വെള്ളിയാഴ്‌ച

അലക്കുകല്ല്

അന്നും അലക്കുകല്ല് ഒന്നും അറിയാത്തത് പോലെ കിടന്നു . പുഴയില്‍ക്കൂടി ഒഴുകിപ്പോയ വെള്ളം കല്ലിനോട് പലതും ചോദിച്ചു .ഒന്നും മിണ്ടാതെ പരിഭവം ഇല്ലാതെ അലക്കുകല്ല് പുഴയുടെ  മാറോട് ചേര്‍ന്ന് കിടന്നു .

അലക്ക് കല്ലിന്റെ കഥ ആര്‍ക്കും അറിയില്ല .കല്ലിന്റെ വിഷമങ്ങള്‍ സങ്കടങ്ങള്‍ആരും തിരയാറുംഇല്ല . അലക്ക് കല്ല് എങ്ങനെ വന്നു എന്നോ ,ആരാണത് കൊണ്ടിട്ടതെന്നോ ആര്‍ക്കും അറിയില്ല . പക്ഷേ പുഴയിലെ വെള്ളം കൂടുമ്പോള്‍ നാട്ടിലെ പെണ്ണുങ്ങള്‍ പകലുകള്‍ ചെലവഴിക്കുന്നത് ആ കല്ലിന്റെ ചുറ്റുമായിരുന്നു.പുഴയിലെ വെള്ളമിറങ്ങുമ്പോള്‍ എല്ലാവരും കല്ലിനെ മറക്കും .

രാവിലെ ആ നാട്ടിലെ പെണ്ണുങ്ങള്‍ എല്ലാം പുഴക്കടവില്‍ എത്തും .ഇളയ കുട്ടി രാത്രിയില്‍ മൂത്രമൊഴിച്ച പായും ഷീറ്റും, കെട്ടിയോന്‍മാരുടെ അടി വസ്ത്രങ്ങളും മറ്റു വിഴുപ്പുകളും അലക്കിയിരുന്നത് ആ പാറയില്‍ ആയിരുന്നു . പുഴയില്‍ വെള്ളം ഏറിയാല്‍ ,ചിലര്‍ തോര്‍ത്ത്‌ കൊണ്ടു ചെറിയ മീനിനെ കോരി പിടിക്കും . ചിലര്‍ അക്കരെ ഇക്കരെ നീന്തിക്കളിക്കും . പിന്നീട് വെള്ളം ഇറങ്ങുവോളം പുഴക്കര ആഘോഷതിമിര്‍പ്പില്‍ ആയിരിക്കും .

പ്രഭാതത്തില്‍ കുത്തിഒഴുകി വരുന്ന ചെളി വെള്ളത്തില്‍ കാണുന്ന അപ്പിയും ,ആഫ്രിക്കന്‍ പായലും ചത്തഴുകി വരുന്ന പുളവന്‍ ,മീന്‍ എന്നിവയെ വകഞ്ഞ് മാറ്റി വായില്‍ ഒരു കവിള്‍ വെള്ളം കൊണ്ടു കുലുക്ക് കുഴിഞ്ഞു പ്രഭാത സൂര്യനെ വന്ദിക്കുന്ന കാരണവന്മാരെയും , തുണി ഉരിഞ്ഞു നിന്നു കുളിക്കുന്ന പെണ്ണുങ്ങളെ കാണുവാന്‍ പൊന്തക്കാട്ടില്‍ പതുങ്ങി നില്ക്കുന്ന കണ്ണുകളെയും പലവട്ടം കല്ല് കണ്ടിട്ടുണ്ട് . പക്ഷേ കല്ലിനു നാവും ,കണ്ണും ഇല്ലല്ലോ ? കല്ലൊന്നും മിണ്ടുകയും കാണുകയും ഇല്ല .

ഒറ്റയ്ക്ക് കടവില്‍ തുണി കഴുകാനും , കുളിക്കാനും വരുന്ന രമണിയെ മാത്രം കല്ല് എന്നും സ്നേഹിച്ചു . ആ നാട്ടിലെ വേശ്യയുടെ ഒറ്റ മകളാണ് രമണി .അവളെ മറ്റുള്ള പെണ്ണുങ്ങള്‍ കൂട്ടാറില്ല .അവള്‍ കാരണം അവര്ക്കും പേരു ദോഷം വരും എന്ന ഭയം കാരണം പലരും ആ കുടുംബത്തെ അകറ്റി നിര്‍ത്തി. നാട്ടിലെ പെണ്ണുങ്ങള്‍ രമണിയുടെയും അവളുടെ അമ്മയുടെയും ദൂഷണങ്ങള്‍ കടവില്‍ വെച്ചലക്കുമ്പോള്‍ പലപ്പോഴും കല്ല് , ചെവി കൂട്ടി അടച്ചിട്ടുണ്ട് .രമണി ആരുടെയൊക്കെയോ മകള്‍ എന്ന് പലരും പറയുന്നു .രമണിയുടെ അമ്മക്ക് പോലും നിശ്ചയമില്ല ആരാണ് രമണിയുടെ അച്ഛന്‍ എന്ന് . പക്ഷേ രമണിയും അവളുടെ അമ്മയും പാവമായിരുന്നു . കല്ലിനുള്ളിലെ ഹൃദയം അവരുടെ സങ്കടങ്ങള്‍ പലപ്പോഴും കേട്ട് കരഞ്ഞിട്ടുണ്ട് .കാരണം ആ കല്ലിനോടായിരുന്നു അവര്‍ പലപ്പോഴും അവരുടെ ഹൃദയം തുറന്നിരുന്നതും , സങ്കടങ്ങളുടെ കെട്ടുകള്‍ അഴിച്ചു വെച്ചതും .

രമണിക്ക് എപ്പോഴും കൂട്ടായി നിന്നത് ജയിലില്‍ പോയ ചങ്കരന്റെ മകന്‍ കുട്ടനായിരുന്നു . ചങ്കരന്‍ എന്തിനാണ് ജയിലില്‍ പോയതെന്ന് കുട്ടനറിയില്ല .കുട്ടന്‍ ഓര്മ്മ വെച്ച നാള്‍ മുതല്‍ കുട്ടന്റെ അച്ഛന്‍ ജയിലിലാണ് . അമ്മ പലപ്പോഴും അച്ഛനെ ഓര്ത്തു കരയുന്നത് കുട്ടന്‍ കണ്ടിട്ടുണ്ട് .പക്ഷേ കുട്ടനോട് ഒന്നും അമ്മ പറയാറില്ല . അമ്മയുടെ സങ്കടം കാണാതിരിക്കാന്‍ പലപ്പോഴും കുട്ടന്‍ അമ്മ കാണാതെ മാറി ഇരുന്നു കരയും . പ്രായത്തെക്കാള്‍ അധികം പക്വത വന്ന കരുമാടിക്കുട്ടന്‍ . പുഴയില്‍ പോകുന്ന വഴിയില്‍ രമണി കുട്ടനെയും കൂട്ടും .അവര്‍ ഒരുമിച്ചാണ് പുഴയില്‍ കളിക്കുന്നതും ,അക്കരെ ഇക്കരെ നീന്തുന്നതും , പുഴയിലെ മീനിനെ തോര്‍ത്തുകൊണ്ട് കോരിപ്പിടിക്കുന്നതും എല്ലാം . കുട്ടന് രമണിയെ വളരെ ഇഷ്ടമായിരുന്നു ,തിരിച്ചും അങ്ങനെ തന്നെ .

അന്നും പഴയത് പോലെ രമണിയും കുട്ടനും പുഴയില്‍ പോയി . കുട്ടന്‍ രമണി തുണി കഴുകി തീരും വരെ കരയില്‍ ഇരുന്നു ഓരോരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു .

പുഴയില്‍ ഇന്നു കൂടുതല്‍ വെള്ളം ഉണ്ടല്ലേ ചേച്ചി ? അവന്‍ ചോദിച്ചു ..

ങ്ഹാ കുട്ടാ ..ഇന്നു നമുക്കു കുളി ഈ കരയില്‍ ആകാം .

വേണ്ട ചേച്ചി . ഇന്നു ചേച്ചി വരണ്ട അപ്പുറത്ത് നില്ക്കുന്ന ആ വാകമരത്തില്‍ നിന്നും ഇന്നു ചേച്ചിക്ക് ഒരു പൂവ് പൊട്ടിച്ചു വരാം എന്ന് പറഞ്ഞതും കുട്ടന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടിയതും ഒരു പോലെയായിരുന്നു .

കുട്ടാ സൂക്ഷിച്ചു പോ . അടി ഒഴുക്കുണ്ട് അവള്‍ വിളിച്ചു പറഞ്ഞു .

പോകുന്ന പോക്കില്‍ അവന്‍ പറഞ്ഞു " ഞാനിത് എത്ര കണ്ടിരിക്കുന്നു ചേച്ചി , കുട്ടനെ തോല്‍പ്പിക്കാന്‍ ഈ ഒഴുക്കിനാവില്ല ".എന്ന് പറഞ്ഞവന്‍ മുങ്ങാംകുഴിയിട്ട് ഒളിച്ചു കളിച്ചു .

കുറെ നേരം പുഴക്കരയില്‍ നിന്നും തിരിച്ചു വരാത്ത രമണിയെയും കുട്ടനെയും തിരക്കി രമണിയുടെ അമ്മ പുഴക്കരയില്‍ ചെന്നു .കയ്യില്‍ ഒരു കുലപ്പൂവും ഇറുക്കിപ്പിടിച്ചു കുട്ടനും അരികില്‍ രമണിയും കിടക്കുന്നു .

സമീപത്തായി ഒന്നും അറിയാതെ ഒരു ജോഡി ചെരുപ്പും  അലക്ക് കല്ലും .

3 അഭിപ്രായങ്ങൾ:

Mohamed Salahudheen പറഞ്ഞു...

:(

SUJITH KAYYUR പറഞ്ഞു...

alakkukallukalku parayaan ereyundaavum.valiya soochakamaanu alakukallukal.kadha nannaayitund.

നീലാംബരി പറഞ്ഞു...

അലക്ക് കല്ലിനെ ഇത്രെയധികം സ്നേഹിച്ചവര്‍ വേറെ കാണില്ല , ആശയത്തിന് ആശംസകള്‍ ....