ഞായറാഴ്‌ച

സ്വപ്നയാത്ര

Daddy look ! look !!
look at the clouds . Its cool.

ഇട റോഡില്‍ നിന്നും തിരക്കേറിയ ഫ്രീ വേയിലേക്ക് കാറ് പ്രവേശിച്ചപ്പോള്‍ പുറകിലെ സീറ്റില്‍ നിന്നും മകള്‍ വിളിച്ചു പറഞ്ഞു. സാധാരണ റോഡുകളില്‍ നിന്നും ഉയരത്തിലാണ് ഫ്രീ വേകള് സ്ഥിതി ചെയ്യുന്നത് . അവിടെ ട്രാഫിക് ലൈറ്റ്കളോ മുട്ടിന് മുട്ടിന് ട്രാഫിക് പോലീസ്കാരോ കാണില്ല . ഒരേ ദിശയിലേക്കു നീളുന്ന ആറും ഏഴും പാതകള്‍ . വാഹനങ്ങള്‍ക്ക് മാക്സിമം 75 മൈല്‍ സ്പീഡ് ആണെങ്കിലും മിക്കവാറും ‍ എല്ലാവരും 80 മൈല്‍ സ്പീഡിനു മുകളിലാണ് പാച്ചില്‍ .അതിനിടയില്‍ ‍ കണ്ണൊന്നു തെറ്റിയാല്‍ ‍!

വേണ്ട . ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കണ്ട . സമയം സന്ധ്യയാകാന്‍ പോകുന്നു . പുറകില്‍ മക്കള്‍ രണ്ടുപേരും ഒരേ പോലെ വാശി പിടിക്കാന്‍ തുടങ്ങി . സാധാരണ വണ്ടിയില്‍ കയറിയാല്‍ രണ്ട് പേരും ഉറക്കം തുടങ്ങും . ഇന്നെന്താണാവോ പ്രത്യേകത ? ഇനിയും എന്തെങ്കിലും മേഘങ്ങളേ പറ്റി പറഞ്ഞാലേ അവര്‍ അടങ്ങു . ആകാശം ചുട്ടു പഴുത്ത ഒരു ലോഹത്തണ്ട് പോലെ കിടക്കുന്നു . ഇടയ്ക്കിടെ നീലമേഘങ്ങളും. ആകാശത്തെ കൊല്ലപ്പണിക്കാരന്‍ തന്റെ മൂശയില്‍ പുതിയ പുതിയ ആയുധങ്ങള്‍ നിര്‍മ്മിക്കുകയാവും .
 
 മേഘങ്ങള്‍ ആകാശത്തെ മാലാഖമാരാണ്  എന്നാണ് മോള്‍ പറയുന്നത് .മകനും പറയുവാനുണ്ട് പല കാര്യങ്ങളും . അവരുടെ എല്ലാ കാര്യങ്ങളും പലപ്പോഴും സമ്മതിക്കുകയേ തരമുള്ളൂ . മകന്‍ കുറെ കൂടി മുതിര്‍ന്ന് ശാസ്ത്രീയമായ രീതിയിലാണ് ഓരോന്നിനെയും വിലയിരുത്തുന്നത് .
സമയം സന്ധ്യയായി തുടങ്ങി .ഇനിയും ഏകദേശം 60 മൈല്‍ കൂടി പോകണം . സാധാരണ ഇങ്ങനെ മക്കള്‍ മാത്രമായി ഒരു ദൂരയാത്ര , അതും തിരക്ക് പിടിച്ച ഈ ഫ്രീ വേയില്‍ കൂടി ചെയ്യാന്‍ ധൈര്യം കിട്ടാറില്ല . ഭാര്യ അടുത്തുണ്ടെങ്കില്‍ അതൊരു ധൈര്യമാണ് . അവള്‍ ഇതുവരെയും ജോലിയില്‍ നിന്നും ഇറങ്ങിയിട്ടില്ല . എല്ലാവര്‍ക്കുംതിരക്കാണ് .

മുന്നിലെവിടെയോ ഒരപകടം സംഭവിച്ചത് പോലെ തോന്നുന്നു . മൂന്ന് നാല് പോലീസ് വണ്ടികള്‍ വശങ്ങളില്‍ കൂടി പായുന്നത് കണ്ടു .മക്കള്‍ ഉറക്കമായി എന്ന് തോന്നുന്നു . ഒരു പഴയ ഹിന്ദി ഗസലിന്റെ സി . ഡി എടുത്തിട്ടു . ആരോടും സംസാരിക്കാതെ ,വണ്ടി ഓടിച്ചാല്‍ ചിലപ്പോള്‍ ഉറങ്ങിപ്പോയാലോ .
ഇന്നലെ രാത്രിയിലും ശരിയ്ക്കുറങ്ങിട്ടില്ല .

പലപ്പോഴും ഓരോരോ പ്രശ്നങ്ങളില്‍ മനസ് വല്ലാതെ പതറിപ്പോകുന്നു . നാട്ടിലെ കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമങ്ങള്‍ . അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ . നോക്കുവാനും അന്വഷിക്കുവാനും ആരുമില്ല .വേലക്കാരിയുന്ടെങ്കിലും സമയത്തിന് അന്വഷിക്കുമോ ശുശ്രൂഷിക്കുമോ എന്നെന്നും ഒരു നിശ്ചയവുമില്ല . നാട്ടില്‍ പോകുന്ന ഒരു സുഹൃത്തിന്റെ അടുക്കല്‍ കുറെ സാധനങ്ങള്‍ കൊടുത്തുവിടാനാണ് രാത്രിയിലെ ഈ യാത്ര .പല തവണ അമേരിക്കയിലേക്ക് അമ്മയെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിനൊന്നും അമ്മ സമ്മതിക്കുന്നില്ല . അപ്പനെ അടക്കിയടത്ത് തന്നെ അമ്മയെയും അടക്കണമത്രേ, മാത്രമല്ല അമ്മക്ക് 20 മണിക്കൂര്‍ ഫ്ലൈറ്റില് ഇരിക്കാന്‍ ഭയം .അങ്ങനെ ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ .ഓര്‍ക്കുമ്പോള്‍ സങ്കടവും വിഷമവും വരുന്നുണ്ട് .‍
 
ഡാഷ് ബോര്‍ഡില്‍ നിന്നും ഉസ്താദ് അംജത് അലിഖാന്റെ ഗസല്‍ ഉയര്‍ന്നു തുടങ്ങി .
മനസും പിന്നോട്ട് പിന്നോട്ട് ഒരു സിനിമയിലെ രംഗങ്ങള്‍ പോലെ പായുകയാണ്.
 കടന്ന് വന്ന വഴികള്‍ എല്ലാം മുന്നില്‍ തെളിയുന്നു .
ആടിയതും അഴിച്ചു വെച്ചതുമായ വേഷങ്ങളും ഭാവങ്ങളും പകര്‍ച്ചകളും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ .
വെള്ളക്കാ വണ്ടിയും വള്ളി നിക്കറും ഇട്ട് നടന്ന ഞാന്‍ ഇന്ന് .
ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ തമാശകള്‍ തോന്നും .
 
********************************************************************
 
ഓരോന്നെല്ലാം ചിന്തിച്ചുകൊണ്ട്‌ എത്ര നേരം വണ്ടിയോടിച്ചു എന്നറിയില്ല .
വീട് എത്താറായിട്ടും ഇതുവരെയും പിറകില്‍ നിന്നും മക്കളുടെ അനക്കമൊന്നും കേള്‍ക്കാനില്ലല്ലോ . ഇനി വീട്ടിലെത്തിയാലെ ഉണരൂ എന്നതാകും .

പെട്ടന്ന് മുന്നില്‍ നിന്നും ഡാഡി എന്ന് വിളിച്ചു കൊണ്ട് ഒരു യുവാവ് കൂടെ ഭാര്യയും മകളും . അവര്‍ നന്നായി കരഞ്ഞു തളര്‍ന്നിട്ടുണ്ട് എന്ന് കണ്ണുകള്‍ കണ്ടാല്‍ അറിയാം . മുഖം കണ്ടിട്ട് എന്‍റെ മക്കളെ പോലെ തന്നെ . അപ്പോള്‍ പുറകില്‍ ?

അയാള്‍ തിരിഞ്ഞ് നോക്കി . വണ്ടി ഒരു സഡന്‍ ബ്രെക്കോട് കൂടി നിന്നു .എവിടെയാണ് വണ്ടി നിര്‍ത്തിയത് . കാറിപ്പോള്‍ നില്‍ക്കുന്നത് ഫ്രീവേയില്‍ അല്ല .വണ്ടി നിര്‍ത്തിയതിന്റെ മുന്നിലെ ബോര്‍ഡ്‌ വായിച്ചു " നിക്സണ്‍ ഫ്യൂണറല്‍ ഹോം ".കണ്ണുകളില്‍ ഇരുട്ട്   പരക്കുന്നത് പോലെ തോന്നി .

ബുധനാഴ്‌ച

ആറാമിന്ദ്രിയം

പ്രണയത്തിന് മുല്ലപ്പൂവിന്റെ ഗന്ധം
എന്ന് പറഞ്ഞവന്റെ മൂക്ക് ചെത്തണം
ഒരു സെന്‍സുമില്ലാത്ത  പഹയന്‍ !!

ആര്‍ത്തിരച്ചു വരുന്ന കടല്‍ത്തിരകളുടെ ആവേശം ?!
കടലിന്റെ ശാന്തത ?
നറു നിലാവിന്റെ വെണ്മ ?

ഛേ  അതൊന്നുമായിരിക്കില്ല പ്രണയം !!

കവിതയില്‍ കണക്ക് കൂട്ടാന്‍ പാടുണ്ടോ എന്നറിയില്ല
കവിതകളില്‍ ആദ്യം കണക്ക് പഠിച്ചത് ആരായിരിക്കും ?

പ്രണയത്തെ ജീവിതം കൊണ്ട്
കൂട്ടുകയും ഹരിക്കുകയും ഗുണിക്കുകയും
ചെയ്‌താല്‍ കിട്ടുന്ന ഫലം ശൂന്യമായിരിക്കും .

ഉറപ്പ് .

അല്ലെങ്കില്‍ നീ കൂട്ടി നോക്ക് !

തേങ്ങാ പൊതിച്ച്‌ വലിച്ചെറിഞ്ഞ തൊണ്ട് പോലെയാണ് പ്രണയം .
കായലോരത്തെ ചീഞ്ഞ തൊണ്ടിന്റെ ഗന്ധമാണ് പ്രണയത്തിന് .
തല്ലിയും നൂര്‍ത്തും ഇഴപിരിച്ചും ഇഴകോര്‍ത്തും
ഒരു താലി ചരടിലോ ഒരു തുണ്ട് കയറിലോ
ഒടുങ്ങുന്ന ജീവിതങ്ങള്‍ !!

അല്ലെങ്കില്‍ ആമത്തോട് പോലെയാകണം പ്രണയം .
ജീവിതമെന്ന രക്ഷാകവചവും ചുമന്ന്,
ഉള്ളിലേക്ക് സ്വയം വലിഞ്ഞ് , സ്വയം മറന്ന്
വലിച്ചു വലിച്ചു നീങ്ങുന്ന കുറെ ആമജീവിതങ്ങള്‍ !

തിങ്കളാഴ്‌ച

ഉയിര്‍പ്പ്

അതികാലത്ത് തന്നെ മറിയം കുളിമുറിയിലേക്ക് നടന്നു . രാത്രിയിലെ അഴുക്ക്, ശരീരത്തെ ആകെ വീര്‍പ്പുമുട്ടിക്കുന്നത് പോലെ . രാത്രി കൊഴിഞ്ഞു തീരുവോളം മുറിക്കുള്ളില്‍ ബഹളമായിരുന്നു . വൃദ്ധനാണെങ്കിലും വലിയ പിതാവിന്റെ ഉശിര് ഇപ്പോഴും തീര്‍ന്നിട്ടില്ല . എന്തൊരു ആവേശമായിരുന്നു .ചെവിയിലിപ്പോഴും കിതപ്പിന്റെ മുഴക്കം . തനിക്കൊന്നും ഓര്‍മ്മ കിട്ടുന്നില്ല .വീഞ്ഞിന്റെ ലഹരിയില്‍ കുതിര്‍ന്ന വാക്കുകള്‍ അവിടെയും ഇവിടെയും ഇപ്പോഴും ചിതറി തെറിക്കുന്നത്‌ പോലെ . എവിടെയോ എന്തെല്ലാമൊക്കെയോ വീണു പൊട്ടുന്നു .അകത്തെ മുറിയില്‍ നിന്നും ഇപ്പോഴും വലിയ പിതാവിന്റെ കൂര്‍ക്കം വലിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് . ഒടുവില്‍ വന്ദ്യ
പിതാവ് അവശനായി ഒരു വാടിയ പൂമൊട്ട് പോലെ തന്റെ നെഞ്ചില്‍ !!!

ഓര്‍ക്കുമ്പോള്‍ തന്നെ ഒരു മനം പുരട്ടല്‍ പോലെ .

ഛേ . എല്ലാ പുരുഷന്മാരും ഇങ്ങനെയാണോ ?

മറിയം കുളിമുറിയിലെ ഷവര്‍ ഓണ്‍ ചെയ്തു . ഷവറില്‍ നിന്നും വീഴുന്ന ജലധാരയില്‍ നിന്നും ഒരു സ്നാനം കൂടി .തലമുടിയില്‍ വീഴുന്ന വെള്ളം മലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഒരു കുഞ്ഞരുവി പോലെ നിമ്നോന്നതകളില്‍ തട്ടി ഉടഞ്ഞ് പൊട്ടിച്ചിരിക്കുന്നു . വെള്ളത്തുള്ളികള്‍ തന്റെ ഈ ശരീരം കണ്ടിട്ടാകുമോ ഇങ്ങനെ നാണം കൊണ്ട് ചിരിക്കുന്നത് ?

കുളിമുറിയിലെ കണ്ണാടിയില്‍ മറിയം തന്റെ നഗനരൂപത്തെ ഒന്നുകൂടി കണ്കുളിര്‍ക്കെ കണ്ട് ഒന്നുറക്കെ പുഞ്ചിരിച്ചു . പ്രായമേറെയായിട്ടും കാര്യമായ ഉടവുകള്‍ ഒന്നും തന്നെ ശരീരത്ത് ഇല്ല എന്ന് തന്നെ പറയാം. കണ്‍ പീലിത്തടങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കറുപ്പ് നിറം ഇപ്പോള്‍ കാണാനില്ല . രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കരഞ്ഞു വിളിച്ച കണ്ണുകളിലെ ചുവപ്പ് നിറം മാറിയിരിക്കുന്നു . മുഖത്താകമാനം മുന്‍പ് കണ്ടിട്ടില്ലാത്തതു പോലെ ഒരു ശോഭ വന്നിരിക്കുന്നു .

എന്താണ് തനിക്ക് പെട്ടന്നിങ്ങനെ ഒരു മാറ്റം ?

പെട്ടന്ന് എന്തോ ആലോചിച്ചിട്ടെന്നപോലെ കുളി മതിയാക്കി മറിയം പുറത്തിറങ്ങി .

തിരുവെഴുത്തുകള്‍ പ്രകാരം ഇന്നാണ് മൂന്നാം ദിവസം !!.

ഈ രാത്രി തനിക്കിനി ഉറങ്ങാന്‍ കഴിയില്ല എന്ന സത്യം ഒരു വെളിപാട് പോലെയാണ് മറിയയുടെ മനസിലേക്ക് കടന്ന് വന്നത് . മറിയ അലമാരിയില്‍ മണവാളനെ എതിരേല്‍ക്കുവാനായി കരുതി വെച്ചിരുന്ന വിശിഷ്ട സാരി പുറത്തെടുത്തു . വിശിഷ്ട വസ്ത്രത്തിലും കാര്യമായ ചുളിവുകള്‍ സംഭവിച്ചിട്ടില്ല . നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നും ഭംഗിയായി സാരിയുടുത്തു .ദേഹമാസകലം സുഗന്ധ ദ്രവ്യങ്ങള്‍ പൂശി . ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി തന്റെ ഭംഗി ഉറപ്പ് വരുത്തിയതിന് ശേഷം വീടിന് പുറത്തേക്ക് നടന്നു .

വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കോളിസ് കാര്‍ ഓണാക്കി .ആദ്യമായാണ്‌ ഡ്രൈവര്‍ ഇല്ലാതെ മറിയം വീടിന് പുറത്തേക്ക് വണ്ടി ഇറക്കുന്നത്‌ . ഇത്ര അതിരാവിലെ ഡ്രൈവര്‍ മത്തായി വരില്ല .അയാള്‍ ഔട്ട്‌ ഹൗസില്‍ നല്ല ഉറക്കത്തിലാണ് . വീടിനുള്ളിലെ കൂര്‍ക്കം വലി കൂടുതല്‍ ഉച്ചസ്ഥായിലായി എന്ന് തോന്നുന്നു .

പുറത്താകമാനം മൂടല്‍ മഞ്ഞ് മൂടിയിരിക്കുന്നു . രാത്രിയില്‍ അവിടെയും ഇവിടെയും നരിച്ചീറുകള്‍ ശബ്ദമുണ്ടാക്കി പറന്ന് പോയി . ആകാശത്തെങ്ങും ഒറ്റ നക്ഷത്രങ്ങള്‍ പോലുമില്ല .മഴ വരാന്‍ വേണ്ടിയാകണം അങ്ങുമിങ്ങും പോക്കാച്ചി തവളകള്‍ കരയുന്നു .
മഴയും മഞ്ഞും ഒരുപോലെയോ ?
അതിശയമായിരിക്കുന്നു .
മറിയം വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി മഞ്ഞില്‍ കൂടി പള്ളി പറമ്പിനെ ലക്ഷ്യമാക്കി ഓടിച്ചു പോയി .
പള്ളിയുടെ വലിയ ഗേറ്റ് തുറന്നിട്ടിരിക്കുന്നു . ഈ രാത്രിയിലും അച്ഛന്റെ മുറിക്കുള്ളില്‍ വെളിച്ചം കാണുന്നുണ്ട് .എങ്കിലും അച്ഛന്‍ പള്ളിയുടെ ഗേറ്റ് അടക്കാതെ , ചിലപ്പോള്‍ തന്നെ ഈ രാത്രി അച്ഛന്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ ?
 പള്ളി മുറ്റത്ത് വണ്ടി നിര്‍ത്തി , മറിയം മൂടല്‍ മഞ്ഞില്‍ കൂടി ശവക്കോട്ടയിലേക്ക്‌ നടന്നു .
പള്ളി മച്ചില്‍ നിന്നും മൂങ്ങയുടെ ചിറകടികളും പ്രാവിന്റെ കുറുകലും ഉയര്‍ന്നു കേള്‍ക്കുന്നു .കടവാവലുകള്‍ തലക്കു മീതെ കൂടി ഒന്ന് പറന്ന് പോയപ്പോള്‍ ഉള്ളൊന്നു കാളി . എവിടെ നിന്നോ നായ്ക്കളുടെ ഓരിയിടല്‍ .മണ്ണിളകിയതാകണം ശവങ്ങളുടെ മുകളില്‍ കൂടി നടന്നപ്പോള്‍ ഒരു കാല് ലേശം മണ്ണില്‍ ചെറുതായി താഴേക്ക് പോയി . ധൈര്യം കൈ വിടാതെ മറിയ മുന്നോട്ടു നടന്നു .

പുതിയതായി വെട്ടിയ കല്ലറക്ക് മുന്നില്‍ മറിയം നിന്നു . കല്ലറയുടെ മുകളില്‍ വെച്ച റീത്തുകളിലെ പൂക്കളില്‍ നിന്നാകണം , എവിടെ നിന്നോ മുല്ലപ്പൂവിന്റെ മണം .തന്റെ മണവാളന്‍ ഈ കല്ലറയില്‍ ഉറങ്ങുന്നു . മൂന്നാം ദിവസം കിഴക്ക് വെള്ള കീറുവാന്‍ ഇനി നാഴികകള്‍ മാത്രം .കല്ലറയില്‍ നിന്നും കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഇതുവരെയും ഇല്ല . കല്ലറയിലെ കല്ല് ഏത് നിമിക്ഷവും മാറ്റപ്പെടാം . എല്ലാ തേജസോടും കൂടി തന്റെ മണവാളന്‍ ഉടനെ എത്താം . വലിയ പ്രതീക്ഷയോട് കൂടി മറിയം കാത്ത് നിന്നു . നാഴികകള് പലത് കൊഴിഞ്ഞു .
 
സ്ത്രീയെ നീ ആരെ അന്വഷിക്കുന്നു ?
എന്നൊരു ശബ്ദത്തിനായി മറിയം കാതോര്‍ത്ത് നിന്നു .
 
അവസാനം സഹികെട്ട് മറിയയുടെ പൂന്തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത ഒരു ചുവന്ന റോസാ പൂവ് കല്ലറക്ക് മുകളില്‍ വെച്ച്‌ മറിയം തിരിച്ചു നടന്നു .‍

വെള്ളിയാഴ്‌ച

ഹമ്പടി ഡംഭടി - ഒരു വിവാദം

പുതുവര്‍ഷത്തില്‍ കാര്യമായ കവിതാ പഠനം ഞാന്‍ നടത്തിയിട്ടില്ല എന്ന ബോധം അല്ലെങ്കില്‍ വെളിച്ചം അതുമല്ലെങ്കില്‍ പ്രകാശം ,ഒരു സൂര്യഗ്രഹണം പോലെയാണ് എന്നിലേക്ക്‌ പതിച്ചത് .ഗ്രഹണി പിടിച്ച സമയത്ത് പാമ്പും മണ്ണിരയാകും എന്ന് നിങ്ങള്‍ക്കറിയാം . എന്നാല്‍ ആ കേട്‌ ഇന്നുകൊണ്ട് തീര്‍ക്കണം എന്ന് കരുതിയാണ് കേരള യൂണിവേര്സിറ്റി പുതുവര്‍ഷ എം എ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉള്‍പ്പെടുത്തുവാന്‍ വിദൂര സാധ്യതകളുള്ള ഹുംപ്റ്റി  ടുംപ്റ്റി എന്ന നേര്സറി ഗാനം പഠിക്കാം എന്നും , അതില്‍ അടങ്ങിയിരിക്കുന്ന കാവ്യ ഭാവനകളെ തൊട്ടുണര്‍ത്തി നിങ്ങളുടെ ദ്രവികരിച്ചു പോയ ബുദ്ധിയെ ഉണര്‍ത്താം എന്നും കരുതുന്നത് .






ഇംഗ്ലീഷ് സംസാരിക്കുവാന്‍ തുടങ്ങുന്ന ഏത് മല്ലുസിനും അറിയാവുന്ന ഒരു പാട്ടാകണം മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് നേര്സരി ഗാനം .പിന്നെയും എന്തിന് എം .എ ഇംഗ്ലീഷ്കാര്‍ പഠിക്കുന്നതിനു വേണ്ടി ഈ ഗാനം ഉള്‍പ്പെടുത്തുന്നു എന്ന് നിങ്ങളില്‍ പലരും മൂക്കത്ത് വിരല്‍ വെയ്ക്കുമെന്നറിയാം. കേരളത്തില്‍ എം എ ഇംഗ്ലീഷ് പഠിക്കുന്ന ഒരാള്‍ക്ക്‌ മറ്റ് സ്ഥലങ്ങളില്‍ നേര്‍സറിയില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പോലും പരിജ്ജാനം ഇല്ലാത്തതുകൊണ്ടാവുമോ ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ സര്‍വ്വകലാശാല അധികൃതര്‍ എത്തിച്ചേരുന്നത് എന്ന ചോദ്യത്തിനും തീരെ പ്രസകതിയില്ല . അവയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചു തുടങ്ങുന്നത് . സംസാരിച്ചു തുടങ്ങുന്നതിനും മുന്‍പേ തോക്കില്‍ കയറി ഉണ്ട എടുത്തെറിയരുത് .ഒരു പക്ഷേ ഞാനിതു മുഴുവന്‍ എഴുതി കഴിയുമ്പോള്‍ നിങ്ങള്‍ ചോദിക്കും .

ഹമ്പടി ! ഇത്രയും കാര്യങ്ങള്‍ ഇതില്‍ ഒളിഞ്ഞിരുപ്പുണ്ടോ  ? എന്ന് .


പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഭാഗങ്ങളില്‍ ആരോ എവിടെയോ വെച്ചെഴുതിയ ഈ കവിത , ഇപ്പോള്‍ എങ്ങനെ പ്രസക്തമാകുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? മതിലിന്റെ അപ്പുറത്തുകൂടി കൂടി പോയ മുട്ടക്കാരന്‍ കുട്ടപ്പന്‍ ചേട്ടന്റെ മൊട്ടത്തലയിലെ കുട്ടയില്‍ നിന്നും മുട്ട വീണു പൊട്ടി എന്നാണോ കവിതയുടെ അര്‍ഥം ? അല്ലെങ്കില്‍ ബ്ലോഗിലെ മൊട്ടത്തലക്കാരന്‍ നട്ടപിരാന്തനോ, കേരള സാഹിത്യത്തിലെ , രാഷ്ട്രീയത്തിലെ , സക്കറിയാച്ചനോ , ശ് ശ് ണ്ണിത്താനോ മതിലിന്റെ മുകളില്‍ നിന്നും വീണു മൊട്ടത്തല പൊട്ടിയതാണോ കവിതയിലെ കഥ ? അല്ലേ അല്ല .

 വേണമെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെയും വ്യാഖ്യാനിക്കാം എന്ന് മാത്രം . താഴെ നിന്ന സ്കറിയയും ശുണ്ണിയും എന്തിന് മതിലിനു മുകളില്‍ വലിഞ്ഞു കയറി തല്ല് കൊണ്ട് താഴെ വീണ് മൊട്ടപൊട്ടി എന്നും
എന്നാല്‍ ആ വഴിക്ക് ചിന്തിക്കുമ്പോള്‍ , താഴെ വീണ് പൊട്ടിയവരെ പഴയത് പോലെയാക്കുവാന്‍ കേരള രാഷ്ട്രീയത്തിലെ കാലാല്‍ പടകളായ ഡീഫിക്കാര്‍ക്കോ, യൂത്തന്മാര്‍ക്കോ , മുന്‍പേ ഗമിക്കുന്ന കുതിരകളായ മാദ്ധ്യമങ്ങള്‍ക്കോ കഴിയുന്നില്ല എന്നതും വായിച്ചെടുക്കാം .
 
ഇനി കവിതയിലേക്ക് വരാം .പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഏതോ ഒരു സായിപ്പ് ഇന്ത്യ കണ്ടിട്ട് , സായിപ്പിന്റെ നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ വരികളാണ് മുകളില്‍ ഉള്ളത് എന്നാണ് ചരിത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് .

ഇനി വരികള്‍ക്കിടയില്‍ കൂടി വായിക്കുന്നത് എങ്ങനെ എന്ന് നോക്കാം .

The petty people , who called themselves as HUM sat on a wall.
the same dump and petty people had a great fall

നോക്കണേ സായിപ്പിന്റെ ബുദ്ധി !!.
സൌഹൃദം കൂട്ടിയും ,ഊട്ടിയും ,ഉറക്കിയും ഉറപ്പിക്കുന്ന നമ്മളെ ( HUM ) ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് തന്നെ പെറ്റി എന്നും , പൊട്ടന്മാര്‍ എന്നും കച്ചടകള്‍ എന്നും വിളിക്കുക മാത്രമല്ല , വാക്കുകള്‍ തമ്മില്‍ തിരിച്ചിട്ടു കൊണ്ട് നമ്മളുടെ കുട്ടികളെ തന്നെ അങ്ങനെ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു . ഒന്നും മനസിലാകാതെ പൊട്ടന്മാരായ നമ്മള്‍  , നമ്മുടെ കുട്ടികളെ അത് പഠിപ്പിക്കുകയും ചെയ്യുന്നു . എന്തൊരു വിരോധാഭാസം .

അതുകൊണ്ടും തീരുന്നില്ല സായിപ്പിന്റെ കളികള്‍ .

ഇന്ത്യയിലെ ആ സമയത്തുള്ള രാജാക്കന്മാരെയും കളിയാക്കുവാന്‍ സായിപ്പ് മടിക്കുന്നില്ല .

ഇന്ത്യയിലെ രാജാക്കന്മാര്‍ക്കോ അവരുടെ സന്നാഹങ്ങല്‍ക്കോ ഇന്ത്യയെ ഒന്നാക്കുവാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ വിള്ളലുകള്‍ അടയ്ക്കുവാന്‍ കഴിയുന്നില്ല എന്നും കവിത സൂചിപ്പിക്കുന്നു .

 ഇന്നും കഥകള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല . ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുന്നതും , വിള്ളലുകള്‍ വിടവുകള്‍ ,പൊട്ടലുകള്‍ അതുപോലെ തന്നെ നില്‍ക്കുകയോ ,കൂടുകയോ ചെയ്യുന്നത് നമുക്ക് കാണാം .

എനിക്ക് പറയുവാന്‍ ഉള്ളത് , രാജ്യത്തെ ജനങ്ങളെയും രാജ്യത്തെയും അപമാനിക്കുന്ന ഈ കവിത ഇന്ത്യയിലെ എല്ലാ പാഠ പുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുകയോ ,അല്ലെങ്കില്‍ മന്ത്രിസഭയില്‍ ഒരു പുതിയ അന്വഷണ കമ്മിഷന്‍ ഇതിനുവേണ്ടി ഉണ്ടാക്കണം എന്നതാണ് . റാകി പറന്ന ചെമ്പരുന്തിനെ നമ്മള്‍ മറന്ന് പോകരുത് .അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ ഇത് പഠിപ്പിക്കാതിരിക്കുകയോ ചെയ്യുക ഇതിന് വേണ്ടി കേരളത്തിലെ ചുറുചുറുക്കുള്ള യുവാക്കള്‍ മുന്നോട്ടു വരണം .

പതിവ് പോലെ കവിത മൊത്തമായിട്ട് താഴെയുണ്ട് .






HUM - PTY  DUMP - TY SAT ON A WALL
HUM - PTY  DUMP - TY HAD A GREAT FALL
ALL THE KING'S HORSES AND ALL
THE KING'S MEN
CANNOT PUT HUMPTY DUMPTY
TOGETHER AGAIN



ചൊവ്വാഴ്ച

സ്ത്രീകളുടെ വയാഗ്ര

പാരീസ്: വിഷാദ രോഗ ചികിത്സയില്‍ പരാജയമെന്നു കണ്ടെത്തിയ മരുന്ന് സ്ത്രീകളില്‍ ലൈംഗികോത്തേജനൗഷധമായി ഉപയോഗിക്കാമെന്നു കണ്ടെത്തി. 'സ്ത്രീകളുടെ വയാഗ്ര' എന്നു വിശേഷിപ്പിക്കാവുന്ന ഔഷധം കണ്ടെത്തിയ കാര്യം ഫ്രാന്‍സിലെ ലിയോണില്‍ നടക്കുന്ന ലൈംഗിക ചികിത്സാ സമ്മേളനത്തില്‍ യു.എസ്. ഗവേഷകരാണ് വെളിപ്പെടുത്തിയത്.

വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്‌ളിബാന്‍സെറിന്‍ എന്ന മരുന്നു വികസിപ്പിച്ചത്. ഈ മരുന്ന് അതിനു പറ്റില്ലെന്ന് പ്രാഥമിക പരീക്ഷണങ്ങളില്‍ത്തന്നെ വ്യക്തമായി. എന്നാല്‍ ഇതിനു പ്രയോജനപ്രദമായൊരു പാര്‍ശ്വഫലമുണ്ടെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളുടെ ലൈംഗിക തൃഷ്‌ന ഉണര്‍ത്താന്‍ അത് സഹായിക്കും.

മൃഗങ്ങളില്‍ ഫലം ചെയ്ത മരുന്ന് പിന്നീട് മനുഷ്യരില്‍ പരീക്ഷിച്ചു. ദിവസം 100 മില്ലിഗ്രാം ഫ്‌ളിബാന്‍സെറിന്‍ കഴിച്ചവരില്‍ വേറൊന്നും ചെയ്യാതെ തന്നെ ലൈംഗിക താത്പര്യം വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവാണ് ലൈംഗിക ജീവിതത്തിനു തടസ്സമാകുന്നതെങ്കില്‍ സ്ത്രീകളില്‍ താത്പര്യക്കുറവാണ് പ്രശ്‌നം. അതു പരിഹരിക്കാന്‍ ഈ മരുന്നുകൊണ്ട് കഴിഞ്ഞേക്കും.


ഹൃദ്രോഗ ചികിത്സയ്ക്കായി വികസിപ്പിച്ചു പരാജയപ്പെട്ട മരുന്നാണ് പിന്നീട് വയാഗ്രയായി മാറിയത്. അതുപോലെ വിഷാദ ചികിത്സയ്ക്കായി തയ്യാറാക്കിയ മരുന്ന് സ്ത്രീ വയാഗ്രയായി വൈകാതെയിറങ്ങുമെന്നാണ് പ്രതീക്ഷ. ശാരീരിക പ്രശ്‌നങ്ങള്‍കൊണ്ട് ദാമ്പത്യത്തില്‍ വരുന്ന താളപ്പിഴകള്‍ പരിഹരിക്കാമെന്നല്ലാതെ മാനസികപ്പൊരുത്തമുണ്ടാക്കാന്‍ മരുന്നുകൊണ്ട് കഴിയില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്‌ച

അതിജീവനം

ഇവിടെ ഇന്നലെ രണ്ടിഞ്ചു കനത്തില്‍ മഞ്ഞ് വീണു .
ഹേ .അത് നമുക്കൊരു പ്രശനമേ അല്ല

മരങ്ങളില്‍ തൂങ്ങിയാടുന്ന ഐസ് തൂണുകള്‍
ഹോ ഇത് നമ്മളെത്ര കണ്ടിരിക്കുന്നു
വേറെ ഒരു വിഷയവുമില്ലേ ?


ഫയര്‍ പ്ലസിന്റെ അരികത്തിരുന്നു
ഞാന്‍ ഈ കവിത കൊറിക്കുകയാണ്
പുറത്ത് നല്ല തണുപ്പ്
അതുകൊണ്ടകത്ത് കടന്നിരിക്കാം എന്ന് തോന്നി .

ഇന്നലെ മഞ്ഞ് വീഴുമ്പോള്‍ വീഴുന്ന മഞ്ഞില്‍ കൂടി
വഴി കാണാതെ ഡ്രൈവ് ചെയ്യുന്നതിന്റെ ഒരു സുഖം  !
ഹാ ഹ അതിന്റെ അനുഭൂതി
അതനുഭവിച്ചു സുഖിക്കുക തന്നെ വേണം

അതൊരു പ്രത്യേക സുഖം തന്നെ !!!

ഇവിടെ ഈ മഞ്ഞില്‍
കേരളത്തിന്റെ വീറും വാശിയും ഉശിരും ഉരുകി തണുത്ത് ദ്രവമാകുകയാണ്
ഖരം ദ്രവിപ്പിക്കാന്‍ വൈന്‍ ആന്‍ഡ്‌ വിമണ്‍ ധാരാളം

ഹേ. ടേക്ക് ഇറ്റ്‌ ഈസി മാന്‍ !

മഞ്ഞ് വീഴുന്ന നിരത്തില്‍ കൂടി പ്രണയിനിയുടെ കയ്യും പിടിച്ച്

എത്ര യാത്രകള്‍ ഞാന്‍ നടത്തിയിരിക്കുന്നു .

സത്യത്തില്‍ ,യു ആര്‍ സൊ ലക്കി മാന്‍ !

ഇങ്ങനെ മഞ്ഞില്‍ കൂടി നീന്തിയും തുഴഞ്ഞും പോകുക എന്നത് ഒരു രസം തന്നെ ?
അതിജീവനമാണ്‌
വേരുകള്‍ ഉറയ്ക്കാത്ത വൃക്ഷം ഇലകള്‍ കൊഴിഞ്ഞു താഴെ വീഴും .

അതിജീവനത്തിന് വെറുതെ എന്തിന് പശുവിനെ കൊല്ലണം ?
പശു എന്നേ ചത്തു.

so sad you know !
മോരിലെ പുളിയും കെട്ടു

O my Gosh !!
Is it true ?

um
അതിജീവനത്തിന്റെ കഥകള്‍ പറയുവാന്‍
എന്തിന് വീണ്ടും പൈക്കളും മോരും പുളിച്ചതും തെറിച്ചതും വാക്കുകള്‍

എന്‍റെ വോട്കയിലെ അവസാന തുള്ളിയും തീരുകയാണ് .
തണുപ്പകറ്റാന്‍ വോഡ്കയും നല്ലതാണ്

ഹാവ് എ ഗ്രേറ്റ്‌ ഡേ ടോ ഓള്‍ ഓഫ് യു
എന്‍ജോയ് !!!