ബുധനാഴ്‌ച

ഹബിള്‍

ഹബിളിനെക്കുറിച്ച് കവിതയെഴുതാമോന്ന് മകള്‍ .
ഇന്നലെ ത്രീഡിയുടെ അപ്പനായ ഐ മാക്സില്‍
കണ്ടത് പോരേന്ന് ഞാന്‍.
പോരാന്നു വാശിയോടെ മകള്‍ .
അപ്പന്റെ പോയംസില്‍ റൈംസുകള്‍ ഇല്ലന്ന്
എപ്പോഴും പറയുന്ന അവള്‍ ഇപ്പോഴെന്താണ് ഇങ്ങനെ ?

കല്ലിനെയും കവിതയാക്കുന്ന കാപ്പിലാനെ (അവടപ്പനെ )
കളിയാക്കാന്‍ വന്ന ലൂസിഫറെ,
കടക്ക് പുറത്ത് എന്ന് പറയണമെന്നുണ്ട് .
എങ്കിലും ....
മകളല്ലേ ! മുത്തല്ലേ !!

ബബിളുകളായ മനുഷ്യരെ കാണുവാന്‍ കണ്ണില്ലാതെ
അമേരിക്ക ആകാശത്തേക്ക് വിട്ട സ് ( കോ ) പ്പല്ലേ ഹബിള്‍
എന്ന് എഴുതണമെന്നുണ്ട് .
ഞാനവടപ്പനല്ലേ ?
എഴുതുന്നത്‌ കവിതയല്ലേ ?
എഴുതിയതില്‍ കവിത എവിടെ ?

എന്ത് ഞാനെഴുതും എന്ന ചിന്തയില്‍ ഇരിക്കുമ്പോഴാണ്
ത്രീഡിയില്‍ ‍ പോണ്‍ കണ്ടാല്‍ പ്രെഗ്നന്റ് ആകുമോ ?
എന്ന ചോദ്യവുമായി ദരിദ്രവാസിയല്ലാത്ത അയല്‍വാസി
മദാമ്മ മാര്‍ഗ്രറ്റിന്റെ ആഗമനം .
പത്രത്തില്‍ അവള്‍ ഇന്നലെ വായിച്ചത്രേ !!

ശല്യങ്ങള്‍ !!

മാറ് മദാമ്മേ ഗഹനമായി കവിത എഴുതുമ്പോഴോ
നിന്‍റെ വരവെന്ന് ചോദിക്കണം എന്നുണ്ട് .
എങ്കിലും അയല്‍വാസിയല്ലേ ,
ഒരാവശ്യം വരുമ്പോള്‍ ,
ഹണീന്ന് വിളിച്ച് വരുമല്ലോ എന്ന ആശ്വാസവും ഉണ്ട് .

ആരും ഇല്ലാത്ത നേരം വന്നാല്‍ ,
പ്രേഗ്നെന്റ്റ് ആകുന്ന മാര്‍ഗം കാണിച്ചു തരാമെന്ന് പറയണമെന്നുണ്ട് .

പക്ഷേ !
മകള്‍ അടുത്തില്ലേ ?
മകള്‍ക്ക് കവിത എഴുതുകയല്ലേ ?

ഹബിളിനെ കുറിച്ച്
എനിക്ക് പോയം എഴുതാന്‍ അറിയില്ല
ഡാഡി യൂ ലൂസ് !!
ഒരു ചിരിയോടെ അവള്‍ .
പോടീ .........തോറ്റത് നിന്റപ്പന്‍ !

ചൊവ്വാഴ്ച

ഞാനൊരു കവിയായിരുന്നെങ്കില്‍ !!

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ഒരിക്കലും പൂക്കാത്ത വേനല്‍ക്കാല പൂക്കളെ
മധുരതരങ്ങളായ വരികളാല്‍ വര്‍ണ്ണിക്കുമായിരുന്നു .
മുളം തണ്ടുകള്‍ ഉതിര്‍ക്കുന്ന സുവര്‍ണ്ണ ഗാനങ്ങളും
മഴത്തുള്ളി മഞ്ഞ് കണമായി തീരുന്നതും
നിങ്ങള്‍ക്ക് പറഞ്ഞ് തരുമായിരുന്നു .

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
പ്രഭാതങ്ങളില്‍ പ്രാവുകളുടെ കുറുകലിനേക്കാള്‍
ഏറ്റവും ദുഃഖഭരിതങ്ങളായ വരികള്‍ കുറിക്കുമായിരുന്നു .
രാത്രികളിലെ ദുഃഖം നിറഞ്ഞ മനസുകളില്‍
തൂമഞ്ഞിന്റെ മധുരം നിറക്കുമായിരുന്നു.
തെറ്റുകള്‍ നിറഞ്ഞ പ്രണയത്തിന്റെ പ്രയാണത്തിലെ
തെറ്റുകള്‍ എല്ലാം ശരിയാക്കുമായിരുന്നു .

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
മധുവൂറും കിനാവുകളെക്കാള്‍
മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചു തരുമായിരുന്നു .

ഞാനൊരു കവിയായിരുന്നെങ്കില്‍ ,
ലോകം എത്ര നന്നാകുമായിരുന്നു !!

വെള്ളിയാഴ്‌ച

മിനോ


മിനോകളെ ഞാന്‍ സ്നേഹിക്കുന്നത്
കൊല്ലാനുമല്ല വളര്‍ത്താനുമല്ല എന്ന് നിനക്കറിയാം
ചത്ത മിനോകളെ വലിയ മീനുകള്‍
കൊത്താറില്ല എന്നും നിനക്കറിയാം

നീ ചാവാതിരിക്കുവാന്‍ വേണ്ടിയാണ്
വെള്ളത്തില്‍ കെട്ടിയിറക്കിയതും ,
നീ കിടക്കുന്ന
വെള്ളത്തില്‍ ജീവവായു കടത്തിയതും .
എന്നിട്ടും നിന്‍റെ
ഇടക്കിടെയുള്ള പരിഭവങ്ങള്‍ ,ഇളക്കങ്ങള്‍
എന്നില്‍ വല്ലാതെ വേദനയുണ്ടാക്കുന്നു
ചിലപ്പോള്‍ ചത്തത് പോലെ
വെള്ളത്തിലെ നിന്‍റെ കിടപ്പും സങ്കടം തന്നെ

ചൂണ്ടയില്‍ കൊരുക്കുമ്പോള്‍
നിന്‍റെ കണ്ണിലെ ഭീതിയും പിടപ്പും
എന്നില്‍ എന്ത് സന്തോഷമാണ് പകരുന്നത് ?
ഇത്ര നേരം നിന്നെ ജീവനോടെ കാത്തല്ലോ
എന്നതിന്റെ സന്തോഷം , ആനന്ദം !.
എന്നെ സാഡിസ്റ്റ് എന്ന് വിളിച്ചോളൂ !!

ആഴമുള്ള തടാകത്തിലേക്ക് നിന്നെ വലിച്ചെറിയുകയാണ്‌
വെള്ളത്തില്‍ നീ പിടയുമ്പോള്‍
നിന്നെ തേടി വലിയ മീന്‍ കൂട്ടങ്ങള്‍ വരും
എനിക്ക് ചിരിക്കുവാന്‍ ആഹ്ലാദിക്കുവാന്‍ വേണ്ടി
എന്‍റെ ചൂണ്ടയില്‍ ഒരു വലിയ മീനുമായി
നീ തിരികെ എത്തണം
അതുവരെ ഞാനീ കരയിലിരിക്കട്ടെ .

തിങ്കളാഴ്‌ച

വാഴ്ത്തപ്പെടുന്ന ദൈവങ്ങള്‍ക്ക് വേണ്ടി

വാഴ്ത്തപ്പെടുന്ന ദൈവങ്ങളെ ,
ഞാനീ വരികള്‍ കുറിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ് .
നിങ്ങളീ കത്ത് കീറിക്കളയും എന്നറിയാം .
എങ്കിലും,
ഞാനീ കത്ത് കുറിക്കുന്നത് നിങ്ങള്‍ക്ക് വേണ്ടിയാണ് .

പൊള്ളയായ വിഗ്രഹങ്ങള്‍ക്ക് ചുറ്റും
പുണ്ണ് പേറുന്ന പ്രാണികള്‍
വലം വെയ്ക്കുന്നത് പോലെ
ഒരു വിഗ്രഹങ്ങള്‍ക്ക് മുന്നിലും
ഞാന്‍ കൈകള്‍ കൂപ്പുകയില്ല ,
മുട്ട് മടക്കുകയുമില്ല .

വാഴ്ത്തപ്പെടുന്ന ദൈവങ്ങളേ ,
എന്തിനാണ് ഞാനിങ്ങനെ കത്തെഴുതുന്നത്
എന്നോര്‍ത്ത് തലയില്‍ പുണ്ണാക്ക് നിറയ്ക്കണ്ട.
നാവില്‍ ഗുളികന്‍ നില്‍ക്കുന്ന നേരത്ത്
നാവെടുത്ത്‌ പറയും മുന്‍പേ,
ഇന്നുകളില്‍ നിന്ന് കൊണ്ട്‌
നാളയെ കാണുക.
കണ്ണുകള്‍ ഉണ്ടെങ്കില്‍ തുറന്ന് കാണുക .

കണ്ണുകള്‍ ‍കാണാത്ത
കാതുകള്‍ കേള്‍ക്കാത്ത ദൈവങ്ങളേ,
കനകസിംഹാസനങ്ങളില്‍ നിന്നും
ഇറങ്ങി വന്നു കാണുക.
നാളെ നിങ്ങള്‍ തെരുവില്‍
തകര്‍ക്കപ്പെടുന്ന കാഴ്ചകള്‍
കണ്‍ കുളിര്‍ക്കെ കാണുക.

ഞായറാഴ്‌ച

മൂന്നാം സങ്കീര്‍ത്തനം -തിരുത്തിയത് .

ഓര്‍മ്മകള്‍ മനസുകളെ തേടുന്നതുപോലെ
ഒരു കൈ ഞാന്‍ കാണുന്നു.
ആ കൈയ്യില്‍ സൂര്യനുദിക്കുന്നു .
കറുത്ത് കറുത്ത് കല്ല് പോലുള്ള മനസ്സുകള്‍
കാണാമറയത്ത് മറയുന്നത് ഞാന്‍ കാണുന്നു .
കടന്ന് പോകുന്നത് പോലെ തിരികെ എത്തുന്നു
വാതിലുകള്‍ അടച്ചിട്ട ആയിരം മനസുകള്‍ .
കിളികള്‍ പറന്ന് പോയ ഒരു
കിളിക്കൂട്‌ ഞാന്‍ കാണുന്നു
ഓര്‍മ്മകള്‍ ഹൃദയത്തെ തേടുന്നത് പോലെ
കൂടുതല്‍ അനുഭവിക്കുവാന്‍
കുറച്ചു മാത്രം അനുഭവങ്ങളുമായി
വെറും കൂട് മാത്രമായ്.
ശൂന്യമായ ഏകാന്ത പക്ഷി
ശൂന്യാകാശങ്ങളില്‍ പറക്കുന്നത് ഞാന്‍ കാണുന്നു
പറന്ന് പറന്ന് ചില പേരുകള്‍
കിളി ഉച്ചത്തില്‍ ചിലച്ചു ചൊല്ലുന്നു
മഞ്ഞുരുകുന്ന ശബ്ദം പോലെ
കിളി പേരുകള്‍ വലിച്ചു കീറുന്നു.
എല്ലാ മഴയിലും
എല്ലാ വെളിച്ചത്തിലും
എല്ലാ മിന്നലിലും ഇടിയിലും
എല്ലാ കണ്ണാടിയിലും
കിളിയുടെ കണ്ണിന്റെ തിളക്കം
ഞാന്‍ കാണുന്നു.

നാവുകള്‍ രണ്ടായി കീറുന്നതും
നാവിലെ കീഞ്ഞ വാക്കുകള്‍
വേദനകള്‍ക്ക് ആക്കം കൂട്ടുന്നതും
തലകള്‍ ഇഴയുന്നതും
എല്ലാം ഞാന്‍ കാണുന്നുണ്ട്
കര്‍ത്താവേ നീ .....