ലൂസ് !!
ഒരു ചിരിയോടെ അവള്‍ .
പോടീ .........തോറ്റത് നിന്റപ്പന്‍ !

ചൊവ്വാഴ്ച

ഞാനൊരു കവിയായിരുന്നെങ്കില്‍ !!

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ഒരിക്കലും പൂക്കാത്ത വേനല്‍ക്കാല പൂക്കളെ
മധുരതരങ്ങളായ വരികളാല്‍ വര്‍ണ്ണിക്കുമായിരുന്നു .
മുളം തണ്ടുകള്‍ ഉതിര്‍ക്കുന്ന സുവര്‍ണ്ണ ഗാനങ്ങളും
മഴത്തുള്ളി മഞ്ഞ് കണമായി തീരുന്നതും
നിങ്ങള്‍ക്ക് പറഞ്ഞ് തരുമായിരുന്നു .

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
പ്രഭാതങ്ങളില്‍ പ്രാവുകളുടെ കുറുകലിനേക്കാള്‍
ഏറ്റവും ദുഃഖഭരിതങ്ങളായ വരികള്‍ കുറിക്കുമായിരുന്നു .
രാത്രികളിലെ ദുഃഖം നിറഞ്ഞ മനസുകളില്‍
തൂമഞ്ഞിന്റെ മധുരം നിറക്കുമായിരുന്നു.
തെറ്റുകള്‍ നിറഞ്ഞ പ്രണയത്തിന്റെ പ്രയാണത്തിലെ
തെറ്റുകള്‍ എല്ലാം ശരിയാക്കുമായിരുന്നു .

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
മധുവൂറും കിനാവുകളെക്കാള്‍
മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചു തരുമായിരുന്നു .

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ലോകം എത്ര നന്നാകുമായിരുന്നു !!

വെള്ളിയാഴ്‌ച

മിനോ


മിനോകളെ ഞാന്‍ സ്നേഹിക്കുന്നത്
കൊല്ലാനുമല്ല വളര്‍ത്താനുമല്ല എന്ന് നിനക്കറിയാം
ചത്ത മിനോകളെ വലിയ മീനുകള്‍
കൊത്താറില്ല എന്നും നിനക്കറിയാം

നീ ചാവാതിരിക്കുവാന്‍ വേണ്ടിയാണ്
വെള്ളത്തില്‍ കെട്ടിയിറക്കിയതും ,
നീ കിടക്കുന്ന
വെള്ളത്തില്‍ ജീവവായു കടത്തിയതും .
എന്നിട്ടും നിന്‍റെ
ഇടക്കിടെയുള്ള പരിഭവങ്ങള്‍ ,ഇളക്കങ്ങള്‍
എന്നില്‍ വല്ലാതെ വേദനയുണ്ടാക്കുന്നു
ചിലപ്പോള്‍ ചത്തത് പോലെ
വെള്ളത്തിലെ നിന്‍റെ കിടപ്പും സങ്കടം തന്നെ

ചൂണ്ടയില്‍ കൊരുക്കുമ്പോള്‍
നിന്‍റെ കണ്ണിലെ ഭീതിയും പിടപ്പും
എന്നില്‍ എന്ത് സന്തോഷമാണ് പകരുന്നത് ?
ഇത്ര നേരം നിന്നെ ജീവനോടെ കാത്തല്ലോ
എന്നതിന്റെ സന്തോഷം , ആനന്ദം !.
എന്നെ സാഡിസ്റ്റ് എന്ന് വിളിച്ചോളൂ !!

ആഴമുള്ള തടാകത്തിലേക്ക് നിന്നെ വലിച്ചെറിയുകയാണ്‌
വെള്ളത്തില്‍ നീ പിടയുമ്പോള്‍
നിന്നെ തേടി വലിയ മീന്‍ കൂട്ടങ്ങള്‍ വരും
എനിക്ക് ചിരിക്കുവാന്‍ ആഹ്ലാദിക്കുവാന്‍ വേണ്ടി
എന്‍റെ ചൂണ്ടയില്‍ ഒരു വലിയ മീനുമായി
നീ തിരികെ എത്തണം
അതുവരെ ഞാനീ കരയിലിരിക്കട്ടെ .

തിങ്കളാഴ്‌ച

വാഴ്ത്തപ്പെടുന്ന ദൈവങ്ങള്‍ക്ക് വേണ്ടി

വാഴ്ത്തപ്പെടുന്ന ദൈവങ്ങളെ ,
ഞാനീ വരികള്‍ കുറിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ് .
നിങ്ങളീ കത്ത് കീറിക്കളയും എന്നറിയാം .
എങ്കിലും,
ഞാനീ കത്ത് കുറിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ് .

പൊള്ളയായ വിഗ്രഹങ്ങള്‍ക്ക് ചുറ്റും
പുണ്ണ് പേറുന്ന പ്രാണികള്‍
വലം വെയ്ക്കുന്നത് പോലെ
ഒരു വിഗ്രഹങ്ങള്‍ക്ക് മുന്നിലും
ഞാന്‍ കൈകള്‍ കൂപ്പുകയില്ല ,
മുട്ട് മടക്കുകയുമില്ല .

വാഴ്ത്തപ്പെടുന്ന ദൈവങ്ങളേ ,
എന്തിനാണ് ഞാനിങ്ങനെ കത്തെഴുതുന്നത്
എന്നോര്‍ത്ത് തലയില്‍ പുണ്ണാക്ക് നിറയ്ക്കണ്ട.
നാവില്‍ ഗുളികന്‍ നില്‍ക്കുന്ന നേരത്ത്
നാവെടുത്ത്‌ പറയും മുന്‍പേ,
ഇന്നുകളില്‍ നിന്ന് കൊണ്ട്‌
നാളയെ കാണുക.
കണ്ണുകള്‍ ഉണ്ടെങ്കില്‍ തുറന്ന് കാണുക .

കണ്ണുകള്‍ ‍കാണാത്ത
കാതുകള്‍ കേള്‍ക്കാത്ത ദൈവങ്ങളേ,
കനകസിംഹാസനങ്ങളില്‍ നിന്നും
ഇറങ്ങി വന്നു കാണുക.
നാളെ നിങ്ങള്‍ തെരുവില്‍
തകര്‍ക്കപ്പെടുന്ന കാഴ്ചകള്‍
കണ്‍ കുളിര്‍ക്കെ കാണുക.

ഞായറാഴ്‌ച

മൂന്നാം സങ്കീര്‍ത്തനം -തിരുത്തിയത് .

ഓര്‍മ്മകള്‍ മനസുകളെ തേടുന്നതുപോലെ
ഒരു കൈ ഞാന്‍ കാണുന്നു.
ആ കൈയ്യില്‍ സൂര്യനുദിക്കുന്നു .
കറുത്ത് കറുത്ത് കല്ല് പോലുള്ള മനസ്സുകള്‍
കാണാമറയത്ത് മറയുന്നത് ഞാന്‍ കാണുന്നു .
കടന്ന് പോകുന്നത് പോലെ തിരികെ എത്തുന്നു
വാതിലുകള്‍ അടച്ചിട്ട ആയിരം മനസുകള്‍ .
കിളികള്‍ പറന്ന് പോയ ഒരു
കിളിക്കൂട്‌ ഞാന്‍ കാണുന്നു
ഓര്‍മ്മകള്‍ ഹൃദയത്തെ തേടുന്നത് പോലെ
കൂടുതല്‍ അനുഭവിക്കുവാന്‍
കുറച്ചു മാത്രം അനുഭവങ്ങളുമായി
വെറും കൂട് മാത്രമായ്.
ശൂന്യമായ ഏകാന്ത പക്ഷി
ശൂന്യാകാശങ്ങളില്‍ പറക്കുന്നത് ഞാന്‍ കാണുന്നു
പറന്ന് പറന്ന് ചില പേരുകള്‍
കിളി ഉച്ചത്തില്‍ ചിലച്ചു ചൊല്ലുന്നു
മഞ്ഞുരുകുന്ന ശബ്ദം പോലെ
കിളി പേരുകള്‍ വലിച്ചു കീറുന്നു.
എല്ലാ മഴയിലും
എല്ലാ വെളിച്ചത്തിലും
എല്ലാ മിന്നലിലും ഇടിയിലും
എല്ലാ കണ്ണാടിയിലും
കിളിയുടെ കണ്ണിന്റെ തിളക്കം
ഞാന്‍ കാണുന്നു.

നാവുകള്‍ രണ്ടായി കീറുന്നതും
നാവിലെ കീഞ്ഞ വാക്കുകള്‍
വേദനകള്‍ക്ക് ആക്കം കൂട്ടുന്നതും
തലകള്‍ ഇഴയുന്നതും
എല്ലാം ഞാന്‍ കാണുന്നുണ്ട്
കര്‍ത്താവേ നീ .....

വെള്ളിയാഴ്‌ച

നാരായണ ! നാരായണ !!

നാരായണ നാരായണ
പഴയ പാലമാണേ
പുതുവെള്ളമാണേ
തടിപ്പാലമാണേ
വൈകും മുന്‍പേ വീട്ടിലെത്തണെ
നാരായണ നാരായണ

പുഴയില്‍ ഒഴുക്കുണ്ടേ
പതിയിരിക്കുന്ന ചുഴിയുണ്ടേ
ചുഴികളില്‍ ചതിവുകളുണ്ടേ
പാലം കടക്കണേ
നാരായണ നാരായണ

ചാഞ്ഞും നില്‍ക്കുന്ന
മുളമരമാണേ
മുളയൊടിയല്ലേ
മുള വളയല്ലേ
നടുവൊടിയല്ലേ
മുളയെ പിടിച്ച് പോയിടാമേ
പാലം കടത്തണേ
നാരായണ നാരായണ

മുന്നിലൊരു നിരയുണ്ടേ
പിന്നിലുമുണ്ടേ പാരകള്‍
വീട്ടിലെന്റെ പെണ്ണോറ്റയ്ക്കാണേ
മൂവന്തിക്ക്‌ വീട്ടില്‍ വെട്ടമില്ലേ
അന്തിക്കിത്തിരി കള്ള്
മോന്തിയത്‌ നേരാണേ
നേരെ നടത്തണേ
നാരായണ നാരായണ

വെട്ടത്തിലൊരു ‍ മിന്നായം കണ്ടേ
വെള്ളത്തിലൊരു ശബ്ദോം കേട്ടേ

പാലത്തിന്നെന്നെ താഴെ ഇട്ടവനേ
പള്ള നിറയെ വെള്ളം കുടിപ്പിച്ചോനെ
ഭള്ള് വിളിക്കും  കൂരായണ
തൊള്ള ഉറക്കെ പള്ള് പറയും ഞാന്‍
കൂരായണ കൂരായണ കൂരായണ

വ്യാഴാഴ്‌ച

മലകള്‍ക്കുമപ്പുറം

ദൂരെക്കാണും മഞ്ഞ് മലകള്‍ക്കും
അപ്പുറത്തെങ്ങോ , എന്‍റെ ഭാവി  ജീവിതം
കുടുങ്ങിക്കിടക്കുന്നുണ്ടെന്നു ഞാന്‍
പേടിച്ചരണ്ട ദിനങ്ങള്‍ ഉണ്ടായിരുന്നു .

ഭയമെന്നെ പിടിച്ചടക്കി
യാത്രയില്‍ നിന്നൊഴിവാക്കി
കിടക്കയില്‍ ചേര്‍ത്ത് വെച്ച നാളുകള്‍


ആ നാളുകളിലൊന്നിലാണ്
എങ്ങുനിന്നോ ഒരു കനത്ത കയര്‍
കറുത്ത രാത്രിയില്‍ എന്നെ വലിച്ചെടുത്തത്
വായുവിലൂടെ ,
ഇരുട്ടിലൂടെ എന്നെ വലിച്ചുകൊണ്ട് ,
മലകള്‍ക്കും ഇപ്പുറത്തെന്നെ
 കൊണ്ടാക്കിയിട്ട്‌ പോയത് .

രാത്രിയില്‍ നിന്നെക്കുറിച്ച്‌
വളരെക്കരഞ്ഞു .
നീ തനിയെ അവിടെ ,
 ഞാന്‍ ഇവിടെ .
നീയും കരയുന്നുണ്ടാകണം
 
വിലാപങ്ങള്‍ക്കും  അപ്പുറം
ഇരുട്ടില്‍ നായ്ക്കള്‍ ഇപ്പോഴും
 മുരളുന്നു  കുരയ്ക്കുന്നു
കുരച്ചുകൊണ്ടേ ഇരിക്കുന്നു .

പരിഹസിക്കരുത് മന്ത്രി !!

മന്ത്രികുലത്തിനും കവികുലത്തിനും പാര്‍ട്ടിക്കും
"തിലക "ക്കുറിയായി വിളങ്ങും മന്ത്രി പുംഗവ
പരിഹരിക്കരുത് സഖാവേ പരിഹസിക്കരുത്
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ  ..
സുകുമാരാ ,സുധാകര ,വൃകോദര, പരിഹസിക്കരുത്
 
നിമിക്ഷകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നീയോ
അണികളില്‍ വിപ്ലവ വീര്യം കൊളുത്തും നീയോ
വരികള്‍ കുത്തി വെച്ചവന്‍ നീയോ
പറയൂ പറയൂ സഖാവെ
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..
 
ചിന്തിക്ക്‌
ചന്തിക്ക്  ചക്കക്കറ പറ്റിയ പോല്‍
ചക്രം ലഭിക്കുവാന്‍ കസേരയില്‍ ചമ്രം പിണഞ്ഞിരിക്കുന്ന
സാംസ്കാരിക പുംഗവന്‍ നീയോ
" ഇത്രക്കഥ " പതിച്ച കേരളത്തില്‍
 സാംസ്കാരിക " തറവാടി " നീയോ
പറയൂ പറയൂ സഖാവെ
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..
 
ഹോശന്ന ,ഹോശന്ന പാടിപ്പാടി
വഞ്ചിയില്‍ പഞ്ചാരച്ചാക്ക് വെച്ച്‌
തുഞ്ചത്തിരുന്നു തുഴയുന്ന മാവന്റെ വള്ളം
മുക്കുവാന്‍ മുപ്പത്‌ കാശ് കപ്പം വാങ്ങി
കീശയിലിട്ട കേശവാ !സുകുമാരാ !! പരിഹസിക്കരുത്
വിപ്ലവ പാര്‍ട്ടിയെ പരിഹസിക്കരുത് സഖാവേ ..

കമ്പളങ്ങള്ക്കൊരു ചരമ ഗീതകം ‍


ജീവിതത്തിന്റെ അവസാന നാഴിക വരെ
മുന്തിരിച്ചാറു പോലെ ജീവിതം
 ആസ്വദിക്കുന്ന സായിപ്പേ
എനിക്ക് നിന്നോട് അസൂയയാണ് !!

ഇന്നലെ നീയീ വെള്ളക്കമ്പളം പുതച്ചു നിന്ന
ഇലകളില്ലാ മരങ്ങള്‍ക്കിടയിലൂടെ
മഞ്ഞില്‍ വിരിയുന്ന പൂക്കളെ തേടി നടന്നപ്പോഴും
ഇന്ന് പൂത്തു നില്‍ക്കും മരങ്ങള്‍ തോറും നീ നിന്‍റെ
പ്രണയിനിയുമായി പൂത്തു നില്‍ക്കുമ്പോഴും
മുഖത്ത് ഒരേ ഭാവം , ഉല്ലാസം ,സന്തോഷം

ഋതുക്കള്‍ നാലിലും നിനക്കെങ്ങനെ ഇങ്ങനെ
പൂക്കള്‍ വിരിയിക്കുവാന്‍ കഴിയുന്നു ?
 
കടുത്ത ശൈത്യത്തിന്റെ കരിക്കമ്പളം നീക്കി
പ്രകൃതി ചിരിക്കുന്നു , പൂക്കള്‍ ചിരിക്കുന്നു
ദീര്‍ഘ നിദ്ര തന്‍ മണ്‍ കുടങ്ങളുമുടച്ച്
അണ്ണാര്‍കണ്ണനും ചില്ലകള്‍ തോറും ചിലച്ചു നടക്കുന്നു
വസന്തോത്സവം കൊണ്ടുത്തന്ന
ചുവന്ന നിറമുള്ള പക്ഷിയും സന്തോഷത്തിലാണ്

ഇപ്പോഴും പുറത്ത് തണുത്ത കാറ്റ് വീശുന്നു
പുറത്തേക്ക് നോക്കുവാന്‍ എനിക്ക് ഭയവുമാകുന്നു
ഇനിയും ഉണരാത്ത , ഉണര്‍ത്താത്ത എന്‍റെ
ഉറക്കത്തിന്‍ ആലസ്യവും വെടിഞ്ഞ്
ഇനി ഞാനെപ്പോഴാണ് ഒന്ന് ചിരിക്കുക ‍ ‍?

ചൊവ്വാഴ്ച

മരവും പെണ്ണും

ഇനിയുമൊരു വസന്തത്തിന് കാത്തു നില്‍ക്കാതെ
വിട്ട് പോകുക നീ ദൂരെ ,
ആ കാണുന്ന മലകള്‍ക്കും താഴെ
താഴ്വാരങ്ങളില്‍ മരങ്ങള്‍ തളിര്‍ക്കുന്നതും
പൂക്കുന്നതും കായ്ക്കുന്നതും നീ കാണുന്നില്ലേ
അവിടേക്ക് നീ പോകുക

ഇവിടെ ഇനിയൊരു പൂക്കാലം വിരുന്നിനെത്തില്ല
പരാഗങ്ങളും ചിത്ര പതംഗങ്ങളും പറന്നെത്തില്ല
ചെല്ലക്കിളികള്‍ പൂക്കള്‍ തോറും ചിലച്ചു നടക്കില്ല
പൊട്ടിയടര്‍ന്ന ശുഷ്ക കാലത്തിന്‍
മരവുരി വിട്ട് നീ ദൂരേക്ക് പോകുക

നീര്‍ച്ചാലുകളില്‍ പ്രണയ ദൂതുമായി
ഹംസങ്ങള്‍ വരികയില്ലിനി
മാന്‍പേടകള്‍ പച്ചമരത്തണലില്‍ വിശ്രമിക്കില്ല ‍
ഇവളെ വിട്ട് നീ ദൂരേക്ക് പോകുക

പുഷ്പിക്കാത്ത മരവും പെണ്ണും ഞാന്‍
വെട്ടിക്കളയട്ടെ ബാപ്പ ?

ഞായറാഴ്‌ച

ലോക കപിതാ ദിനം

ലോക കപിതാ ദിനത്തില്‍ ഞാന്‍ തിരഞ്ഞെടുത്ത കവിത .


ചാടിച്ചാടി അലയും കപികളേ
__________________________________________________


മരങ്ങളില്‍ ചാടിച്ചാടി മറിഞ്ഞും
ചെറു ചില്ലകളിലലഞ്ഞും മറുകണ്ടം ചാടിയും
ഉല്ലസിക്കും കപികളേ !

നിങ്ങളെവിടെയാണ് താമസം ?

സ്വര്‍ഗത്തിലോ ഭൂമിയിലോ
ത്രിശങ്കു സ്വര്‍ഗത്തിലോ
അതോ നരകത്തിലോ

അലയാഴിയിലെ തിമിന്ഗലം സമുദ്രം വെടിഞ്ഞ്
അലച്ചാര്‍ത്ത് ഇലച്ചാര്‍ത്ത് ചൂടി
മരങ്ങളില്‍ വരുമെന്നും
നരക വാതില്‍ തുറന്ന് തീപക്ഷികള്‍
ഒരു തീക്കൊള്ളിയും ചുണ്ടില്‍ കോര്‍ത്ത്
ചില്ലകള്‍ തോറും ചിലച്ചു നടക്കുമെന്നും
കണ്ണില്‍ കണ്ട മരങ്ങള്‍ തീയില്‍ ഇടുമെന്നും

എന്തിന് വൃഥാ ദിവാ സ്വപ്‌നങ്ങള്‍ കാണുന്നു ?

ആദ്യ പാപത്തിന്‍ കാരണമായ ആപ്പിളോ
അമരത്വം പ്രാപിക്കാന്‍ അമൃതോ
കുടിക്കാന്‍ കള്ളും കഞ്ചാവുമോ ,അതോ
വിഷലിപ്തമായ പുഴയിലെ വെള്ളമോ
എന്താണ് നിങ്ങളില്‍ ഊര്‍ജ്ജം പകരുന്നത് ?

ചില്ലകള്‍ തോറും കൂവി നടക്കുന്നത്
ഇതിന്റെ ഫലമായോ
കൂര്‍ത്ത മരത്തിന്റെ കൊമ്പുകള്‍ കൊണ്ട്
കുണ്ടി മുറിയാതെ
കപികളേ
നിങ്ങള്‍ ഒരിറ്റു നേരം
 മരകൊമ്പില്‍ നിന്നും
താഴേക്ക് ഇറങ്ങി വരിക

ഭൂമിയിലെ കാഴ്ചകള്‍ നിങ്ങള്‍ കാണുന്നില്ലേ ?
ഉയരങ്ങളില്‍ തിരികെ ചെന്ന്
ഇവയെക്കുറിച്ച് നിങ്ങള്‍ ഉച്ചത്തില്‍ പാടുക

വ്യാഴാഴ്‌ച

ഒറ്റ

തിരക്കേറിയ ഈ നിരത്തില്‍ ഞാന്‍ ഇപ്പോള്‍ ഏകനാണ് .
തിരക്കുകളില്‍ നിന്നും അകന്നു ജീവിക്കുവാന്‍ ,
തീരെ താല്പര്യമില്ലാത്തത് പോലെ
അലസതയില്ലാത്ത വഴികളിലെ
കാഴ്ചകള്‍ ഞാന്‍ കാണുന്നുണ്ട് .

കാഴ്ചകള്‍ കാണുന്നതിന് വേണ്ടിയല്ല
ഞാനിവിടെ നില്‍ക്കുന്നത് .
ഈ നിരത്തിനും അപ്പുറത്തുള്ള ഒരു ലോകം
അതെന്നെ വല്ലാതെ മാടി വിളിക്കുന്നു.

സിഗ്നല്‍ പച്ചയും ചുവപ്പും കണ്ടാല്‍
എനിക്ക് തിരിച്ചറിയാം .
എന്നെ തിരുത്തുവാന്‍ വേണ്ടിയാണെങ്കില്‍
നിന്‍റെ ഈ വരവ് അനര്‍ത്ഥമാണ്‌ .

തിരഞ്ഞെടുക്കേണ്ട വഴികള്‍ കൃത്യം പോലെ
എനിക്ക് മുന്നില്‍ തെളിയും
എന്ന ഉറപ്പിലാണ് ഞാനിവിടെ .

ഇനി നിനക്ക് പോകാം.

ബുധനാഴ്‌ച

ഒരേ സത്രത്തിലെ പലമുറികളില്‍.....

പ്രിയ സ്നേഹിതാ ,
മേല്‍ക്കൂര ഒന്ന് തന്നെയാണ് ...
മലയാളത്തിന്റെയും കവിതയുടെയും മേല്‍ക്കൂര .

അസംഖ്യം മുറികള്‍ ....
ഈ മുറികളില്‍ നിന്നും ഉയരുന്നത് ,
വിവിധ മൊഴികളിലുള്ള കാവ്യധാര.....
ഓരോ മുറിയും വ്യത്യസ്തം
ഓരോ സ്വരവും വ്യത്യസ്തം

തബലയും ചെണ്ടയും ഇലത്താളവും ഗിത്താറും വയലിനും വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ ഈ വ്യത്യസ്ത ശബ്ദങ്ങള്‍ ഒരേ മേല്ക്കൂരക്കുള്ളില്‍ തീര്‍ക്കുന്നത് അസാധാരണ മിശ്ര ഭംഗിയുടെ മാരിവില്ല് ജീവിതാശങ്കകളുടെയും
കൊടും നോവുകളുടെയും സ്വപ്നങ്ങളുടെയും ലിഖിതങ്ങള്‍

ഈ കവികളില്‍ പലരെയും നമ്മള്‍ കണ്ടിട്ടുള്ളത് ഇലക്ട്രോണിക് മാധ്യമത്തിലാണ് ഇവ ശ്രദ്ധിക്കുന്നവരുടെ എണ്ണം.വായനയുടെ ജലസംഭരണി കവിയുന്ന പുതിയ കാലമാണിത് .

അനില്‍ കുരിയാത്തിയുടെ 'ഇന്നലെ' എന്ന കവിത ശ്രദ്ധിക്കുക സോമരസത്തിനായി ചോരയും, ഭക്ഷണത്തിനായി തലച്ചോറും നല്‍കുന്ന നിമിഷങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത് '
വെറും പക്ഷവും ഒടുങ്ങാത്ത പാതകങ്ങളും'
എന്ന രചനയില്‍ കവി, തന്റെ മതാതീത മനുഷ്യ പക്ഷം വ്യക്തമാക്കിയിരിക്കുന്നു




കാപ്പിലാന്‍ പഴയ കണ്ണന്‍ തവിയെ വിഷയമാക്കിയിരിക്കുന്നു .
പുതിയ സ്റ്റീല്‍ തവിയും പഴയ കണ്ണന്‍ തവിയും ചരിത്രത്തിന്റെ സ്നേഹത്തിലേക്കു നമ്മെ നയിക്കുന്നത് കണ്ണന്‍ തവിയുടെ നിലോളികള്‍ വിസ്മ്രിതിയിലേക്ക് ചേക്കേറുന്ന കാലസംക്രമണം നിശ്വാസങ്ങളുടെ അകമ്പടിയോടെ നിര്‍വഹിക്കപ്പെടുന്നു .
കാളയെയും കപികളെയും കൂടെ ചേര്‍ക്കുമ്പോഴും കാപ്പിലാന്‍ ശൂഷ്മതയുടെയും സ്നേഹത്തിന്റെയും കാട്ടുപാതയിലാണ് ,...

പേരറിയാത്ത പക്ഷിയെ കുറിച്ചുള്ള
ശാന്തമേനോന്റെ രചനയാണ് നീലത്തൂവലുള്ള പക്ഷി :
ഒട്ടച്ചിറരകുകൂടി വേണം എന്നഭിലക്ഷിക്കുന്ന പക്ഷി നിരാശയുടെയും ദുഖത്തിന്റെയും തൂവല്‍ സ്പര്‍ശം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട് .
മാപ്പ് ,അതെന്റെത് മാത്രം എന്നീ രചനകളിലും നോവിന്റെ നനുനനുപ്പ്
ഒരു ചിമ്മിനി പോലെ അനുഭവപ്പെടുന്നുണ്ട്

ധന്യാദാസിന്റെ സ്വപ്നാടനങ്ങളില്‍ എന്ന രചനയില്‍ പര്‍ദ്ദയിട്ടവളും കോടതിയുമാണ് തെളിഞ്ഞിട്ടുള്ളത് .
ഒളിഞ്ഞിരിക്കുന്നതോ ?ദുഖത്തിന്റെയും നിസ്സഹായതയുടെയും നഗ്നതയും അപസ്മാരം ,കയ്യൊപ്പ് എന്നീ രചനകളില്‍ ചുറ്റുപാടുകളോടുള്ള കലഹത്തിന്റെ വാള്‍മുനകള്‍ തെളിഞ്ഞിരിക്കുന്നുണ്ട്

സലിലയുടെ എനിക്കാ റീല്‍ വേണം എന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമയെ ആലേഖനം ചെയ്തിരിക്കുന്നു .വൈദര്‍ശികള്‍ ,നിനക്കായി എന്നീ രചനകളില്‍ വേറിട്ടൊരു വഴിക്കാഴ്ച രേഖപ്പെടുത്തിയിരിക്കുന്നു

ഗോപി വെട്ടിക്കാട്ടിന്റെ രചനകള്‍ കവിതയുടെ നൂതനമായ അടരുകളെയും
പുതുവേരുകളെയും അടയാളപ്പെടുത്തിയിരിക്കുന്നു .
അനുജിയും, മനു നെല്ലായയും കവിതയുടെ നിരന്തര സഹായത്രികരാകുമ്പോള്‍ കൈപ്പടങ്ങളില്‍ വിയര്‍പ്പു പൊടിയുന്നു ,...
ജിതിന്‍ നായര്‍,സുമ,ശ്രീലകം വര്‍മ ,മിനി കുര്യാക്കോസ് എന്നിവരുടെ രചനകളിലും ഓരോ മുറിയില്‍ നിന്നുമുയരുന്ന വ്യത്യസ്ത തലങ്ങളില്‍ വിയര്‍പ്പിന്റെ സംഗീതം, കവിതയുമായുള്ള ഹസ്ത ബന്ധം കാണാം ,...
ഈ കവികള്‍ക്ക് ഒരിക്കലും ഒഴിയാതിരിക്കട്ടെ

സ്നേഹപൂര്‍വ്വം 
 കുരീപ്പുഴ ശ്രീകുമാര്‍


http://shruthilayam0.blogspot.com/

തിങ്കളാഴ്‌ച

മിസ്സിസ്:വസുന്ധര ദാസ് എം .എ .എല്‍. എല്‍ .ബി

കിഴക്കന്‍ മല നിരകള്‍ക്ക് മുകളില്‍
കത്തുന്ന സൂര്യനായ് ഉദിച്ചുയരുന്ന വസുന്ധരാ
കത്തുന്ന നിന്‍റെ നെഞ്ചകത്തീ ചൂടേറ്റ്
പച്ചപ്പുകള്‍ എല്ലാം ഇന്ന് ‍ കറുത്ത് പോകുന്നു


ദൂരത്തു നിന്ന് നിന്നെ ആരാധിച്ച
ഈ ആരാധകനെ ഓര്‍ക്കുവാന്‍
യാതൊരു സാധ്യതയുമില്ല എന്നറിയാം
 
നാല് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പൊരു പ്രഭാതത്തിലാണ്
നമ്മളാദ്യമായ് കണ്ടത്
വിളക്കി ചേര്‍ക്കാന്‍ ആകാത്ത  കണ്ണിയുമായി മല്ലടിച്ച്
കരഞ്ഞു വീര്‍ത്ത മുഖവുമായി
കൊച്ചു പെണ്‍കുട്ടിയെ പോലെ
ഡോക്ടര്‍ പി. എം മാത്യുവിന്റെ മുറിയില്‍
ഇരുന്ന് തേങ്ങുന്ന
വേദനിപ്പിക്കുന്ന ആ മുഖം
പിന്നെ പൊട്ടിത്തെറിപ്പിച്ച  മഞ്ഞ ചങ്ങലയുമായി
 കൊടുങ്കാറ്റ് പോലെ പുറത്തേക്ക് പായുന്ന വസുന്ധര
എല്ലാം എന്‍റെ ഓര്‍മ്മയില്‍ ഇപ്പോള്‍ വീണ്ടുമെത്തുന്നു
 
എപ്പോഴാണ് നമ്മള്‍ തമ്മില്‍ വീണ്ടും കണ്ടത്
അതേ .........
ഞാന്‍ ഓര്‍ക്കുന്നു
നിന്‍റെ കരിമഷി എഴുതിയ നീലമിഴികളിലെ
പകപൂണ്ട കരിനാഗാസ്ത്രങ്ങള്‍
 ഏറ്റു വീണു പിടയുന്ന
പുരുഷ കേസരികളെ പലപ്പോഴും
ഞാന്‍ നിരത്തുകളില്‍ കണ്ടെത്തിയിട്ടുണ്ട്
 കവലകളില്‍ ,പൊതുവേദികളില്‍ ,ചാനലുകളില്‍
പത്രങ്ങളില്‍ അങ്ങനെ ഒരോ ദിനങ്ങള്‍  ഉദിച്ചതും അസ്തമിച്ചതും
നിന്നെ ചുറ്റിത്തിരിഞ്ഞുകൊണ്ടായിരുന്നു


 നീ ഒരഗ്നിഗോളമായി  പടരുകയായിരുന്നു
ഉപഭോഗ സംസ്കാരത്തിനും ,വനിതാ വിമോചനത്തിനും
വേശ്യാവൃത്തിക്കും ,അസന്തുലിതമായ രാഷ്ട്രീയ , സാമൂഹിക
സമവാക്യങ്ങള്‍ക്കും എതിരെ നീ ഉയര്‍ത്തിയ പടവാളിന്റെ
മിന്നലാട്ടങ്ങളില്‍ ഞാന്‍ പലപ്പോഴും ഞെട്ടിത്തരിച്ചിട്ടുണ്ട്
ഭരണയന്ത്രങ്ങള്‍ പോലും നിന്‍റെ
വാക്കിന്റെ വാള്‍മുന തുമ്പില്‍ വിറയ്ക്കുന്നത് കണ്ട്
എന്‍റെ ഉഷ്ണരക്തം ശീതികരിക്കപ്പെട്ടിട്ടുണ്ട്
കുട്ടികള്‍ പിഴച്ചു പോകും എന്ന് കരുതിയിട്ടാകണം
നീ കാണാതെ പഠിച്ച് തൊണ്ട പൊട്ടി ഉറക്കെ
വിളിച്ചു പറഞ്ഞ വാക്യങ്ങളില്‍ നളിനി ജമീല കടന്ന് വരാത്തത്
എന്നോര്‍ത്ത് ഞാന്‍ ആശ്വസിച്ചിട്ടുണ്ട്
നിന്‍റെ പേരിന്റെ വാലില്‍ വെറുതെ
തൂങ്ങിക്കിടക്കുന്ന ദാസ് എന്ന നാമം കൂടി
 വെട്ടി മാറ്റാമായിരുന്നില്ലേ
എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്
സ്ത്രീ ആരുടേയും അടിമയല്ല എന്നെനിക്കും
വിളിച്ചു പറയണം എന്ന് തോന്നിച്ചിട്ടുണ്ട്


സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി
അവരുടെ കണ്ണുനീര്‍ ഒപ്പുവാന്‍
കയ്യും മെയ്യും രാവും പകലും
വീടും കുടിയും എല്ലാം മറന്ന്
എത്ര നീ കഷ്ടപ്പെട്ടിരിക്കുന്നു
 
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം
ഇന്നെങ്കിലും ഇതെഴുതി
നിനക്ക് സമര്‍പ്പിക്കണം എന്ന് കരുതിയാണ്
തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ്
കൊച്ചിയിലെ ലൂസിയായില്‍ മുറിയെടുത്തത്
 
രാവിലെ കേട്ട വാര്‍ത്ത തന്നെ എന്നെ ഞെട്ടിച്ചു കളഞ്ഞു
പാര്‍ലമെന്റില്‍ വെച്ച
33 % സംവരണ ബില്‍ പാസായില്ലത്രേ
ഇനി അത് പാസാകുന്നില്ല ലക്ഷണവുമില്ല
 
വനിതാ ദിനത്തില്‍
ലോകത്തെ പ്രശസ്ത വനിതകളില്‍
നിന്‍റെ പേരുണ്ടാകും എന്നതായിരുന്നു എന്‍റെ ആത്മവിശ്വാസം
ഇന്ത്യയിലെ ഒരു സ്ത്രീയുടെയെങ്കിലും പേരുണ്ടാകാതിരിക്കില്ല
പത്താം വയസില്‍ വിവാഹമോചനം നേടിയ Nujood Ali
ആഗ്ര ചര്‍മ്മികളായ ആഫ്രിക്കന്‍ വനിതകളിലെ Waris Dirie
ഓസ്കാറില്‍ ആദ്യ വനിതാ സംവിധായക അവാര്‍ഡ്‌ നേടിയ Kathryn Bigelow
തുടങ്ങിയ പതിനൊന്നോളം വനിതകളില്‍
നിന്‍റെ പേരില്ലാത്തതും എന്നെ വല്ലാതെ നിരാശപ്പെടുത്തി


എന്‍റെ ഈ ജന്മത്തില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
ഇതില്‍ കൂടുതല്‍ ഞാനെന്താണ് എഴുതേണ്ടത്
ആര്‍ക്കും വേണ്ടാത്ത
ഭാരത സ്ത്രീ തന്‍ ഭാവശുദ്ധിയെ കുറിച്ചോ
നിരാശയോടെ എഴുതിയതത്രയും വലിച്ചു കീറി
പേനയും മടക്കി വെച്ച്‌
മുറി പൂട്ടി പുറത്തിറങ്ങി
 
നേരം സന്ധ്യയാകാറായിരിക്കുന്നു
എന്നെ കണ്ടിട്ടാകണം
വരാന്തയില്‍ കാറ്റ് കൊള്ളാന്‍ നിന്ന അര്‍ദ്ധനഗനയായ
ഒരു യുവതി വാതിലടച്ച്‌ മുറിക്കുള്ളില്‍ മറഞ്ഞത്
കണ്ട് മറന്ന ഏതൊക്കെയോ മുഖങ്ങള്‍
മനസ്സില്‍ മിന്നി മാഞ്ഞു .

വെള്ളിയാഴ്‌ച

പ്രണയത്തീവണ്ടി

മിക്ക കഥകളിലും നായകനും നായികക്കും മുഖ്യ സ്ഥാനം കൊടുക്കുമ്പോള്‍
ഈ കഥയില്‍ നായക സ്ഥാനത്തു വരുന്നത് ഒരു തീവണ്ടിയാണ് . പത്താം നിലയിലെ തീവണ്ടി പോലെ തന്നെ മറ്റൊരു തീവണ്ടി . പ്രണയത്തീവണ്ടി . പല പ്രണയങ്ങളും തുടങ്ങുന്നതും ഒടുങ്ങതും തീവണ്ടി മുറികളിലും തീവണ്ടിയുടെ അടിയിലും എന്നതുപോലെ തന്നെ ഇവിടെയും പ്രണയം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നതും തീവണ്ടിയില്‍ തന്നെ .മൂലകഥയില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഇല്ല എന്നര്‍ത്ഥം. പകരം കഥാപാത്രങ്ങളില്‍ മാത്രമേ മാറ്റങ്ങള്‍ സംഭവിക്കുന്നുള്ളൂ .നിരൂപകന്മാര്‍ നോട്ട് ദിസ്‌ പോയിന്റ്‌ !! .


ലിവിടെ ക്ലിക്കിയാല്‍ ലവിടെ പോകാം .




പ്രണയത്തീവണ്ടി

വ്യാഴാഴ്‌ച

കാപ്പിലേക്കുള്ള വഴി

ഇത് കാപ്പിലേക്കുള്ള വഴിയല്ലേ ?
ഈ വഴി പോയാലെന്റെ വീട്ടിലെത്തുമോ ?
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തിരിക്കുന്നുണ്ടാകുമോ ?

വഴി തെറ്റി പോയമ്മേ !
നിന്‍റെ മകന്റെ വഴികള്‍ പിഴച്ചു പോയി !!
അമ്മ പറഞ്ഞിട്ടില്ലേ ,
അറിയാത്ത വഴിയേ പോകരുത് കുഞ്ഞേ എന്ന് .
അന്നും ഇന്നും അന്നം പിഴക്കുവാനായി,
അറിയാത്ത വഴിയേ പോയിവന്‍ കഷ്ടം !

രാത്രിയിലീ കാവിലെ യക്ഷിക്കഥകള്‍ കേട്ട്,
അമ്മതന്‍ മാറത്ത് തലവെച്ച്
പേടിച്ചുറങ്ങിയ നാളുകള്‍
ഇന്നും ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്.
പേടിയില്ലമ്മേ , കൂട്ടിനെന്‍ അമ്മതന്‍ ഓര്‍മ്മകളുണ്ടല്ലോ.

അന്നൊരിക്കല്‍ കുസൃതി കാട്ടിയതിന്,
മൂക്കത്ത് ശുണ്ടിയുമായി അമ്മയോടിച്ചതും,
ഓട്ടത്തില്‍ , കാല് തെറ്റി ഞാന്‍,
ഈ പാറയില്‍ തലയിടിച്ചു വീണതും,
നെറ്റി പൊട്ടി ചോര പൊടിഞ്ഞപ്പോള്‍ ,
എന്‍റെ കുഞ്ഞിനെന്തു പറ്റി ,
എന്ന് ചോദിച്ചു കൊണ്ടെന്ടമ്മ വീട്ടിലെക്കൊടിയതും ,
ഓടുന്ന കൂട്ടത്തില്‍ ,
കാവില്‍ നിന്നേതോ പച്ചമരുന്നെന്റെ
നെറ്റിയില്‍ ചാലിച്ച് ചേര്‍ത്തതും ,
നീറ്റല് കൊണ്ട്‌ ഞാന്‍ വാ വിട്ട് കരഞ്ഞപ്പോള്‍,
കരയണ്ട കുഞ്ഞേ ,
ദാ .. ഇപ്പ മാറും എന്ന് പറഞ്ഞതും,
ഇന്നലെ പോലോര്‍ക്കുന്നുണ്ടമ്മേ.

നീറ്റലുകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ഇടയ്ക്കിടെ ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍,
ഇടനെഞ്ച്‌ വല്ലാതെ പൊടിയാറുണ്ടമ്മേ.
വേദനകള്‍ ചിലപ്പോള്‍,
ഉള്ളില്‍ നിന്നുമൊരാന്തലായ്, തേങ്ങലായ്,
പെയ്യാന്‍ മടിക്കുന്ന മേഘമായ്,
പിന്നെ എവിടെയോ പോയി മറയാര്മുണ്ട്.

ഇനിയും എത്രയെത്ര ഓര്‍മ്മകള്‍ പറയാനുണ്ടന്നോ.
കഥ പറഞ്ഞു നില്‍ക്കാന്‍ നേരമെനിക്കില്ലൊട്ടും.
വീട്ടിലെത്തണം എനിക്കമ്മയെ കാണണം.
ഇത് കാപ്പിലേക്കുള്ള വഴിയല്ലേ ?
ഈ വഴി പോയാലെന്റെ വീട്ടിലെത്തുമോ ?
വീട്ടിലെന്റമ്മ വഴിക്കണ്ണുമായി ഇപ്പോഴും
കാത്തു നില്‍ക്കുന്നുണ്ടാകുമോ ?.

ചൊവ്വാഴ്ച

കൊതുക്

Mark that fly and
shoot that bitch !!


എത്ര ചെറുതാണ് !
എന്നിട്ടും ,
ഒരു ശങ്കയുമില്ലാതെ എന്നെ കുത്തിയത് കണ്ടില്ലേ ?
ഇപ്പ ദാ നിന്നെയും .

Kill kill and kill that little creature .

ഈ വൃത്തികെട്ട പ്രാണിയില്‍ നമ്മുടെ രക്തങ്ങള്‍ ഒന്നായി .
ബന്ധങ്ങള്‍ , ബന്ധങ്ങള്‍ ,രക്ത ബന്ധങ്ങള്‍ .
ഒരിക്കലും പാടില്ലാത്ത രക്ത ബന്ധങ്ങള്‍ .

പാപം ! നാണക്കേട് !! വേദന !!!
ഇനി ഞാനെങ്ങനെ തലപൊക്കി നടക്കും ?
സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം .

നമ്മുടെ രണ്ട് പേരുടെയും രക്തം ഒന്നായിട്ട്
എത്ര ആനന്ദത്തോടെയാണ് ഇത് കുടിക്കുന്നത് ?

നോക്ക് ,
ചോര , ചോര , ചോര ,
എന്‍റെ ചോര , നമ്മുടെ ചോര .
വീഞ്ഞ് കുടിച്ചവളെ പോലെ,
വയറ് വീര്‍പ്പിച്ച് , മത്തടിച്ചിരിക്കുന്നു.

അല്ലെങ്കില്‍ വേണ്ട .
കൊല്ലാതെ വിട്ടേരെ .
നമുക്കൊരിക്കലും കഴിയാതെ പോയ കാര്യം പോലെ ,
നമ്മുടെ രക്തത്തില്‍ മറ്റൊരാള്‍ ജീവിക്കട്ടെ .

നമ്മുടെ മണിയറ , കല്യാണം നടന്ന പളളി,
പിതാക്കളുടെ വേദന ഒന്നും ഓര്‍ക്കണ്ടാ .
ശരീരം ഉടയാതെ നോക്കണം !
കടും നിറത്തില്‍ ,
നിന്‍റെ ചുണ്ടും നഖവും ചുവപ്പിക്ക് .
സൌന്ദര്യ മത്സരത്തിന് സമയമായി .

തിങ്കളാഴ്‌ച

ഒന്ന് മുതല്‍

മഞ്ഞ് മൂടി തണുത്ത്
വിറച്ചു പുതച്ചു കിടക്കുന്ന പ്രഭാതത്തില്‍ ,
പിന്നോട്ട് പോകുന്ന സമയസൂചിക പോലുള്ള ജീവിതം .

എത്ര ആഞ്ഞ്‌ തുഴഞ്ഞാലും നീന്തിയാലും
കൈകാലുകള്‍ തളര്‍ന്ന് കുഴഞ്ഞ്‌
എങ്ങുമെത്താതെ ...
 
അല്ലെങ്കില്‍ ഞണ്ടിനെ പോലെ പിന്നോട്ട് പിന്നോട്ട് .
ഒടുവില്‍
കാല് തെറ്റി കുഴിയില്‍ വീഴുമ്പോള്‍ ,
പിന്നേയും
ആദ്യം മുതല്‍ ഒന്നേ രണ്ടേ മൂന്നേ ....

ബുധനാഴ്‌ച

സോഫിയ

പരിരംഭണത്തിന്റെ തീജ്വാലയില്‍,
അഗ്നിവിശുദ്ധി വരുത്തുന്ന സര്‍പ്പങ്ങളെ പോലെ,
സോഫിയാ , നീ എന്നില്‍ ചുറ്റിപ്പടരുകയാണ് .

നീ എന്താണ് എന്നില്‍ കോരി നിറയ്ക്കുന്നത് എന്ന് അറിയുന്നുണ്ടോ ?
എന്‍റെ ഒരോ രോമകൂപത്തിലും നീ ഉഷ്ണം പകരുന്നു.


Look sofiya
your veins are bulging with wild fire.

വിളക്കണച്ചേക്കൂ സോഫിയ.
കെട്ട വെട്ടങ്ങള്‍ നിന്‍റെ ശോഭ കെടുത്താതിരിക്കട്ടെ.
ജനാലയില്‍ നിന്നും അരിച്ചെത്തുന്ന പാല്‍ചന്ദ്രികയില്‍,
നിന്‍റെ കാന്തി ഞാന്‍ ആവോളം മോന്തിക്കുടിക്കട്ടെ ‍.

സോഫിയ,

I can feel your heart beats ,
like beethovan symphony.

ഞാന്‍ നിന്‍റെ മാറത്ത് ചെവി ചായ്ച്ച്,
മതി തീരുവോളം ദേവ സംഗീതം കേള്‍ക്കട്ടെ.
ആ ഗാനസാഗരത്തില്‍ ഞാന്‍ അലിഞ്ഞു ചേരട്ടെ .

സോഫിയ ,നിനക്കറിയുമോ.
ഒരു ദേവനും ഒരിക്കലും കാണിക്ക വെയ്ക്കാത്ത,
ഒരിക്കല്‍ പോലും ആരും ചുംബിക്കാത്ത പുഷ്പം.
അത് തന്നെ വേണമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു.
അവന്‍ മിടുക്കനാണ് , നീയും.

വിപ്ലവം തോക്കിന്‍ കുഴലിലൂടെ വേണമെന്ന് ശഠിച്ചവന്‍,
പണം നാഭിക്കുഴലിലൂടെ നേടാന്‍ പഠിച്ചിരിക്കുന്നു.

സോഫിയ,

you smell like the roses of sharon and
the lilly of valley.
നിന്‍റെ തളിര്‍ ചുണ്ടില്‍ ഞാനൊന്ന് അമര്‍ത്തി ചുംബിക്കട്ടെ.

സോഫിയാ ,
നീ എന്താണ് ഒന്നും മിണ്ടാത്തത് ?

നീ എത്ര സുന്ദരിയാണ് !!
നിന്‍റെ കണ്ണുകള്‍ നീലത്തടാകങ്ങള്‍ പോലെ എത്ര ശാന്തം !!.
മുന്‍പൊരിക്കലും കാണാത്ത എന്‍റെ മുന്‍പില്‍ ,
പേടിച്ചരണ്ട മാന്‍പേട പോലെ,
ഭയക്കാത്തതും നിലവിളിക്കാത്തതും എന്താണ് സോഫിയ ?

സോഫിയാ,
നാളെ ഒരു പുലര്‍കാല മഞ്ഞ് തുള്ളിപോലെ,
എന്നില്‍ നിന്നും നീ മാഞ്ഞു പോകുമ്പോള്‍,
നിനക്കെന്നും ഓര്‍ക്കാനായി ഞാനെന്താണ് നല്‍കേണ്ടത് ?

Shall I sing a song in ecstasy
and that too only for you.

അല്ലെങ്കില്‍,
ആരും ഒരിക്കലും ഇനി നിന്നെ ഉമ്മ വെച്ച്‌ ഉണര്ത്താതിരിക്കുവാന്‍,
എന്നും കന്യകയായി തന്നെ ഇരിക്കുവാന്‍,
ആരുമറിയാതെ നിത്യമായ മഹാനിദ്രയിലേക്ക് നിന്നെ പറഞ്ഞയക്കട്ടെ.

എന്താണ് സോഫിയാ ഒന്നും മിണ്ടാതെ ഇങ്ങനെ മിഴിച്ച് നോക്കുന്നത് ?
നീ എന്തെങ്കിലും എന്നോടൊന്ന് പറയൂ …

സോഫിയാ ......................................... .

വെള്ളിയാഴ്‌ച

നാല് മണി പൂ പോലെ

നാല് മണി പൂ പോലെ ,
നാണം കുണുങ്ങും നാട്ടു പെണ്ണേ .
നിന്‍ നിറ മാറില്‍ പൂത്തു നില്‍ക്കും
നീര്‍മാതളങ്ങള്‍ ആര്‍ക്ക് വേണ്ടി ?

പെട പെട പെടക്കണ കടക്കണ്ണാല്‍ നീ
ചൂണ്ടി വലിക്കല്ലേ മരക്കാത്തി .
നിന്‍ പ്രേമ ഭിക്ഷക്കായി വന്നൊരു ഭിക്ഷു
കടക്കന്നെറിഞ്ഞു നീ വലയ്ക്കല്ലേ .
എന്നെ വലയ്ക്കല്ലേ . ( നാല് മണി )

മതി മതി പനിമതി .
നിന്‍ നാട്യ ലീലകള്‍ മതി മതി .
ആലില പോലുള്ള നിന്‍ അണി വയറ്റില്‍
ആദ്യ , പ്രണയാക്ഷരങ്ങള്‍ കുറിച്ചിടട്ടെ ? (നാല് മണി )

അമ്പത് കായ്ക്ക് കടലക്ക വാങ്ങി
അകലത്തെങ്ങാനും പോയിരിക്കാം
ആരും കാണാതെ നിന്‍ പൂങ്കവിളില്‍ നുള്ളാം
എന്‍റെ ഈ വിരിമാറില്‍ മെത്തയൊരുക്കാം
പൂ മെത്തയൊരുക്കാം ( നാല് മണി )

ബുധനാഴ്‌ച

ലവ് ജിഹാദ് -3

ഒന്നാം ഭാഗം     രണ്ടാം ഭാഗം

തെക്കെക്കരയിലെ ഒരോ മനുഷ്യ ജീവികള്‍ക്കും ഒരോ കഥകള്‍ പറയാനുണ്ട് എന്നത് പോലെ തന്നെ , തെക്കേക്കരയിലെ ആറ് കടമ്പന്‍ തോടിനും പറയാനുണ്ടാകും ഒരായിരം വേദനിപ്പിക്കുന്ന കഥകള്‍ .പണ്ട് കെട്ടുവള്ളങ്ങള്‍ ഒക്കെ ആലപ്പുഴയില് നിന്നും ചരക്കുമായി ഇതുവഴി ‍ വരാറുണ്ടായിരുന്നു . ഇന്ന് പിള്ളാരുടെ അരയിലെ അഴുക്കു പിടിച്ച അരഞ്ഞാണം പോലെ കനം കുറഞ്ഞ് അഴുക്കും ചെളിയും പൂണ്ടു കിടക്കുന്നത് കണ്ടാല്‍ കഷ്ടം തോന്നും . തോടിന്റെ രണ്ട് കരയിലും ജീവിച്ചവര്‍ ജാതിയും മതവും സമ്പത്തും മറന്ന് ഒരേ മനസോടെ പ്രവര്‍ത്തിച്ചത് തോടിന്റെ അതിരുകള്‍ ‍ മണ്ണിട്ട്‌ നികത്തി കൈവശം ആക്കുന്നതിലായിരിക്കണം .

രാത്രിയില്‍ ഇടമുറിയാതെ പെയ്ത മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞ് അടുത്തുള്ള കണ്ടങ്ങളെയും കരകളെയും കഴിഞ്ഞു .പ്രാണഭയം കൊണ്ടോടുന്ന പോരാളി തനിക്ക് ചുറ്റുമുള്ളതെല്ലാം തച്ചുടച്ചു പോകുന്നത് പോലെ അതി ജീവനത്തിന്റെ മാര്‍ഗം തേടുകയാണ് ആറ് കടമ്പന്‍  . തോടിനടുത്തു താമസിക്കുന്ന മിക്കവരുടെയും വീട്ടില്‍ വെള്ളം കയറി .തെക്കെക്കരയെയും വടക്കെക്കരയെയും ബന്ധിപ്പിക്കുന്ന പാലത്തിന് തൊട്ട് താഴെ വരെ വെള്ളമെത്തി .

പരുത്തിക്കീഴില്‍ ശാന്തമ്മയുടെ വീട്ടില്‍ മുട്ടറ്റം വെള്ളം !!.ലക്ഷം വീട് കോളനി മുഴുവന്‍ മുങ്ങിക്കഴിഞ്ഞു . വീട് പോയവരുടെ കൂട്ടത്തില്‍ തോട്ടുംകര താത്തായുടെയും പപ്പടക്കാരി അമ്മാളുവിന്റെയും കാളക്കാരന്‍ നാണുവാശാന്റെയും വീടുകള്‍ പെടും . ആളുകള്‍ ആകെ പരിഭ്രാന്തിയിലായി .വീടുകള്‍ നഷ്ടപ്പെട്ടവര്‍ അടുത്തുള്ള പ്രൈമറി സ്കൂളില്‍ അഭയം തേടി . സ്കൂളിനെല്ലാം അവധി കൊടുത്തു . കുട്ടികള്‍ക്ക് ഇതില്‍ പരം ഒരു സന്തോഷം ഇനി ലഭിക്കാനില്ല .ഇനി കുറച്ചു നാള്‍ വെള്ളത്തില്‍ ചാടി മറിയാം .



തെക്കെക്കരയിലെ പാവങ്ങള്‍ക്കിടയിലെ കിരീടം വെയ്ക്കാത്ത നാട്ടു പ്രമാണിയായിരുന്നു അവറാച്ചന്‍ മുതലാളി .ആറ്കടമ്പന് തോടിന്റെ കരയിലുള്ള കണ്ടങ്ങളില്‍ മുക്കാല്‍ പങ്കും അവറാച്ചന്‍ മുതലാളിക്ക് സ്വന്തം .പണ്ട് ഈ കണ്ടങ്ങളില്‍ കൊയ്ത്തും മെതിയും പാട്ടും എല്ലാമുണ്ടായിരുന്നു . ഇപ്പോള്‍ കൊയ്ത്തുമില്ല പാട്ടുമില്ല പണിയുമില്ലാതെ കിടക്കുകയാണ് കണ്ണെത്തും ദൂരത്ത് കണ്ടങ്ങള്‍ . പണിക്കാരെ കിട്ടാനില്ല എന്നതാണ് പ്രധാന കാരണം . ഉള്ളവര്‍ക്കാണെങ്കില് മുടിഞ്ഞ കൂലിയും . നാട്ടില്‍ പണി ചെയ്യുന്നവരെല്ലാം കടലും കടന്ന് പോയി .
 
അയ്യത്തൊരു തേങ്ങാ ഇടാന്‍ ആളിനെ കിട്ടില്ല ,പിന്നല്ലേ കൊയ്ത്തും മെതിയും ?
 
കണ്ടം വെറുതെ ഇട്ടെക്കുന്നത് കണ്ടു ആരെങ്കിലും ചോദിച്ചാല്‍ അവറാച്ചന്റെ മറുപടി ഇതാണ് .എന്നാല്‍ ആര്‍ക്കെങ്കിലും വില്‍ക്കാം എന്ന് കരുതിയാല്‍ അതും വീട്ടിലുള്ള മക്കള്‍ സമ്മതിക്കില്ല .
 
അവറാച്ചന് തലയും പുലിയും പോലെ മൂന്നാണ്മക്കള്‍ . മൂന്ന് പേരും കല്യാണം കഴിച്ചു കുടുംബവുമായി സുഖമായി ദുബായില് കഴിയുന്നു . വല്ലപ്പോഴും അവരയക്കുന്ന പൈസാ കൊണ്ടാണ് ‍അവറാച്ചനും ഭാര്യ അന്നമ്മയും ജീവിച്ചു പോകുന്നത് എന്ന് വേണം പറയുവാന്‍ .  എങ്കിലും പഴയ പ്രതാപങ്ങളൊന്നും തന്നെ അവറാച്ചന്‍ മറന്നിട്ടില്ല . അതുകൊണ്ടാകണം ഒരു ചടങ്ങ് പോലെ ഒരു പറ കണ്ടത്തിലെങ്കിലും കൃഷി ഇറക്കുന്നത്‌ .
 
മഴയും തണുപ്പും ആയത് കൊണ്ടാകണം അവറാച്ചന്‍ മുതലാളി രാവിലെ കിടക്കയില്‍ നിന്നെഴുന്നെറ്റിട്ടില്ല. അല്ലെങ്കില്‍ ഈ സമയം അയ്യത്തോക്കെ പോയി വരേണ്ട സമയം കഴിഞ്ഞു .അടര്‍ന്നു വീഴുന്ന തേങ്ങ , വവ്വാല്‍ ചപ്പിയ പറങ്ങാണ്ടി ഇതെല്ലാം പെറുക്കാന്‍ രാവിലെ ഒരു പോക്കുണ്ട് .തെക്കേക്കരയില്‍ കൂടാതെ കണ്ണനാകുഴിയുമുണ്ട് പറമ്പുകള്‍ .


ദേ - മനുഷ്യാ നിങ്ങളൊന്നെഴുന്നെറ്റെ. എന്തോരോറക്കമാ ഇത് .നാട് മുഴുവന്‍ വെള്ളം മൂടി കിടക്കുമ്പോള്‍ ഇവിടൊരാള് മൂടിപ്പുതച്ചു കിടക്കുന്നു .
രാവിലെ ചായയുമായി അന്നമ്മ ചേട്ടത്തി അവറാച്ചന്‍ ചേട്ടനെ വിളിച്ചുണര്‍ത്തി .

എന്താടി നിന്റപ്പന്‍ ചത്തു പോയോ . രാവിലെ കെടന്നു വാ കീറുന്നു .വെള്ളം വരും പോകും , അവറാച്ചന്‍ എത്തറ വെള്ളം കണ്ടതാ .നീ ആ പൂണിയും വലയുമിങ്ങേടുത്തോ , കണ്ടത്തില്‍ വല്ല ഞോട്ടനോ മറ്റോ കേറീട്ടുണ്ടോന്ന് നോക്കട്ടെ . അച്ചായ എനിക്കാകെ പേടിയാകുന്നു . രാവിലെ പാല് കൊണ്ടുവന്ന സുമയാണ് കാര്യം പറഞ്ഞത് . നമ്മുടെ ലക്ഷം വീട്ടിലെ ദേവകി ഇന്നലെ മീന്‍കാരന്‍ ജമാലിനോടൊപ്പം ഇറങ്ങിപ്പോയന്ന് .


എടീ .അതിന് നീയെന്തിനാണ്‌ പേടിക്കുന്നത് .നിന്‍റെ ആരേലുമാണോ ഈ ജമാലും ദേവകിയും ? അവര് പോട്ടന്ന് . കര്‍ത്താവ് അഞ്ചപ്പം കൊണ്ടല്ലേ അയ്യായിരം പേരെ പോഷിപ്പിച്ചത് ? അവന്‍ കൊണ്ടുപോയി തിന്നട്ടെ .അവന്‍ ആണ്കുട്ടിയാടി !

ഈ മനുഷ്യന്റെ വായീന്ന് വെടക്ക് വര്‍ത്താനം അല്ലാതെ രാവിലെ ഒന്നും ഇറങ്ങില്ലേ ? നിങ്ങള്‍ക്ക് കാര്യങ്ങള്‍ വല്ലതും മനസിലായോ . അവന്‍ ഒരു കല്യാണം കഴിച്ചതല്ലേ / മാത്രമല്ല അതൊരു അന്യജാതി പെണ്ണും .വേറൊരു കൂട്ടം കാര്യം കൂടി സുമ പറഞ്ഞു . ഹിന്ദുക്കളെല്ലാം കൂടി പുറത്ത് നിന്നും ആളിനെ ഇറക്കാന്‍ പോകുകയാണത്രേ.കല്യാണം കഴിക്കാനും കൂടെ താമസിപ്പിക്കാനുമോന്നുമല്ല ഇത് . നിങ്ങള് പത്രത്തില്‍ വായിച്ചിട്ടില്ലേ . ഏലാദീന്നോ ജിഹാദീന്നോ ഏതാണ്ടൊക്കെ . ആ കൂട്ടത്തില്‍ പെട്ടവനാണിവനും.ഇനി എന്തെല്ലാം ഈ നാട്ടില്‍ കാണണം ഈശോയെ !

ഹഹ്ഹ നീ രാവിലെ ചിരിപ്പിക്കല്ലേ അന്നാമ്മേ . നീ ആ പൂണീം വലേം ഇങ്ങെടുക്ക്‌ .ഞാനൊന്നു നോക്കീട്ടും വരാം .


**********************************************************************************************

പിറ്റേ ദിവസം ചന്തയിലുള്ള ആളുകളെ ശരിക്കും ആ കാഴ്ച ഞെട്ടിച്ചു കളഞ്ഞു .



തുടരും .

ശനിയാഴ്‌ച

ലവ് ജിഹാദ് - 2

ഒന്നാം ഭാഗം

 ഇന്നലെ വൈകിട്ട്  കവലയില്‍ നടന്ന  സംഭവങ്ങള്‍ ഒന്നും അറിയാത്ത രീതിയില്‍ ആയിരുന്നു
 തെക്കേക്കര ഗ്രാമത്തിന്റെ മുകളില്‍ വെള്ള കീറിയത് .രാത്രിയില്‍ ഇടമുറിയാതെ പെയ്ത മഴയില്‍ പാടങ്ങളും ആറ് കടമ്പന്‍ തോടും നിറഞ്ഞൊഴുകി എങ്കിലും രാവിലെ തന്നെ തണുത്ത് കിടന്ന ഗ്രാമത്തില്‍
 കാട്ടുതീപോലെ വാര്‍ത്ത പരന്നു.വായും ചെവിയും കൈമാറി വായു വേഗത്തില്‍ വാര്‍ത്തകള്‍ സഞ്ചരിച്ചു.  ദേവകി ജമാലിനോടൊപ്പം പോയതിനേക്കാള്‍ കൂടുതല്‍ സങ്കടകരമായി നാട്ടുകാര്‍ക്ക് തോന്നിയത് , കെട്ടിക്കാന്‍ പ്രായമായ ദേവകിയുടെ മകളെ ഇനി ആര് നോക്കും എന്നതും ദീനമായി കിടക്കുന്ന ജമാലിന്റെ ബീവി റംല ഇനി എങ്ങനെ ജീവിക്കും എന്നതുമായിരുന്നു .

ദേവകിയുടെ മകള്‍ രമ്യ , ആലപ്പുഴയില്‍ ഏതോ വീട്ടില്‍ വേലയ്ക്കു നില്‍ക്കുകയാണ് .കല്യാണപ്രായം ആയി വരുന്നു എന്ന് പറയാം . കഴിഞ്ഞ ഓണത്തിന് നാട്ടില്‍ വന്നപ്പോള്‍ കണ്ടിരുന്നു .അസല്‍ ഞാവല്‍ പഴം പോലെ ഒരു മധുരപ്പതിനേഴുകാരി . ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും .ദേവകിയുടെ മകളാണെന്ന് പറയുകയേ ഇല്ല ! .വെളുത്ത ഒരു സുന്ദരി .  വേലക്കാരികള്‍ക്കൊക്കെ ഇത്രയും സൌന്ദര്യം ഉണ്ടോ എന്ന് പലരും ചോദിക്കുന്നത് കേട്ടതാണ്  . വല്ല സീരിയല്‍കാരോ സിനിമാക്കാരോ കണ്ടാല്‍ അപ്പോള്‍ കൊത്തിക്കൊണ്ടു പോകും . അത്രയ്ക്ക് സുന്ദരി !! അവയവമുഴുപ്പും ഭംഗിയും എല്ലാം കിറ് കൃത്യം . അവളുടെ നടത്തക്കും ഒരു പ്രത്യക ഭംഗിയാണ് . ഗ്രാമത്തിലെ എല്ലാ സൗന്ദര്യവും പകര്‍ന്നു കിട്ടിയ ഒരു കൊച്ചു സുന്ദരി  തന്നെ എന്ന് പറയാം .

ഇന്നലെ വൈകിട്ട് എന്തായിരുന്നു അഭ്യാസങ്ങള്‍ !!


സിനിമകളിലെ മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ ചെയ്യുന്നത് പോലെ ഒരു കയ്യില്‍ ദേവകിയും മറുകയ്യില്‍ ഉയര്‍ത്തിയ കത്തിയുമൊക്കെയായി ജമാല്‍ കാണിച്ചു കൂട്ടിയ കസര്‍ത്തുകള്‍ . നാട്ടിലെ ആണുങ്ങള്‍ ശ്വാസമടക്കി പിടിച്ചു നിന്ന് കണ്ടതല്ലാതെ ഒരക്ഷരം പോലും മിണ്ടിയില്ല . എതിര്‍ക്കാന്‍ ചെന്ന വേലായുധന്‍ മൂപ്പരുടെ മകന്‍ പൊടിയനും കിട്ടി കഠാര പിടികൊണ്ട്‌ മോന്തക്കൊരു കീറല്‍ . പൊടിയനെ ആശുപത്രിയില്‍ കൊണ്ടു പോയെന്നും  പോലീസ് കേസാകും എന്നെല്ലാം പറഞ്ഞു കേള്‍ക്കുന്നു .

ജമാല്‍ അറഞ്ഞു തുള്ളുകയായിരുന്നു . ഇതിന് മുന്‍പ് ജമാലിന്റെ ഇത്തരത്തില്‍ ഒരു പ്രകടനം ആ നാട്ടില്‍ ആരും കണ്ടിട്ടില്ല  . ദേവകിയെ പിടിച്ചു മാറ്റി നിര്‍ത്തിക്കൊണ്ട് ജമാല്‍ കത്തി നാല് പാടും വീശി വിളിച്ചു പറഞ്ഞു .

വരീനട സുവറുകളെ . ഈ നില്‍ക്കുന്ന ദേവകി എന്‍റെ പെണ്ണാണ് . ഞാന്‍ നിക്കാഹ് കഴിക്കാന്‍ പോകുന്ന എന്‍റെ പെണ്ണ് .ഇവള്‍ക്കിഷ്ടമുണ്ടെങ്കില്‍ എന്‍റെ കൂടെ പൊറുക്കും .എതിര്‍ക്കാന്‍ കെല്‍പ്പുള്ള അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുള്ള ഏതെങ്കിലും നായിന്റെ മക്കള്‍ എന്‍റെ ജാതിയിലോ , ഇവളുടെ ജാതിയിലോ ഉണ്ടെങ്കില്‍ മുന്നോട്ടു വരാം .ഇനി ഇവളെ പറ്റി ആരെങ്കിലും അപവാദങ്ങള്‍ പറഞ്ഞാല്‍ ആ നാവ് ഞാന്‍ അരിയും കഴുവര്‍ടാ മക്കളെ .

വേലായുധന്‍ മൂപ്പരുടെ മകന്‍ പൊടിയന്‍ , ആ സമയത്താണ് മുക്കിന് എത്തുന്നത് .മുക്കിന് ആള് കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്താണ് സംഭവം എന്നറിയാന്‍ വന്നു നോക്കിയതാണ് പൊടിയന്‍ .കള്ളിന്റെ ലഹരിയില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രംഗത്തേക്ക് എടുത്തു ചാടുകയും ചെയ്തു .

പണ്ടേ പൊടിയന് ദേവകിയില്‍ ഒരു കണ്ണുണ്ട് . പലവട്ടം അടുത്തു നോക്കിയെങ്കിലും അവള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല . ആരോഗ്യ ദൃഡഗാത്രനായ ജമാലിനെപ്പോലാണോ നരുന്ത് പോലുള്ള പൊടിയന്‍ ! ദേവകിക്ക് പൊടിയന്‍ അമ്പലപ്പറമ്പില്‍ കൂടി പോയ ഒരീച്ച പോയത് പോലെ തോന്നു . അന്നേ അവള്‍ പൊടിയനോട് പറഞ്ഞതാണ് , പോടാ പൊടിയാ നിന്‍റെ മുട്ട് സൂചി ഈ ചൂളയില്‍ പഴുപ്പിക്കാന്‍ നോക്കണ്ടാ എന്ന് .കേള്‍ക്കണ്ടേ ?
 
കരുനാഗപ്പള്ളിക്ക് വടക്ക് കായല് വാരത്ത് എവിടെയോ ആണ് റംലയുടെ വീട് . പണ്ട് ആട് കച്ചവടത്തിന് പോയ വഴിക്ക് കിട്ടിയ ആലോചനയാണ് റംല . മീന്‍ കച്ചവടത്തിന് മുന്‍പ് അണലിക്ക് മാട്ട് കച്ചവടവും ആഴ്ചാവസാനം ചന്തയിലെ ഇറച്ചി വില്പനയുമായിരുന്നു പ്രധാന വരുമാന മാര്‍ഗം . ഏത് വലിയ കാളയെയും പോത്തിനെയും നിമിക്ഷ നേരം കൊണ്ടു കശാപ്പ് ചെയ്തു തരും . ആടിനെ അറുത്താല്‍ അതിന്റെ ചങ്ക് ചോരയോടെ പച്ചക്ക് കഴിക്കുന്നതാണ് ജമാലിന്റെ രീതി .നാട്ടുകാര്‍ അതുകൊണ്ട് തന്നെ ജമാലിനെ ഇരട്ടച്ചങ്കന്‍ എന്നും വിളിക്കുന്നു .
 
ആദ്യ കാലത്തൊന്നും ജമാല്‍ ഇങ്ങനെ കുടിക്കുകയോ നാട്ടില്‍ ബഹളം വെയ്ക്കുകയോ ചെയ്യില്ലായിരുന്നു .നാട്ടിലെ മുസ്ലീങ്ങളുടെ നിഖാഹിനും മറ്റും ബിരിയാണി വെയ്ക്കുക , ആഴ്ച ചന്തയില്‍ ഇറച്ചി വില്‍ക്കുക, ‍കാളക്കച്ചവടം ചെയ്യുക അങ്ങനെ നാട്ടില്‍ ഒരു വിധം ആളുകള്‍ കൂടുന്നിടത്തെല്ലാം ജമാലിനെ കാണാമായിരുന്നു .റംലയെ ആദ്യ കാലത്തെല്ലാം നന്നായി നോക്കിയിരുന്നതാണ് ജമാല്‍ . ഏതോ വലിയ കടം കയറിയെന്നോ , അതല്ല കല്യാണം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാത്ത വിഷമമോ എന്തോ പതുക്കെ പതുക്കെ ജമാല്‍ കുടി തുടങ്ങി . കുടിച്ചിട്ട് വീട്ടില്‍ എത്തുക വീട്ടിലെത്തിയാല്‍ റംലയെ എടുത്തിട്ട് തല്ലുക എന്നിവയായി പിന്നത്തെ പരിപാടികള്‍ .
 
നാട്ടുകാര്‍ പറയുന്നത് , നാട്ടിലെ വെടികളും പുറത്തുള്ള മറ്റ് കൂട്ട് കെട്ടുകളുമാണ് ജമാലിനെ നശിപ്പിച്ചത് എന്നാണ് . ജമാലിന് കഞ്ചാവിന്റെയും പെണ്ണുങ്ങളുടെയും എല്ലാം കച്ചവടം ഉണ്ടത്രേ . ഇതൊന്നും റംല സമ്മതിക്കാത്തത് കൊണ്ടാണ് റംലയെ ദേഹോദ്രവം ചെയ്യുന്നത് എന്ന് . അതല്ല കല്യാണം കഴിച്ചിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഉണ്ടാകാത്തത് കൊണ്ടാണ് റംലയെ ദ്രോഹിക്കുന്നത് എന്നും പറയുന്നു . റംലക്ക് ഇടിയും ചവിട്ടും കൊള്ളാത്ത ദിവസങ്ങളില്ല . ഒന്ന് രണ്ട് തവണ വീട്ടില്‍ നിന്നും റംല ഇറങ്ങി ഓടി അയല്‍വീടുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട് . ഒരു തവണ ട്രെയിന് തലവെയ്ക്കാന്‍ പോയത് തക്ക സമയത്ത് നാട്ടുകാര്‍ കണ്ടത് കൊണ്ടു രക്ഷപെട്ടു . പല തവണ പള്ളിക്കാര്‍ ഇടപെട്ടെങ്കിലും ജമാല്‍ അവരുടെ വാക്കുകള്‍ ഒന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല .
 
മുറക്ക് മുറക്കുള്ള ഇടിയും ചവിട്ടും കൊണ്ടാകണം റംല ഇപ്പോള്‍ ആകെ വശം കെട്ടു.ഇന്നലെ രാവിലെയും വീടിന്റെ വാതിക്കല്‍ കൂടി അക്കരെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വലിവിന്റെ മരുന്ന് വാങ്ങാന്‍ പോകുന്നത് കണ്ടു . റംലയാണ് പോകുന്നതെന്ന് പറയുകയേ ഇല്ല . ആകെ കോലം കെട്ടിരിക്കുന്നു. ജമാല്‍ കെട്ടിക്കൊണ്ടു വരുന്ന നാളില്‍ എന്തൊരു സൌന്ദര്യമായിരുന്നു റംലക്ക് .
 
എങ്ങനെയൊക്കെ ആലോചിച്ചിട്ടും ജമാലും ദേവകിയും  നടത്തിയ പരസ്യമായ ഈ വെല്ലുവിളിയുടെ അര്‍ഥം നാട്ടുകാര്‍ക്ക് മനസിലാകുന്നില്ല .
 
സ്വന്തം ജാതിക്കാരും നാട്ടുകാരും നില്‍ക്കുമ്പോള്‍ പരസ്യമായി , അതും അന്യജാതിക്കാരനും കല്യാണം കഴിച്ചതുമായ ഒരുത്തന്റെ കൂടെ.!!.
 
 അഥവാ , ദേവകിക്ക് ഒരു കല്യാണം കൂടി കഴിക്കണമായിരുന്നെങ്കില്‍ അത് സ്വന്തം ജാതിയില്‍ നിന്നും ആകാമായിരുന്നല്ലോ ? ജമാലിനോ മക്കളില്ല , ഇവടെ മോടെ ഭാവിയെങ്കിലും ഓര്‍ക്കണമായിരുന്നു . ഇനി അവളെ ആര് കെട്ടും ? ഇത് സ്വന്തം ജാതിക്കാരെ ഒരു മാതിരി വടിയാക്കുന്ന ഏര്‍പ്പാടായി പോയി .
 
 ഛേ . നാണോം മാനോം ഇല്ലാത്തവള്‍ .ഇതിലും എത്രയോ ഭേതമാണ് കരടി ജാനകിയും തോട്ടുംകര നബീസയും . അവരൊന്നും ഇത്ര പരസ്യമായിട്ടില്ല .
 
നാട്ടുകാര്‍ പലരീതിയിലും ഇതിനെ വിലയിരുത്തി .
 
ഇതിന് തക്ക മറുപടി കൊടുക്കുവാന്‍ തന്നെ പലരും രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു.
 
**************************************************

 
തുടരും

വ്യാഴാഴ്‌ച

ലവ് ജിഹാദി

മുക്കവലയില്‍ പതിവ് പോലെ അന്നും സന്ധ്യയായി . എല്ലാ സന്ധ്യകളും പോലെ  ആ സന്ധ്യയും  മുക്കവലയില്‍ പറയത്തക്ക വ്യത്യാസങ്ങള്‍ ഒന്നും തന്നെ വരുത്തിയില്ല  . നാട്ടിന്‍ പുറത്തിന്റെ നന്മകള്‍ നിറഞ്ഞ ഒരു സാദാ മുക്കവല .ഗ്രാമത്തിലെ വെടിവട്ടക്കാര്‍ എല്ലാവരും വാസുവിന്റെ ചായക്കടയില്‍ കൂടിയിട്ടുണ്ട് .ഗ്രാമത്തിലെ , പഞ്ചായത്തിലെ , കേരളത്തിന്റെ ,ഭാരതത്തിന്റെ തുടങ്ങി  ലോകത്തിലെ എല്ലാ കാര്യങ്ങളും ആ ചായക്കടയില്‍ എല്ലാ ദിവസങ്ങളും പോലെ ചര്‍ച്ചകള്‍ ആരംഭിച്ചു .  വാസു ചായ നീട്ടിയും കുറുക്കിയും അടിച്ച് കൊണ്ടേ ഇരുന്നു. ഇടയ്ക്കിടെ ഉണ്ടപ്പൊരികളും  പരിപ്പ് വടകളും ചില്ലരമാരിയും കടന്ന് പലരുടെയും ആമാശയത്തിലെത്തി ആശയങ്ങളായി പുറത്തേക്ക് വമിച്ചു  .അടുത്തുള്ള തങ്കച്ചന്റെ പലചരക്ക് കടയിലും പതിവ് തിരക്കുകള്‍ തന്നെ . വൈകുന്നേരത്തെ ചന്തയില്‍ മീന്‍ വാങ്ങുവാന്‍ പോകുന്ന പെണ്ണുങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കുറെയധികം കണ്ണുകള്‍ ചായക്കടയില്‍ നിന്നും പലചരക്ക് കടയില്‍ നിന്നും പോയി പതിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റ് ഭീകര സംഭവങ്ങള്‍ ഒന്നും തന്നെ അവിടെ നടക്കുന്നില്ല എന്ന് തന്നെ പറയാം .

നാട്ടിലെ നിലപ്പനടിക്കാരെല്ലാം കൂടുന്നത് അടുത്തുള്ള പൂച്ച ജനാര്‍ദ്ധനന്റെ മാടക്കടയിലാണ് .പണ്ടെങ്ങോ കരിംമ്പൂച്ചയെ വാറ്റിയടിച്ചതുകൊണ്ടാണ് പോലും ജനാര്‍ദ്ധനനെ പൂച്ച എന്ന് കൂടി ചേര്‍ത്ത് വിളിക്കുനതെന്ന് പഴമക്കാര്‍ പറയുന്നു .കഥ എന്തായാലും വാറ്റ് , പൂച്ചയുടെ ജന്മാവകാശം പോലെ ഇപ്പോഴും തുടരുന്നുണ്ട് .സോഡാ വിത്ത്‌ വാറ്റ് പൂച്ചയുടെ കടയില്‍ എപ്പോഴും സുലഭം . പലവട്ടം പോലീസ് പൊക്കിയെങ്കിലും കച്ചവടം ഇപ്പോഴും അതേ പോലെ തുടരുന്നു . ഇപ്പോള്‍ പക്ഷേ ഒറ്റു കൊടുക്കാത്ത സ്ഥിരം പറ്റുപടിക്കാര്‍ക്ക് മാത്രമേ പൂച്ച വാറ്റ് കൊടുക്കുകയുള്ളൂ എന്ന് മാത്രം .

അങ്ങനെ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലേക്കാണ്  നാട്ടിലെ പ്രധാന റൌഡി അണലിജമാല്‍ ചാടി വീണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് . അണലിയെ കണ്ടാല്‍ സാധാരണക്കാര്‍ അടുക്കില്ല . പെണ്ണുങ്ങള്‍ കഴിവതും അണലിയുടെ കണ്‍മുന്നില്‍ പെടാതെ സൂക്ഷിച്ചാണ് നടപ്പ് . കുട്ടികളെ അമ്മമാര്‍ ആ നാട്ടില്‍ പേടിപ്പിച്ചു ഭക്ഷണം കഴിപ്പിക്കുന്നതും ജമാലിന്റെ പേര് പറഞ്ഞാണ് . കുട്ടികള്‍ക്ക് ജമാല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നിക്കറില്‍ തനിയെ മൂത്രം വീണുപോകും .

അണലി രാവിലെമുതല്‍ പൂച്ചയുടെ മാളത്തില്‍ ഉണ്ടായിരുന്നു എന്നും ,അതല്ല ഇപ്പോള്‍ പോയ ബസില്‍ വന്നിറങ്ങിയതാണ് എന്നും രണ്ട് രീതിയിലുള്ള കുശുകുശുപ്പുകള്‍ കാഴ്ചകള്‍ കാണാന്‍ കൂടി വന്ന ജനങ്ങള്‍ നടത്തുന്നുണ്ട് എങ്കിലും ജമാലിന്റെ അടുക്കലേക്ക്‌ അടുക്കുവാന്‍ ആരും ധൈര്യം കാണിച്ചില്ല . ഊരിപ്പിടിച്ച കഠാരയുമായാണ് അണലിയുടെ നില്‍പ്പ് . ഇടയ്ക്കിടെ സ്വന്തം ശരീരത്തില്‍ കുത്തി ദേഹമാസകലം ചോരയും ഒലിപ്പിച്ചുകൊണ്ടുള്ള ആ നില്പ് കണ്ടാല്‍ സാധാരണപ്പെട്ടവര്‍ അടുക്കില്ല .

 അടുക്കരുത് നായിന്റെ മക്കളെ . കുത്തിക്കീറിക്കളയും !! അണലി കഠാര വീശി അലറി .

അണലി പെട്ടന്നിങ്ങനെ വിഷം ചീറ്റുവാനുള്ള കാരണത്തെക്കുറിച്ച് ചായക്കടയിലും പലചരക്ക് കടയിലും ആളുകള്‍ തലപുകഞ്ഞ് ആലോചിച്ചു .ചോദ്യ ചിഹ്നങ്ങള്‍ പേറുന്ന കണ്ണുകളും കയ്യുകളും പരസപരം സംസാരിച്ചു . വാസുവിന്റെ ചായ അന്തരീക്ഷത്തില്‍ നിശ്ചലമായി .

സാധാരണ അണലി പട്ടയും കഞ്ചാവും അടിച്ച് മാളത്തില്‍ കയറുകയാണ് പതിവ്. ഗ്രാമത്തിലെ മീന്‍ കച്ചവടക്കാരനാണ് ജമാല്‍ .രാവിലെ മുതല്‍ വീട് വീടാന്തരം മീന്‍ വിറ്റു കഴിഞ്ഞാല്‍ വീട്ടില്‍ പോയി കുളിച്ചതിനു ശേഷം പൂച്ചയുടെ മാളത്തില്‍ കയറും . ഇന്ന് ജമാല്‍ മീന്‍ കച്ചവടത്തിനും പോയിട്ടില്ല എന്നതാണ് ഏറ്റവും പുതിയ അറിവ് . ഗ്രാമത്തില്‍ വഴക്കുകള്‍ ഉണ്ടാകുന്നതിന്റെ പിന്നിലെ പ്രധാന കാരണം ജമാലാണ് എന്നതാണ് പൊതുവേയുള്ള ജനസംസാരം .

പൊതുജീവിതത്തിന് തടസം സൃഷ്ടിക്കുന്ന ഇവനെ നിലക്ക് നിര്‍ത്താന്‍ ആരുമില്ലേ എന്ന് ആണുങ്ങള്‍ പരസപരം സംസാരിച്ചു .ആ സമയത്താണ് മരിച്ചു പോയ പട്ടാളക്കാരന്‍ വിജയന്‍റെ ഭാര്യ ദേവകി ചന്തയില്‍ മീന്‍ വാങ്ങാന്‍ വന്നത് .‍ വിജയന്‍ പട്ടാളത്തില്‍ വെച്ച്‌ അപകടത്തില്‍ മരിച്ചു എന്നും അതല്ല ദേവകിയമ്മയുടെ നല്ലനടപ്പ്‌ കാരണം ആത്മഹത്യ ചെയ്തു എന്നും ആളുകള്‍ പറയുന്നുണ്ടെങ്കിലും ആ നാട്ടിലെ ആണുങ്ങളെക്കാള്‍ തണ്ടും തടിയും തന്റെടവുമുണ്ട് ദേവകിക്ക് .അതുകൊണ്ടാണല്ലോ ആളുകള്‍ അപവാദം പറയുമ്പോഴും തന്റെടത്തോട് കൂടി ഇറങ്ങി നടക്കുന്നതും ഭര്‍ത്താവിന്റെ മരണശേഷവും ഒറ്റത്തടിയായി ജീവിക്കുന്നതും . വിജയന്‍ പട്ടാളത്തില്‍ ആയിരുന്നപ്പോഴും മരിച്ചതിനു ശേഷവും രാത്രിയില്‍ പലരും അവിടെ നിന്നും ഇറങ്ങി പോകുന്നത് പലരും കണ്ടിട്ടുണ്ടത്രേ !!.ഗ്രാമത്തിലെ സന്ധ്യകളില്‍ പലരും ദേവകിയുടെ വേലിക്കല്‍ നിന്ന് ചൂളം വിളിച്ചിട്ടുണ്ടെങ്കിലും ദേവകി അതൊന്നും കാര്യമാക്കാന്‍ പോയിട്ടില്ല .പലരും ഇപ്പോള്‍ ജമാലിനെയും ദേവകിയും ചേര്‍ത്താണ് ഒരോ കഥകള്‍ മെനയുന്നത് .


ദേവകിയെ കണ്ടപാടെ ആള്‍ക്കൂട്ടം ഒന്നിളകി .പെണ്ണുങ്ങള് വരാന്‍ അറയ്ക്കുന്ന ഈ നേരത്ത് ഇവളിതെന്തിനുള്ള പുറപ്പാട് എന്ന് ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചു.പെട്ടന്നാണ് ജമാലില്‍ ഒരു ഭാവമാറ്റം കാണുന്നത് . ജമാല്‍ ഓടി ദേവകിയുടെ അടുക്കല്‍ എത്തി ആ കയ്കളില്‍ മുറുക്കെ പിടിച്ചു കൊണ്ട് കത്തി ഉയര്‍ത്തി .കൂടിനിന്നവര്‍ ആകെ അമ്പരന്നു . എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ജമാല്‍ . കണ്മുന്നില്‍ ഒരു കൊലപാതകം കൂടി കാണാന്‍ ഉള്ള ശേഷിയില്ലാത്തവര്‍ എല്ലാം കണ്ണുകള്‍ ഇറുക്കെ അടച്ചു .എന്നാല്‍ ദേവകിയില്‍ കാര്യമായ ഭാവ വ്യത്യാസങ്ങള്‍ കാണാത്തതിനാല്‍ നാട്ടുകാര്‍ വീണ്ടും ഞെട്ടി .

തുടരുന്നു

ചൊവ്വാഴ്ച

പ്രസവമുറി -കഥ

നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയാണ് രംഗം . പ്രസവിക്കുവാന്‍ മുട്ടി നില്‍ക്കുന്ന അഞ്ചു പൂര്‍ണ്ണ ഗര്‍ഭിണികള്‍ പ്രസവവേദന കൊണ്ട് പുളയുകയാണ്.ഗര്‍ഭിണികളെ എല്ലാം സ്ഥലപരിമിതികള്‍ മൂലം ഒരേ മുറിയില്‍ താഴെയും കട്ടിലിലുമായി കിടത്തിയിരിക്കുന്നു .വേണ്ടത്ര ശുശ്രൂഷ കിട്ടാത്തതിനാല്‍ ഗര്‍ഭിണികളുടെ ബന്ധുക്കള്‍ എല്ലാവരും ആശുപത്രി ജീവനക്കാരെ തെറി വിളിക്കുന്നിടത്ത് നിന്നും കഥ ആരംഭിക്കുന്നു .

ഗര്‍ഭിണികള്‍ക്കെല്ലാം ഒരേ ദിവസം തന്നെ പ്രസവിക്കണം എന്ന ആഗ്രഹമുണ്ട് .കാരണം അവരെല്ലാം അടുത്തടുത്ത ബന്ധുക്കള്‍ . കന്നി മാസം വരുമ്പോള്‍ നാട്ടിലെ ശ്വാനന്‍മാര്‍ക്ക് ചന പിടിക്കുന്നത്‌ പോലെ അല്ലെങ്കില്‍ തണുപ്പുകാലം കഴിഞ്ഞ് അമേരിക്കയില്‍ ബേബി ബൂം ഉണ്ടാകുന്നത് പോലെ കഷ്ടകാലത്തിനോ നല്ലകാലത്തിനോ നമ്മുടെ കഥാ നായികകളായ കൂട്ടുകാരികള്‍ക്കെല്ലാം  ഒരേ സമയത്താണ്  ഗര്‍ഭം ഉണ്ടാകുന്നത് .ഡോക്ടര്‍മാര്‍ ആവതും വയറ് കീറി കുട്ടിയേയും അമ്മയെയും വേര്‍തിരിക്കുവാന്‍ ശ്രമിക്കുന്നു എങ്കിലും ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ അവിടെ ഇല്ല എന്നൊരു പോരായ്മയും കഥയില്‍ പറയാതെ വയ്യ .ആശുപത്രിയില്‍ ആകെ രണ്ടേ രണ്ട് ഡോക്ടര്‍മാര്‍ !! .

ഗര്‍ഭിണികള്‍ ആകെ വീര്‍പ്പുമുട്ടുകയാണ് . അതില്‍ ഒരു സ്ത്രീക്ക് അവിടുത്തെ മരുന്നിന്റെയും അഴുക്കുകളുടെയും മണം മൂക്കിലടിച്ചപ്പോള്‍ ഉള്ളില്‍ നിന്നും തികട്ടി തികട്ടി വരുന്ന ശര്ദ്ധി അടക്കാന്‍ കഴിയുന്നില്ല . മണം അടിക്കുംതോറും ഞാനിപ്പോള്‍ ചാവുമേ എന്ന് ഉറക്കെ നിലവിളിക്കുകയാണ് ആ പാവം സ്ത്രീ .

അടുത്തു കിടന്ന മറ്റേ സ്ത്രീയിലും മുറുമുറുപ്പും പരിഭവങ്ങളും ആരംഭിച്ചു . ഈ ആശുപത്രിയില്‍ വരുന്ന സമയം കൊണ്ട് അടുത്തുള്ള വയറ്റാട്ടി നാണിത്തള്ളയുടെ അടുക്കല്‍ പോയിരുന്നെങ്കില്‍ എപ്പോഴേ പ്രസവം കഴിയുമായിരുന്നു എന്നും സ്ത്രീ ഓര്‍മ്മിക്കുന്നു . പിന്നീട് വാ തോരാതെ നാണിത്തള്ളയുടെ വര്‍ണ്ണന തുടങ്ങി . കേള്‍ക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്നു എന്നത് പോലും ഓര്‍ക്കാതെ വീണ്ടും വീണ്ടും എന്തെല്ലാമോ ആ സ്ത്രീ പുലമ്പിക്കൊണ്ടിരുന്നു . എന്നാല്‍ ഗര്‍ഭിണിയല്ലേ ? ആവശ്യമില്ലാതെ ഒന്നും മിണ്ടണ്ടാ എന്ന് കരുതി കാണികള്‍ ആകാംഷരായി പുറത്ത് പ്രസവവും കാത്തിരുന്നു .

 കാത്തിരിപ്പിന്റെ ഒടുവില്‍ ആ മുറിയില്‍ ആദ്യത്തെ പ്രസവം നടക്കുന്നു . നിലത്തു കിടന്ന കല്യാണിയമ്മയാണ് ആദ്യമായി പ്രസവിക്കുന്നത് . ഒരു പൊന്നുംകുടം പോലുള്ള പെണ്‍കുട്ടി . കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞാണ് എന്ന് പറയുന്നത് പോലെ ആ കുഞ്ഞിനെ അമ്മ മനസ് നിറയെ സ്നേഹം പകരുന്നുണ്ട് . അന്ധയാണ്‌ തന്റെ കുഞ്ഞ് എന്ന് തിരിച്ചറിഞ്ഞിട്ടും ആ അന്ധതയിലും ആ അമ്മ സമാധാനം കണ്ടെത്തുന്നു . വേറെ വല്ല അമ്മമാരും ആയിരുന്നെകില്‍ ഡോക്ടര്‍മാരുടെ കുറ്റമായി വരുത്തി തീര്‍ത്തേനെ . നമ്മുടെ നാട്ടിലെ കാര്യമല്ലേ ! ഒന്നിനും ഒരു നിശ്ചയവും ഇല്ല .എന്‍റെ കണ്ണേ എന്ന് വിളിച്ചു കൊണ്ട് കുഞ്ഞിനെ താലോലിക്കുന്ന ഒരമ്മയെ ഇവിടെ കാണാം .

ഗര്‍ഭിണികളുടെ കഷ്ടപ്പാടുകള്‍ കണ്ടിട്ടാകണം , മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാര്‍ പെട്ടന്ന് ആശുപത്രിയില്‍ പ്രത്യഷനാകുന്നു . ആശുപത്രിയിലെ ഏലിയാമ്മയെ കാണുവാന്‍ റോസാ പൂവുമായാണ് കത്തനാര്‍ വന്നതെങ്കിലും , കത്തനാരെ കണ്ട പാടെ ഏലിയാമ്മ എനിക്ക് റോസാ പൂവ് വേണ്ടാ പകരം അയലത്തെ ഗൗരിയുടെ തോട്ടത്തിലെ ശംഖ് പുഷ്പം മതിയെന്ന് പറയുന്നു . മാത്രമല്ല എനിക്ക് ചെവിയില്‍ കൂടി പ്രസവിച്ചാല്‍ മതിയെന്ന വാശി പിടിക്കുകയാണ് ദുര്‍ വാശിക്കാരിയായ ഏലിയാമ്മ .

കത്തനാരുടെ അനുഗ്രഹം കൊണ്ടാകണം , അടുത്തുള്ള സ്ത്രീയും വളരെ വേഗം പ്രസവിക്കുന്നു . പ്രസവിച്ച ഉടനെ തന്നെ അമ്മയുടെ കയ്യില്‍ ആ കുഞ്ഞ് മുറുകെ പിടിച്ചു .ആ കുഞ്ഞിന്റെ സ്നേഹം , കടമറ്റത്ത് കത്തനാരുടെ സ്നേഹം എന്നിവ കാഴ്ച്ചക്കാരായ ആളുകളുടെ മനസിലും തൊട്ടേ തൊട്ടേ എന്ന് പറഞ്ഞ് കൊണ്ട് നില്‍ക്കുമ്പോള്‍ പ്രസവ മുറി എന്ന കഥ ഇവിടെ പൂര്‍ണ്ണമാകുന്നു .

വളരെ ഹൃദയ സ്പര്‍ശിയായ ഒരു കാഴ്ചയാണ് ഞാനാ പ്രസവമുറിയില്‍ കണ്ടത് . ഒരേ ദിവസം ഒരേ മുറിയില്‍ അഞ്ചു പ്രസവങ്ങള്‍ .ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവുകൊണ്ടോ , അമ്മമാര്‍ ശരിക്ക് പോഷകാഹാരങ്ങള്‍ കഴിക്കാത്തത് കൊണ്ടോ ഒന്നോ രണ്ടോ കുട്ടികളില്‍ കാര്യമായ ക്ഷീണം സംഭവിച്ചിട്ടുണ്ട് എങ്കിലും , ഇനിയും ശ്രദ്ധിച്ചാല്‍ ആ കോട്ടം മാറ്റി എടുക്കാന്‍ സാധിക്കും . സമയത്തിനു മരുന്നും ആഹാരവും കഴിക്കാന്‍ മറക്കരുത് .കടമറ്റത്ത് കത്തനാരുടെ തക്ക സമയത്തുള്ള രംഗ പ്രവേശനം കാര്യങ്ങള്‍ വഷളാകാതെ കാത്തു എങ്കിലും കാഴ്ചക്കാര്‍ ഡോക്ടര്‍മാരെ പലപ്പോഴും വഴക്കുകള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു .

നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതും ഇതിനപ്പുറവും നടന്നില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ . നിങ്ങള്‍ ഇനിയും ആ പ്രസവമുറി കണ്ടില്ലെന്നോ . എങ്കില്‍ സമയം കളയാതെ വേഗം പോയി കാന്മീന്‍ . ഈ കഥ കാണുവാനും , എഴുതുവാനും ഞാന്‍ വളരെ വൈകിപ്പോയി എങ്കിലും ഇതെഴുതി കഴിഞ്ഞപ്പോള്‍ എന്താ ഒരാശ്വാസം !


തിങ്കളാഴ്‌ച

പ്രണയമണി തൂവല്‍ പൊഴിയും ബൂലോകം

പ്രണയത്തിന്റെ നനുത്ത തൂവല്‍ സ്പര്‍ശം ഏതൊരാളെയും കവിയാക്കി തീര്‍ക്കും എന്നാണ് വിവരമുള്ളവര്‍ പറഞ്ഞ് വെച്ചിരിക്കുന്നത് . പ്രണയിക്കുക പ്രണയിക്കപ്പെടുക എന്നത് ഏതൊരാളിനെയും കടമയും അവകാശവുമാണ് .പ്രകൃതിയിലെ വസ്തുക്കള്‍ തന്നെ ദിനവും പരസ്പരം പ്രണയിക്കുകയാണ് എന്ന് തോന്നും .പ്രകൃതിയിലെ ഘടനയും അങ്ങനെ തന്നെ . അതുകൊണ്ടാകും കവികള്‍ അവരുടെ മുഖ്യ വിഷയമായി പ്രണയത്തെ തിരഞ്ഞെടുത്തിരിക്കുന്നത് . മറ്റൊന്നും ഇത്രമേല്‍ എഴുതി ഫലിപ്പിക്കുവാന്‍ ഉള്ള കഴിവുകേട് കൊണ്ടാണ് എന്നൊന്നും ആരും പറയില്ല . എത്ര എഴുതിയാലും തീരാത്ത ഉറവയാണ് പ്രണയം .
ചില ഭ്രാന്തന്‍ കവികള്‍ ( ? ) തിരിച്ച് തെറി വിളിക്കാത്ത മരങ്ങളെ പ്രണയിക്കുന്നു . ചിലര്‍ പ്രകൃതിയെ പ്രണയിച്ചു വാഴ്ത്തിപ്പാടുന്നു . മറ്റ് ചിലര്‍ മരിച്ചു പോയവരെയും ,നഗരത്തെയും പ്രണയിക്കുന്നു . ബൂലോകത്തില്‍ അങ്ങനെ വിവിധ തലങ്ങളില്‍ കൂടി പ്രണയ പരീക്ഷകള്‍ നടക്കുകയാണ് . ചിലര്‍ക്ക് പ്രണയിച്ചു പ്രണയിച്ചു പനി പിടിച്ചു. പ്രണയത്തിന്റെ വിവിധ തലങ്ങളില്‍ കൂടി സഞ്ചരിക്കുവാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല .

പ്രണയത്തിന് ചീഞ്ഞ തൊണ്ടിന്റെ ദുര്‍ഗന്ധം എന്ന് പറഞ്ഞവനെ കടലാമണക്കും പത്തലുകൊണ്ട് അടിക്കണം . പരിപാവനമായ പ്രണയത്തില്‍ മണ്ണ് വാരിയിട്ടവന്‍. ഒരു കാലത്തും പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് അവന്‍ ചെയ്തത് . പ്രണയം നല്ലതാണ് , പക്ഷേ വാര്‍ദ്ധക്യത്തിലെ പ്രണയം കുട്ടികളില്‍ മീസില്‍സ് വരുന്നത് പോലെയാണ് എന്നും മറ്റൊരാള്‍ പറഞ്ഞിട്ടുണ്ട് .

പുതു കവിതകളിലോ കവികളിലോ കാര്യമായ കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്‍ ആരോപിക്കുന്നത് . മാറ്റങ്ങളും കാലോച്ചകളും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രശസ്ത നിരൂപകന്റെ പരിദേവനം . പുതുകവികളുടെ മേല്‍ മണ്ണ് ഇളക്കി ഫാക്ടം ഫോസ് 20- 20- 0-15 , എല്ല് പൊടി , ചാണക പൊടി എന്നിവ സമാസമം മിശ്രിതമാക്കി കൊടുത്താല്‍ കൂടുതല്‍ വിള ലഭിക്കുവാന്‍ ഇടയുണ്ട് . മൂത്ത് നരച്ചു കായഫലം ഇല്ലാത്ത പഴയ കവികളെ മൂടോടെ വെട്ടി മാറ്റി തീയിലിട്ടാല്‍ മറ്റുള്ള പുതിയ കവികളുടെ വളര്‍ച്ചക്ക് സഹായകരമാകും .

പ്രണയം എന്ന വിഷയത്തില്‍ എന്‍റെ ശ്രദ്ധയില്‍ പെട്ട പ്രശസ്തരായ രണ്ട് കവികളുടെ കവിതകളാണ് ഇന്ന് നിങ്ങളുടെ മുന്നില്‍ വെയ്ക്കുന്നത് .ബൂലോകത്ത് തന്റേതായ വ്യക്തിത്വങ്ങള് തെളിയിയിച്ച രണ്ട് മഹാശക്തികള്‍. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവരെ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ സാധിച്ചത് ഒരു മഹാ ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു .ഒന്ന് മലയാളകവിതയുടെ തലതൊട്ടപ്പന്‍ ശ്രീ .സുനില്‍ പണിക്കര്‍ . മറ്റൊന്ന് ബൂലോക കവിതയുടെ നാഡീ സ്പന്ദനവും ഈ-പത്രത്തില്‍ വനിതാ വേദി കൈകാര്യം ചെയ്യുന്ന ശ്രീമതി . ദേവസേന എന്നിവരാണ് നമ്മോടൊപ്പം ഉള്ളത് .രണ്ട് പേരെയും ഇതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ട് എന്നെനിക്ക് തോന്നുന്നില്ല .

ഉറങ്ങാതിരിക്കുക നഗരമേ നീയെനിക്കുക്കൂട്ടായ്‌
നമ്മളന്യോന്യമീവിധം നെഞ്ചോടുചേരുക,

നിന്നിലേയ്ക്കെന്നെ നീ നിത്യമുള്ളിൽക്കൊരുക്കുക...

 നഗരത്തെ പ്രണയിക്കുന്ന സുനില്‍ പണിക്കരുടെ ഹസാർവില്ലയിലെ രാത്രികൾ..എന്ന കവിതയിലെ മുകളിലെ വരികള്‍ മാത്രം മതി കവിതയുടെ തീവ്രത അളക്കുവാന്‍ . ഷാര്‍ജയിലെ ഹസാര്‍ വില്ലയില്‍ ഇരുന്ന് രാത്രി മുഴുവന്‍ ആനന്ദിക്കുന്ന കവി . രാത്രിയെ കവി പ്രണയിക്കുകയാണ് . അതി തീവ്രമായിട്ടുള്ള പ്രണയം . അതില്‍ പ്രണയത്തിന്റെ മൂര്‍ധന്യ ഭാവത്തിലാണ് നഗരത്തിലെ രാത്രിയെ " കള്ളി " എന്ന് വിളിക്കുന്നത്‌ . ഷാര്‍ജയിലെ ഹസാര്‍ വില്ലയെ പറ്റി ഞാന്‍ വിശദമാക്കുവാന്‍ ആഗ്രഹിക്കുന്നില്ല . ബംഗാളികളും ,പട്ടാണികളും ,പഞ്ചാബികളും മലബാറികളും തിങ്ങി നിറഞ്ഞ ഹസാര്‍ വില്ലയില്‍ രാത്രികാലം എന്താണ് കവി ചെയ്യുന്നത് എന്ന് പറയുവാന്‍ വിസ്താര ഭയത്താല്‍ ഞാന്‍ മടിക്കുന്നു .

ദേവസേനയുടെ മരണാനന്തരം എന്ന കവിത ഒരു പടി കൂടി മുന്നിലാണ് .പട്ട ചാരായമടിച്ച് വട്ടമെത്തുന്നതിന് മുന്‍പേ ചത്തുപോയ ആരെയോ സ്വപനത്തില്‍ കണ്ടുകൊണ്ട്‌ മതിവരാത്ത രതിയെ ഓര്‍ത്ത്‌ പാടുന്ന ഒരു പ്രണയിനിയെയാണ് ആ കവിതയില്‍ കാണാന്‍ കഴിയുന്നത്‌ .. പള്ളിപ്പറമ്പിലും അടുത്തടുത്ത് കിടക്കണം എന്ന ഒരു സാധാ വീട്ടമ്മയുടെ സ്വരം . ആ സ്വപ്നത്തിനും കള്ളിന്റെ മധുരിമയോ പട്ടയുടെ നാറ്റമോ എന്തെല്ലാമോ കാണാന്‍ കഴിയുന്നുണ്ട് . ഇവിടെ നമ്മള്‍ ഉയിര്‍പ്പ് എന്ന കഥ ഓര്‍ക്കുന്നത് നന്നാകും എന്നാണ് എന്‍റെ അഭിപ്രായം .ഈ കവിതയെ കുറിച്ചും കൂടുതലായി ഒരു വിശദീകരണം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .

അങ്ങനെ ബൂലോകത്തില്‍ ആകെ പ്രണയ മഴകള്‍ തൂകി പരിലസിച്ചു നില്‍ക്കുകയാണ് പ്രശസ്തരായ കവികള്‍ .മറ്റ് ചില കവികള്‍ക്ക് ഭൂഗുരുത്വം മുലഗുരുത്വമായും തോന്നുന്നുണ്ട് . വേറെ ചില കവികള്‍ക്ക് പൂച്ച , പട്ടി എന്നീ വളര്‍ത്തു മൃഗങ്ങളോടാണ് ഈ ആഴ്ച പ്രണയം തോന്നുന്നത് .ആണെഴുത്തായാലും പെണ്ണെഴുത്തായാലും ഒരു കുറ്റിയില്‍ കെട്ടിയിട്ട ക്ടാവിനെ പോലെ വെറുതെ വട്ടം കറങ്ങുകയല്ലാതെ ശക്തമായ പ്രമേയങ്ങളോ കവിതകളോ കണ്ടില്ല എന്ന് വേണം പറയുവാന്‍ .

 മറ്റൊരു നിരൂപണവുമായി ഞാന്‍ ഉടനെ എത്തും .അതുവരെ ഗുഡ് ബൈ .


ജയഹോ

ഞായറാഴ്‌ച

സ്വപ്നയാത്ര

Daddy look ! look !!
look at the clouds . Its cool.

ഇട റോഡില്‍ നിന്നും തിരക്കേറിയ ഫ്രീ വേയിലേക്ക് കാറ് പ്രവേശിച്ചപ്പോള്‍ പുറകിലെ സീറ്റില്‍ നിന്നും മകള്‍ വിളിച്ചു പറഞ്ഞു. സാധാരണ റോഡുകളില്‍ നിന്നും ഉയരത്തിലാണ് ഫ്രീ വേകള് സ്ഥിതി ചെയ്യുന്നത് . അവിടെ ട്രാഫിക് ലൈറ്റ്കളോ മുട്ടിന് മുട്ടിന് ട്രാഫിക് പോലീസ്കാരോ കാണില്ല . ഒരേ ദിശയിലേക്കു നീളുന്ന ആറും ഏഴും പാതകള്‍ . വാഹനങ്ങള്‍ക്ക് മാക്സിമം 75 മൈല്‍ സ്പീഡ് ആണെങ്കിലും മിക്കവാറും ‍ എല്ലാവരും 80 മൈല്‍ സ്പീഡിനു മുകളിലാണ് പാച്ചില്‍ .അതിനിടയില്‍ ‍ കണ്ണൊന്നു തെറ്റിയാല്‍ ‍!

വേണ്ട . ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കണ്ട . സമയം സന്ധ്യയാകാന്‍ പോകുന്നു . പുറകില്‍ മക്കള്‍ രണ്ടുപേരും ഒരേ പോലെ വാശി പിടിക്കാന്‍ തുടങ്ങി . സാധാരണ വണ്ടിയില്‍ കയറിയാല്‍ രണ്ട് പേരും ഉറക്കം തുടങ്ങും . ഇന്നെന്താണാവോ പ്രത്യേകത ? ഇനിയും എന്തെങ്കിലും മേഘങ്ങളേ പറ്റി പറഞ്ഞാലേ അവര്‍ അടങ്ങു . ആകാശം ചുട്ടു പഴുത്ത ഒരു ലോഹത്തണ്ട് പോലെ കിടക്കുന്നു . ഇടയ്ക്കിടെ നീലമേഘങ്ങളും. ആകാശത്തെ കൊല്ലപ്പണിക്കാരന്‍ തന്റെ മൂശയില്‍ പുതിയ പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുകയാവും .
 
 മേഘങ്ങള്‍ ആകാശത്തെ മാലാഖമാരാണ്  എന്നാണ് മോള്‍ പറയുന്നത് .മകനും പറയുവാനുണ്ട് പല കാര്യങ്ങളും . അവരുടെ എല്ലാ കാര്യങ്ങളും പലപ്പോഴും സമ്മതിക്കുകയേ തരമുള്ളൂ . മകന്‍ കുറെ കൂടി മുതിര്‍ന്ന് ശാസ്ത്രീയമായ രീതിയിലാണ് ഓരോന്നിനെയും വിലയിരുത്തുന്നത് .
സമയം സന്ധ്യയായി തുടങ്ങി .ഇനിയും ഏകദേശം 60 മൈല്‍ കൂടി പോകണം . സാധാരണ ഇങ്ങനെ മക്കള്‍ മാത്രമായി ഒരു ദൂരയാത്ര , അതും തിരക്ക് പിടിച്ച ഈ ഫ്രീ വേയില്‍ കൂടി ചെയ്യാന്‍ ധൈര്യം കിട്ടാറില്ല . ഭാര്യ അടുത്തുണ്ടെങ്കില്‍ അതൊരു ധൈര്യമാണ് . അവള്‍ ഇതുവരെയും ജോലിയില്‍ നിന്നും ഇറങ്ങിയിട്ടില്ല . എല്ലാവര്‍ക്കുംതിരക്കാണ് .

മുന്നിലെവിടെയോ ഒരപകടം സംഭവിച്ചത് പോലെ തോന്നുന്നു . മൂന്ന് നാല് പോലീസ് വണ്ടികള്‍ വശങ്ങളില്‍ കൂടി പായുന്നത് കണ്ടു .മക്കള്‍ ഉറക്കമായി എന്ന് തോന്നുന്നു . ഒരു പഴയ ഹിന്ദി ഗസലിന്റെ സി . ഡി എടുത്തിട്ടു . ആരോടും സംസാരിക്കാതെ ,വണ്ടി ഓടിച്ചാല്‍ ചിലപ്പോള്‍ ഉറങ്ങിപ്പോയാലോ .
ഇന്നലെ രാത്രിയിലും ശരിയ്ക്കുറങ്ങിട്ടില്ല .

പലപ്പോഴും ഓരോരോ പ്രശ്നങ്ങളില്‍ മനസ് വല്ലാതെ പതറിപ്പോകുന്നു . നാട്ടിലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമങ്ങള്‍ . അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ . നോക്കുവാനും അന്വഷിക്കുവാനും ആരുമില്ല .വേലക്കാരിയുന്ടെങ്കിലും സമയത്തിന് അന്വഷിക്കുമോ ശുശ്രൂഷിക്കുമോ എന്നെന്നും ഒരു നിശ്ചയവുമില്ല . നാട്ടില്‍ പോകുന്ന ഒരു സുഹൃത്തിന്റെ അടുക്കല്‍ കുറെ സാധനങ്ങള്‍ കൊടുത്തുവിടാനാണ് രാത്രിയിലെ ഈ യാത്ര .പല തവണ അമേരിക്കയിലേക്ക് അമ്മയെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും അമ്മ സമ്മതിക്കുന്നില്ല . അപ്പനെ അടക്കിയടത്ത് തന്നെ അമ്മയെയും അടക്കണമത്രേ, മാത്രമല്ല അമ്മക്ക് 20 മണിക്കൂര്‍ ഫ്ലൈറ്റില് ഇരിക്കാന്‍ ഭയം .അങ്ങനെ ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ .ഓര്‍ക്കുമ്പോള്‍ സങ്കടവും വിഷമവും വരുന്നുണ്ട് .‍
 
ഡാഷ് ബോര്‍ഡില്‍ നിന്നും ഉസ്താദ് അംജത് അലിഖാന്റെ ഗസല്‍ ഉയര്‍ന്നു തുടങ്ങി .
മനസും പിന്നോട്ട് പിന്നോട്ട് ഒരു സിനിമയിലെ രംഗങ്ങള്‍ പോലെ പായുകയാണ്.
 കടന്ന് വന്ന വഴികള്‍ എല്ലാം മുന്നില്‍ തെളിയുന്നു .
ആടിയതും അഴിച്ചു വെച്ചതുമായ വേഷങ്ങളും ഭാവങ്ങളും പകര്‍ച്ചകളും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
വെള്ളക്കാ വണ്ടിയും വള്ളി നിക്കറും ഇട്ട് നടന്ന ഞാന്‍ ഇന്ന് .
ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ തമാശകള്‍ തോന്നും .
 
********************************************************************
 
ഓരോന്നെല്ലാം ചിന്തിച്ചുകൊണ്ട്‌ എത്ര നേരം വണ്ടിയോടിച്ചു എന്നറിയില്ല .
വീട് എത്താറായിട്ടും ഇതുവരെയും പിറകില്‍ നിന്നും മക്കളുടെ അനക്കമൊന്നും കേള്‍ക്കാനില്ലല്ലോ . ഇനി വീട്ടിലെത്തിയാലെ ഉണരൂ എന്നതാകും .

പെട്ടന്ന് മുന്നില്‍ നിന്നും ഡാഡി എന്ന് വിളിച്ചു കൊണ്ട് ഒരു യുവാവ് കൂടെ ഭാര്യയും മകളും . അവര്‍ നന്നായി കരഞ്ഞു തളര്‍ന്നിട്ടുണ്ട് എന്ന് കണ്ണുകള്‍ കണ്ടാല്‍ അറിയാം . മുഖം കണ്ടിട്ട് എന്‍റെ മക്കളെ പോലെ തന്നെ . അപ്പോള്‍ പുറകില്‍ ?

അയാള്‍ തിരിഞ്ഞ് നോക്കി . വണ്ടി ഒരു സഡന്‍ ബ്രെക്കോട് കൂടി നിന്നു .എവിടെയാണ് വണ്ടി നിര്‍ത്തിയത് . കാറിപ്പോള്‍ നില്‍ക്കുന്നത് ഫ്രീവേയില്‍ അല്ല .വണ്ടി നിര്‍ത്തിയതിന്റെ മുന്നിലെ ബോര്‍ഡ്‌ വായിച്ചു " നിക്സണ്‍ ഫ്യൂണറല്‍ ഹോം ".കണ്ണുകളില്‍ ഇരുട്ട്   പരക്കുന്നത് പോലെ തോന്നി .

ബുധനാഴ്‌ച

ആറാമിന്ദ്രിയം

പ്രണയത്തിന് മുല്ലപ്പൂവിന്റെ ഗന്ധം
എന്ന് പറഞ്ഞവന്റെ മൂക്ക് ചെത്തണം
ഒരു സെന്‍സുമില്ലാത്ത  പഹയന്‍ !!

ആര്‍ത്തിരച്ചു വരുന്ന കടല്‍ത്തിരകളുടെ ആവേശം ?!
കടലിന്റെ ശാന്തത ?
നറു നിലാവിന്റെ വെണ്മ ?

ഛേ  അതൊന്നുമായിരിക്കില്ല പ്രണയം !!

കവിതയില്‍ കണക്ക് കൂട്ടാന്‍ പാടുണ്ടോ എന്നറിയില്ല
കവിതകളില്‍ ആദ്യം കണക്ക് പഠിച്ചത് ആരായിരിക്കും ?

പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്‌താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .

ഉറപ്പ് .

അല്ലെങ്കില്‍ നീ കൂട്ടി നോക്ക് !

തേങ്ങാ പൊതിച്ച്‌ വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം .
കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന് .
തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!

അല്ലെങ്കില്‍ ആമത്തോട് പോലെയാകണം പ്രണയം .
ജീവിതമെന്ന രക്ഷാകവചവും ചുമന്ന്,
ഉള്ളിലേക്ക് സ്വയം വലിഞ്ഞ് , സ്വയം മറന്ന്
വലിച്ചു വലിച്ചു നീങ്ങുന്ന കുറെ ആമജീവിതങ്ങള്‍ !

തിങ്കളാഴ്‌ച

ഉയിര്‍പ്പ്

അതികാലത്ത് തന്നെ മറിയം കുളിമുറിയിലേക്ക് നടന്നു . രാത്രിയിലെ അഴുക്ക്, ശരീരത്തെ ആകെ വീര്‍പ്പുമുട്ടിക്കുന്നത് പോലെ . രാത്രി കൊഴിഞ്ഞു തീരുവോളം മുറിക്കുള്ളില്‍ ബഹളമായിരുന്നു . വൃദ്ധനാണെങ്കിലും വലിയ പിതാവിന്റെ ഉശിര് ഇപ്പോഴും തീര്‍ന്നിട്ടില്ല . എന്തൊരു ആവേശമായിരുന്നു .ചെവിയിലിപ്പോഴും കിതപ്പിന്റെ മുഴക്കം . തനിക്കൊന്നും ഓര്‍മ്മ കിട്ടുന്നില്ല .വീഞ്ഞിന്റെ ലഹരിയില്‍ കുതിര്‍ന്ന വാക്കുകള്‍ അവിടെയും ഇവിടെയും ഇപ്പോഴും ചിതറി തെറിക്കുന്നത്‌ പോലെ . എവിടെയോ എന്തെല്ലാമൊക്കെയോ വീണു പൊട്ടുന്നു .അകത്തെ മുറിയില്‍ നിന്നും ഇപ്പോഴും വലിയ പിതാവിന്റെ കൂര്‍ക്കം വലിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് . ഒടുവില്‍ വന്ദ്യ
പിതാവ് അവശനായി ഒരു വാടിയ പൂമൊട്ട് പോലെ തന്റെ നെഞ്ചില്‍ !!!

ഓര്‍ക്കുമ്പോള്‍ തന്നെ ഒരു മനം പുരട്ടല്‍ പോലെ .

ഛേ . എല്ലാ പുരുഷന്മാരും ഇങ്ങനെയാണോ ?

മറിയം കുളിമുറിയിലെ ഷവര്‍ ഓണ്‍ ചെയ്തു . ഷവറില്‍ നിന്നും വീഴുന്ന ജലധാരയില്‍ നിന്നും ഒരു സ്നാനം കൂടി .തലമുടിയില്‍ വീഴുന്ന വെള്ളം മലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഒരു കുഞ്ഞരുവി പോലെ നിമ്നോന്നതകളില്‍ തട്ടി ഉടഞ്ഞ് പൊട്ടിച്ചിരിക്കുന്നു . വെള്ളത്തുള്ളികള്‍ തന്റെ ഈ ശരീരം കണ്ടിട്ടാകുമോ ഇങ്ങനെ നാണം കൊണ്ട് ചിരിക്കുന്നത് ?

കുളിമുറിയിലെ കണ്ണാടിയില്‍ മറിയം തന്റെ നഗനരൂപത്തെ ഒന്നുകൂടി കണ്കുളിര്‍ക്കെ കണ്ട് ഒന്നുറക്കെ പുഞ്ചിരിച്ചു . പ്രായമേറെയായിട്ടും കാര്യമായ ഉടവുകള്‍ ഒന്നും തന്നെ ശരീരത്ത് ഇല്ല എന്ന് തന്നെ പറയാം. കണ്‍ പീലിത്തടങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കറുപ്പ് നിറം ഇപ്പോള്‍ കാണാനില്ല . രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കരഞ്ഞു വിളിച്ച കണ്ണുകളിലെ ചുവപ്പ് നിറം മാറിയിരിക്കുന്നു . മുഖത്താകമാനം മുന്‍പ് കണ്ടിട്ടില്ലാത്തതു പോലെ ഒരു ശോഭ വന്നിരിക്കുന്നു .

എന്താണ് തനിക്ക് പെട്ടന്നിങ്ങനെ ഒരു മാറ്റം ?

പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്നപോലെ കുളി മതിയാക്കി മറിയം പുറത്തിറങ്ങി .

തിരുവെഴുത്തുകള്‍ പ്രകാരം ഇന്നാണ് മൂന്നാം ദിവസം !!.

ഈ രാത്രി തനിക്കിനി ഉറങ്ങാന്‍ കഴിയില്ല എന്ന സത്യം ഒരു വെളിപാട് പോലെയാണ് മറിയയുടെ മനസിലേക്ക് കടന്ന് വന്നത് . മറിയ അലമാരിയില്‍ മണവാളനെ എതിരേല്‍ക്കുവാനായി കരുതി വെച്ചിരുന്ന വിശിഷ്ട സാരി പുറത്തെടുത്തു . വിശിഷ്ട വസ്ത്രത്തിലും കാര്യമായ ചുളിവുകള്‍ സംഭവിച്ചിട്ടില്ല . നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നും ഭംഗിയായി സാരിയുടുത്തു .ദേഹമാസകലം സുഗന്ധ ദ്രവ്യങ്ങള്‍ പൂശി . ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി തന്റെ ഭംഗി ഉറപ്പ് വരുത്തിയതിന് ശേഷം വീടിന് പുറത്തേക്ക് നടന്നു .

വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കോളിസ് കാര്‍ ഓണാക്കി .ആദ്യമായാണ്‌ ഡ്രൈവര്‍ ഇല്ലാതെ മറിയം വീടിന് പുറത്തേക്ക് വണ്ടി ഇറക്കുന്നത്‌ . ഇത്ര അതിരാവിലെ ഡ്രൈവര്‍ മത്തായി വരില്ല .അയാള്‍ ഔട്ട്‌ ഹൗസില്‍ നല്ല ഉറക്കത്തിലാണ് . വീടിനുള്ളിലെ കൂര്‍ക്കം വലി കൂടുതല്‍ ഉച്ചസ്ഥായിലായി എന്ന് തോന്നുന്നു .

പുറത്താകമാനം മൂടല്‍ മഞ്ഞ് മൂടിയിരിക്കുന്നു . രാത്രിയില്‍ അവിടെയും ഇവിടെയും നരിച്ചീറുകള്‍ ശബ്ദമുണ്ടാക്കി പറന്ന് പോയി . ആകാശത്തെങ്ങും ഒറ്റ നക്ഷത്രങ്ങള്‍ പോലുമില്ല .മഴ വരാന്‍ വേണ്ടിയാകണം അങ്ങുമിങ്ങും പോക്കാച്ചി തവളകള്‍ കരയുന്നു .
മഴയും മഞ്ഞും ഒരുപോലെയോ ?
അതിശയമായിരിക്കുന്നു .
മറിയം വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി മഞ്ഞില്‍ കൂടി പള്ളി പറമ്പിനെ ലക്ഷ്യമാക്കി ഓടിച്ചു പോയി .
പള്ളിയുടെ വലിയ ഗേറ്റ് തുറന്നിട്ടിരിക്കുന്നു . ഈ രാത്രിയിലും അച്ഛന്റെ മുറിക്കുള്ളില്‍ വെളിച്ചം കാണുന്നുണ്ട് .എങ്കിലും അച്ഛന്‍ പള്ളിയുടെ ഗേറ്റ് അടക്കാതെ , ചിലപ്പോള്‍ തന്നെ ഈ രാത്രി അച്ഛന്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ ?
 പള്ളി മുറ്റത്ത് വണ്ടി നിര്‍ത്തി , മറിയം മൂടല്‍ മഞ്ഞില്‍ കൂടി ശവക്കോട്ടയിലേക്ക്‌ നടന്നു .
പള്ളി മച്ചില്‍ നിന്നും മൂങ്ങയുടെ ചിറകടികളും പ്രാവിന്റെ കുറുകലും ഉയര്‍ന്നു കേള്‍ക്കുന്നു .കടവാവലുകള്‍ തലക്കു മീതെ കൂടി ഒന്ന് പറന്ന് പോയപ്പോള്‍ ഉള്ളൊന്നു കാളി . എവിടെ നിന്നോ നായ്ക്കളുടെ ഓരിയിടല്‍ .മണ്ണിളകിയതാകണം ശവങ്ങളുടെ മുകളില്‍ കൂടി നടന്നപ്പോള്‍ ഒരു കാല് ലേശം മണ്ണില്‍ ചെറുതായി താഴേക്ക് പോയി . ധൈര്യം കൈ വിടാതെ മറിയ മുന്നോട്ടു നടന്നു .

പുതിയതായി വെട്ടിയ കല്ലറക്ക് മുന്നില്‍ മറിയം നിന്നു . കല്ലറയുടെ മുകളില്‍ വെച്ച റീത്തുകളിലെ പൂക്കളില്‍ നിന്നാകണം , എവിടെ നിന്നോ മുല്ലപ്പൂവിന്റെ മണം .തന്റെ മണവാളന്‍ ഈ കല്ലറയില്‍ ഉറങ്ങുന്നു . മൂന്നാം ദിവസം കിഴക്ക് വെള്ള കീറുവാന്‍ ഇനി നാഴികകള്‍ മാത്രം .കല്ലറയില്‍ നിന്നും കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഇതുവരെയും ഇല്ല . കല്ലറയിലെ കല്ല് ഏത് നിമിക്ഷവും മാറ്റപ്പെടാം . എല്ലാ തേജസോടും കൂടി തന്റെ മണവാളന്‍ ഉടനെ എത്താം . വലിയ പ്രതീക്ഷയോട് കൂടി മറിയം കാത്ത് നിന്നു . നാഴികകള് പലത് കൊഴിഞ്ഞു .
 
സ്ത്രീയെ നീ ആരെ അന്വഷിക്കുന്നു ?
എന്നൊരു ശബ്ദത്തിനായി മറിയം കാതോര്‍ത്ത് നിന്നു .
 
അവസാനം സഹികെട്ട് മറിയയുടെ പൂന്തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത ഒരു ചുവന്ന റോസാ പൂവ് കല്ലറക്ക് മുകളില്‍ വെച്ച്‌ മറിയം തിരിച്ചു നടന്നു .‍

വെള്ളിയാഴ്‌ച

ഹമ്പടി ഡംഭടി - ഒരു വിവാദം

പുതുവര്‍ഷത്തില്‍ കാര്യമായ കവിതാ പഠനം ഞാന്‍ നടത്തിയിട്ടില്ല എന്ന ബോധം അല്ലെങ്കില്‍ വെളിച്ചം അതുമല്ലെങ്കില്‍ പ്രകാശം ,ഒരു സൂര്യഗ്രഹണം പോലെയാണ് എന്നിലേക്ക്‌ പതിച്ചത് .ഗ്രഹണി പിടിച്ച സമയത്ത് പാമ്പും മണ്ണിരയാകും എന്ന് നിങ്ങള്‍ക്കറിയാം . എന്നാല്‍ ആ കേട്‌ ഇന്നുകൊണ്ട് തീര്‍ക്കണം എന്ന് കരുതിയാണ് കേരള യൂണിവേര്സിറ്റി പുതുവര്‍ഷ എം എ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉള്‍പ്പെടുത്തുവാന്‍ വിദൂര സാധ്യതകളുള്ള ഹുംപ്റ്റി  ടുംപ്റ്റി എന്ന നേര്സറി ഗാനം പഠിക്കാം എന്നും , അതില്‍ അടങ്ങിയിരിക്കുന്ന കാവ്യ ഭാവനകളെ തൊട്ടുണര്‍ത്തി നിങ്ങളുടെ ദ്രവികരിച്ചു പോയ ബുദ്ധിയെ ഉണര്‍ത്താം എന്നും കരുതുന്നത് .






ഇംഗ്ലീഷ് സംസാരിക്കുവാന്‍ തുടങ്ങുന്ന ഏത് മല്ലുസിനും അറിയാവുന്ന ഒരു പാട്ടാകണം മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് നേര്സരി ഗാനം .പിന്നെയും എന്തിന് എം .എ ഇംഗ്ലീഷ്കാര്‍ പഠിക്കുന്നതിനു വേണ്ടി ഈ ഗാനം ഉള്‍പ്പെടുത്തുന്നു എന്ന് നിങ്ങളില്‍ പലരും മൂക്കത്ത് വിരല്‍ വെയ്ക്കുമെന്നറിയാം. കേരളത്തില്‍ എം എ ഇംഗ്ലീഷ് പഠിക്കുന്ന ഒരാള്‍ക്ക്‌ മറ്റ് സ്ഥലങ്ങളില്‍ നേര്‍സറിയില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പോലും പരിജ്ജാനം ഇല്ലാത്തതുകൊണ്ടാവുമോ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ എത്തിച്ചേരുന്നത് എന്ന ചോദ്യത്തിനും തീരെ പ്രസകതിയില്ല . അവയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചു തുടങ്ങുന്നത് . സംസാരിച്ചു തുടങ്ങുന്നതിനും മുന്‍പേ തോക്കില്‍ കയറി ഉണ്ട എടുത്തെറിയരുത് .ഒരു പക്ഷേ ഞാനിതു മുഴുവന്‍ എഴുതി കഴിയുമ്പോള്‍ നിങ്ങള്‍ ചോദിക്കും .

ഹമ്പടി ! ഇത്രയും കാര്യങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ടോ  ? എന്ന് .


പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഭാഗങ്ങളില്‍ ആരോ എവിടെയോ വെച്ചെഴുതിയ ഈ കവിത , ഇപ്പോള്‍ എങ്ങനെ പ്രസക്തമാകുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? മതിലിന്റെ അപ്പുറത്തുകൂടി കൂടി പോയ മുട്ടക്കാരന്‍ കുട്ടപ്പന്‍ ചേട്ടന്റെ മൊട്ടത്തലയിലെ കുട്ടയില്‍ നിന്നും മുട്ട വീണു പൊട്ടി എന്നാണോ കവിതയുടെ അര്‍ഥം ? അല്ലെങ്കില്‍ ബ്ലോഗിലെ മൊട്ടത്തലക്കാരന്‍ നട്ടപിരാന്തനോ, കേരള സാഹിത്യത്തിലെ , രാഷ്ട്രീയത്തിലെ , സക്കറിയാച്ചനോ , ശ് ശ് ണ്ണിത്താനോ മതിലിന്റെ മുകളില്‍ നിന്നും വീണു മൊട്ടത്തല പൊട്ടിയതാണോ കവിതയിലെ കഥ ? അല്ലേ അല്ല .

 വേണമെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെയും വ്യാഖ്യാനിക്കാം എന്ന് മാത്രം . താഴെ നിന്ന സ്കറിയയും ശുണ്ണിയും എന്തിന് മതിലിനു മുകളില്‍ വലിഞ്ഞു കയറി തല്ല് കൊണ്ട് താഴെ വീണ് മൊട്ടപൊട്ടി എന്നും
എന്നാല്‍ ആ വഴിക്ക് ചിന്തിക്കുമ്പോള്‍ , താഴെ വീണ് പൊട്ടിയവരെ പഴയത് പോലെയാക്കുവാന്‍ കേരള രാഷ്ട്രീയത്തിലെ കാലാല്‍ പടകളായ ഡീഫിക്കാര്‍ക്കോ, യൂത്തന്മാര്‍ക്കോ , മുന്‍പേ ഗമിക്കുന്ന കുതിരകളായ മാദ്ധ്യമങ്ങള്‍ക്കോ കഴിയുന്നില്ല എന്നതും വായിച്ചെടുക്കാം .
 
ഇനി കവിതയിലേക്ക് വരാം .പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഏതോ ഒരു സായിപ്പ് ഇന്ത്യ കണ്ടിട്ട് , സായിപ്പിന്റെ നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ വരികളാണ് മുകളില്‍ ഉള്ളത് എന്നാണ് ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് .

ഇനി വരികള്‍ക്കിടയില്‍ കൂടി വായിക്കുന്നത് എങ്ങനെ എന്ന് നോക്കാം .

The petty people , who called themselves as HUM sat on a wall.
the same dump and petty people had a great fall

നോക്കണേ സായിപ്പിന്റെ ബുദ്ധി !!.
സൌഹൃദം കൂട്ടിയും ,ഊട്ടിയും ,ഉറക്കിയും ഉറപ്പിക്കുന്ന നമ്മളെ ( HUM ) ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് തന്നെ പെറ്റി എന്നും , പൊട്ടന്മാര്‍ എന്നും കച്ചടകള്‍ എന്നും വിളിക്കുക മാത്രമല്ല , വാക്കുകള്‍ തമ്മില്‍ തിരിച്ചിട്ടു കൊണ്ട് നമ്മളുടെ കുട്ടികളെ തന്നെ അങ്ങനെ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു . ഒന്നും മനസിലാകാതെ പൊട്ടന്മാരായ നമ്മള്‍  , നമ്മുടെ കുട്ടികളെ അത് പഠിപ്പിക്കുകയും ചെയ്യുന്നു . എന്തൊരു വിരോധാഭാസം .

അതുകൊണ്ടും തീരുന്നില്ല സായിപ്പിന്റെ കളികള്‍ .

ഇന്ത്യയിലെ ആ സമയത്തുള്ള രാജാക്കന്മാരെയും കളിയാക്കുവാന്‍ സായിപ്പ് മടിക്കുന്നില്ല .

ഇന്ത്യയിലെ രാജാക്കന്മാര്‍ക്കോ അവരുടെ സന്നാഹങ്ങല്‍ക്കോ ഇന്ത്യയെ ഒന്നാക്കുവാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ വിള്ളലുകള്‍ അടയ്ക്കുവാന്‍ കഴിയുന്നില്ല എന്നും കവിത സൂചിപ്പിക്കുന്നു .

 ഇന്നും കഥകള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല . ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുന്നതും , വിള്ളലുകള്‍ വിടവുകള്‍ ,പൊട്ടലുകള്‍ അതുപോലെ തന്നെ നില്‍ക്കുകയോ ,കൂടുകയോ ചെയ്യുന്നത് നമുക്ക് കാണാം .

എനിക്ക് പറയുവാന്‍ ഉള്ളത് , രാജ്യത്തെ ജനങ്ങളെയും രാജ്യത്തെയും അപമാനിക്കുന്ന ഈ കവിത ഇന്ത്യയിലെ എല്ലാ പാഠ പുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുകയോ ,അല്ലെങ്കില്‍ മന്ത്രിസഭയില്‍ ഒരു പുതിയ അന്വഷണ കമ്മിഷന്‍ ഇതിനുവേണ്ടി ഉണ്ടാക്കണം എന്നതാണ് . റാകി പറന്ന ചെമ്പരുന്തിനെ നമ്മള്‍ മറന്ന് പോകരുത് .അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ ഇത് പഠിപ്പിക്കാതിരിക്കുകയോ ചെയ്യുക ഇതിന് വേണ്ടി കേരളത്തിലെ ചുറുചുറുക്കുള്ള യുവാക്കള്‍ മുന്നോട്ടു വരണം .

പതിവ് പോലെ കവിത മൊത്തമായിട്ട് താഴെയുണ്ട് .






HUM - PTY  DUMP - TY SAT ON A WALL
HUM - PTY  DUMP - TY HAD A GREAT FALL
ALL THE KING'S HORSES AND ALL
THE KING'S MEN
CANNOT PUT HUMPTY DUMPTY
TOGETHER AGAIN



ചൊവ്വാഴ്ച

സ്ത്രീകളുടെ വയാഗ്ര

പാരീസ്: വിഷാദ രോഗ ചികിത്സയില്‍ പരാജയമെന്നു കണ്ടെത്തിയ മരുന്ന് സ്ത്രീകളില്‍ ലൈംഗികോത്തേജനൗഷധമായി ഉപയോഗിക്കാമെന്നു കണ്ടെത്തി. 'സ്ത്രീകളുടെ വയാഗ്ര' എന്നു വിശേഷിപ്പിക്കാവുന്ന ഔഷധം കണ്ടെത്തിയ കാര്യം ഫ്രാന്‍സിലെ ലിയോണില്‍ നടക്കുന്ന ലൈംഗിക ചികിത്സാ സമ്മേളനത്തില്‍ യു.എസ്. ഗവേഷകരാണ് വെളിപ്പെടുത്തിയത്.

വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ളിബാന്‍സെറിന്‍ എന്ന മരുന്നു വികസിപ്പിച്ചത്. ഈ മരുന്ന് അതിനു പറ്റില്ലെന്ന് പ്രാഥമിക പരീക്ഷണങ്ങളില്‍ത്തന്നെ വ്യക്തമായി. എന്നാല്‍ ഇതിനു പ്രയോജനപ്രദമായൊരു പാര്‍ശ്വഫലമുണ്ടെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളുടെ ലൈംഗിക തൃഷ്‌ന ഉണര്‍ത്താന്‍ അത് സഹായിക്കും.

മൃഗങ്ങളില്‍ ഫലം ചെയ്ത മരുന്ന് പിന്നീട് മനുഷ്യരില്‍ പരീക്ഷിച്ചു. ദിവസം 100 മില്ലിഗ്രാം ഫ്‌ളിബാന്‍സെറിന്‍ കഴിച്ചവരില്‍ വേറൊന്നും ചെയ്യാതെ തന്നെ ലൈംഗിക താത്പര്യം വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവാണ് ലൈംഗിക ജീവിതത്തിനു തടസ്സമാകുന്നതെങ്കില്‍ സ്ത്രീകളില്‍ താത്പര്യക്കുറവാണ് പ്രശ്‌നം. അതു പരിഹരിക്കാന്‍ ഈ മരുന്നുകൊണ്ട് കഴിഞ്ഞേക്കും.


ഹൃദ്രോഗ ചികിത്സയ്ക്കായി വികസിപ്പിച്ചു പരാജയപ്പെട്ട മരുന്നാണ് പിന്നീട് വയാഗ്രയായി മാറിയത്. അതുപോലെ വിഷാദ ചികിത്സയ്ക്കായി തയ്യാറാക്കിയ മരുന്ന് സ്ത്രീ വയാഗ്രയായി വൈകാതെയിറങ്ങുമെന്നാണ് പ്രതീക്ഷ. ശാരീരിക പ്രശ്‌നങ്ങള്‍കൊണ്ട് ദാമ്പത്യത്തില്‍ വരുന്ന താളപ്പിഴകള്‍ പരിഹരിക്കാമെന്നല്ലാതെ മാനസികപ്പൊരുത്തമുണ്ടാക്കാന്‍ മരുന്നുകൊണ്ട് കഴിയില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്‌ച

അതിജീവനം

ഇവിടെ ഇന്നലെ രണ്ടിഞ്ചു കനത്തില്‍ മഞ്ഞ് വീണു .
ഹേ .അത് നമുക്കൊരു പ്രശനമേ അല്ല

മരങ്ങളില്‍ തൂങ്ങിയാടുന്ന ഐസ് തൂണുകള്‍
ഹോ ഇത് നമ്മളെത്ര കണ്ടിരിക്കുന്നു
വേറെ ഒരു വിഷയവുമില്ലേ ?


ഫയര്‍ പ്ലസിന്റെ അരികത്തിരുന്നു
ഞാന്‍ ഈ കവിത കൊറിക്കുകയാണ്
പുറത്ത് നല്ല തണുപ്പ്
അതുകൊണ്ടകത്ത് കടന്നിരിക്കാം എന്ന് തോന്നി .

ഇന്നലെ മഞ്ഞ് വീഴുമ്പോള്‍ വീഴുന്ന മഞ്ഞില്‍ കൂടി
വഴി കാണാതെ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു സുഖം  !
ഹാ ഹ അതിന്റെ അനുഭൂതി
അതനുഭവിച്ചു സുഖിക്കുക തന്നെ വേണം

അതൊരു പ്രത്യേക സുഖം തന്നെ !!!

ഇവിടെ ഈ മഞ്ഞില്‍
കേരളത്തിന്റെ വീറും വാശിയും ഉശിരും ഉരുകി തണുത്ത് ദ്രവമാകുകയാണ്
ഖരം ദ്രവിപ്പിക്കാന്‍ വൈന്‍ ആന്‍ഡ്‌ വിമണ്‍ ധാരാളം

ഹേ. ടേക്ക് ഇറ്റ്‌ ഈസി മാന്‍ !

മഞ്ഞ് വീഴുന്ന നിരത്തില്‍ കൂടി പ്രണയിനിയുടെ കയ്യും പിടിച്ച്

എത്ര യാത്രകള്‍ ഞാന്‍ നടത്തിയിരിക്കുന്നു .

സത്യത്തില്‍ ,യു ആര്‍ സൊ ലക്കി മാന്‍ !

ഇങ്ങനെ മഞ്ഞില്‍ കൂടി നീന്തിയും തുഴഞ്ഞും പോകുക എന്നത് ഒരു രസം തന്നെ ?
അതിജീവനമാണ്‌
വേരുകള്‍ ഉറയ്ക്കാത്ത വൃക്ഷം ഇലകള്‍ കൊഴിഞ്ഞു താഴെ വീഴും .

അതിജീവനത്തിന് വെറുതെ എന്തിന് പശുവിനെ കൊല്ലണം ?
പശു എന്നേ ചത്തു.

so sad you know !
മോരിലെ പുളിയും കെട്ടു

O my Gosh !!
Is it true ?

um
അതിജീവനത്തിന്റെ കഥകള്‍ പറയുവാന്‍
എന്തിന് വീണ്ടും പൈക്കളും മോരും പുളിച്ചതും തെറിച്ചതും വാക്കുകള്‍

എന്‍റെ വോട്കയിലെ അവസാന തുള്ളിയും തീരുകയാണ് .
തണുപ്പകറ്റാന്‍ വോഡ്കയും നല്ലതാണ്

ഹാവ് എ ഗ്രേറ്റ്‌ ഡേ ടോ ഓള്‍ ഓഫ് യു
എന്‍ജോയ് !!!